Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുതുശ്ശേരി ഓറോവില്ലില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

പുതുശ്ശേരി ഓറോവില്ലില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

പുതുശ്ശേരി ഓറോവില്ലില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ഓറോവില്ലിയുടെ സുവര്‍ണജൂബിലി വാരത്തില്‍ ഇവിടെ എത്തിച്ചേരാന്‍ സാധിച്ചതില്‍ എനിക്കു സന്തോഷമുണ്ട്. ഇന്ത്യയുടെ ആധ്യാത്മിക നേതൃത്വത്തെക്കുറിച്ച് ശ്രീ അരബിന്ദോയ്ക്ക് ഉണ്ടായിരുന്ന വീക്ഷണം ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു.

ഓറോവില്‍ ആ വീക്ഷണത്തിന്റെ പ്രകടഭാവമാണു താനും. കഴിഞ്ഞ അഞ്ചു ദശാബ്ദങ്ങള്‍ കൊണ്ട് സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, സാമ്പത്തിക, ആധ്യാത്മിക നവോത്ഥാനത്തിന്റെ കേന്ദ്രമായി ഇത് മാറിക്കഴിഞ്ഞു.

സുഹൃത്തുക്കളേ,

ശ്രീ അരബിന്ദോയുടെ കര്‍മങ്ങളുടെയും ചിന്തകളുടെയും വ്യാപ്തിയെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുന്നതു വളരെ പ്രസക്തമാണ്.

കര്‍മകുശലന്‍, ദാര്‍ശനികന്‍, കവി, തുടങ്ങി അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് പല മാനങ്ങളുണ്ടായിരുന്നു. അവയെല്ലാം തന്നെ, രാഷ്ട്രത്തിന്റെയും മാനവികതയുടെയും നന്മയ്ക്കായി സമര്‍പ്പിക്കപ്പെട്ടവ ആയിരുന്നു.

രവീന്ദ്രനാഥ ടാഗൂറിന്റെ വാക്കുകളില്‍ :

‘ഓ, അരബിന്ദോ, താങ്കളെ രവീന്ദ്രനാഥ് നമസ്‌കരിക്കുന്നു!

പ്രിയ സുഹൃത്തേ, എന്റെ രാഷ്ട്രത്തിന്റെ സുഹൃത്തേ, ഇന്ത്യയുടെ ആത്മാവിന്റെ അവതാരമേ’

സുഹൃത്തുക്കളേ,

അമ്മ നിരീക്ഷിച്ചതുപോലെ, ഓറോവില്‍ ഒരു പ്രാപഞ്ചിക പട്ടണം ആകണം. ഓറോവില്‍ കൊണ്ട് ലക്ഷ്യംവെക്കുന്നതു മാനവിക ഐക്യം യാഥാര്‍ഥ്യമാക്കലാണ്.
ആ ആശയത്തിന്റെ പ്രതിഫലനമാണ് ഇന്ന് ഇവിടത്തെ വലിയ ആള്‍ക്കൂട്ടം. കാലങ്ങളായി ഇന്ത്യ ലോകത്തിന്റെ ആധ്യാത്മിക ലക്ഷ്യ സ്ഥാനമായിരുന്നു. മഹത്തായ സര്‍വ്വകലാശാലകളായിരുന്ന നളന്ദയും തക്ഷശിലയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ആതിഥ്യമരുളിയിട്ടുണ്ട്. ലോകത്തെ മഹത്തായ മതങ്ങള്‍ പലതും പിറവിയെടുത്തത് ഇവിടെയാണ്. നിത്യജീവിത വ്യവഹാരങ്ങള്‍ക്കായി ആധ്യാത്മിക പാത തെരഞ്ഞെടുക്കാന്‍ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവരെ അവ പ്രേരിപ്പിക്കുന്നു.

മഹത്തായ ഒരു ഇന്ത്യന്‍ പാരമ്പര്യം തിരിച്ചറിഞ്ഞ് ഈയിടെ ഐക്യരാഷ്ട്രസഭ ജൂണ്‍ 21 രാജ്യാന്തര യോഗാ ദിനമായി പ്രഖ്യാപിക്കുകയുണ്ടായി. ഓറോവില്‍ അതിര്‍ത്തികള്‍ക്കും സ്വത്വത്തിനുമപ്പുറം, പ്രായം ചെന്നതും യുവത്വം നിറഞ്ഞതുമായ സ്ത്രീപുരുഷന്‍മാരെ ഒന്നിപ്പിച്ചു.

ഓറോവില്ലിന്റെ പ്രമാണപത്രം സ്വന്തം കൈപ്പടയില്‍ ഫ്രഞ്ചില്‍ തയ്യാറാക്കിയത് വിശുദ്ധയായ അമ്മ തന്നെയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പ്രമാണത്തില്‍ അമ്മ ഓറോവില്ലിന്റെ അഞ്ച് ഉന്നത ആശയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതില്‍ ആദ്യത്തേത് ഓറോവില്‍ എല്ലാ മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണെന്നാണ്. ലോകം ഒറ്റക്കുടുംബമാണെന്ന സന്ദേശം പകരുന്ന നമ്മുടെ പ്രാചീന ധര്‍മ ആശയമായ വസുധൈവ കുടുംബകത്തിന്റെ പ്രതിഫലനം തന്നെയാണത്. ഓറോവില്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ആ ചടങ്ങില്‍ 124 രാഷ്ട്രങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ചിരുന്നു എന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്. ഇപ്പോള്‍ ഇവിടെ 49 രാഷ്ട്രങ്ങളില്‍നിന്നായി രണ്ടായിരത്തിലേറെ പേര്‍ താമസിക്കുന്നതായും അറിയാന്‍ കഴിഞ്ഞു.

ഇത് ഓറോവില്ലിനെ സംബന്ധിച്ച രണ്ടാമത്തെ മഹത്തായ ആശയത്തിലേക്കു നയിക്കുന്നു. ദൈവബോധത്തിനായി സേവനം ചെയ്യാന്‍ താല്‍പര്യമുള്ള ആര്‍ക്കും ഓറോവില്ലിയില്‍ കഴിയാന്‍ അധികാരമുണ്ട്.

അന്തര്‍ബോധത്തെക്കുറിച്ചുള്ള മഹര്‍ഷി അരവിന്ദന്റെ ദര്‍ശനം കേവലം മനുഷ്യരെയല്ല, പ്രപഞ്ചത്തെ ആകെത്തന്നെയും ഏകോപിപ്പിക്കുന്നു. പുരാതനമായ ഈശാവാസ്യ ഉപനിഷത്തിലെ വാക്യവുമായി യോജിക്കുന്ന ആശയമാണിത്. ഏറ്റവും ചെറിയ ആറ്റം മുതല്‍ എല്ലാം ദൈവികമാണെന്ന് ഈ ആശയത്തെ മഹാത്മാ ഗാന്ധി തര്‍ജ്ജമ ചെയ്തിട്ടുണ്ട്.

ഭൂതവും ഭാവിയും തമ്മിലുള്ള പാലമായി നിലകൊള്ളുമെന്നതാണ് ഓറോവില്ലിന്റെ മൂന്നാമത്തെ ആശയം. ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിലുള്ളവര്‍ പരസ്പരം വേര്‍പിരിഞ്ഞു കഴിയുന്ന സാഹചര്യമാണ് ഓറോവില്‍ സ്ഥാപിക്കപ്പെട്ട 1968ല്‍ ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഓറോവില്‍ എന്ന ആശയം വഴി വ്യാപാരം, യാത്ര, ആശയവിനിമയം എന്നിവയിലൂടെ ലോകം ഏകോപിതമായിത്തീരുന്ന സാഹചര്യമുണ്ടായി.

മാനവികതയെ മുഴുവന്‍ ഒരു ചെറിയ പ്രദേശത്ത് ഉള്‍ക്കൊള്ളിക്കുന്ന തരത്തിലാണ് ഓറോവില്‍ വിഭാവനം ചെയ്തത്. ഒരു സമഗ്ര ലോകത്തെ ഭാവിയില്‍ കാണാന്‍ വഴിയൊരുക്കുന്ന തരത്തില്‍ സമകാലീന ലോകത്തിന്റെ ഭൗതീകവും, ആത്മീകവുമായ സമീപനങ്ങളെ അത് ബന്ധിപ്പിക്കും എന്നതാണ് ഓറോവില്ലിന്റെ നാലാമത്തെ സ്ഥാപകതത്വം. ശാസ്ത്ര, സാങ്കേതിവിദ്യയിലൂടെ ലോകം ഭൗതീകമായി പുരോഗമിക്കുമ്പോള്‍ സാമൂഹിക ക്രമത്തിനും ഭദ്രതയ്ക്കുമായി ആദ്ധ്യാത്മിക ആഭിമുഖ്യം ആവശ്യമായി വരും.

ഓറോവില്ലില്‍ ഭൗതീകതയും, ആത്മിയതയും ഒത്തൊരുമയോടെ സഹവസിക്കുന്നു. കെട്ടിനില്‍ക്കുന്ന സ്ഥിതി ഒഴിവാക്കി കൊണ്ട് അന്തമില്ലാത്ത പഠനത്തിന്റെയും, നിരന്തര പുരോഗതിയുടെയും ഒരു സ്ഥലമായിരിക്കും ഓറോവില്‍ എന്നതാണ് അഞ്ചാമത്ത അടിസ്ഥാന തത്വം.

മനുഷ്യ മനസ്സ് ഏതെങ്കിലും ഒരു ആശയത്തില്‍ ഉറഞ്ഞ് പോകാതിരിക്കാന്‍ നിരന്തരമായ ചിന്തയും പുനര്‍ വിചിന്തനവും മാനവികതയുടെ പുരോഗതിക്ക് ആവശ്യമാണ്.
ഇത്രയധികം വ്യത്യസ്തരായ ആളുകളെയും, ആശയങ്ങളെയും ഓറോവില്‍ ഒരുമിച്ച് കൊണ്ടുവന്നു എന്നത് ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വഴിയൊരുക്കി.

ഇന്ത്യന്‍ സമൂഹം അടിസ്ഥാനപരമായി നാനാത്വത്തിലുള്ളതാണ്. തത്വ ചിന്താ ദര്‍ശനപരമായ പാരമ്പര്യത്തെയും, സംവാദത്തെയും അത് പരിപോഷിപ്പിച്ചിട്ടുണ്ട്. ആഗോള നാനാത്വത്തെ ഒരുമിച്ച് കൊണ്ട് വരികവഴി ഈ പുരാതന ഇന്ത്യന്‍ പാരമ്പര്യത്തെയാണ് ഓറോവില്‍ പ്രദര്‍ശിപ്പിക്കുന്നത്.

വ്യത്യസ്ത മതങ്ങളുടെയും, സംസ്‌കാരത്തിന്റെയും സഹവര്‍ത്തിത്വത്തെയും പരസ്പര ബഹുമാനത്തെയും ഇന്ത്യ എക്കാലവും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പഠനം എന്നത് കേവലം ക്ലാസ്സ് മുറികള്‍ക്കുള്ളില്‍ ഒതുക്കാത്ത, ജീവിക്കുന്ന പരീക്ഷണശാലയായി ജീവിതത്തെ മാറ്റുന്ന ഗുരുകുലമെന്ന പുരാതന ഇന്ത്യന്‍ പാരമ്പര്യം ഇന്ത്യയില്‍ ജന്മമെടുത്തതാണ്. അന്തമില്ലാത്തതും ജീവിതത്തിലുടനീളവുമുള്ള വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി ഓറോവില്ലും വികസിച്ചിട്ടുണ്ട്.

പുരാതന കാലങ്ങളില്‍ വന്‍ സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ നമ്മുടെ സന്യാസിമാരും, ഋഷിമാരും യജ്ഞം അനുഷ്ടിക്കാറുണ്ടായിരുന്നു. പലപ്പോഴും ഈ യജ്ഞങ്ങള്‍ ചരിത്രത്തിന്റെ ഭാവി നിര്‍ണ്ണയിച്ചിരുന്നു.

കൃത്യം 50 വര്‍ഷം മുമ്പ്, ഐക്യത്തിനായി അത്തരമൊരു യജ്ഞം ഇവിടെ നടന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള മണ്ണ് സ്ത്രീ പുരുഷന്മാര്‍ കൊണ്ട് വന്നു. അവയെ കൂട്ടിക്കലര്‍ത്തിയതിലൂടെ ഏകതയിലേയ്ക്കുള്ള യാത്ര ആരംഭിച്ചു.

കഴിഞ്ഞ കാലങ്ങളില്‍ ഓറോവില്ലില്‍ നിന്ന് സക്രീയമായ പ്രകമ്പനങ്ങള്‍ പലരൂപത്തില്‍ ലോകത്തിന് ലഭിച്ചിട്ടുണ്ട്.

അത് അന്തമില്ലാത്ത വിദ്യാഭ്യാസം, പരിസ്ഥിതി നവീകരണം, പുനരുല്‍പ്പാദന ഊര്‍ജ്ജം, ജൈവകൃഷി, അനുയോജ്യമായ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍, ജല പരിപാലനം, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയിലെല്ലാം ഓറോവില്‍ അഗ്രഗാമിയായിരുന്നു.
രാജ്യത്ത് ഗുണപരമായ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ നിങ്ങള്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. ഓറോവില്ലിന്റെ അന്‍പാതാം വാര്‍ഷിക വേളയില്‍ ഈ ദിശയിലുള്ള നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസത്തിലൂടെ യുവ മനസ്സുകളെ സേവിക്കുന്നത് ശ്രീ അരബിന്ദോയ്ക്കും, മാതാവിനുമുള്ള വലിയൊരു ശ്രദ്ധാഞ്ജലിയായിരിക്കും.

വിദ്യാഭ്യാസ രംഗത്തെ നിങ്ങളുടെ ശ്രമങ്ങളുടെ ഒരു അനുയായിയാണ് ഞാനുമെന്നത് നിങ്ങളില്‍ പലര്‍ക്കും അറിയില്ലായിരിക്കും.

ശ്രീ അരബിന്ദോയുടെയും, മാതാവിന്റെയും ഉറ്റ ശിഷ്യനായിരുന്ന ശ്രീ കിരീത് ഭായ് ജോഷി മികച്ച വിദ്യാഭ്യസ വിചക്ഷണനായിരുന്നു. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയില്‍ അദ്ദേഹം എന്റെ വിദ്യാഭ്യാസ ഉപദേശകന്‍ കൂടിയായിരുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകള്‍ സ്മരണീയമാണ്.

സുഹൃത്തുക്കളെ,

റിഗ്വേദം പറയുന്നു : ‘ആനോ ഭദ്ര: കൃതവോ യന്തു വിശ്രുതഹ: ; എല്ലാ വശങ്ങളില്‍ നിന്നും കുലീനമായ ചിന്തകള്‍ നമ്മിലേയ്ക്ക് വരട്ടെ.

രാജ്യത്തെ സാധാരണക്കാരായ പൗരന്മാരെ ശാക്തീകരിക്കാനുള്ള ആശങ്ങളുമായി ഓറോവില്‍ തുടര്‍ന്നും മുന്നോട്ട് വരട്ടെ. ലോകത്ത് എല്ലായിടത്തും നിന്നുള്ള ജനങ്ങള്‍ പുതിയ ആശയങ്ങളും കൊണ്ട് വരട്ടെ. ഈ ആശയങ്ങള്‍ സംശ്ലേഷിക്കുന്ന കേന്ദ്രമായി ഓറോവില്‍ മാറട്ടെ.

ലോകത്തിന്റെ ദീപസ്തംഭമായി ഓറോവില്‍ സേവനം തുടരട്ടെ.

മനസ്സിന്റെ ഇടുങ്ങിയ മതിലുകള്‍ ഇടിച്ച് നിരത്താന്‍ ആവശ്യപ്പെടുന്ന രക്ഷകര്‍ത്താവായിരിക്കട്ടെ,

മാനവികതയുടെ ഏകത്വത്തിന്റെ സാധ്യതകള്‍ ആഘോഷിക്കാന്‍ ക്ഷണിക്കുന്ന ഒരു ഇടമായി അത് തുടരട്ടെ.

അരവിന്ദ മഹര്‍ഷിയുടെയും, ദിവ്യ മാതാവിന്റെയും ആത്മാവ് ഓറോവില്ലിനെ അതിന്റെ ശ്രേഷ്ടമായ സ്ഥാപക ദര്‍ശനം സാക്ഷാത്കരിക്കുന്നതിനായി തുടര്‍ന്നും വഴികാട്ടുമാറാകട്ടെ.

നിങ്ങള്‍ക്കേവര്‍ക്കും നന്ദി.