Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പശ്ചിമ ബംഗാളിലെ ശാന്തിനികേതനില്‍ ബംഗ്ലാദേശ് ഭവന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം 


ബംഗ്ലാദേശിന്റെ ബഹുമാന്യയായ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനാ ജി, മറ്റു വിശിഷ്ഠാതിഥികളെ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ബഹുമാനപ്പെട്ട ഗവര്‍ണര്‍, സുഹൃത്തുക്കളെ,
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തിന്റെ പ്രതീകമാണ് ഈ ബംഗ്ലാദേശ് ഭവന്‍. ഇരു രാജ്യങ്ങളിലെയും ദശലക്ഷക്കണക്കിനു ജനങ്ങള്‍ തമ്മില്‍ കല, സാഹിത്യം, സംസ്‌കാരം, വിദ്യാഭ്യാസം കുടുംബ ബന്ധങ്ങള്‍ തുടങ്ങിയ മേഖലകളിലുള്ള ശക്തമായ ബന്ധുത്വത്തിന്റെ പ്രതീകമാണ് ഈ മന്ദിരം. പീഢനങ്ങള്‍ക്കെതിരെ ഒരുമിച്ചു ചെറുത്തു നിന്നുകൊണ്ട് ശക്തമാക്കിയ ബന്ധത്തിന്റെ അടയാളം കൂടിയാണ് ഇത്. ഈ മന്ദിരത്തിന്റെ പേരില്‍ ഷെയ്ക്ക് ഹസീന ജിയ്ക്കും ബംഗ്ലാദേശിലെ ജനങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയ ഗാനരചയിതാവു കൂടിയായ ഗുരുദേവ് ടാഗോറിന്റെ കര്‍മ്മ ഭൂമിയില്‍, പരിശുദ്ധ റമദാന്‍ മാസത്തില്‍ തന്നെ ഈ മന്ദിരം ഉദ്ഘാടനം ചെയ്യുവാന്‍ സാധിച്ചതില്‍ എനിക്ക് അനല്പമായ ആഹ്ലാദമുണ്ട്.
സുഹൃത്തുക്കളെ,
ഈ സര്‍വകലാശാലയുടെയും പുണ്യ ഭൂമിയുടെയും ചരിത്രത്തിന് ബംഗ്ലാദേശിന്റെയും ഇന്ത്യയുടെയും സ്വാതന്ത്ര്യ ലബ്ധിയെക്കാള്‍, കൊളോണിയല്‍ ഭരണകാലത്ത് നടന്ന ബംഗാള്‍ വിഭജനത്തെക്കാള്‍ പഴക്കമുണ്ട്. ബ്രിട്ടീഷ് അധികാരികള്‍ക്കോ, ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അവരുടെ രാഷ്ട്രീയ തന്ത്രത്തിനോ തകര്‍ക്കാന്‍ സാധിക്കാത്ത നമ്മുടെ പൊതുവായ പൈതൃകത്തിന്റെപ്രതീകമാണ് അത്.ഗംഗാ നദിയിലെ എണ്ണമറ്റ തിരകള്‍ ഇരു രാജ്യങ്ങളുടെയും തീരങ്ങളെ തഴുകുന്നു. നമ്മുടെ സാധര്‍മ്യങ്ങള്‍ നമ്മുടെ ബന്ധത്തെ ശക്തമാക്കുന്നു. ബംഗാബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ ബംഗ്ലാദേശിലെ പോലെ തന്നെ ഇന്ത്യയിലും ആദരിക്കപ്പെടുന്നു. അതുപോലെ തന്നെ പോലെ മഹത് വ്യക്തിത്വങ്ങളായ സ്വാമി വിവേകാനന്ദനും, സുഭാഷ് ചന്ദ്രബോസും, മഹാത്മഗാന്ധിയും ഇന്ത്യയിലെന്ന പോലെ ബംഗ്ലാദേശിലും ബഹുമാനിക്കപ്പെടുന്നു. ലോകപ്രശസ്ത കവിയായ രബിന്ദ്രനാഥ ടാഗോറിന്റെ കവിതകളും ഗാനങ്ങളും ബംഗ്ലാദേശിന്റെ ഓരോ ഗ്രാമങ്ങളിലും പ്രതിധ്വനിക്കുന്നു. ഖാസി നസ്രുള്‍ ഇസ്ലാമിന്റെ കീര്‍ത്തനങ്ങള്‍ പശ്ചിമ ബംഗാളിന്റെ എല്ലാ മുക്കിലും മൂലയിലും പോലും സുപരിചിതമാണ്.
ബംഗ്ലാദേശിലെ പല പ്രമുഖ വ്യക്തികളുടെയും നാമധേയം ഈ കാലാശാലയുമായി ബന്ധപ്പെട്ടതാണ്. റസ്വാണാ ചൗധരി ബന്യ, അദിതി മൊഹ്‌സിന്‍, ലിലി ഇസ്ലാം, ലിനാ തപോഷി, ഷാര്‍മിള ബാനര്‍ജി, നിസാര്‍ ഹുസൈന്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍മാത്രം. രബിന്ദ്രനാഥ ടാഗോറിന്റെ കാഴ്ച്ചപ്പാടിന്റെ ഫലമായി ഈ മഹ്ത് സ്ഥാപനം രാഷ്ട്രിയ അതിര്‍ത്തികള്‍ക്കും വേലി കെട്ടുകള്‍ക്കും ഉപരിയായി സ്ഥിതി ഇന്നും സ്ഥിതി ചെയ്യുന്നു. ഗുരുദേവന്‍ സ്വയം സ്വതന്ത്രമായ ചിന്തകളുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിനു മുന്നില്‍ ഒന്നിന്റെയും അതിര്‍ വരമ്പുകള്‍ ഇല്ലായിരുന്നു. അദ്ദേഹം ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും സ്വന്തമായിരുന്നു. ബംഗ്ലാദേശില്‍ വച്ചാണ് അദ്ദേഹം ഗഗന്‍ ഹര്‍ക്കാരയുടെയും ലലന്‍ ഫക്കീറിന്റെയും ബംഗാളി നാടോടി സംഗീതത്തെ പരിചയപ്പെടുന്നത്. ഗഗന്‍ ഹര്‍ക്കാരയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് അദ്ദേഹത്തിന്റെ അമര്‍ സോണാര്‍ ബംഗ്ലാ എന്ന രചനയുടെ സംഗീതം. ബാവുള്‍ ഗാനത്തിന്റെ ശക്തമായ സ്വാധീനം രവീന്ദ്ര സംഗീതത്തില്‍ വളരെ പ്രകടമാണ്. ഗുരുദേവന്റെ കലയുടെയും ആശയങ്ങളുടെയും വലിയ ആരാധകനായിരുന്നു ബംഗാബന്ധു. ടാഗോറിന്റെ വിശ്വ മാനവികത ബംഗാബന്ധു ഷെയ്ഖ് മുജിബുര്‍ റഹ്മാനെ വളരെ സ്വാധീനിച്ചിരുന്നു. ഗുരുദേവന്റെ ഷോണാര്‍ ബംഗ്ലാ ബംഗ്ലാബന്ധുവിന്റെ വശ്യമായ പ്രസംഗങ്ങളിലെ പ്രധാന ആശയമായിരുന്നു. നമുക്കും ടാഗോറിന്റെ വിശ്വമാനവികത പ്രചോദനമാണ്. നമ്മുടെ വാക്കുകളില്‍ സബ്കാ സാത്, സബ്കാ വികാസ് എന്ന ആശയം അതിന്റെ പ്രതിഫലനമാണ്.
സുഹൃത്തുക്കളെ,
ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ഈ മഹത് വ്യക്തിത്വങ്ങള്‍ നമുക്കു നല്കിയ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങളെയും സംഭാവനകളെയും കുറിച്ച് വരും തലമുറകള്‍ അറിയുന്നതിനുള്ള നിരന്തര പരിശ്രമങ്ങള്‍ നാം നടത്തേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ പോലെയുള്ള വകുപ്പുകള്‍, വിവധ സംഘടനകള്‍, വ്യക്തികള്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ എല്ലാം ഈ ജോലിയില്‍ വ്യാപൃതരാണ് ഇപ്പോള്‍. ഇന്ന് ഇവിടെ ബംഗ്ലാദേശ് ഭവന്‍ ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍, ബംഗ്ലാദേശിലെ കൗസ്ത്യ ജില്ലയിലുള്ള ഗുരുദേവ് ടാഗോറിന്റെ പിതൃഭവനമായ കുത്തിബാരിയുടെ നവീകരണത്തിന്റെ ഉത്തരവാദിത്വം കൂടി നാം ഏറ്റെടുക്കുകയാണ്.
സുഹൃത്തുക്കളെ, രബീന്ദ്ര സംഗീതത്തിന്റെ പൈതൃകവും മാധുര്യവുമാണ് നമ്മുടെ ബന്ധങ്ങളില്‍ തേന്‍ പുരട്ടിയത്. സന്തോഷത്തിലും ദുഖത്തിലും നമ്മെ ഒന്നിപ്പിച്ചത്. ബംഗ്ലാദേശിന്റെ വിമോചന യുദ്ധം അതിര്‍ത്തിക്കപ്പുറത്ത് ആയിരുന്നെങ്കിലും അതിനു ആവേശം വിതറിയത് ഈ മണ്ണില്‍ നിന്നാണ്. സ്വാര്‍ത്ഥമതികളായ ശത്രുക്കള്‍ ബംഗ്ലാദേശ് ജനതയെ മുറിവേല്‍പ്പിച്ചപ്പോള്‍ ആ നൊമ്പരങ്ങള്‍ അത്രയും ഏറ്റുവാങ്ങിയത് ഈ മണ്ണാണ്. അതിനാലാണ് ബംഗാബന്ധു സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വത്തിലേയ്ക്കു വന്നപ്പോള്‍ ഇന്ത്യയിലെ ജനകോടികള്‍ സ്വയം ആ പ്രചാരണം ഏറ്റെടുത്തത്. ദുര്‍ഭരണത്തിനും ഭീകരതയ്ക്കും എതിരെ കഴിഞ്ഞ കാലങ്ങളില്‍ നാം എടുത്ത കൂട്ടായ തീരുമാനങ്ങളും അതിന്റെ ചരിത്രവും തുടര്‍ന്നുവരുന്ന തലമുറകള്‍ക്കു പ്രചോദനമാകാന്‍ ഈ മന്ദിരം കാരണമാകണം.
സുഹൃത്തുക്കളെ,
കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ ഇന്ത്യന്‍ സൈനികളെ ബംഗ്ലാദേശ് ആദരിച്ച ചടങ്ങ് എത്രമാത്രം വികാര നിര്‍ഭരമായിരുന്നു എന്ന് ഞാന്‍ ഓര്‍മ്മിക്കുന്നു. ബംഗ്ലാദേശിന്റെ വിമോചനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച 1661 സൈനികരെ ആദരിക്കല്‍ മാത്രമായിരുന്നില്ല മറിച്ച് ബംഗ്ലാദേശിലെ സ്വാതന്ത്ര്യ സമര പോരാളികളുടെ വികാരങ്ങളുടെ സംഗമം കൂടിയായിരുന്നു അത്. ഒരു രാജ്യം അയല്‍ രാജ്യത്തെ സൈനികരെ ആദരിക്കുക എന്നത് അത്യപൂര്‍വമാണ് എന്ന് ഓര്‍ക്കുക.
സുഹൃത്തുക്കളെ,
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിലെ സുവര്‍ണ അധ്യായങ്ങള്‍ രചിക്കപ്പെട്ടത്. പരിഹരിക്കാന്‍ അസാധ്യമെന്നു കരുതിയ അതിര്‍ത്തി തര്‍ക്കം ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ ഉഭയ കക്ഷി പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പരിഹൃതമായികഴിഞ്ഞു. ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകള്‍, റെയില്‍ പാളങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവും ജലപാതകള്‍, കപ്പല്‍ പാതകള്‍ തുടങ്ങിയവയുടെ ഏകോപനവും വളരെ വേഗത്തില്‍ നടക്കുന്നു. കൊല്‍ക്കത്തയ്ക്കും ഖുല്‍നയ്ക്കും മധ്യേയുള്ള എസി ട്രെയിന്‍ സര്‍വീസ് കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. സൗഹൃദം എന്ന അര്‍ത്ഥം വരുന്ന ബന്ധന്‍ എന്നാണ് നാം അതിനു പേരിട്ടത്. ബന്ധന്റെ സഹായത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ നാം വികസിപ്പിച്ചു വരികയാണ്.
ഇന്ന് ബംഗ്ലാദേശിന് 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി നല്കുന്നത് ഇന്ത്യയാണ്. ഇപ്പോഴത്തെ വിതരണം 600 മെഗാവാട്ടാണ്. ഈ വര്‍ഷം ഇത് 1100 മെഗാവാട്ടായി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. അതെ സമയം നമ്മുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നത് ബംഗ്ലാദേശാണ്. ബംഗ്ലാദേശിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ശതലക്ഷം ഡോളറാണ് ഇന്ത്യ വായ്പ നല്കിയിരിക്കുന്നത്. ഈ പണത്തിന്റെ വിനിയോഗത്തില്‍ വലിയ പുരോഗതി ഉണ്ട്. പദ്ധതികള്‍ മുന്‍കൂട്ടി നിശ്ചയിച്ച് അവയില്‍ ചിലതിനു വായ്പയും അനുവദിച്ചു.
ബഹിരാകാശ പര്യവേഷണത്തിലും ബംഗ്ലാദേശ് അതിവേഗ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. അടുത്തയിടെയാണ് ബംഗ്ലാദേശ് അവരുടെ പ്രഥമ ഉപഗ്രഹം ബംഗാബന്ധു വിക്ഷേപിച്ചത്. ഈ മഹാ നേട്ടത്തിന്റെ പേരില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും ആ രാജ്യത്തെ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഭരണ സംവിധാനം സുതാര്യമാക്കുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമാണ് ഇന്ത്യ ഇന്ന് ഉപഗ്രഹ സാങ്കേതിക വിദ്യ ുപയോഗിക്കുന്നത്. അടുത്ത ഭാവിയില്‍ തന്നെ, ഇരു രാജ്യങ്ങളും ബഹിരാകാശ സാങ്കേതിക വിദ്യയില്‍ പുതിയ സഹകരണ പാതകള്‍ തുറക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ജിയും ഞങ്ങളും തമ്മില്‍ നിരന്തര ചര്‍ച്ചകള്‍ നടത്തുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ പൂതിയ ഊര്‍ജ്ജം ലഭിക്കുന്നതിന് ഈ സംഭാഷണങ്ങള്‍ സഹായകരമാകും. കഴിഞ്ഞ വര്‍ഷവും അവര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഈ ചടങ്ങിലും സാന്നിധ്യം കൊണ്ട് അവര്‍ നമ്മെ ആദരിച്ചിരിക്കുന്നു.
സുഹൃത്തുക്കളെ,
നാം ഇരുവരുടെയും ആഗ്രഹങ്ങളും വെല്ലുവിളികളും സമാനമാണ്.കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിസന്ധി നമുക്കു മുന്നില്‍ ഉണ്ട്. സൂര്യതാപം നമുക്കു മുന്നില്‍ വെല്ലുവിളികള്‍ ഉയര്‍ത്തിയാല്‍ പരിഹാരം ഒന്നേയുള്ള, സൗരോര്‍ജ്ജം കൊണ്ട് അതിനെ നേരിടുക. 2021 ല്‍ ബംഗ്ലാദേശിലെ എല്ലാ കുടുംബങ്ങല്‍ക്കും വൈദ്യുതി എന്നതാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ജി മുന്നോട്ടു വയ്ക്കുന്ന കാഴ്ച്ചപ്പാട്.ഇന്ത്യയില്‍ ്ടുത്ത വര്‍ഷത്തോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനാണ് നാം ലക്ഷ്യമിട്ടിരിക്കുന്നത്. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യം നാം ഏതാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞു. നാം ഇരുവരുടെയും തീരുമാനങ്ങളും അവ നേടാനുള്ള വഴികളും ഏതാണ്ട് സമാനമാണ്.
സുഹൃത്തുക്കളെ,
അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിനു ഇന്ത്യ മുന്‍കൈ എടുത്തിരിക്കുകയാണ്. അനേകം ലോകരാഷ്ട്രങ്ങള്‍ ഈ സഖ്യത്തിന്റെ ഭാഗമായി കഴിഞ്ഞു. ഈ സഖ്യം ലോകമെമ്പാടും സൗരോര്‍ജ്ജത്തിന്റെ സാധ്യതകള്‍ പരിശോധിച്ചു വരികയാണ്. വിവിധ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കാനുള്ള സംവിധാനവും തയാറാക്കി വരുന്നു. ബംഗ്ലാദേശും ഈ സഖ്യത്തിന്റെ ഭാഗമായതില്‍ എനിക്ക് സന്തോഷമുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യ ഉച്ചകോടി നടക്കുകയുണ്ടായി. ബഹുമാന്യയായ പ്രധാനമന്ത്രിയും അതില്‍ സംബന്ധിച്ചു എന്നതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റുന്നതില്‍ സഹകരിക്കാനുളള ഇരു രാജ്യങ്ങളുടെയും ശക്തമായ സന്നദ്ധതയാണ് ഇതു കാണിക്കുന്നത്.
കഴിഞ്ഞ മാസം, ബംഗ്ലാദേശില്‍ നിന്നുള്ള നൂറംഗ യുവജന പ്രതിനിധി സംഘത്തെ ഞാന്‍ കാണുകയുണ്ടായി. ഇന്ത്യയിലെ യുവാക്കളുടെ സ്വപ്‌നങ്ങളും ആഗ്രഹാഭിലാഷങ്ങളും തന്നെയാണ് അവര്‍ക്കുമുള്ളത് എന്ന് എനിക്കു മനസിലാക്കാന്‍ സാധിച്ചു.രണ്ടു രാജ്യങ്ങളിലെയും യുവാക്കളുടെ വികസനത്തിനും അവരുടെ സ്വ്പന സാക്ഷാത്ക്കാരത്തിനുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസിനയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശ് വികസനത്തിന്റെ പുതിയ വഴിയിലൂടെ നീങ്ങുകയാണ്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച്, വികസ്വര സമ്പദ് വ്യവസ്ഥയുടെ തലത്തിലേയ്ക്ക് എത്തിച്ചേരാന്‍ അവര്‍ക്കു സാധിച്ചതില്‍ ബംഗ്ലാദേശിനെ പോലെ ഇന്ത്യന്‍ ജനതയും ആഹ്ലാദിക്കുന്നു. പാവങ്ങളുടെ ജീവിതം ആയാസരഹിതമാക്കുന്നതിലും സാമൂഹ്യ മേഖലയിലും ബംഗ്ലാദേശ് നിര്‍ണായകമായ പുരോഗതി കൈവരിച്ചിരിക്കുന്നു. ഈ നേട്ടം നമ്മുടെ രാജ്യത്തിനും പ്രചോദനമാകും എന്നു ഞാന്‍ കരുതുന്നു.
സുഹൃത്തുക്കളെ,
വികസനത്തിന്റെ പാതയിലൂടെയുള്ള ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും യാത്രാതന്തു മനോഹരമായ ഒരു പൂമാലയിലെന്ന പോലം പരസ്പരം ഇഴ ചേര്‍ന്നിരിക്കുന്നു. ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ഒരു തരം അനിശ്ചിതത്വ അന്തരീക്ഷം നിലനില്ക്കുന്നുണ്ട്. ലോകത്തിന്റെ ഭൂരാഷ്ട്ര തന്ത്രങ്ങള്‍ സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്നു.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരു സത്യം നാം ഗ്രഹിക്കുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ പുരോഗതി, വികസനം, സമാധാനം, സുസ്ഥിരത എന്നീ മേഖലയില്‍ അതിശക്തമായ ഒരു സൗഹൃദം വളര്‍ത്തി കൊണ്ടു വരുന്നു എന്നതാണ് അത്. ഇത് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം എന്ന തലവും പിന്നിട്ട് ഈ മേഖലയുടെ തന്നെ വളര്‍ച്ചയ്ക്കും കൂട്ടുകെട്ടിനുമായി നിലകൊള്ളുന്നു എന്ന മാനം കൈവരിച്ചിരിക്കുകയാണിപ്പോള്‍.
സുഹൃത്തുക്കളെ,
ഈ പ്രദേശം വികസിച്ചാല്‍ എല്ലാ രാജ്യവും വികസിക്കും. ഇത് നമ്മുടെ അവസരമാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സഹകരണവും സൗഹൃദവും മറ്റു രാജ്യങ്ങള്‍ക്ക് വിലയിരുത്താനും പഠിക്കാനുമുള്ള പാഠമാണ്.
സുഹൃത്തുക്കളെ,
ബംഗ്ലാദേശിനെ 2041 ല്‍ വികസിത രാജ്യമാക്കുക എന്നതാണ് പ്രധാന മന്ത്രി ഹസീനജിയുടെ ലക്ഷ്യം. അവരുടെ ക്രാന്ത ദര്‍ശിത്വത്തിന്റെ പ്രതീകമാണ് ഇത്. ഒപ്പം ബംഗാബന്ധു മുന്‍കൂട്ടി ഉറപ്പിച്ചിരുന്ന ഓരോ ബംഗ്ലാദേശുകാരന്റെയും ക്ഷേമം എന്ന സ്വപ്‌നത്തിന്റെയും. ഈ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി ഇന്ത്യ എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നു.
ഇവിടെ സന്നിഹിതയായതിന് ഒരിക്കല്‍ കൂടി ഞാന്‍ പ്രധാനമന്ത്രി ഷെയ്ഖ ഹസീനജിയ്ക്ക് നന്ദി പറയുന്നു. ബംഗ്ലാദേശ് ഭവന്റെ ഈ ഉദ്ഘാടന വേളയില്‍ നിങ്ങള്‍ക്കെല്ലാം എന്റെ മംഗളാശംസകള്‍. നിങ്ങള്‍ക്കു നന്ദി.