Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ഇന്ന് നടന്ന പതിനേഴാമത് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു.

ഏതൊരു സമൂഹത്തിനും, രാഷ്ട്രത്തിനും പുരോഗമിക്കുന്നതിന് സംഭാഷണങ്ങള്‍ മുഖ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഭാഷണങ്ങള്‍ മെച്ചപ്പെട്ട ഒരു ഭാവിയ്ക്കുള്ള അടിത്തറ പാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഏവര്‍ക്കുമൊപ്പം, ഏവരുടേയും വികസനം, ഏവരുടേയും വിശ്വാസം’ എന്ന മന്ത്രത്തിലൂന്നിയാണ് ഇന്നത്തെ വെല്ലുവിളികളേയും, പ്രശ്‌നങ്ങളേയും ഗവണ്‍മെന്റ് കൈകാര്യം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ഗവണ്‍മെന്റ് കൈക്കൊണ്ട നിരവധി തീരുമാനങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട്, 370-ാം വകുപ്പ് എടുത്ത് കളഞ്ഞത് ജമ്മു കാശ്മീരിലേയും, ലഡാക്കിലേയും ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ പുതിയൊരു കിരണം പ്രദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുത്തലാഖ് എന്ന ആചാരത്തില്‍ നിന്ന് മുസ്ലീം വനിതകള്‍ ഇപ്പോള്‍ മുക്തരാണ്. 40 ലക്ഷത്തിലധികം പേര്‍ക്ക് പ്രയോജനപ്പെട്ട, ഡല്‍ഹിയിലെ അനധികൃത കോളനികള്‍ സംബന്ധിച്ച തീരുമാനവും അദ്ദേഹം പരാമര്‍ശിച്ചു. ഒരു നവ ഇന്ത്യയ്ക്കായി, ഒരു മെച്ചപ്പെട്ട നാളേയ്ക്കായി അത്തരം നിരവധി തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആരോഗ്യം, ശുചിത്വം, അടിസ്ഥാന സൗകര്യം തുടങ്ങി നിരവധി വികസന സൂചികകളില്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലാണ് ഗവണ്‍മെന്റ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെയും, ഭരണ നിര്‍വ്വഹണത്തിന്റെയും എല്ലാ മാനദണ്ഡ ങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 112 ജില്ലകളെ, വികസനം കാംഷിക്കുന്ന ജില്ലകളായി വികസിപ്പിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ജില്ലകളില്‍ പോഷകാഹാരക്കുറവ്, ബാങ്കിംഗ് സൗകര്യങ്ങള്‍, ഇന്‍ഷുറന്‍സ്, വൈദ്യുതി, മറ്റ് സൗകര്യങ്ങള്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങളില്‍ ഗവണ്‍മെന്റ് തത്സമയ നിരീക്ഷണം നടത്തി വരികയാണ്. ഈ 112 ജില്ലകളുടെ മികച്ച ഭാവി രാജ്യത്തിന്റെ മികച്ച ഭാവി ഉറപ്പ് വരുത്തും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജല്‍ ജീവന്‍ ദൗത്യത്തെ കുറിച്ച് സംസാരിക്കവെ, 15 കോടി കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ള കണക്ഷന്‍ ഗവണ്‍മെന്റ് ലഭ്യമാക്കി വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ഒരു അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് ഘടനയാക്കി മാറ്റാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് പ്രാപ്തി നേടാന്‍ എല്ലാ സഹായവും ഗവണ്‍മെന്റ് നല്‍കി വരികയാണ്.

ചരിത്രപരമായ ബാങ്ക് ലയനം, തൊഴില്‍ നിയമങ്ങളുടെ ക്രോഡീകരണം, ബാങ്കുകള്‍ക്ക് പുനര്‍ മൂലധന സഹായം, കോര്‍പറേറ്റ് നികുതി കുറയ്ക്കല്‍ തുടങ്ങി നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിസിനസ് നടത്തിപ്പ് സുഗമമാക്കല്‍ മെച്ചപ്പെടുത്തുന്നതില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവര്‍ത്തനം നിലച്ചുപോയ ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി 25,000 കോടി രൂപയുടെ പ്രത്യേക നിധി രൂപീകരിച്ചതും അദ്ദേഹം പരാമര്‍ശിച്ചു. 100 ലക്ഷം കോടി രൂപയ്ക്കുള്ള അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കും ഗവണ്‍മെന്റ് തുടക്കമിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാര മത്സരക്ഷമതാ സൂചികയില്‍ ഇന്ത്യ 34 -ാം സ്ഥാനത്താണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നത,് പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക്, തൊഴിലവസര സൃഷ്ടിക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യവിഭവ ശേഷി വിനിയോഗിക്കുന്നതിനുള്ള വിവിധ ഉദ്യമങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. സമയബന്ധിതമായി ഫലം ലഭിക്കുന്നതില്‍ ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സമീപനമാണ് ഗവണ്‍മെന്റ് കൈക്കൊണ്ടു വരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘130 കോടി ഇന്ത്യക്കാരുടെ മെച്ചപ്പെട്ട ഭാവിയ്ക്കായി ശരിയായ ഉദ്ദേശ്യത്തോടെ, മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫലപ്രദമായ നടത്തിപ്പ്’ എന്നതാണ് ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗരേഖയെന്ന് പ്രധാനമന്ത്രി പറഞ്ഞു.