Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യത്തൊട്ടാകെയുള്ള സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ സംവദിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെമ്പാടുമുള്ള സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങളുമായും, ദീന്‍ദയാല്‍ അന്ത്യോദയ യോജനയുടെ ഗുണഭോക്താക്കളുമായും വീഡിയോ ബ്രിഡ്ജിലൂടെ ഇന്ന് ആശയ വിനിമയം നടത്തി. വിവിധ സ്വയം സഹായ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ഒരു കോടിയിലേറെ വനിതകള്‍ സംവാദത്തില്‍ പങ്കെടുത്തു. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന സംവാദ പരമ്പരയിലെ ഒന്‍പതാമത്തേതാണിത്.

വിവിധ സംസ്ഥാനങ്ങളിലെ സ്വയം സഹായ ഗ്രൂപ്പുകളില്‍ അംഗങ്ങളായ വനിതകളുമായുള്ള ആശയ വിനിമയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് കൊണ്ട്, നിശ്ചയദാര്‍ഢ്യത്തിന്റെയും, സംരംഭകത്വത്തിന്റെയും പ്രചോദനം പകരുന്ന ഉദാഹരണങ്ങളാണ് ഓരോ അംഗവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസാധാരണമായ സാഹചര്യങ്ങളില്‍ വനിതകള്‍ പരിശ്രമശാലികളും, സ്വയം പര്യാപ്തതയ്ക്കുള്ള അപാരമായ ആന്തരിക ശക്തിയും ഉള്ളവരാണ്. അവര്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് അവസരം നല്‍കിയാല്‍ മാത്രം മതി. പല മേഖലകളെയും പ്രത്യേകിച്ച് കാര്‍ഷിക, മൃഗ സംരക്ഷണ മേഖലകള്‍ വനിതകളുടെ പങ്കില്ലാതെ സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യമെമ്പാടുമുള്ള വനിത ശാക്തീകരണത്തിന്റെ പൊരുളാണിത്.

ദീന്‍ദയാല്‍ അന്ത്യോദയ യോജന – ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം എല്ലാ ജില്ലകളിലും തുടങ്ങിക്കഴിഞ്ഞു. 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിലെ കോടിക്കണക്കിന് പാവപ്പെട്ടവരെ കണ്ടെത്തി അവര്‍ക്ക് സുസ്ഥിരമായ ജീവനോപാധിക്കുള്ള അവസരങ്ങള്‍ പ്രദാനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് എല്ലാ സംസ്ഥാനങ്ങളെയും ഉദ്യോഗസ്ഥരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

സ്വയം സഹായ ഗ്രൂപ്പുകളെ കുറിച്ച് സംസാരിക്കവെ, സമൂഹത്തിലെ ദരിദ്രരുടെ പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍ നിന്നുള്ള വനിതകളുടെ സാമ്പത്തിക, സാമൂഹിക മുന്നേറ്റത്തില്‍ ഇവ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങളും, സംരംഭകരെയും സൃഷ്ടിക്കുന്ന സ്വയം സഹായ ഗ്രൂപ്പുകളുടെ എണ്ണം 2011-2014 കാലഘട്ടത്തെ അപേക്ഷിച്ച് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നാല് മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2011 നും, 2014 നും ഇടയ്ക്കുള്ള മൂന്ന് വര്‍ഷ കാലയളവില്‍ 52 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തി കേവലം അഞ്ച് ലക്ഷം സ്വയം സഹായ ഗ്രൂപ്പുകള്‍ രൂപീകരിച്ചപ്പോള്‍ 2014 ന് ശേഷം 2.25 കോടി കുടുംബങ്ങളെ ഉള്‍പ്പെടുത്തി 20 ലക്ഷം സ്വയം സഹായ ഗ്രൂപ്പുകള്‍ കൂടുതലായി രൂപീകരിച്ചു. സ്വയം സഹായ ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരിശീലനം, ധനസഹായം, അവസരങ്ങള്‍ മുതലായവ രാജ്യത്താകമാനം ഗവണ്‍മെന്റ് നല്‍കുന്നുണ്ട്. മഹിള കര്‍ഷക ശാക്തീകരണ പരിപാടിയിലൂടെ 33 ലക്ഷത്തിലധികം വനിതാ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. നിലവില്‍ രാജ്യത്തൊട്ടാകെ ഏകദേശം അഞ്ച് കോടി വനിതകളുടെ സജ്ജീവ പങ്കാളിത്തമുള്ള 45 ലക്ഷം സ്വയം സഹായ ഗ്രൂപ്പുകള്‍ ഉണ്ട്.

ദീന്‍ദയാല്‍ അന്ത്യോദയ യോജന മുഖേന ഗ്രാമീണ യുവജനങ്ങളുടെ നൈപുണ്യ വികസനത്തിന് പ്രത്യേക ശ്രദ്ധ നല്‍കിവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മെച്ചപ്പെട്ട ഒരു ജീവിതം നയിക്കുന്നതിനുള്ള യുവജനങ്ങളുടെ അഭിലാഷം നിറവേറ്റാന്‍ തൊഴിലിനും, സ്വയം തൊഴിലിനും പരിശീലനം നല്‍കി വരുന്നു. 600 ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ ഏകദേശം 28 ലക്ഷം യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. അവരില്‍ 19 ലക്ഷത്തോളം പേര്‍ക്ക് തൊഴിലും ലഭിച്ചിട്ടുണ്ട്.

മൂല്യവര്‍ദ്ധനവിനെ കുറിച്ചും മൂല്യ ശൃംഖലാ സമീപനത്തെ കുറിച്ചും ആശയ വിനിമയത്തിനിടെ പ്രധാനമന്ത്രി സംസാരിച്ചു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഗവണ്‍മെന്റിന്റെ ഇ-മാര്‍ക്കറ്റ് പ്ലെയിസില്‍ (ജി.ഇ.എം.) രജിസ്റ്റര്‍ ചെയ്യാന്‍ അദ്ദേഹം സ്വയം സഹായ ഗ്രൂപ്പുകളെ ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രിയുമായുള്ള ആശയ വിനിമയത്തില്‍ സ്വയം സഹായ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട വിജയകഥകളും, തങ്ങളുടെ അനുഭവ കഥകളും അവര്‍ പങ്കുവച്ചു. തങ്ങളുടെ ആത്മവിശ്വാസവും, കരുത്തും കൊണ്ട് പൊരുതി ജീവിച്ച പാവപ്പെട്ട വനിതകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. തങ്ങളുടെ ജീവിതങ്ങളില്‍ സ്വയം സഹായ ഗ്രൂപ്പുകള്‍ എപ്രകാരം അനുകൂലമായ മാറ്റം കൊണ്ടുവന്നുവെന്ന് വനിതാ ഗുണഭോക്താക്കള്‍ വിവരിച്ചു. തങ്ങളുടെ വിജയകഥകളും, ചിത്രങ്ങളും, ആശയങ്ങളോടൊപ്പം നരേന്ദ്ര മോദി ആപ്പിലേയ്ക്ക് അയയ്ക്കാന്‍ പ്രധാനമന്ത്രി ഗുണഭോക്താക്കളോട് ആവശ്യപ്പെട്ടു.

***