Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീ റാം കോളേജ് ഓഫ് കോമേഴ്‌സിന്റെ ശതാബ്ദി ആഘോഷങ്ങളിൽ സംബന്ധിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീ റാം കോളേജ് ഓഫ് കോമേഴ്‌സിന്റെ ശതാബ്ദി ആഘോഷങ്ങളിൽ സംബന്ധിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീ റാം കോളേജ് ഓഫ് കോമേഴ്‌സിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്തു.  വിവിധ തലമുറകൾ ഒത്തുചേർന്ന ഈ അവസരം കോളേജിനും രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്കും ഒരുപോലെ ചരിത്രപരമായ ഒന്നാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. “സ്ഥാപകനായ ശ്രീ റാം ജിക്ക് ഞാൻ പ്രണാമമർപ്പിക്കുകയും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന് മുന്നിൽ ശിരസ്സ് നമിക്കുകയും ചെയ്യുന്നു,” ശ്രീ മോദി പറഞ്ഞു.

കോളേജിന്റെയും രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയുടെയും ഈ 100 വർഷത്തെ നാഴികക്കല്ലിന്റെ മഹത്തായ പ്രാധാന്യം ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, സ്ഥാപകനായ ശ്രീ റാം ജിയുടെ ദീർഘവീക്ഷണത്തെ അനുസ്മരിച്ചു. “ഒരു സ്ഥാപനം 100 വർഷം തികയ്ക്കുമ്പോൾ, അത് നേട്ടങ്ങളുടെയും പ്രചോദനങ്ങളുടെയും സാഗരമായി മാറുന്നു,” ശ്രീ മോദി പറഞ്ഞു.

ദര്യാഗഞ്ചിലെ ചെറിയ തുടക്കത്തിൽ നിന്ന് പ്രശസ്തമായ ഒരു വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന കോളേജിന്റെ വികാസത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, അത് തലമുറകളെ വാർത്തെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇന്ന് ഈ സ്ഥാപനത്തിന്റെ പേരിനോട് ചേർന്നുനിൽക്കുന്ന വലിയ അഭിമാനത്തെയും അദ്ദേഹം ഓർമ്മിപ്പിച്ചു. “ഇന്നും ഡൽഹി യൂണിവേഴ്‌സിറ്റിയിൽ താൻ എസ്‌ആർ‌സി‌സിയിൽ നിന്നാണെന്ന് പറയുന്നത് വലിയൊരു പെരുമയാണ്,” ശ്രീ മോദി പറഞ്ഞു.

കോളേജിന്റെ മികച്ച പാരമ്പര്യത്തെ പ്രശംസിച്ച പ്രധാനമന്ത്രി, എസ്‌ആർ‌സി‌സിയിലെ പൂർവ്വ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ആഗോളതലത്തിൽ സ്ഥാപനത്തിന്റെ പ്രശസ്തി ഉയർത്തിയ മുന്നണിപ്പോരാളികളാണെന്ന് കൂട്ടിച്ചേർത്തു. അന്തരിച്ച അരുൺ ജെയ്റ്റ്‌ലി, സഞ്ജീവ് സന്യാൽ തുടങ്ങിയ പ്രമുഖ പൂർവ്വ വിദ്യാർത്ഥികളോടൊപ്പം പ്രവർത്തിച്ച സ്വന്തം അനുഭവങ്ങൾ അനുസ്മരിച്ച അദ്ദേഹം, ഈ കലാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവർ കലാകാരന്മാരായും രാഷ്ട്രീയക്കാരായും ന്യായാധിപന്മാരായും തിളങ്ങിയിട്ടുണ്ടെന്ന് നിരീക്ഷിച്ചു. “അതായത്, എസ്‌ആർ‌സി‌സിയിലെ പൂർവ്വ വിദ്യാർത്ഥികൾ എല്ലാ മേഖലകളിലും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്,” ശ്രീ മോദി പറഞ്ഞു.

ഈ പരിപാടിയുമായി ബന്ധപ്പെട്ട ഓർമ്മകൾ പരാമർശിക്കവെ, 2013-ൽ ഈ കോളേജിൽ താൻ ചെയ്ത പ്രസംഗം ആളുകൾ ഇപ്പോഴും അനുസ്മരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. ആ പ്രസംഗം ഉണ്ടാക്കിയ തരംഗം പത്തുപതിനാലു വർഷങ്ങൾക്ക് ശേഷവും ഒട്ടും മങ്ങാതെ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “രാജ്യത്തിനായി എന്നെത്തന്നെ പൂർണ്ണമായി സമർപ്പിക്കുക എന്നതായിരുന്നു അന്ന് എന്റെ വാക്കുകളിൽ പ്രകടമായിരുന്നത്,” ശ്രീ മോദി വ്യക്തമാക്കി.

മുൻകാല പോരാട്ടങ്ങളെ ഇന്നത്തെ നേട്ടങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട്, തീവ്രവാദം പരാജയപ്പെട്ടുവെന്നും സായുധ സേന ശത്രുക്കളുടെ താവളങ്ങളിൽ കടന്നുചെന്ന് ആക്രമണം നടത്താൻ പ്രാപ്തരായെന്നും, ജമ്മു കശ്മീർ മുതൽ വടക്കുകിഴക്കൻ മേഖലകൾ വരെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു . ഇന്ത്യയുടെ നയപരമായ ചലനാത്മകതയെയും ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സാമ്പത്തിക ശക്തിയെന്ന പദവിയെയും ലോകം ഇന്ന് പ്രശംസിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. “പശ്ചിമേഷ്യൻ യുദ്ധത്തിനും ആഗോള വ്യാപാര തടസ്സങ്ങൾക്കുമിടയിലും 7.8 ശതമാനം ത്രൈമാസ വളർച്ച കൈവരിക്കുന്നത് ഇന്ത്യയുടെ ആന്തരിക ശേഷിയെയാണ് പ്രകടമാക്കുന്നത് ,” ശ്രീ മോദി പറഞ്ഞു.

വിമർശകർക്ക് മറുപടിയായി സാമ്പത്തിക കണക്കുകൾ നിരത്തിക്കൊണ്ട്, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ വൈദ്യുതി ഉൽപ്പാദനം 9 ശതമാനം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഇരുചക്ര വാഹനങ്ങളിൽ 20 ശതമാനവും മുചക്ര വാഹനങ്ങളിൽ 30 ശതമാനവും വളർച്ച രേഖപ്പെടുത്തിയതോടെ മൊത്തം വാഹന വിൽപ്പനയിൽ 20 ശതമാനത്തിലധികം വർദ്ധനയുണ്ടായി. സ്റ്റീൽ, സിമന്റ് ഉപഭോഗത്തിലുണ്ടായ 8 ശതമാനം വർദ്ധന നിർമ്മാണമേഖല, ഭവനനിർമ്മാണം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ അതിവേഗം വികസിക്കുന്നു എന്നതിന്റെ തെളിവാണ്. “ഇതൊക്കെയാണെങ്കിലും, 2013-ൽ ‘ഗ്ലാസ് പകുതിയും ശൂന്യമായി’ കണ്ട വിമർശകരുടെ മനോഭാവം ഇന്നും മാറ്റമില്ലാതെ തുടരുന്നു,” ശ്രീ മോദി പറഞ്ഞു.

ജനപക്ഷ സദ്ഭരണം (P2G2) എന്ന 2013 ലെ തന്റെ വാഗ്ദാനത്തെ അനുസ്മരിച്ചുകൊണ്ട്, മുൻ ഭരണകൂടങ്ങളുടെ കാര്യക്ഷമമല്ലാത്ത സമീപനം തന്റെ ഗവണ്മെന്റ് എന്നെന്നേക്കുമായി ഉപേക്ഷിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൻ ധൻ യോജനയുടെ 12 വർഷത്തെ വിജയം ഇതിനൊരു മികച്ച ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2014 മാർച്ച് വരെ ഇന്ത്യയിലെ 125 കോടി ജനങ്ങളിൽ 50 ശതമാനത്തിലധികം പേർക്കും ബാങ്ക് അക്കൗണ്ടുകൾ ഇല്ലായിരുന്നുവെങ്കിൽ, ഈ പദ്ധതി വഴി ഇപ്പോൾ ഏകദേശം 60 കോടി പൗരന്മാരെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “ഇന്ന് രാജ്യത്തെ മിക്കവാറും എല്ലാ കുടുംബങ്ങളും ബാങ്കിംഗ് സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇതാണ് ഇന്ത്യയുടെ ഫിൻടെക് വിപ്ലവത്തിന് അടിത്തറയിട്ടത്,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

‘മേക് ഇൻ ഇന്ത്യ’ പദ്ധതിക്കെതിരെ തുടക്കത്തിലുണ്ടായ പരിഹാസങ്ങളെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, രാജ്യത്തെ ഒരു വൻകിട ഇറക്കുമതിക്കാരിൽ നിന്ന് മുൻനിര കയറ്റുമതിക്കാരിലേക്ക് പരിവർത്തനം ചെയ്യുന്നതിൽ ഈ പദ്ധതി കൈവരിച്ച വൻ വിജയത്തെ പ്രശംസിച്ചു. സ്മാർട്ട്ഫോൺ കയറ്റുമതി ഇപ്പോൾ 2.5 ലക്ഷം കോടി രൂപയിലധികമാണെന്നും, ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം എക്കാലത്തെയും ഉയർന്ന നിരക്കായ ഏകദേശം 2 ലക്ഷം കോടി രൂപയിലെത്തിയെന്നും അദ്ദേഹം അഭിമാനത്തോടെ അറിയിച്ചു. 2013-14 കാലഘട്ടത്തിൽ വെറും 600-700 കോടി രൂപയായിരുന്ന പ്രതിരോധ കയറ്റുമതി ഇന്ന് 40,000 കോടി രൂപയുടെ വൻ വ്യവസായമായി മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. “ചെറുതും എളുപ്പമുള്ളതുമായ ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകുന്ന ആളല്ല ഞാൻ; രാജ്യത്തിനായി ഞാൻ വലിയ ലക്ഷ്യങ്ങൾ വെക്കുകയും അവ നേടിയെടുക്കാൻ എന്റെ ഹൃദയവും ആത്മാവും അർപ്പിക്കുകയും ചെയ്യുന്നു,” ശ്രീ മോദി വ്യക്തമാക്കി.

രാജ്യത്തെ യുവാക്കളിലും 140 കോടി ഇന്ത്യക്കാരുടെ ശേഷിയിലും വലിയ വിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, സ്വയം പര്യാപ്തവും സംപൂർണ്ണ വികസിതവുമായ ഇന്ത്യയ്ക്കായുള്ള ധീരമായ ദർശനം മുന്നോട്ടുവച്ചു. കാർഷിക കയറ്റുമതിയിൽ വൻശക്തിയാകുക, ഇന്ത്യൻ ബഹിരാകാശ നിലയം സ്ഥാപിക്കുക, ഒടുവിൽ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുക തുടങ്ങി ഭാവിയിലെ അഭിലാഷകരമായ ലക്‌ഷ്യങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. “ഇവ വെറും വാക്കുകളല്ല, ഇവ ഞങ്ങളുടെ ദൃഢനിശ്ചയങ്ങളാണ്,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

കോ-ഓപ്പിലെ ചായയും ക്രോസ്‌റോഡ്‌സും ബിസിനസ് കോൺക്ലേവും നിറഞ്ഞ  കാമ്പസ് ജീവിതത്തിൽ നിന്ന് പുറംലോകത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് കടന്ന പ്രധാനമന്ത്രി, രാജ്യത്തിന്റെ പുരോഗതിയെ സ്ഥിരമായി എതിർക്കുന്ന നിഷേധാത്മക ചിന്താഗതിക്കാരെക്കുറിച്ച് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ, അതിവേഗ ട്രെയിനുകൾ, യു.പി.ഐ, പുതിയ പാർലമെന്റ് മന്ദിരം തുടങ്ങിയ നിർണായക പദ്ധതികളെ വിമർശകർ എങ്ങനെയെല്ലാം സംശയത്തോടെ ചോദ്യം ചെയ്തിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “എന്നാൽ ഇന്ത്യ അതിനൊരു മറുപടി നൽകി: രാജ്യത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് ഇന്ത്യയെ തടയാൻ ആർക്കുമാവില്ല,” ശ്രീ മോദി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിലും നയങ്ങൾ നടപ്പിലാക്കുന്നതിലും ഉണ്ടായ അഭൂതപൂർവ്വമായ വേഗത എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പണ്ട് പതിറ്റാണ്ടുകൾ എടുത്തിരുന്ന പദ്ധതികൾ ഇപ്പോൾ ഏതാനും വർഷങ്ങൾ കൊണ്ട് പൂർത്തിയാകുന്നുണ്ടെന്ന് നിരീക്ഷിച്ചു. 1925-ൽ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ ഓടിയെങ്കിലും 2014 വരെ റെയിൽവേ ലൈനുകളുടെ 30 ശതമാനത്തിൽ താഴെ മാത്രമാണ് വൈദ്യുതീകരിച്ചിരുന്നതെങ്കിൽ, തന്റെ ഭരണകൂടം വെറും 12 വർഷത്തിനുള്ളിൽ ഏകദേശം 100 ശതമാനം വൈദ്യുതീകരണം കൈവരിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, തുകൽ, തുണിത്തരങ്ങൾ, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവ ഉൾപ്പെടുന്ന സ്വതന്ത്ര വ്യാപാര കരാറുകളിൽ 40 രാജ്യങ്ങളുമായി ഒപ്പുവെക്കുകയും ചെയ്തു. “ഇത് ഇന്ത്യയിലെ യുവാക്കൾക്ക് അവസരങ്ങളുടെ പുതിയൊരു ആകാശം തുറന്നുനൽകുന്നു,” ശ്രീ മോദി പറഞ്ഞു.

കോവിഡ്-19 മഹാമാരിയും റഷ്യ-യുക്രെയ്ൻ യുദ്ധവും പോലുള്ള കടുത്ത ആധുനിക പ്രതിസന്ധികളെ തന്റെ ഭരണകൂടം ദൃഢനിശ്‌ചയത്തോടെ  നേരിട്ടത് ശ്രീ മോദി അനുസ്മരിച്ചു. “എന്റെ രാജ്യത്തെ ജനങ്ങളുടെ അനുഗ്രഹത്തിന് വലിയ ശക്തിയുണ്ട്, ഇന്ത്യക്ക് കോട്ടം സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ഓരോ ആഗ്രഹവും തകർന്നടിയുകയാണ്,” ശ്രീ മോദി വ്യക്തമാക്കി.

21-ാം നൂറ്റാണ്ടിലെ യുവാക്കളുടെ അതിരറ്റ ആവേശത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, യൂണികോണുകൾ രൂപീകരിക്കാനും ഡ്രോൺ സാങ്കേതികവിദ്യയിൽ നവീകരണം നടത്താനും അത്യാധുനിക എ.ഐ പരിഹാരങ്ങൾ സൃഷ്ടിക്കാനുമുള്ള അവരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. മുൻ തലമുറകളേക്കാൾ വലിയ സ്വപ്നങ്ങൾ കാണാൻ അവരോട് അഭ്യർത്ഥിച്ച അദ്ദേഹം, ലോകത്തെ നയിക്കാൻ ശേഷിയുള്ള ആഗോള കൺസൾട്ടിംഗ്, അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ, ലീഗൽ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാൻ ആഹ്വാനം ചെയ്തു. “ഇന്ന് ഇന്ത്യക്കാർ ലോകത്തിലെ പ്രമുഖ കമ്പനികളെ നയിക്കുന്നു, അങ്ങനെയെങ്കിൽ ഇന്ത്യക്കാർ ഉണ്ടാക്കിയ കമ്പനികൾക്ക് എന്തുകൊണ്ട് ലോകത്തെ നയിച്ചുകൂടാ?” ശ്രീ മോദി ചോദിച്ചു.

എസ്‌ആർ‌സി‌സിയുടെ മകുടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഉദിച്ചുയരുന്ന സൂര്യബിംബത്തിലേയ്ക്ക് നീങ്ങുന്ന ഒരു യാനവുമായി  യുവാക്കളുടെ യാത്രയെ പ്രധാനമന്ത്രി ഉപമിച്ചു. ധൈര്യവും സ്വപ്നങ്ങളും ആത്യന്തിക വിജയവും പൂർണ്ണമായും ഇന്ത്യയുടേതായിരിക്കുന്ന സ്വാശ്രയത്വത്തിന്റെ പുതിയൊരു പാത വെട്ടിത്തെളിക്കാൻ അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു. “വികസിത ഭാരതത്തിലേക്കുള്ള പാതയിൽ, അതിവേഗം മുന്നേറുന്ന ഓരോ ചുവടും നമ്മുടേതായിരിക്കണം,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

-SK-