Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഛത്തീസ്ഗഢ് സന്ദര്‍ശിച്ചു; നയാ റായ്പൂരില്‍ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു; ആധുനികവല്‍ക്കരിച്ചതും വികസിപ്പിച്ചതുമായ ഭീലായ് സ്റ്റീല്‍ പ്ലാന്റ് രാഷ്ട്രത്തിനു സമര്‍പ്പിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഛത്തീസ്ഗഢ് സന്ദര്‍ശിച്ചു. നയാ റായ്പൂരിലെ സ്മാര്‍ട്ട് സിറ്റിയില്‍ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനെക്കുറിച്ചു പ്രധാനമന്ത്രിക്കു മുന്നില്‍ വിശദീകരിക്കപ്പെട്ടു.

തുടര്‍ന്ന് അദ്ദേഹം ഭീലായ് സ്റ്റീല്‍ പ്ലാന്റിലെ ബ്ലാസ്റ്റ് ഫര്‍ണസ്-8 സന്ദര്‍ശിച്ചു. പ്ലാന്റിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ബന്ധപ്പെട്ടവര്‍ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. അദ്ദേഹത്തെക്കാണാന്‍ തെരുവോരങ്ങളില്‍ ജനക്കൂട്ടമെത്തിയിരുന്നു.

വലിയ ആള്‍ക്കൂട്ടം സംഗമിച്ച പൊതുയോഗത്തില്‍വെച്ച് ആധുനികവല്‍ക്കരിച്ചതും വികസിപ്പിച്ചതുമായ ഭീലായ് സ്റ്റീല്‍ പ്ലാന്റ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. തുടര്‍ന്ന് ഐ.ഐ.ടി. ഭീലായ്ക്ക് തറക്കല്ലിടുകയും ചെയ്തു. ഭാരത്‌നെറ്റിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്തു. ജഗ്ദല്‍പൂരിനും റായ്പൂരിനും ഇടയിലുള്ള വിമാന സര്‍വീസിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ലാപ്‌ടോപ്പുകള്‍, സാക്ഷ്യപത്രങ്ങള്‍, ചെക്കുകള്‍ മുതലായവ പ്രധാനമന്ത്രി വിതരണം ചെയ്തു.

എല്ലാ തരത്തിലുമുള്ള ഹിംസയ്ക്കുള്ള പരിഹാരം വികസനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രനിര്‍മാണത്തില്‍ ഭീലായ് സ്റ്റീല്‍ പ്ലാന്റിന്റെ സംഭാവനകള്‍ ഏറെയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഇന്ത്യക്കു ശക്തമായ അടിത്തറയുണ്ടാക്കുന്നതില്‍ പുതുക്കിയതും വികസിപ്പിച്ചതുമായ പ്ലാന്റ് നിര്‍ണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട മറ്റു പദ്ധതികള്‍കൊണ്ട് ഉണ്ടാകാന്‍ പോകുന്ന നേട്ടങ്ങളും പ്രധാനമന്ത്രി വിശദീകരിച്ചു.

കഴിഞ്ഞ രണ്ടു മാസമായി ഗാമസ്വരാജ് അഭിയാന്‍ വളരെ നല്ല രീതിയില്‍ പുരോഗമിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 115 ജില്ലകളില്‍ ഈ ദൗത്യം സജീവമായി മുന്നോട്ടുപോകുകയാണെന്നും അവയില്‍ രണ്ടു ജില്ലകള്‍ ഛത്തീസ്ഗഢിലാണെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. ജന്‍ധന്‍ യോജന, മുദ്ര യോജന, ഉജ്വല യോജന, ഫസല്‍ ബീമ യോജന, സൗഭാഗ്യ തുടങ്ങിയ പദ്ധതികള്‍ സംസ്ഥാനത്തിന് എത്രത്തോളം ഗുണകരമായിട്ടുണ്ട് എന്ന് അദ്ദേഹം വിശദീകരിച്ചു.

ഗോത്രവര്‍ഗക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വനാവകാശ നിയമം കര്‍ശനമായി നടപ്പാക്കിവരികയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഗവണ്‍മെന്റ് ഗോത്രവര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിച്ചുവരികയാണെന്നും രാജ്യത്തങ്ങോളമിങ്ങോളം ഏകലവ്യ വിദ്യാലയങ്ങള്‍ ആരംഭിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

***