Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ലെയില്‍; 19ാമത് കുഷോക് ബകുല റിമ്പോച്ചെയുടെ ജന്മശതാബ്ദി ആഘോഷ സമാപനച്ചടങ്ങില്‍ പങ്കെടുത്തു; സോജില തുരങ്കനിര്‍മാണത്തിനു തുടക്കം കുറിക്കുന്ന ഫലകം അനാച്ഛാദനം ചെയ്തു


ഏകദിന ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന്റെ ആദ്യഘട്ടമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലെയില്‍ എത്തി.

19ാമത് കുഷോക് ബകുല റിമ്പോച്ചെയുടെ ജന്മശതാബ്ദി ആഘോഷ സമാപനച്ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു. അതേ വേദിയില്‍ നടന്ന ചടങ്ങില്‍ സോജില തുരങ്കനിര്‍മാണത്തിനു തുടക്കം കുറിക്കുന്ന ഫലകത്തിന്റെ അനാച്ഛാദനവും നിര്‍വഹിച്ചു.

14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സോജില തുരങ്കം ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്ക പാതയും ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇരു ദിശയിലേക്കുമുള്ള തുരങ്കവുമായിരിക്കും. ഈ വര്‍ഷമാദ്യം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി 6,800 കോടി രൂപ ചെലവില്‍ എന്‍.എച്ച്. 1എയിലെ ശ്രീനഗര്‍-ലെ പ്രദേശത്തെ ബല്‍ട്ടാല്‍ മുതല്‍ മിനമാര്‍ഗ് വരെയുള്ള തുരങ്കം നിര്‍മിച്ചു സംരക്ഷിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. തുരങ്കം പൂര്‍ത്തിയാകുന്നതോടെ ശ്രീനഗര്‍, കര്‍ഗില്‍, ലെ എന്നീ പ്രദേശങ്ങള്‍ക്കിടയില്‍ എല്ലാ കാലാവസ്ഥയിലും ഗതാഗതം സാധ്യമാകും. നിലവില്‍ സോജില മലയിടുക്ക് കടന്നെത്താന്‍ മൂന്നര മണിക്കൂര്‍ വേണമെങ്കില്‍ തുരങ്ക പാത യാഥാര്‍ഥ്യമാകുന്നതോടെ കേവലം 15 മിനുട്ട് കൊണ്ട് എത്താന്‍ സാധിക്കും. ഈ മേഖലകളുടെ സര്‍വതോന്മുഖമായ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക ഉദ്ഗ്രഥനത്തിന് ഇതു സഹായകമാകും. തുരങ്ക പാതയുടെ തന്ത്രപരമായ പ്രാധാന്യവും ഏറെയാണ്.
ചടങ്ങിനു സാക്ഷികളാകാന്‍ എത്തിയ വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ, 19ാമതു കുശോക് ബകുല റിമ്പോച്ചെയുടെ വിലയേറിയ സംഭാവനകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. മറ്റുള്ളവരെ സേവിക്കാനായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നു ശ്രീ. നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

വേറിട്ടുനില്‍ക്കുന്ന നയതന്ത്രജ്ഞനായിരുന്നു 19ാമത് കുശോക് ബകുല റിമ്പോച്ചെയെന്നു പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിനു മംഗോളിയയിലുള്ള സല്‍പ്പേര് അവിടം സന്ദര്‍ശിച്ചപ്പോള്‍ നേരിട്ടു മനസ്സിലാക്കാന്‍ തനിക്കു സാധിച്ചിട്ടുണ്ടെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

ജമ്മു കശ്മീരിന്റെ മൂന്നു മേഖലകളും സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു.

ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് 25,000 കോടി രൂപയുടെ വികസനപദ്ധതികളാണു ലഭിക്കാന്‍ പോകുന്നതെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഈ പദ്ധതികള്‍ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.