Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന


ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള സന്ദര്‍ശനത്തിന് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ചുവടെ:

‘ഈ മാസം 29 മുതല്‍ അടുത്ത മാസം 2 വരെ ഞാന്‍ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കും. ഈ മൂന്ന് രാഷ്ട്രങ്ങളുമായും ഇന്ത്യയ്ക്ക് കരുത്തുറ്റ തന്ത്രപരമായ പങ്കാളിത്തമാണുള്ളത്.

ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോയുടെ ക്ഷണപ്രകാരം മേയ് 29 ന് ഞാന്‍ ജാക്കര്‍ത്തയിലായിരിക്കും. പ്രധാനമന്ത്രി ആയ ശേഷം ഇന്തോനേഷ്യയിലേയ്ക്കുള്ള എന്റെ ആദ്യ സന്ദര്‍ശനമാണിത്. 30-ാം തീയതി പ്രസിഡന്റ് വിദോദോയുമായുള്ള ചര്‍ച്ചകള്‍ക്കും ഇന്ത്യ-ഇന്തോനേഷ്യ സി.ഇ.ഒ. ഫോറവുമായുള്ള സംയുക്ത ആശയ വിനിമയത്തിനും ഞാന്‍ ഉറ്റ് നോക്കുകയാണ്. ഇന്തോനേഷ്യയിലെ ഇന്ത്യന്‍ സമൂഹത്തെയും ഞാന്‍ അഭിസംബോധന ചെയ്യും.

ശക്തവും സൗഹാര്‍ദ്ദപരവുമായ ബന്ധങ്ങളുള്ള ഇന്ത്യയും, ഇന്തോനേഷ്യയും ആഴത്തിലുള്ള ചരിത്രപരവും, സാംസ്‌കാരികവുമായ ബന്ധങ്ങള്‍ പങ്കിടുന്നവരാണ്. ബഹുവംശീയതയും, നിരവധി മതങ്ങളുമുള്ള ബഹുസ്വരതയാര്‍ന്ന തുറന്ന സമൂഹങ്ങളാണ് ഇരു രാഷ്ട്രങ്ങള്‍ക്കുമുള്ളത്. ഏഷ്യയിലെ രണ്ട് വന്‍ ജനാധിപത്യങ്ങള്‍ തമ്മില്‍ വര്‍ദ്ധിച്ച കൂട്ടുപ്രവര്‍ത്തനത്തിനും, നമ്മുടെ ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് കൂടുതല്‍ ഔന്നത്യം നല്‍കുന്നതിനും എന്റെ സന്ദര്‍ശനം വഴിയൊരുക്കുമെന്നതില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്.

മേയ് 31 ന് സിംഗപ്പൂരിലേയ്ക്കുള്ള യാത്രാ മദ്ധ്യേ പുതിയ മലേഷ്യന്‍ നേതൃത്വത്തെ അഭിനന്ദിക്കുന്നതിനായി ഞാന്‍ മലേഷ്യയില്‍ അല്‍പ്പം നേരം തങ്ങും. പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദുമായുള്ള കൂടിക്കാഴ്ച ഞാന്‍ ഉറ്റ് നോക്കുന്നു.

സിംഗപ്പൂരില്‍ സാമ്പത്തിക സാങ്കേതികവിദ്യ, നൈപുണ്യ വികസനം, നഗരാസൂത്രണം, കൃത്രിമ ബുദ്ധി എന്നീ രംഗങ്ങളില്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായിരിക്കും ഞാന്‍ ഊന്നല്‍ നല്‍കുക. സ്മാര്‍ട്ട് സിറ്റികള്‍, നഗര വികസനം, ആസൂത്രണം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളില്‍ നിരവധി സിംഗപ്പൂര്‍ കമ്പനികള്‍ ഇന്ത്യയുടെ മുഖ്യ പങ്കാളികളായിട്ടുണ്ട്. എന്റെ സിംഗപ്പൂര്‍ സന്ദര്‍ശനം ഇരു രാഷ്ട്രങ്ങളും തമ്മില്‍ കൂടുതല്‍ ഇടപഴകലിനുള്ള ഒരു അവസരം കൂടിയാണ് പ്രദാനം ചെയ്യുന്നത്.

മേയ് 31 ന് ഞാന്‍ ഇന്ത്യാ – സിംഗപ്പൂര്‍ സംരംഭകത്വവും, നവീനാശയങ്ങളും പ്രദര്‍ശനം സന്ദര്‍ശിക്കും. ബിസിനസ്സ്, സമൂഹ ചടങ്ങുകളിലും തുടര്‍ന്ന് വ്യാപാര, നിക്ഷേപ അവസരങ്ങള്‍ സംബന്ധിച്ച് തിരഞ്ഞെടുത്ത സിംഗപ്പൂരിലെ മുതിര്‍ന്ന സി.ഇ.ഒ. മാരുമായുള്ള വട്ടമേശ സമ്മേളനത്തെയും ഞാന്‍ അഭിസംബോധന ചെയ്യും.

ജൂണ്‍ 1 ന് ഞാന്‍ സിംഗപ്പൂര്‍ പ്രസിഡന്റ് ഹലീമ യാക്കോബുമായി ഞാന്‍ കൂടിക്കാഴ്ച നടത്തും. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീയുമായി ഞാന്‍ പ്രതിനിധിതല ചര്‍ച്ച നടത്തും. നാന്‍യാങ് സാങ്കേതിക സര്‍വ്വകലാശാലയിലെ സന്ദര്‍ശനവും, അവിടത്തെ യുവ വിദ്യാര്‍ത്ഥികളുമായുള്ള ആശയ വിനിമയവും ഞാന്‍ ഉറ്റുനോക്കുകയാണ്.

അന്ന് വൈകിട്ട് ഷാന്‍ഗ്രിലാ ചര്‍ച്ചയില്‍ ഞാന്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. ഇത് ആദ്യമായിട്ടായിരിക്കും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈ പ്രഭാഷണം നടത്തുക. മേഖലയിലെ സുരക്ഷാ വിഷയങ്ങളെ കുറിച്ചും. സമാധാനവും സുസ്ഥിരതയും മേഖലയില്‍ പാലിക്കുന്നതിനെയും കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കാനുള്ള ഒരവസരമായിരിക്കുമത്.

ജൂണ്‍ 2 ന് ക്ലിഫോര്‍ഡ് പീയറില്‍ ഞാന്‍ ഒരു ഫലകം അനാച്ഛാദനം ചെയ്യും. 1948 മാര്‍ച്ച് 27 ന് ഇവിടെയാണ് ഗാന്ധിജിയുടെ ചിതാഭസ്മം കടലില്‍ നിമഞ്ജനം ചെയ്തത്. ഇന്ത്യയുമായി സാംസ്‌കാരിക ബന്ധമുള്ള ചില ആരാധനാലയങ്ങളും ഞാന്‍ സന്ദര്‍ശിക്കും.

എന്റെ പര്യടനത്തിന്റെ അവസാന ഇനം സിംഗപ്പൂരിലെ ചാംഗി നാവികത്താവള സന്ദര്‍ശനമായിരിക്കും. അവിടെ ഇന്ത്യന്‍ നാവിക കപ്പലായ ഐ.എന്‍.എസ്. സത്പുര സന്ദര്‍ശിച്ച്, ഇന്ത്യന്‍ നാവിക സേനയിലേയും, റോയല്‍ സിംഗപ്പൂര്‍ നേവിയിലേയും ഓഫീസര്‍മാരുമായും നാവികരുമായും ആശയവിനിമയം നടത്തും.

ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള എന്റെ സന്ദര്‍ശനം നമ്മുടെ കിഴക്കന്‍ നയത്തിന് കൂടുതല്‍ ആക്കമേകുമെന്നും ഈ മൂന്ന് രാഷ്ട്രങ്ങളുമായുള്ള നമ്മുടെ ബന്ധങ്ങളും, ഇടപഴകലും വര്‍ദ്ധിപ്പിക്കുമെന്നതിലും എനിക്ക് ഉറച്ച വിശ്വാസമുണ്ട്.’