Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംഘര്‍ഷം ഒഴിവാക്കാനും പാരിസ്ഥിതിക ബോധം വളര്‍ത്താനുമുള്ള ആഗോള മുന്നേറ്റമായ ‘സംവാദ’ത്തിന്റെ രണ്ടാമതു സമ്മേളനത്തിനു പ്രധാനമന്ത്രി നല്‍കിയ ചലനചിത്ര സന്ദേശം


സംഘര്‍ഷം ഒഴിവാക്കാനും പാരിസ്ഥിതിക ബോധം വളര്‍ത്താനുമുള്ള ആഗോള മുന്നേറ്റമായ ‘സംവാദ’ത്തിന്റെ രണ്ടാമതു സമ്മേളനം ഇന്നും നാളെയുമായി യാങ്കൂണില്‍ നടക്കുകയാണ്.

വിവിധ മതങ്ങളുടെയും പാരമ്പര്യങ്ങളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് 2015 സെപ്റ്റംബറില്‍ ന്യൂഡെല്‍ഹിയില്‍ നടന്ന ആദ്യ ‘സംവാദ’ത്തിന് വിവേകാനന്ദ്ര കേന്ദ്രമാണ് ആതിഥ്യം വഹിച്ചത്.

രണ്ടാമതു സമ്മേളനത്തിന് ആശംസ നേര്‍ന്നുകൊണ്ടു നല്‍കിയ സന്ദേശത്തില്‍, ലോകത്താകെയുള്ള വിവിധ സമൂഹങ്ങള്‍ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. താഴെ പറയുന്നവയാണ് അത്തരം ചോദ്യങ്ങള്‍:

എങ്ങനെ സംഘര്‍ഷം ഒഴിവാക്കാം?

കാലാവസ്ഥാ വ്യതിയാനം പോലുള്ള ഒരു ആഗോള വെല്ലുവിളിയെ എങ്ങനെ നേരിടും?
ശാന്തിയോടും സാഹോദര്യത്തോടുംകൂടി കഴിയാനും ജീവിതം ഭദ്രമാക്കാനും എങ്ങനെ സാധിക്കും?

ഇവയ്ക്ക് ഉത്തരം തേടാനുള്ള ശ്രമങ്ങളെ നയിക്കുന്നതു വിവിധ മതങ്ങളിലും സംസ്‌കാരങ്ങളിലും ആത്മീയതയുടെ വിവിധ ധാരകളിലും വേരൂന്നിയ മാനവകിതയുടെ ചിന്തയുടെ ദൈര്‍ഘ്യമേറിയ പാരമ്പര്യങ്ങളാണെന്നതു സ്വാഭാവികം മാത്രമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

‘വിഷമകരമായ പ്രശ്‌നങ്ങളില്‍ സംവാദം ആവശ്യമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന പുരാതന ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഉല്‍പന്ന’മാണു താനെന്ന് അദ്ദേഹം വ്യക്തമാക്കി.
ആശയങ്ങള്‍ കൈമാറാനും സംഘര്‍ഷം ഒഴിവാക്കാനും ചര്‍ച്ചകളും സംവാദങ്ങളുമാണു മാതൃകാപരമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണു പുരാതന ഇന്ത്യന്‍ ആശയമായ ‘തര്‍ക്കശാസ്ത്രം’ രൂപപ്പെടുത്തപ്പെട്ടിട്ടുള്ളതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ഐതിഹ്യങ്ങളില്‍നിന്നു ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ശ്രീബുദ്ധന്‍, ഭക്തപ്രഹ്ലാദന്‍ തുടങ്ങിയ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇവരെല്ലാം ശ്രമിച്ചത് ധര്‍മം ഉയര്‍ത്തിപ്പിടിക്കാനാണെന്നും ഇതാണു പുരാതനകാലം മുതല്‍ ആധുനികകാലം വരെ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നവരായി ഭാരതീയരെ മാറ്റിയതെന്നും കൂട്ടിച്ചേര്‍ത്തു.
മനുഷ്യരെ വിഭജിക്കുകയും രാഷ്ട്രങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും ഇടയില്‍ സംഘര്‍ഷം വളര്‍ത്തുകയും ചെയ്യുന്ന, വേരുകളാഴ്ത്തിക്കഴിഞ്ഞതും സ്ഥായീഭാവമുള്ളതുമായ മതങ്ങളെയും മുന്‍ധാരണകളെയും മറികടക്കാന്‍ സംവാദങ്ങളും ചര്‍ച്ചകളും മാത്രമാണ് ഏക മാര്‍ഗമെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.

പ്രകൃതിയെ പരിപാലിക്കാന്‍ മനുഷ്യന്‍ തയ്യാറാകാത്തപക്ഷം കാലാവസ്ഥ്യാ വ്യതിയാനം സൃഷ്ടിച്ചായിരിക്കും പ്രകൃതി പ്രതികരിക്കുന്നത്. പരിസ്ഥിതി സംബന്ധമായ നിയമങ്ങളും നിയന്ത്രണങ്ങളും ആധുനിക സമൂഹത്തില്‍ അനിവാര്യമാണെങ്കിലും അവയ്ക്കു പ്രകൃതിക്കു താരതമ്യേന ചെറിയ രീതിയില്‍ സംരക്ഷണം മാത്രമേ നല്‍കാന്‍ സാധിക്കൂ എന്നും ‘ക്ഷേമാധിഷ്ഠിതമായ പരിസ്ഥിതിബോധം’ നിലനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിയെ കേവലം ചൂഷണം ചെയ്യാവുന്ന വിഭവമായി കാണുന്നതിനുപകരം പ്രകൃതിയുമായി സ്വയം ബന്ധപ്പെടുത്താനും പ്രകൃതിയെ ബഹുമാനിക്കാനും മനുഷ്യനു സാധിക്കണം.

‘പരസ്പര ബന്ധിതവും പരസ്പര ആശ്രിതത്തില്‍ കഴിയുന്നതുമായ 21ാം നൂറ്റാണ്ടിലെ ലോകം ഭീകരവാദം മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെ ഒട്ടേറെ ആഗോള വെല്ലുവിളികളെ നേരിടുമ്പോള്‍ ഏഷ്യയുടെ ഏറ്റവും പഴക്കമാര്‍ന്ന പാരമ്പര്യമായ ചര്‍ച്ചയും സംവാദവുമായിരിക്കും പരിഹാരത്തിനു വഴി കണ്ടെത്താന്‍ സഹായകമാകുന്നതെന്ന ആത്മവിശ്വാസം എനിക്കുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു.

******