Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശുചിത്വഭാരത ദൗത്യത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ഇവിടെ സന്നിഹിതരായിരിക്കുന്ന മുഴുവന്‍ സ്വഛഗ്രാഹി സഹോദരീ സഹോദരന്മാരേ,

ഇന്ന് ഒക്ടോബര്‍ രണ്ടാണ്. ആദരണീയനായ ബാപ്പുവിന്റെും ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ ജന്മവാര്‍ഷിക ദിനം. കഴിഞ്ഞ മൂന്നു വര്‍ഷം നാമെത്ര മുന്നേറി? ഐക്യരാഷ്ട്രസഭയുടെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യുഎസില്‍ ആയിരുന്ന ഞാന്‍ ഒക്ടോബര്‍ ഒന്നിന് രാത്രി വളരെ വൈകി തിരിച്ചെത്തിയതും ഒക്ടോബര്‍ രണ്ടിന് രാവിലെ വൃത്തിയാക്കാനുള്ള ചൂലമായി പുറത്തു വന്നതും ഞാനിപ്പോഴും ഓര്‍ക്കുന്നു. എല്ലാ ദിനപത്രങ്ങളും മാധ്യമങ്ങളും സഖ്യകക്ഷികളായ രാഷ്ട്രീയ പാര്‍ട്ടികളിലെ സുഹൃത്തുക്കളും അന്ന് എന്നെ വളരെയധികം വിമര്‍ശിച്ചു. ഒക്ടോബര്‍ രണ്ട് അവധി ദിനമാണെന്നും കുട്ടികളുടെ ഒരു അവധി ദിനം നഷ്ടപ്പെടുത്തി എന്നുമായിരുന്നു വിമര്‍ശനം. കുട്ടികള്‍ സ്‌കൂളില്‍ പോകുമോ ഇല്ലയോ ?, എന്തുകൊണ്ട് കുട്ടികള്‍ ഈ ജോലിയില്‍ വ്യാപൃതരായി? അതുപോലെ നിരവധി കാര്യങ്ങള്‍ സംഭവിച്ചു.

ഏറെ കാര്യങ്ങള്‍ നിശ്ശബ്ദം സഹിക്കുക എന്നത് എന്റെ പ്രകൃതമാണ്, എന്തുകൊണ്ടെന്നാല്‍ അതുപോലുള്ള ഉത്തരവാദിത്തമാണ് എന്റേത്. അതുകൊണ്ട് ഞാന്‍ സഹിഷ്ണുത കാണിക്കുകയും സഹനശീലം ക്രമേണ മെച്ചപ്പെടുത്തിയെടുക്കുകയും ചെയ്യുന്നു. ഏതായാലും മൂന്ന് വര്‍ഷം കഴിഞ്ഞ് ഇന്ന് യാതൊരു വിധ ആശങ്കയും വിരക്തിയും കൂടാതെ ഇതില്‍ പ്രവര്‍ത്തിക്കുകയും ഇതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. എനിക്ക് ബാപ്പുവിന്റെ അധ്യാപനങ്ങളിലുള്ള പൂര്‍ണ്ണബോധ്യമാണ് കാരണം. ബാപ്പു കാണിച്ചുതന്ന പാത ഒരിക്കലും തെറ്റില്ല എന്നതുമാണ്.

വെല്ലുവിളികള്‍ ഒന്നുമില്ല എന്നല്ല ഇതില്‍ നിന്ന് അര്‍ത്ഥമാക്കേണ്ടത് എന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു. വെല്ലുവിളികളുണ്ടെന്നുവച്ച് നമുക്ക് നമ്മുടെ രാജ്യം ഇതുപോലെ തുടരുന്നത് അനുവദിക്കാന്‍ പറ്റുമോ. വെല്ലുവിളികളുണ്ട് എന്നതിന്റെ പേരില്‍ തുടര്‍ച്ചയായി പ്രശംസ ഉറപ്പാക്കുന്ന കാര്യങ്ങള്‍ മാത്രം നമുക്ക് ഏറ്റെടുക്കാനാകുമോ? ഇത്തരം ജോലികളില്‍ നിന്ന് നമുക്ക് ഓടിയൊളിക്കാനാകുമോ, സാധിക്കുമോ നമുക്ക്? ഇന്നിപ്പോള്‍ പൗരന്മാര്‍ ഇക്കാര്യം ഒരേ സ്വരത്തില്‍ പറയുന്നുവെന്നാണ് എനിക്ക് അനുഭവപ്പെടുന്നത്. നമ്മുടെ കണ്ണുകള്‍ക്കു മുന്നില്‍ വൃത്തികേടുകള്‍ ഇല്ലാതിരിക്കുന്നതുപോലെയല്ല ഇത്. പലവിധത്തില്‍ മാലിന്യങ്ങള്‍ പരത്തുന്നതില്‍ നാം കൂടി ഉത്തരവാദികളാണ് എന്നതുപോലെയുമല്ല. എന്തുതന്നെയായാലും ശുചിത്വം നാമിഷ്ടപ്പെടാതിരിക്കില്ല എന്നതുപോലെയുമല്ല. ശുചിത്വം ഇഷ്ടപ്പെടാതിരിക്കാന്‍ ഒരു മനുഷ്യനുമാകില്ല.

നിങ്ങള്‍ ഒരു റെയില്‍വേ സ്റ്റേഷനില്‍ പോവുകയും അവിടെ നാല് ബെഞ്ചുകള്‍ ഉണ്ടായിരിക്കുകയും ചെയ്താല്‍ അതില്‍ രണ്ടെണ്ണം വൃത്തിയുള്ളതല്ലെങ്കില്‍ അതില്‍ ഇരിക്കില്ല, പകരം നിങ്ങള്‍ നല്ലൊരു സ്ഥലത്തേ ഇരിക്കുകയുള്ളു. എന്തുകൊണ്ട്? നമ്മുടെ അടിസ്ഥാന പ്രകൃതം ശുചിത്വത്തിന് മുന്‍ഗണന നല്‍കുന്നു. ഇക്കാര്യം അവരവര്‍ തന്നെ നിര്‍വഹിക്കണം എന്ന വികാരമാണ് നമ്മുടെ രാജ്യത്ത് ഇപ്പോഴും ഇല്ലാത്ത ഒരേയൊരു കാര്യം. ശുചിത്വം വേണം എന്ന പ്രശനത്തിന്റെ പേരില്‍ നമ്മുടെ രാജ്യത്ത് ഒരുതരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുന്നില്ല. ആരിതു ചെയ്യും എന്നതിലാണ് പ്രശ്‌നം. ഒരു കാര്യം പറയാന്‍ എന്നെ അനുവദിക്കുക,ഇക്കാര്യം പറയാന്‍ എനിക്കൊരു മടിയുമില്ല, അതിന്റെ പേരില്‍ നാളെ ഞാന്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരാനും സാധ്യതയുണ്ട്. പക്ഷേ, നാം നമ്മുടെ ദേശവാസികളില്‍ നിന്ന് എന്തെങ്കിലും കാര്യം എന്തിന് മറച്ചുവയ്ക്കണം?ആയിരം മഹാത്മാ ഗാന്ധിമാര്‍ വന്നാലും, ലക്ഷം നരേന്ദ്ര മോദിമാര്‍ വന്നാലും, എല്ലാ മുഖ്യമന്ത്രിമാരും മുന്നോട്ടു വന്നാലും, എല്ലാ ഗവണ്‍മെന്റുകള്‍ക്കും കൈകോര്‍ക്കാന്‍ കഴിഞ്ഞാലും ശുചിത്വസ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിയില്ല; ഒരിക്കലും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല. എന്നാലോ, 1.25 ശതലക്ഷം ഇന്ത്യക്കാര്‍ മുന്നോട്ടുവന്നാല്‍ ഞൊടിയിടയില്‍ അത് സാക്ഷാത്കരിക്കാന്‍ കഴിയും.

നിര്‍ഭാഗ്യവശാല്‍ നാം നിരവധി ഉത്തരവാദിത്തങ്ങള്‍ ഗവണ്‍മെന്റിന്റെ ചുമലില്‍ വച്ചിരിക്കുകയാണ്. അവ സര്‍ക്കാരിന്റെ ചുമതലയാക്കിയിരിക്കുകയാണ് നാം. അത് എപ്പോഴാണോ സാധാരണക്കാരുടെ ചുമതലയായി പരിഗണിക്കപ്പെടുന്നത് അതുമുതലാണ് പ്രശ്‌നമല്ലാതായിത്തീരുക. നോക്കൂ, കുംഭമേള സംഘടിപ്പിക്കുന്നു. യൂറോപ്പിലെ ചെറിയ രാജ്യത്തിലുള്ളതിനു തുല്യമായത്ര ആളുകള്‍ എല്ലാ ദിവസവും ഗംഗാനദിയുടെ തീരത്ത് സമ്മേളിക്കുന്നു. അവര്‍ അവരുടെ കാര്യങ്ങളെല്ലാം തനിയെ കൈകാര്യം ചെയ്യുന്നത് നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന കാര്യമാണ്.

സമൂഹത്തിന്റെ കരുത്ത് സ്വീകരിച്ചു നാം മുന്നോട്ടു നീങ്ങുകയാണെങ്കില്‍, ജനപങ്കാളിത്തം സ്വീകരിച്ചു മുന്നേറുകയാണെങ്കില്‍, സര്‍ക്കാരിന്റെ പങ്ക് കുറച്ചും സമൂഹത്തിന്റെ പങ്ക് വര്‍ധിപ്പിച്ചും മുന്നേറുകയാണെങ്കില്‍ ആ മുന്നേറ്റം ചോദ്യങ്ങള്‍ക്ക് അതീതമായ കുതിപ്പായി തുടരും. ആ കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. ഇതിനെ വിമര്‍ശിച്ച ചിലയാളുകള്‍ ഇപ്പോഴും ഇത് തമാശയായാണ് കാണുന്നത് എന്നതില്‍ ഇന്നെനിത്ത് സന്തോഷമുണ്ട്, അവരാകട്ടെ ഒരിക്കലും ശുചിത്വ പ്രചാരണത്തില്‍ പങ്കാളികളാകാന്‍ മുന്നോട്ടു വരാത്തവരുമാണ്. അത് അവരുടെ ഇഷ്ടം, അവര്‍ക്ക് അവരുടേതായ പരിമിതികളും ഉണ്ടാകാം. ആരാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരാണ് ശുചിത്വ പരിപാടിയില്‍ പങ്ക് വഹിക്കുന്നതെന്നോ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും നമ്മുടെ രാജ്യത്തെ മാധ്യമങ്ങള്‍ എഴുതില്ലെന്നും എനിക്ക് ആത്മവിശ്വാസമുണ്ട്. ഈ പരിപാടിയില്‍ നിന്ന് ഓടിയൊളിക്കുന്നവരുടെ ചിത്രങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. അവര്‍ ഇതിന് എതിരുമാണ്. അത്തരക്കാരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ രാജ്യം ചിലത് സ്വീകരിക്കുകയാണ്. അത് നിങ്ങള്‍ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ, അതുവഴി വിഷയത്തില്‍ സ്വയം സഹകരിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകുന്നു.

ഇന്ന് ഈ ശുചിത്വപ്രചാരണ പരിപാടി ആദരണീയനായ ബാപ്പുവിന്റെയോ കേന്ദ്ര ഗവണ്‍മെന്റിന്റെയോ അല്ല, സംസ്ഥാന ഗവണ്‍മെന്റുകളുടെയും നഗരസഭകളുടെയുമല്ല. ഇന്ന് ശുചിത്വ പ്രചാരണ പരിപാടി രാജ്യത്തെ സാധാരണക്കാരന്റെ സ്വന്തം സ്വപ്‌നമായി മാറിയിരിക്കുന്നു. എന്തൊക്കെ നേട്ടം ഇക്കാര്യത്തില്‍ ഇനി ഉണ്ടായാലും അത് ഗവണ്‍മെന്റിന്റെ വിജയമാണെന്ന വിലകുറഞ്ഞ അവകാശവാദം ഞാന്‍ നടത്തുകയില്ല. ഈ വിജയം കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടേതല്ല, ശുചിത്വം ആഗ്രഹിക്കുന്ന ജനങ്ങളുടേതാണ്.

നമുക്ക് സ്വയം ഭരണാധികാരം ലഭിച്ചു. ഈ സ്വയം ഭരണാധികാരത്തിനുള്ള ഉപകരണം കര്‍മവാചിയായ ചെറുത്തുനില്‍പ്പായിരുന്നു. മഹത്തായ ഭാരതത്തിന്റെ ഉപകരണം ശുചിത്വമാണ്. സത്യഗ്രഹി സ്വയം ഭരണാധികാരത്തിന്റെ മധ്യേയാണെങ്കില്‍ സ്വഛഗ്രഹി (ശുചിത്വം പാലിക്കുന്നയാള്‍) മഹത്തായ ഭാരതമധേയാണ്. നാം ലോകത്തെ ഏതെങ്കിലും രാജ്യത്ത് പോവുകയാണെങ്കില്‍ അവിടുത്തെ വൃത്തി കണ്ടിട്ട് തിരിച്ചെത്തി അതേക്കുറിച്ച് പറയാറുണ്ട് എന്ന് നമുക്കെല്ലാം അറിയാമല്ലോ. എന്തൊരു വൃത്തിയാണ് അവിടെ, അതില്‍ ഞാനങ്ങ് ആകൃഷ്ടനായി എന്ന്. ആളുകള്‍ ഇക്കാര്യം എന്നോട് പറയുമ്പോള്‍ ഞാന്‍ അവരോട് ചോദിക്കും: അവിടുത്തെ വൃത്തി കണ്ടിട്ടാണ് നിങ്ങള്‍ക്ക് നന്നായി തോന്നിയത്. ചവറ് വലിച്ചെറിയുന്ന ആരെയെങ്കിലും നിങ്ങള്‍ കണ്ടോ? അത്തരം ഒന്നും കണ്ടില്ലെന്ന് അവര്‍ മറുപടി നല്‍കും. അപ്പോള്‍ ഞാന്‍ അവരോട് കൃത്യമായി പറയും, അതാണ് നമ്മുടെ പ്രശ്‌നം എന്ന്.

അതുകൊണ്ടാണ് ഈ വിഷയം തുറന്ന് നാം ചര്‍ച്ച ചെയ്യാത്തത്, എന്തുകൊണ്ടായിരുന്നു ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഭയന്നതെന്ന് എനിക്കറിയില്ല. സ്വന്തം ഉത്തരവാദിത്തമായെങ്ങാനും മാറിയെങ്കിലോ എന്ന് ഭയപ്പെട്ട് രാഷ്ട്രീയക്കാരും സര്‍ക്കാരുകളും ഈ വിഷയം ചര്‍ച്ച ചെയ്യുന്നില്ല. അല്ലയോ സഹോദരാ, ഇത് താങ്കളുടെ ഉത്തരവാദിത്തമായി മാറുകയാണെങ്കില്‍ അത് നിര്‍വഹിക്കൂ. എന്താണ് പ്രശ്‌നം? നമുക്ക് ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്, നാം ഉത്തരം പറയേണ്ടത് അവിടെയാണ്.

ഇന്നിപ്പോള്‍ ശുചിത്വത്തിന്റെ സ്ഥിതിയെന്താണ്? ശുചിത്വത്തിന്റെ നിലവാരം നിശ്ചയിക്കല്‍ ഇങ്ങനെയാണ്: ഏത് നഗരമാണ് എല്ലാവിധത്തിലും വൃത്തിയുള്ളത്, ഏതൊക്കെയാണ് രണ്ടാമതും മൂന്നാമതും? ഈ റാങ്കിങ് പ്രഖ്യാപിക്കുമ്പോള്‍ എല്ലാ നഗരങ്ങളിലും അത് ചര്‍ച്ച ചെയ്യും. വൃത്തിയുടെ അടിസ്ഥാനത്തില്‍ ആ നഗരത്തിന് മാര്‍ക്ക് നേടാന്‍ രാഷ്ട്രീയക്കാരുടെയും സര്‍ക്കാരുകളുടെയും മേല്‍ താഴേത്തട്ടില്‍ നിന്ന് സമ്മര്‍ദം സൃഷ്ടിക്കപ്പെടും. നിങ്ങളെന്താണ് ചെയ്യുന്നത്? പൊതുസമൂഹവും ചിത്രത്തില്‍ വന്ന് പറയും: നോക്കൂ, ഇത് ഞങ്ങള്‍ക്ക് പിന്നിലുണ്ട്, ഇത് ഞങ്ങളെ ജ്വലിപ്പിക്കുന്നു; നമുക്ക് ചിലത് ചെയ്യാം. ഗുണപരവും മല്‍സരാധിഷ്ഠിതവുമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടും. അതിന്റെ ഗുണഫലം മൊത്തം സംവിധാനത്തില്‍ പ്രതിഫലിക്കും.

കക്കൂസുകള്‍ നിര്‍മിക്കുകയും എന്നാല്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നുണ്ട് എന്നത് സത്യമാണ്. പക്ഷേ, അത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ അത് മോശമായിത്തോന്നാറുമില്ല. അവര്‍ ഉണര്‍ന്നെണീക്കും, അവരോട് ദേഷ്യപ്പെട്ടിട്ടു കാര്യമില്ല. നോക്കൂ, കക്കൂസ് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുകയെന്നത് സമൂഹത്തിന്റെയും കുടുംബത്തിന്റെയും വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന് അവരോട് പറയുകയാണ് ഉത്തമം.

ഞാന്‍ മുമ്പേ ഇവിടെയുണ്ട്. നേരത്തേ ഒരു സാമൂഹിക സംഘടനയില്‍ പ്രവര്‍ത്തിച്ച ഞാന്‍ രാഷ്ട്രീയത്തില്‍ വരാന്‍ വളരെ വൈകി. ഞാന്‍ ഗുജറാത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മോര്‍വിയിലെ മാച്ചു അണക്കെട്ടുമായി ബന്ധപ്പെട്ട് ആയിരങ്ങള്‍ മരിച്ച സംഭവമുണ്ടായി അവിടെ. നഗരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ വൃത്തിയാക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു. ഏകദേശം ഒരു മാസംകൊണ്ട് നഗരശുചീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തു. പിന്നീട്, തകര്‍ന്ന വീടുകള്‍ വച്ചുകൊടുക്കാന്‍ ഞങ്ങള്‍ പൊതുസമൂഹത്തില്‍ നിന്നുള്ള ചില അംഗങ്ങളും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ തീരുമാനിച്ചു. ഞങ്ങള്‍ ഒരു ഗ്രാമം ദത്തെടുത്തു. ജനങ്ങളില്‍ നിന്ന് ഞങ്ങള്‍ പണം സമാഹരിക്കുകയും ഗ്രാമം പുനര്‍ നിര്‍മിക്കാനൊരുങ്ങുകയും ചെയ്തു. അതൊരു ചെറിയ ഗ്രാമമായിരുന്നു, 350- 400 വീടുകളായിരുന്നിരിക്കണം ഉണ്ടായിരുന്നത്. വീടുകളുടെ രൂപരേഖ തയ്യാറാക്കിയപ്പോള്‍ നിര്‍ബന്ധമായും എല്ലാ വീട്ടിലും കക്കൂസ് ഉണ്ടാകണം എന്ന് ഞാന്‍ നിര്‍ബന്ധിച്ചു. അപ്പോള്‍ ഗ്രാമീണര്‍ പറഞ്ഞത്, തങ്ങള്‍ക്ക് കക്കൂസ് ഉപയോഗിക്കേണ്ടെന്നും ഞങ്ങള്‍ക്കിവിടെ വിശാലമായ വെളിമ്പ്രദേശം ഉണ്ട് എന്നുമായിരുന്നു. ദയവായി കക്കൂസ് നിര്‍മിക്കേണ്ട, പകരം മുറിയുടെ വലിപ്പം കുറച്ചുകൂടി വര്‍ധിപ്പിച്ചുതന്നാല്‍ മതി എന്ന് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. പണത്തിന്റെ ലഭ്യതയനുസരിച്ച് മുറി നിര്‍മിച്ചു തരും. എന്നാല്‍ എന്തായാലും കക്കൂസ് നിര്‍മിക്കുക തന്നെ ചെയ്യും. ഏതായാലും സൗജന്യമായി അവര്‍ക്കത് കിട്ടും എന്നതുകൊണ്ട് കക്കൂസ് നിര്‍മിക്കുന്ന കാര്യത്തില്‍ കൂടുതല്‍ തര്‍ക്കിച്ചില്ല.

പിന്നീട് പത്ത്, പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ആ പ്രദേശത്തു പോയപ്പോള്‍ പണ്ട് മാസങ്ങളോളം എനിക്കൊപ്പം പ്രവര്‍ത്തിച്ചവരെ കാണണമെന്നു തോന്നി. ഞാനവരെ കാണാന്‍ പോയി. അവിടെച്ചെന്നപ്പോള്‍, ഞങ്ങള്‍ നിര്‍മിച്ച കക്കൂസുകളൊക്കെ ആടുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നത് കണ്ട് എനിക്ക് വലിയ ഖേദം തോന്നി. ഇതാണ് സമൂഹത്തിന്റെ പ്രവണത. അത് നിര്‍മിച്ചവരുടെയോ അതിനു പ്രേരിപ്പിച്ച ഗവണ്‍മെന്റിന്റെയോ കുറ്റമല്ല. സമൂഹത്തിന് അതിന്റേതായ രീതിയുണ്ട്. ഈ പരിമിതികള്‍ മനസ്സിലാക്കി വേണം നാം മാറ്റത്തിനു വേണ്ടി ശ്രമിക്കാന്‍.

ഇന്ത്യയിലെ സ്‌കൂളുകള്‍ മുഴുവനും മാനദണ്ഡങ്ങള്‍ പാലിച്ചാണോ അല്ലയോ നിര്‍മിച്ചിരിക്കുന്നതെന്ന് എനിക്ക് ആരെങ്കിലും പറഞ്ഞു തരാമോ? അധ്യാപകരെല്ലാം നിയമിക്കപ്പെട്ടിരിക്കുന്നത് വേണ്ടതു പ്രകാരമാണോ അല്ലയോ? പുസ്തകങ്ങളും മറ്റെല്ലാ സൗകര്യങ്ങളും സ്‌കൂളുകള്‍ക്ക് കൊടുത്തിരിക്കുന്ന ആവശ്യത്തിനനുസരിച്ചാണോ അല്ലയോ?അതെല്ലാം വലിയ തോതില്‍ത്തന്നെയുണ്ട്. സൗകര്യങ്ങളുടെ സ്ഥിതിയനുസരിച്ച് വിദ്യാഭ്യാസ നിലവാരവും താഴേയ്ക്കാകുന്നു. അതുകൊണ്ട് ഗവണ്‍മെന്റ് ഈ ശ്രമങ്ങള്‍ നടത്തുകയും പണം ചെലവഴിക്കുകയും കെട്ടിടങ്ങള്‍ നിര്‍മിക്കുകയും അധ്യാപകരെ നിയമിക്കുകയും ചെയ്ത ശേഷം സമൂഹത്തിന്റെ സഹകരണംകൂടി ലഭിക്കുകയാണെങ്കില്‍ നൂറ് ശതമാനം സാക്ഷരതയുണ്ടാകാന്‍ അധികം സമയമെടുക്കില്ല. അതേ അടിസ്ഥാനസൗകര്യവും അത്രതന്നെ എണ്ണം അധ്യാപകരെയും കൊണ്ട് നൂറു ശതമാനം സാക്ഷരത നേടാനാകും. പക്ഷേ, സമൂഹത്തിന്റെ സഹകരണമില്ലാതെ അത് സാധ്യമാകില്ല.

കെട്ടിടങ്ങള്‍ നിര്‍മിക്കുകയും അധ്യാപകര്‍ക്ക് ശമ്പളം നല്‍കുകയും ചെയ്യുന്നതോടെ കടമ പൂര്‍ത്തിയാക്കിയതായി സര്‍ക്കാരിനു തോന്നിയാലോ. അതേ, കാര്യങ്ങള്‍ നന്നായി നടന്നാല്‍ നമുക്ക് സംതൃപ്തിക്ക് അവകാശമുണ്ട്. പക്ഷേ, ജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ ഒരു സ്‌കൂളില്‍ ഒരു കുട്ടിക്ക് പ്രവേശനം ലഭിച്ചാല്‍ പിന്നെ സ്‌കൂളില്‍ പോകുന്നതുതന്നെ നിര്‍ത്തും. ഇപ്പോഴാകട്ടെ സ്‌കൂളില്‍ പോകാന്‍ തന്നെ അവനോട് രക്ഷിതാക്കള്‍ ആവശ്യപ്പെടില്ല.

കക്കൂസിന്റെ കാര്യവും ഇതിനു സമാനമാണ്. അതുകൊണ്ട് ഇത്തരം അന്തരീക്ഷം നാം സൃഷ്ടിക്കുന്നതിനു മുമ്പ് ശുചിത്വം ഒരു ഉത്തരവാദിത്തമെന്ന നിലയില്‍ ഏറ്റെടുക്കണം. തെറ്റായി എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് എല്ലാവരും അമ്പത് വട്ടമെങ്കിലും ചിന്തിക്കുകയും വേണം.
നിങ്ങള്‍ നോക്കൂ, നമ്മുടെ ശിശുക്കള്‍, ചെറിയ കുട്ടികള്‍, മക്കളും പെരക്കുട്ടികളായ ആണ്‍മക്കളും പെണ്‍മക്കളുമുള്ള കുടുംബങ്ങള്‍. അവര്‍ ഒരുവഴിക്ക് അവരാണ് നമ്മുടെ ശുചിത്വ ദൗത്യത്തിന്റെ ഏറ്റവും വലിയ സന്ദേശവാഹകര്‍. ഈ കുട്ടികള്‍, മുത്തഛന്‍ ചിലത് ചിലയിടത്ത് വലിച്ചെറിഞ്ഞാലും ഈ കുട്ടികള്‍ അത് മാറ്റിവയ്ക്കാന്‍ പറയും. അത് അങ്ങനെ എറിയരുതെന്ന് പറയും. ഇത്തരം അന്തരീക്ഷം എല്ലാ കുടുംബത്തിലും സൃഷ്ടിക്കപ്പെടണം.

കുട്ടികള്‍ ചിലത് സ്വീകരിച്ചുകഴിഞ്ഞാല്‍പ്പിന്നെ അത് നമുക്കെങ്ങനെ ചെയ്യാതിരിക്കാന്‍ കഴിയും?
കൈ വൃത്തിയാക്കാത്തതുകൊണ്ട്, ഭക്ഷണം കഴിക്കുന്നതിനു മുമ്പ് സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയാക്കാത്തതുകൊണ്ട് എത്ര കുട്ടികളാണ് മരിക്കുന്നത്. ഈ വിഷയം നിങ്ങള്‍ ഉന്നയിക്കുന്നതിനു മുമ്പ് ജനം പറയും: ഞങ്ങളെങ്ങനെയാണ് സോപ്പ് വാങ്ങുക; ഞങ്ങളെങ്ങനെയാണ് വെള്ളം വാങ്ങുക; മോദിക്ക് പ്രസംഗിച്ചാല്‍ മാത്രം മതിയല്ലോ, ജനങ്ങള്‍ എങ്ങനെ അവരുടെ കൈകഴുകും? അല്ലയോ സഹാദരാ, നിങ്ങള്‍ക്ക് കൈകഴുകാന്‍ പറ്റില്ലെങ്കില്‍ അത് വിട്ടേക്കൂ, ആരെങ്കിലും കൈകഴുകുന്നെങ്കില്‍ അവരെങ്കിലും അത് ചെയ്യട്ടെ.
നോക്കൂ, മോദിയെ വിമര്‍ശിക്കാന്‍ ആയിരം കാരണങ്ങളുണ്ടാകാം. എല്ലാ ദിവസവും ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം ഞാന്‍ നിങ്ങള്‍ക്ക് തരുന്നുണ്ട്, അത് ഉപയോഗിച്ചുകൊള്ളു. നമുക്ക് ഒരു കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കുകയും കാര്യങ്ങള്‍ മാറുന്നത് കാണുകയും ചെയ്യാം.

നിങ്ങള്‍ നോക്കൂ, ഈ കുട്ടികള്‍ ഒരു വലിയ കാര്യം ചെയ്തിരിക്കുന്നു. ദിവസവും ഈ കുട്ടികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നു, വളരെ അഭിമാനത്തോടെയാണ് ഞാനത് പോസ്റ്റ് ചെയ്യുന്നത്. വ്യക്തിപരമായി ഈ കുട്ടികളെ എനിക്ക് നേരിട്ടറിയില്ല. ശുചിത്വത്തില്‍ ആവേശം കാണിക്കുന്ന ആ കുട്ടികളുടെ ചിത്രം കാണുകയും പോസ്റ്റ് ചെയ്യുകയും ചെയ്യുമ്പോള്‍ ദശലക്ഷക്കണക്കിന് ആളുകളില്‍ അതെത്തുന്നു. ശരി, സഹോദരാ! അവരെന്തിനാണ് അത് ചെയ്യുന്നത്? ഈ ഉപന്യാസ മല്‍സരം, ഉപന്യാസ മല്‍സരത്തിലൂടെ ശുചിത്വം ഉറപ്പാക്കാന്‍ സാധിക്കുമോ? അതുകൊണ്ട് ശുചിത്വം ഉറപ്പാക്കാന്‍ സാധിക്കില്ല എന്നതാണ് അടിയന്തര പ്രതികരണം. ചിത്രരചനാ മല്‍സരത്തിലൂടെ ശുചിത്വം ഉറപ്പാക്കാന്‍ പറ്റുമോ? ഇല്ല.

ശുചിത്വത്തിന് ആശയപരമായ മുന്നേറ്റവും അത്യാവശ്യമാണ്. ആശയപരമായ മുന്നേറ്റംകൂടി ഉണ്ടാകാതെ കേവല വികസനംകൊണ്ട് വികസനം നടപ്പാകില്ല. അതുകൊണ്ട്, സിനിമ നിര്‍മിക്കാനും ക്രിയാത്മകത കൊണ്ടുവരാനുള്ള യത്‌നങ്ങളും ഉപന്യാസമെഴുത്തും; ശുചിത്വത്തിന് ഒരു ആശയപരമായ അടിത്തറ നല്‍കാനുള്ള ശ്രമമാകും. ഒരു ആശയത്തിന്റെ രൂപത്തില്‍ എന്തെങ്കിലും നമ്മുടെ മനസ്സില്‍ വന്നാല്‍ അതിന്റെ സാരാംശമായി ഒരിടം കണ്ടെത്തിയാല്‍പ്പിന്നെ ആ കാര്യത്തെ പിന്തുടരുക എളുപ്പമായിരിക്കും. ഈ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നതിനു പിന്നിലെ കാരണം ഇതാണ്. നിങ്ങള്‍ക്കറിയാമോ, ഞാന്‍ വളരെ വേദന അനുഭവിച്ച ഒരു സമയമുണ്ടായിരുന്നു; എന്തു കാര്യത്തിന്റെ പേരിലാണോ അതുണ്ടായത് അവരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. ഏതായാലും ഇതൊരു വാണിജ്യലോകമാണ്, പണമുണ്ടാക്കാനുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള പ്രവണത എല്ലാവര്‍ക്കുമുണ്ട്. കുറച്ചു പണമുണ്ടാക്കുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും താല്‍പര്യവുമുണ്ട്.

നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പു നിര്‍മിച്ച ടെലിവിഷന്‍ പരിപാടികള്‍ നിങ്ങള്‍ കാണുകയാണെങ്കില്‍ കുറച്ചു കുട്ടികള്‍ സ്‌കൂളില്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനേക്കുറിച്ചുള്ള വാര്‍ത്താധിഷ്ഠിത പരിപാടിയുണ്ടാകും അതില്‍. അതിന്റെ പേരില്‍, സ്‌കൂളില്‍ കുട്ടികളെക്കൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് അധ്യാപകര്‍ക്കെതിരേ വിമര്‍ശനമുണ്ടായി. ‘നിങ്ങള്‍ ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കുകയാണോ അതോ അവരെ ശുചീകരണത്തൊഴില്‍ പഠിപ്പിക്കുകയാണോ’ എന്ന രക്ഷിതാക്കളുടെ ചോദ്യം കേള്‍ക്കേണ്ട സ്ഥിതി അധ്യാപകര്‍ക്കുണ്ടായി. ഇന്നിപ്പോള്‍ ഏതെങ്കിലും സ്‌കൂളില്‍ കുട്ടികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അത് ടിവി വാര്‍ത്തയുടെ തലക്കെട്ടാകും. ഇതൊരു ചെറിയ കാര്യമല്ല.

മാധ്യമങ്ങള്‍ അവരുടെ സ്വന്തം കാര്യപരിപാടിയായി ഈ മുഴുവന്‍ മുന്നേറ്റവും ഉണ്ടാക്കിയിരുന്നില്ലെങ്കില്‍ എന്തുണ്ടാകും എന്നാണ് ഞാന്‍ ആലോചിക്കുന്നത്. മൂന്നു വര്‍ഷമായി ഈ രാജ്യത്തെ അച്ചടി, ദൃശ്യമാധ്യമങ്ങള്‍ ശുചിത്വ പരിപാടികളുമായി പൂര്‍ണ്ണമായി സഹകരിക്കുകയാണ്. അവര്‍ ഇപ്പോള്‍ നമ്മേക്കാള്‍ രണ്ട് ചുവട് മുന്നിലാണ്.

ഞാന്‍ ഈ കുട്ടികളെ കാണുന്നു. ഈ കുട്ടികളെക്കുറിച്ചുള്ള സിനിമകള്‍ക്ക് ചില ടിവി ചാനലുകള്‍ തുടര്‍ച്ചയായി ഇടം നല്‍കുന്നു. ഇതാണ് കാര്യം: എങ്ങനെയാണ് മുഴുവന്‍ ജനങ്ങളും ഭാഗഭാക്കാകുക? നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി കൂടുതല്‍ ഭാഗഭാക്കാകാനുള്ള അവസരം നമുക്ക് ലഭിച്ചാല്‍ 2022ഓടെ നമ്മുടെ രാജ്യത്തെ നിര്‍ബന്ധമായും ഉദ്ദിഷ്ടസ്ഥാനത്ത് എത്തിക്കാന്‍ പറ്റും. ഇതുപോലെ നിശ്ശബ്ദരായി തുടരാന്‍ നമുക്ക് കഴിയില്ല. ഇക്കാര്യം ചെയ്യാന്‍ നമുക്ക് കഴിയുമെങ്കില്‍ അതൊരു വലിയ കാര്യം തന്നെയായിരിക്കും.

നമ്മുടെ വീട്ടിലെ ഏതെങ്കിലും വ്യക്തി വൃത്തിയില്ലാതിരിക്കുകയും നമുക്ക് ചില അതിഥികള്‍ വരികയും അവര്‍ ഒരു വിവാഹാലോചനയുമായാണ് എത്തിയത് എന്നു വരികയും ചെയ്താല്‍, സാധനങ്ങള്‍ അവിടെയും ഇവിടെയും ചിതറിക്കിടക്കുന്നതു കണ്ട് അവര്‍ ചിന്തിക്കും: എല്ലാം കൊള്ളാം, പയ്യന് നല്ല വിദ്യാഭ്യാസമുണ്ട്, പക്ഷേ, വീടിന്റെ സ്ഥിതി മോശം. അതുകൊണ്ട് ഈ കുടുംബത്തിലേക്ക് ഞങ്ങളുടെ മകളെ എങ്ങനെ വിവാഹം ചെയ്ത് അയയ്ക്കും? അവര്‍ തിരിച്ചുപോവുകയും ചെയ്യും. ആരെങ്കിലും പുറത്തുനിന്ന് വന്ന് ഇന്ത്യ സന്ദര്‍ശിക്കുകയും ആഗ്രയിലെ താജ്മഹല്‍ കാണുകയും ചെയ്താല്‍, എന്തൊരു മനോഹരമായ ഇടം എന്ന് പറയും. എന്നാല്‍ ആ സ്മാരകത്തിനു ചുറ്റുമുള്ള സ്ഥലങ്ങള്‍ കണ്ടാല്‍ അന്തംവിട്ടുപോകും. അതുകൊണ്ട് നമുക്കെങ്ങനെ അത്തരമൊരു സാഹചര്യം സഹിക്കാന്‍ സാധിക്കും?

ആരുടേതാണ് കുഴപ്പം? എന്റെ പോയന്റ് ഇതല്ല. നാമെല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത് സാധ്യമാണ്; കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്റേ ദേശവാസികള്‍ അത് തെളിയിച്ചു കാണിക്കുകയാണ്. പൊതുസമൂഹവും മാധ്യമങ്ങളും അത് തെളിയിച്ചു കാണിക്കുകയാണ്. വലിയ തോതില്‍ നമുക്ക് പിന്തുണ ലഭിക്കുകയും ഈ കാര്യങ്ങളില്‍ ഗതി വര്‍ധിപ്പിക്കാന്‍ എന്നിട്ടും നമുക്ക് സാധിക്കാതിരിക്കുകയും ചെയ്താല്‍ ഒരു ദിവസം സ്വന്തം നിലയില്‍ നാമെല്ലാം അതിന് മറുപടി പറയേണ്ടി വരും.

എല്ലാവരും ഈ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയും അവരെ മുന്നോട്ടു നയിക്കുകയും വേണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. വിവരങ്ങളുടെ സഹായത്തോടെ നിങ്ങളോട് നമ്മുടെ പുരോഗതിയേക്കുറിച്ചു പറയുകയാണ്. പക്ഷേ, ഇപ്പോള്‍പ്പോലും കുറേകാര്യങ്ങള്‍ തുടര്‍ച്ചയായി ചെയ്യാന്‍ കഴിയുകയാണെങ്കില്‍ അത് സഫലമാകും.

ഗ്രാമങ്ങളില്‍ ക്ഷേത്രങ്ങളുണ്ടെങ്കിലും എല്ലാവരും ക്ഷേത്രങ്ങളില്‍ പോകാറില്ലല്ലോ. അത് മനുഷ്യസ്വഭാവമാണ്, ചിലര്‍ ക്ഷേത്രങ്ങളില്‍ പോകാറില്ല. ഗ്രാമങ്ങളില്‍ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ചിലയാളുകള്‍ പോകില്ല. മസ്ലീം പള്ളികളുടെയും ഗുരുദ്വാരകളുടെയും കാര്യവും അതുതന്നെയാണ്. ജനങ്ങള്‍ അവിടെ ഒന്നോ രണ്ടോ പരിപാടികളില്‍ പങ്കെടുക്കും. അതാണ് സമൂഹത്തിന്റെ പ്രകൃതം. ജീവിതം മുന്നോട്ടു പോവുകയും അത്തരം ആളുകള്‍ അവരുടെ സ്വന്തം ലോകത്തിലൂടെ നീങ്ങുകയും ചെയ്യും. അവരെ നമുക്ക് ഭാഗഭാക്കാക്കണം, നമുക്ക് പ്രയത്‌നിക്കണം. നാം പ്രയത്‌നിച്ചാല്‍ കാര്യങ്ങള്‍ നടക്കും.

വിവരങ്ങള്‍ പ്രകാരം, വേഗത കൊള്ളാവുന്ന വിധത്തിലാണുള്ളത്, ദിശയും നന്ന്. സ്‌കൂളുകളില്‍ കക്കൂസ് നിര്‍മിക്കാനുള്ള ഒരു പ്രചാരണ പരിപാടിക്ക് തുടക്കമിട്ടു. നമ്മുടെ പെണ്‍മക്കള്‍ സ്‌കൂളില്‍ പോകുമ്പോള്‍ അവര്‍ ഈ കാര്യങ്ങളേക്കുറിച്ച് ശ്രദ്ധയുള്ളവരാണ്. അവര്‍ ചോദ്യങ്ങള്‍ ചോദിക്കുകയും സൗകര്യങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നു. അതിനു ശേഷം പ്രവേശനം നേടുന്നു. മുമ്പ് ഇങ്ങനെയായിരുന്നില്ല; നാമാണ് കാര്യങ്ങള്‍ നടത്തിയിരുന്നത്. എന്തിനു നാം നടത്തണം? എന്തിന് നമ്മുടെ പെണ്‍മക്കള്‍ ഈ കാര്യങ്ങള്‍ സഹിക്കണം?

ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ കാണുന്നതുവരെ ശുചിത്വത്തിന്റെ ശക്തി നിങ്ങള്‍ക്കൊരിക്കലും ബോധ്യപ്പെടുകയില്ല. അമ്മയുള്ള വീട്ടിലെ എല്ലാവര്‍ക്കും പാഴ് വസ്തുക്കള്‍ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചെറിയാന്‍ അവകാശമുണ്ടെന്ന് കരുതുക. എല്ലാവരും ജോലിക്കോ സ്‌കൂളിലോ പോകുമ്പോള്‍ ആ അമ്മ തനിച്ച് രണ്ട് മണിക്കൂര്‍കൊണ്ട് വീട് വൃത്തിയാക്കും. പല മണിക്കൂറുകള്‍ വേണ്ട ജോലി രണ്ടു മണിക്കൂര്‍ കൊണ്ടാണ് അവര്‍ ചെയ്യുന്നത്. നിങ്ങള്‍ അമ്മയോട് ചോദിക്കണം: പുറത്തുപോകുന്നതിനു മുമ്പ് ഇങ്ങനെ സാധനങ്ങള്‍ വലിച്ചുവാരിയിടുന്നത് എങ്ങനെയാണ് അനുഭവപ്പെടുന്നത്? അത് സാരമില്ലെന്നും നിങ്ങളങ്ങനെ ചെയ്യുന്നതുതന്നെയാണ് നല്ലതെന്നും പത്ത് മിനിറ്റുകൊണ്ട് എല്ലാം വൃത്തിയാക്കാന്‍ തനിക്ക് കഴിയുമെന്നും അമ്മ പറയും. നിങ്ങള്‍ ദയവായി എന്നോട് പറയൂ, മധ്യവര്‍ദഗ്ര കുടുംബത്തിലെയോ ഉയര്‍ന്ന മധ്യവര്‍ഗ്ഗ കുടുംബത്തിലെയോ താഴ്ന്ന മധ്യവര്‍ഗ്ഗ കുടുംബത്തിലെയോ പാവപ്പെട്ട കുടുംബത്തിലെയോ ആയാലും അമ്മയുടെ പകുതി ദിവസം ചെലവഴിക്കുന്നത് വൃത്തിയാക്കലിനാണ്; കുടുംബത്തിലെ എല്ലാ അംഗങ്ങളും അവരുടെ സാധനങ്ങള്‍ ശരിയായ സ്ഥലത്ത് സൂക്ഷിക്കുകയാണെങ്കില്‍ അവര്‍ വീട് വൃത്തിയാക്കാന്‍ അമ്മയെ സഹായിച്ചാലും ഇല്ലെങ്കിലും സാധനങ്ങള്‍ ക്രമപ്രകാരം സൂക്ഷിച്ചാല്‍ ആ അമ്മയ്ക്ക് അത് എത്ര വലിയ ആശ്വാസമായിരിക്കും? ഈ കാര്യം നമുക്ക് നേരത്തേതന്നെ ചെയ്യാവുന്നതാണ്.

എന്തുകൊണ്ടെന്നാല്‍ ശുചിത്വത്തേക്കുറിച്ചുള്ള ഒരു അളവുകോല്‍ മാത്രമാണ് എന്റെ മനസ്സിലുള്ളത്. ഇക്കാര്യം നിങ്ങള്‍ക്ക് സങ്കല്‍പ്പിച്ചു നോക്കാം. പുരുഷന്മാരോട് എനിക്ക് ചോദിക്കാനുണ്ട്. നിങ്ങള്‍ ഏത് ജംഗ്ഷനിലും മൂത്രമൊഴിക്കും. ഇത്തരം ഭാഷ ഉപയോഗിക്കുന്നതിന് എന്നോട് ക്ഷമിക്കുക. പുറത്തു ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന അമ്മമാരുടെയും സഹോദരിമാരുടെയും സാഹചര്യം നിങ്ങള്‍ നിര്‍ബന്ധമായും ആലോചിക്കണം. അവരും പ്രകൃതിയുടെ വിളി കേള്‍ക്കുന്നവര്‍ തന്നെയാണ്. പക്ഷേ, അവര്‍ അത് പരസ്യമായി നിര്‍വഹിക്കുന്നില്ല. പകരം തിരിച്ചു വീട്ടിലെത്തുന്നതുവരെ അവര്‍ അത് അടക്കിവയ്ക്കുന്നു. എന്താണ് ഈ മൂല്യങ്ങള്‍? പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും ഈ മൂല്യങ്ങള്‍ ലഭ്യമാകുന്നില്ലെങ്കില്‍ പുരുഷന്മാര്‍ക്ക് മാത്രമായി എങ്ങനെ ബാധകമാകും? എന്തുകൊണ്ടെന്നാല്‍ പുരുഷന്‍ എന്ന നിലയില്‍ നമുക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്ന് നാം വിചാരിക്കുന്നു. ഈ കാര്യത്തില്‍ മാറ്റമുണ്ടാക്കിയില്ലെങ്കില്‍ ശരിയായ അര്‍ത്ഥത്തില്‍ ശുചിത്വം നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല.

ഗ്രാമത്തില്‍ ജീവിക്കുന്ന അമ്മമാരും സഹോദരിമാരുമായാലും നഗരങ്ങളിലെ ചേരികളിലെ അമ്മമാരോ സഹോദരിമാരോ ആയാലും അവര്‍ പുലര്‍ച്ചെ ഉണര്‍ന്നെഴുന്നേല്‍ക്കുകയും പുറത്തു പോവുകയും കുറ്റിക്കാട്ടില്‍ പോയി ആശ്വാസം നേടുന്നു. ഒറ്റയ്ക്കു പോകാന്‍ ഭയമുള്ളതുകൊണ്ട് അഞ്ചോ ഏഴോ പേരുടെ ഗ്രൂപ്പായി പോകുന്നു. പകല്‍സമയത്ത് അവര്‍ക്ക് ഈ ആവശ്യം വന്നാല്‍ നേരം ഇരുളുന്നതുവരെ കാത്തിരിക്കുന്നു. അത് ശരീരത്തിന് എന്തുതരത്തിലുള്ള അടിച്ചമര്‍ത്തലാണ് അതെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ. രാവിലെ ഒമ്പതോ പത്തോ മിനിറ്റ് വിസര്‍ജ്ജനം സാധിക്കുന്നതുകൊണ്ടാണ് ആ അമ്മയുടെ ആരോഗ്യം കുഴപ്പമില്ലാതിരിക്കുന്നത്. എന്നാല്‍ പകല്‍വെളിച്ചത്തില്‍ അത് അവര്‍ക്ക് കഴിയുന്നില്ല.

നിങ്ങളെന്നോട് പറയൂ, എന്തൊരു അവസ്ഥയാണ് ആ അമ്മയുടേത്? അത്തരം വൈകാരികത നിങ്ങള്‍ക്കുണ്ടെങ്കില്‍ ശുചിത്വത്തേക്കുറിച്ചു മനസ്സിലാകാന്‍ നിങ്ങള്‍ക്ക് ടി വി ചാനലുകള്‍ കാണേണ്ടതില്ല, ഒരു ടി വി അവതാരകയെയും ശ്രദ്ധിക്കേണ്ട, നിങ്ങള്‍ക്കൊരു പ്രധാനമന്ത്രിയുടെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ആവശ്യവുമില്ല. അത് നിങ്ങളുടെ തന്നെ ഉത്തരവാദിത്തത്തിന്റെ ഭാഗമായി മാറിയിരിക്കും.

എന്തുകൊണ്ടാണെന്നോ ഞാന്‍ ദേശവാസികളോട് ആഹ്വാനം ചെയ്യുന്നത്. യൂനിസെഫ് അടുത്തയിടെ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടു. കക്കൂസുള്ള പതിനായിരം വീടുകളില്‍ നിലവിലെ സ്ഥിതിയും കക്കൂസ് നിര്‍മിക്കുന്നതിനു മുമ്പുള്ള സ്ഥിതിയും താരതമ്യം ചെയ്ത് അവര്‍ ഒരു സര്‍വേ നടത്തി. കക്കൂസ് ഇല്ലാത്തതുകൊണ്ടും ശുചിത്വത്തേക്കുറിച്ചുള്ള അവബോധക്കുറവ് കൊണ്ടും പ്രതിവര്‍ഷം അമ്പതിനായിരം രൂപയോളം രോഗചികില്‍സയ്ക്ക് വേണ്ടിവന്നിരുന്നു എന്നാണ് ആ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കുടുംബനാഥന്‍ രോഗിയായിക്കിടന്നാല്‍ മറ്റു കാര്യങ്ങളെല്ലാം നിലയ്ക്കും. രോഗം ഗുരുതരമായാല്‍ കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ അദ്ദേഹത്തെ പരിചരിക്കാന്‍ നില്‍ക്കേണ്ടി വരും. വലിയ പലിശയ്ക്ക് പണം കടം വാങ്ങേണ്ടിവരും. അമ്പതിനായിരം രൂപയുടെയെങ്കിലും ഭാരം പാവപ്പെട്ട ഒരു കുടുംബത്തിന്റെ ശിരസ്സില്‍ വരും.

എന്നാല്‍, ശുചിത്വം ഒരു മതമായി നാം സ്വീകരിച്ചാല്‍, ശുചിത്വം നമ്മുടെ സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുത്താല്‍ ഒരു കുടുംബത്തിന്റെ അമ്പതിനായിരം രൂപ സംരക്ഷിക്കാന്‍ നമുക്ക് കഴിയും. രോഗംമൂലം ആ കുടുംബത്തിനുള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും സാധിക്കും. നാം അവരുടെ കീശയില്‍ പണം ഇട്ടുകൊടുത്താലും കൊടുക്കാതിരുന്നാലും ഈ അമ്പതിനായിരം രൂപ അവരുടെ ജീവിതത്തില്‍ വലിയൊരു സഹായമായിരിക്കും. അതുകൊണ്ട് ഈ സര്‍വേയില്‍ നിന്ന് നമുക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാം അതൊരു സാമൂഹിക ഉത്തരവാദിത്തമായി പിന്തുടരണം.

പ്രധാനമന്ത്രിയായ ശേഷം നിരവധിയാളുകള്‍ എന്നെ കാണാനെത്തി. രാഷ്ട്രീയ പ്രവര്‍ത്തകരും വിരമിച്ച ഉദ്യോഗസ്ഥരും മാത്രമല്ല സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന ചിലരും എന്നെ കണ്ടു. അവര്‍ വളരെ വിനയാന്വിതരും സ്‌നേഹമുള്ളവരുമാണ്. പോകുന്നതിനു മുമ്പ് അവര്‍ വിനയത്തോടെ സ്വന്തം ബയോഡേറ്റ തരികയും എനിക്കെന്തെങ്കിലും സഹായം അവരില്‍ നിന്ന് ആവശ്യമുണ്ടെങ്കില്‍ വിളിക്കണം എന്ന് പറയുകയും ചെയ്തു. ‘ ഞാന്‍ എന്തുകാര്യത്തിനും എപ്പോഴുമുണ്ടാകും’ എന്നാണ് അവര്‍ പറഞ്ഞത്. അവര്‍ വളരെ വിനയമുള്ളവരായതുകൊണ്ട് ഞാനും വിനയത്തോടെ അവരോട് പറഞ്ഞത് ശുചിത്വത്തിനു വേണ്ടി കുറച്ചു സമയം ചെലവഴിക്കാനാണ്. അവര്‍ വീണ്ടും വന്നില്ല.

ദയവായി നിങ്ങളെന്നോട് പറയൂ, അവരെന്നെ കാണാന്‍ വരികയും എന്തെങ്കിലും പ്രവര്‍ത്തി ചോദിക്കുകയും ഒന്നാന്തരം ബയോഡേറ്റ തരികയും ചെയ്തപ്പോള്‍ അതെല്ലാം പരിഗണിച്ച് ഇക്കാര്യം ഞാന്‍ അവരോട് പറയുക മാത്രം ചെയ്തപ്പോള്‍ പിന്നെ അവര്‍ തിരിച്ചുവരാത്തതെന്തായിരിക്കും. നോക്കൂ, ഒരു ജോലിയും ചെറുതോ വലുതോ അല്ല. ഒരു ജോലിയും വലിപ്പം കുറഞ്ഞതുമല്ല. നാം പിന്തുണ നല്‍കുകയാണെങ്കില്‍ വലിയ തോതില്‍ത്തന്നെ നല്‍കണം, അതുകൊണ്ട് ആ വിധംതന്നെയാണ് ചെയ്യേണ്ടത്.

ഇക്കാര്യത്തിന് ഒരിക്കല്‍ക്കൂടി കുതിപ്പ് നല്‍കാന്‍ പതിനഞ്ച് ദിവസം കഠിനാധ്വാനം ചെയ്തവരെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ഇതെല്ലാമാണെങ്കിലും ഇത് വെറുമൊരു തുടക്കം മാത്രമാണെന്ന് ഇപ്പോഴും ഞാന്‍ പറയുന്നു. ഇനിയും കുറേയേറെ ചെയ്യാനുണ്ട്. ഇതില്‍ ആവേശത്തോടെ പങ്കെടുത്ത കുട്ടികളുണ്ട്, അവരെ പ്രോല്‍സാഹിപ്പിച്ച അധ്യാപകരുണ്ട്, ചിലര്‍ സിനിമകള്‍ നിര്‍മിച്ചു, ചിലര്‍ ഉപന്യാസങ്ങള്‍ എഴുതി, അവരില്‍ ചിലര്‍ ശുചിത്വത്തില്‍ സ്വയം സമര്‍പ്പിച്ചു, ചില സ്‌കൂളുകള്‍ രാവിലെ അര മണിക്കൂര്‍ ചെലവഴിച്ച് കുട്ടികളുമായി പുറത്തുപോയി ഗ്രാമത്തിന്റെ പല ഭാഗങ്ങളില്‍ വ്യത്യസ്ഥമായ അന്തരീക്ഷം സൃഷ്ടിക്കുക പോലും ചെയ്തു.

ഞാന്‍ അത്ഭുതപ്പെടുന്നു: ചിലയാളുകള്‍; മഹാത്മാക്കളുടെ പ്രതിമകള്‍; ഞങ്ങള്‍ എല്ലാ രാഷ്ട്രീയക്കാരും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മഹാത്മാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കാന്‍ പൊരുതുകയാണ്. സ്ഥാപിച്ച ശേഷം ആരും ആ പ്രതിമ വൃത്തിയാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. എല്ലാവരും കരുതുന്നത് പുരുഷനായാലും സ്ത്രീയായാലും അവര്‍ സ്ഥാപിക്കുന്ന പ്രതിമയിലെ നേതാക്കളെ പിന്തുടരുന്നു എന്നാണ്. ഏതായാലും ഒരേ വിഭാഗത്തില്‍ നിന്നുതന്നെയുള്ളവരായ സ്വന്തം അനുയായികള്‍തന്നെ പ്രതിമകള്‍ വൃത്തിയാക്കുന്നതില്‍ തല്‍പ്പരരല്ല. അതുകൊണ്ട് പക്ഷികള്‍ക്ക് ചെന്നിരുന്ന് എന്തും ചെയ്യാനുള്ള സ്ഥലമായി പ്രതിമകള്‍ മാറുന്നു.

ഇതൊക്കെയാണ് നമ്മുടെ സാമൂഹിക ജീവിതത്തിന്റെ തിന്മ. അതുകൊണ്ട് അത് നമ്മുടെയെല്ലാം ഉത്തരവാദിത്തമായി മാറുകയാണ്. ചിലര്‍ നല്ലതോ ചീത്തയോ എന്നത് എന്റെ കാഴ്ചപ്പാടല്ല. ഈ കാര്യം നാമെല്ലാം ചിന്തിക്കണം. നാമെല്ലാം പ്രതിഫലിക്കുകയാണെങ്കില്‍ ഫലം ഉടനുണ്ടാകും. മുഴുവന്‍ ദേശവാസികള്‍ക്കും എല്ലാ സത്യഗ്രഹികള്‍ക്കും സ്വഛഗ്രഹികള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. മഹാനായ ബാപ്പുവിന്റെയും ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെയും ജന്മവാര്‍ഷികത്തില്‍ നാം ഒരിക്കല്‍ക്കൂടി രാജ്യത്തിനു വേണ്ടി സമര്‍പ്പിക്കണം; ശുചിത്വത്തിന് നാം മുന്‍ഗണന നല്‍കണം; കഴിവുള്ളവരല്ലാത്തവര്‍ക്കുള്‍പ്പെടെ ആര്‍ക്കും നിര്‍വഹിക്കാവുന്നതാണ് ശുചിത്വം; രാജ്യസേവനത്തിന് മറ്റൊന്നും ചെയ്യാത്തവര്‍ക്കും ചെയ്യാം. ഇത് നിസ്സാര കാര്യമാണ്. സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി പറഞ്ഞതുപോലെ: ‘നിങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലെങ്കില്‍ ചക്രത്തില്‍ ചുറ്റിത്തിരിയട്ടെ, അതാണ് സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ സംഭാവന.’

മഹത്തായ ഇന്ത്യ ( ശ്രേഷ്ഠഭാരതം) സൃഷ്ടിക്കുന്നതിന് എല്ലാ ഇന്ത്യക്കാര്‍ക്കും ചെറിയ കാര്യമെങ്കിലും ചെയ്യാനാകുമെന്ന് ഞാന്‍ കരുതുന്നു. അഞ്ച്, പത്ത്, പതിനഞ്ച് മിനിറ്റ്, അര മണിക്കൂര്‍ ഞാന്‍ ചെലവഴിക്കും. ഞാന്‍ ചിലകാര്യങ്ങള്‍ ചെയ്യും. രാജ്യത്ത് സ്വാഭാവിക മാറ്റമുണ്ടാകുന്നത് നിങ്ങള്‍ക്ക് കാണാനാകും. ഒരു കാര്യം വ്യക്തവുമാണ്, ലോകത്ത് നാം ഇന്ത്യയെ കാണുന്നത് ലോകത്തിന്റെ കണ്ണിലൂടെയാകണം. നമുക്ക് സഫലമാക്കാനുള്ള ഏതു കാര്യത്തിലും നാം അതാണ് ചെയ്യേണ്ടത്.

നിങ്ങള്‍ക്ക് വളരെ നന്ദി.