Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുതിയ മെട്രോ പാത ഡിസംബര്‍ 25നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; നോയിഡയില്‍നിന്നു ദക്ഷിണ ഡെല്‍ഹിയിലേക്കുള്ള യാത്രാസമയം കുറയും


ഡെല്‍ഹി മെട്രൊ പാതയുടെ പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ ഭാഗം ഡിസംബര്‍ 25നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നോയിഡയിലെ സസ്യശാസ്ത്ര ഉദ്യാനം മുതല്‍ ഡെല്‍ഹിയിലെ കല്‍ക്കാജി ക്ഷേത്രം വരെ നീളുന്നതാണു പാത. പുതിയ പാത നോയിഡയില്‍നിന്നു ദക്ഷിണ ഡെല്‍ഹിയിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കും.
നഗരഗതാഗതം ആധുനികവല്‍ക്കരിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രമങ്ങളില്‍ ഒന്നായിരുന്നു ഈ പാത. സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്നതും പരിസ്ഥിതിസൗഹൃദപരവുമായ, വലിപ്പമേറിയതും വേഗമേറിയതുമായ നഗര ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പദ്ധതികള്‍ ഗവണ്‍മെന്റ് ഗൗരവത്തോടെ കാണുന്നു എന്നതിനു തെളിവാണ് ഈ പദ്ധതി.
2017ല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന മൂന്നാമത്തെ മെട്രോ പദ്ധതിയാണിത്. ജൂണില്‍ കൊച്ചി മെട്രോയും നവംബറില്‍ െൈഹദരാബാദ് മെട്രോയും അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിച്ചിരുന്നു. ഈ രണ്ട് അവസരങ്ങളിലേതിനും സമാനമായി ഇത്തവണയും പുതിയ പാതയിലൂടെ ട്രെയിനില്‍ സഞ്ചരിച്ചശേഷമായിരിക്കും ഉദ്ഘാടന പൊതുവേദിയിലേക്കു പ്രധാനമന്ത്രി എത്തുക.
ദേശീയ തലസ്ഥാന മേഖലയില്‍ പലതവണ ശ്രീ. നരേന്ദ്ര മോദി മെട്രോയില്‍ യാത്ര ചെയ്തിട്ടുണ്ട്. 2016 ജനുവരിയില്‍ രാജ്യാന്തര സൗരോര്‍ജ സഖ്യത്തിന്റെ ആസ്ഥാനത്തിനു തറക്കല്ലിടാന്‍ പ്രധാനമന്ത്രിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഒലാന്ദേയും ന്യൂഡെല്‍ഹിയില്‍നിന്നു ഗുഡ്ഗാവിലേക്കു പോയത് മെട്രോ ട്രെയിനില്‍ ആയിരുന്നു. അതിനുശേഷം 2017 ഏപ്രിലില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബില്ലിനൊപ്പം അക്ഷര്‍ധാം ക്ഷേത്രത്തിലേക്കും പ്രധാനമന്ത്രി മെട്രോ ട്രെയിന്‍ വഴി യാത്രചെയ്തിരുന്നു.
വലിപ്പമേറിയതും വേഗമേറിയതുമായ നഗര ഗതാഗത സംവിധാനങ്ങള്‍ വഴി കണക്ടിവിറ്റി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 165 കിലോമീറ്ററോളം ദൈര്‍ഘ്യം വരുന്ന ഒമ്പതു മെട്രോ പദ്ധതികള്‍ക്കു കേന്ദ്ര ഗവണ്‍മെന്റ് തുടക്കം കുറിച്ചിട്ടുണ്ട്. 140 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന അഞ്ചു പുതിയ മെട്രോ റെയില്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുമുണ്ട്. അടുത്ത രണ്ടു വര്‍ഷത്തിനകം 250 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന മെട്രോ പാതകള്‍ ഗതാഗതത്തിനു തുറന്നുകൊടുക്കാനാണു പദ്ധതി.