Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് കൗണ്‍സിലി (സിഎസ്‌ഐആര്‍) ന്റെ 75-ാമത് സ്ഥാപക ദിനത്തില്‍ നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് കൗണ്‍സിലി (സിഎസ്‌ഐആര്‍) ന്റെ  75-ാമത് സ്ഥാപക ദിനത്തില്‍ നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്  പ്രധാനമന്ത്രി നടത്തിയ പ്രസംഗം


അത്യന്തം വെല്ലുവിളി നിറഞ്ഞ ഉപഗ്രഹവിക്ഷേപണ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനെ അഭിനന്ദിച്ചുകൊണ്ട് ഞാന്‍ ഈ പ്രഭാഷണം ആരംഭിക്കട്ടെ. ഒരൊറ്റ പിഎസ്എല്‍വി റോക്കറ്റില്‍ എട്ട് ഉപഗ്രഹങ്ങള്‍ വ്യത്യസ്തങ്ങളായ രണ്ടു ഭ്രമണപഥത്തിലേയ്ക്കാണ് നിങ്ങള്‍ അത്യന്തം വിജയകരമായി വിക്ഷേപിച്ചിരിക്കുന്നത്. സിഎസ്‌ഐആര്‍ ന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ അതിന്റെ 75-ാമത് സ്ഥാപക ദിനത്തില്‍ ഉദ്ഘാടനം ചെയ്യാന്‍ ലഭിച്ച അവസരം വലിയ അംഗീകാരമായി ഞാന്‍ കരുതുന്നു. കൗണ്‍സിലിന്റെ പ്രസിഡന്റ് എന്ന നിലയില്‍ നിങ്ങളെ എല്ലാവരെയും സിഎസ്‌ഐആര്‍ ന്റെ ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലേയ്ക്ക് ക്ഷണിക്കാനും ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്.

വിവിധ കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്ന് ഇന്ന് ഇവിടെ എത്തിയിരിക്കുന്ന 150 ശാസ്ത്ര വിദ്യാര്‍ത്ഥികളെയും, ഈ പരിപാടി വീക്ഷിക്കുന്ന ഐഐടികള്‍ ഐഐഎസ്ഇആറുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെയും ഗവേഷകരെയും ഞാന്‍ പ്രത്യേകമായി സ്വാഗതം ചെയ്യുന്നു.

ആധുനിക ഇന്ത്യയുടെ വികസനത്തിനായി സമര്‍പ്പിത സംഭാവനകള്‍ നല്‍കിയ സിഎസ്‌ഐആര്‍ അതിന്റെ 75-ാമത് വാര്‍ഷികം ആഘോഷിക്കുന്നു എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കാര്യമാണ്. രാജ്യത്തിനായി സമര്‍പ്പിക്കപ്പെട്ട പ്രയാണമാണിത്. നമ്മുടെ ജനാധിപത്യ ഘടനയുടെ മങ്ങലേല്‍ക്കാത്ത മഷി കൊണ്ടു മികവിന്റെ മുദ്ര ചാര്‍ത്തി ആരംഭിച്ച സിഎസ്‌ഐആര്‍ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അതിന്റെ മയാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഗവേഷണ വികസന മേഖലകളിലെ സമഗ്ര സമീപനം കൊണ്ട് സിഎസ്‌ഐആര്‍ ഇന്ത്യയുടെ വൈചിത്ര്യത്തിന്റെയും വൈജാത്യത്തിന്റെയും പ്രതിഫലനമാണ്. കൃഷി മുതല്‍ ബഹിരാകാശം വരെ ജൈവമാപിനി മുതല്‍ ജൈവ ഔഷധങ്ങള്‍ വരെ, രാസപദാര്‍ത്ഥങ്ങല്‍ മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെ, മരുന്ന് ഗവേഷണം മുതല്‍ ആഴക്കടല്‍ പര്യവേഷണം വരെ, ഭൗമശാസ്ത്രം മുതല്‍ ഊര്‍ജ്ജം വരെ, ഭക്ഷണം മുതല്‍ പരിമളം വരെ, സ്ഫടികം മുതല്‍ ജനിതക ഘടന വരെ, ഭവനനിര്‍മ്മാണം മുതല്‍ ആരോഗ്യ സംരക്ഷം വരെ, ഉപകരണ പരിശോധനമുതല്‍ വിവര സംസ്‌കരണം വരെ, തുകല്‍ വ്യവസായം മുതല്‍ വിമാന നിര്‍മ്മാണം വരെ, സൂക്ഷ്മാണു മുതല്‍ ധാതു ഖനനം വരെ, പ്രകാശ ശാസ്ത്രം മുതല്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ വരെ, ചായങ്ങള്‍ മുതല്‍ ഇലക്ട്രോണിക്‌സ് വരെ, റോഡുകള്‍ മുതല്‍ യന്ത്ര മനുഷ്യര്‍ വരെ, മാപിനി മുതല്‍ സൗരോര്‍ജ്ജം വരെ, യന്ത്രകലപ്പ മുതല്‍ വാഹനങ്ങള്‍ വരെ, പൈലറ്റില്ലാ വിമാനം മുതല്‍ ആഴക്കടല്‍ വാഹനങ്ങല്‍ വരെ, ജലം മുതല്‍ കാലാവസ്ഥാ പ്രവചനം വരെ സിഎസ്‌ഐആര്‍ സാന്നിധ്യം അറിയിച്ചിരിക്കുന്നു.

രാജ്യത്തെ പ്രഥമ ട്രാക്ടര്‍ സ്വരാജ്, കുട്ടികള്‍ക്കുള്ള പാല്‍പൊടി, രാജ്യത്തെ പ്രഥമ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഇവ സിഎസ്‌ഐആറിന്റെ ചില നേട്ടങ്ങള്‍ മാത്രം.

ഈ ഹാളിലേയ്ക്കു വരുന്നതിനു മുമ്പ് സിഎസ്‌ഐആറിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഞാന്‍ കണ്ടു. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും ഈ പ്രദര്‍ശനം നടത്തി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുവഴി നമ്മുടെ ജനങ്ങളും സിഎസ്‌ഐആറിന്റെ നേട്ടങ്ങള്‍ അറിയുകയും അംഗീകരിക്കുകയും ചെയ്യട്ടെ.

ആധുനിക സാങ്കേതിക വിദ്യകളും പുത്തന്‍ വെല്ലുവിളികളും കൈകാര്യം ചെയ്യാന്‍ സിഎസ്‌ഐആറിനെ പ്രാപ്തമാക്കാനായിരിക്കട്ടെ നമ്മുടെ പരിശ്രമങ്ങള്‍.

സിഎസ്‌ഐആറിനെ കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാട് ഇതാണ്: സാങ്കേതിക വാണിജ്യനിര്‍വഹണം ലളിതവല്‍ക്കരിച്ച് അനായാസമാക്കി അതിനെ കൃത്യമായ ആവശ്യക്കാരില്‍ എത്തിക്കുക, അപ്പോള്‍ ഉദ്ദിഷ്ട ഗുണഭോക്താക്കള്‍ക്ക് അതു പ്രയോജനപ്പെടും.

പ്രമേഹ രോഗികള്‍ക്കായി രാജ്യത്തെ ആദ്യ ആയുര്‍വേദ ഔഷധം അടുത്ത കാലത്ത് സിഎസ്‌ഐആര്‍ വികസിപ്പിക്കുകയുണ്ടായി. ഈ ഔഷധത്തിന്റെ സാധ്യതയെ കുറിച്ച് നിങ്ങളെല്ലാവരും ബോധ്യമുള്ളവരാണല്ലോ. ഈ ഔഷധത്തിന്റെ പ്രയോജനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അപ്പോള്‍ എല്ലാവര്‍ക്കും ഇത് ഉപയോഗിക്കാന്‍ സാധിക്കും.

ശാസ്ത്ര സാങ്കേതിക മേഖലയില്‍ പുരോഗതി നേടാത്ത ഒരു രാജ്യത്തിനും വികസിക്കാന്‍ സാധിച്ചിട്ടില്ല എന്ന വസ്തുതയ്ക്കു ചരിത്രം സാക്ഷിയാണ്. ഇപ്പോള്‍ നമ്മുടെ രാജ്യം 7% വളര്‍ച്ചാ നിരക്കിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ ശാസ്ത്ര സ്ഥാപനങ്ങളുടെ സഹകരണം രാജ്യത്തിനു കൂടിയേ കഴിയൂ. അതിനാല്‍ നിങ്ങളുടെ പ്രവര്‍ത്തന പാത രാജ്യത്തിന്റെ ഇപ്പോഴത്തെ വെല്ലുവിളികളില്‍ ഊന്നിയുള്ളവയായിരിക്കണം. ഉദാഹരണത്തിന് സിഐഎസ്ആര്‍ ഈ വര്‍ഷം സൗരോര്‍ജ്ജ വൃക്ഷം വികസിപ്പിച്ചെടുത്തു. വെറും നാലു ചതുരശ്ര അടി സ്ഥലം മാത്രം മതി ഇതിന്. ഇനി ഈ സൗരോര്‍ജ്ജ വൃക്ഷത്തെ രാജ്യത്തെവിടെയും ലഭ്യമാക്കി ജനങ്ങള്‍ക്കു പ്രയോജനപ്പെടുത്താനുള്ള വഴികള്‍ ആസൂത്രണം ചെയ്യണം. ഊര്‍ജ്ജ ക്ഷാമം ഉയര്‍ത്തുന്ന വല്ലുവിളി നേരിടാനുള്ള ഏറ്റവും പ്രധാന മാര്‍ഗ്ഗം സൗരോര്‍ജ്ജമാണ്. ഓരോ മേഖലയിലും വിപ്ലവം സഷ്ടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കും.

2022 ല്‍ രാജ്യത്ത് 100 ജിഗാവാട്ട് സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം. ഈ ലക്ഷ്യം നേടുന്നതിന് രാജ്യത്തെ എല്ലാ ശാസ്ത്രജ്ഞരുടെയും പൂര്‍ണ പിന്തുണയും സഹായവും ഗവണ്‍മെന്റിന് ആവശ്യമുണ്ട്. ഉദാഹരണത്തിന് വളരെ കുറഞ്ഞ ചെലവില്‍ സൗരോര്‍ജ്ജ ബാറ്ററികളുടെ കാര്യക്ഷമത എങ്ങനെ ഉയര്‍ത്താം. ഏതു സാങ്കേതിക വിദ്യയും വികസിക്കുന്നത് അതിന്റെ പ്രയോജനം സാധാരണ ജനങ്ങള്‍ക്കു ലഭ്യമാകുമ്പോഴാണ്. എപ്രകാരം നിങ്ങളുടെ കണ്ടു പിടിത്തങ്ങള്‍ അനുദിന ഉപജീവനത്തിനായി കഷ്ടപ്പെടുന്ന നമ്മുടെ കര്‍ഷക സഹോദരന്മാര്‍ക്ക് , പാവപ്പെട്ട അമ്മമാര്‍ക്ക്, യുവാക്കള്‍ക്ക് പ്രയോജനപ്പെടുന്നു എന്നാണ് ചിന്തിക്കേണ്ടത്. ഇതാണ് സിഎസ്‌ഐആറിന്റെ സ്ഥാപന ലക്ഷ്യം. ഈ വഴിക്കാണ് നാം ചിന്തിക്കേണ്ടതും ഫലങ്ങള്‍ കൊണ്ടുവരേണ്ടതും. ശാസ്ത്ര ഗവേഷണങ്ങളും അതിന്റെ കണ്ടുപിടുത്തങ്ങളും ഒറ്റ രാത്രി കൊണ്ടു സംഭവിക്കുന്നവയല്ല. അത് ഒരു തുടര്‍ പ്രക്രിയയാണ്. ഒരു ദിവസം അതു മാറ്റത്തിനുള്ള കാരണവുമാകും.

കഴിഞ്ഞ കുറെ കാലമായി സിഎസ്‌ഐആറിന്റെ പ്രവര്‍ത്തനം ഈ ദിശയിലാണ്. എന്നാല്‍ ഇപ്പോള്‍ വലിയ മാറ്റം കാണാന്‍ എനിക്കു സാധിക്കുന്നു. നാം ഗവേഷണങ്ങള്‍ തുടരുകയാണ്. പക്ഷെ സമയബന്ധിതമായി അതിന്റെ ഫലങ്ങള്‍ നല്‍കുക എന്നത് മുഖ്യ വിഷയമാക്കിക്കൂടെ.? എനിക്കു നിങ്ങളെ കുറിച്ച് വലിയ പ്രതീക്ഷയാണുള്ളത്. ചിലപ്പോള്‍ എനിക്കു തോന്നാറുണ്ട് എന്റെ പ്രതീക്ഷകള്‍ കുറച്ചു വലുതാണോ എന്ന്. എന്നാല്‍ നിങ്ങളില്‍ എനിക്ക് അതിശക്തമായ വിശ്വാസം ഉള്ളതുകൊണ്ടാണ് അത്. കഴിഞ്ഞ 75 വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങള്‍ മഹത്തായ സംഭാവനകള്‍ നല്കി. അതുകൊണ്ട് നിങ്ങള്‍ക്ക് ഇനിയും കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ സാധിക്കമെന്നാണ് ഞാന്‍ കരുതുന്നത്. പിന്നെ നല്‍കാന്‍ ശേഷിയുള്ളവരോടല്ലേ നമുക്ക് ചോദിക്കാന്‍ സാധിക്കൂ.

അതിനാല്‍ 75-ാം വാര്‍ഷികത്തില്‍ നാം ചിന്തിക്കേണ്ടത് ഒറ്റ കാര്യപരിപാടിയെ കുറിച്ചു മാത്രം. ഗവേഷണ ഫലങ്ങളുടെ സമയബന്ധിതമായ വിതരണം. പുതിയ ഗവേഷണങ്ങളിലെ മൂല്യ മാറ്റത്തിന്റെ ശാക്തീകരണത്തെ കുറിച്ചു കൂടി നാം ചിന്തിക്കേണ്ടതുണ്ട്. ഗവേഷണ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍. സന്നദ്ധ സംഘടനകള്‍, സേവന ദാതാക്കള്‍, ഉപഭോക്താക്കള്‍ എന്നിവരെയെല്ലാം ഒരുമിച്ചു ചേര്‍ത്തു കൊണ്ടുള്ള കേന്ദ്രീകൃത പരിശ്രമങ്ങളും ഉണ്ടാവണം. ഇത്തരത്തിലുള്ള ഏകോപിത പരിശ്രമങ്ങളില്ലെങ്കില്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ല. കണ്ടുപിടുത്തങ്ങള്‍ നടക്കാറുണ്ടെങ്കിലും അവ പലപ്പോഴും സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്നില്ല.

അല്ലെങ്കില്‍ സാധാരണക്കാര്‍ അതെക്കുറിച്ച് അറിയുന്നില്ല. അതുമല്ലെങ്കില്‍ സാധാരണക്കാര്‍ക്ക് ആവശ്യമായ ഭേദഗതികള്‍ അവയില്‍ വരുത്താറില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ വിഭവ ലഭ്യത ലളിതമാക്കിയാല്‍ ഈ കണ്ടുപിടുത്തങ്ങളുടെ പ്രയോജനങ്ങള്‍ കുറെക്കൂടി വിശാലമാക്കാന്‍ സാധിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതിനായി ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ ഗവേഷണ വികസന ഘട്ടങ്ങളില്‍ ഗുണഭോക്താക്കളില്‍ നിന്ന് പ്രതികരണം ശേഖരിക്കണം.

ഗുണഭോക്താക്കളുമായി സംസാരിച്ച് അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി വേണം നാം ഓരോ ഉത്പ്പന്നങ്ങളും നിര്‍മ്മിക്കാന്‍. അല്ലെങ്കില്‍ ഇന്ത്യയെ പോലെ ഒരു രാജ്യത്തിന് അതുകൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല. കണ്ടു പിടുത്തം കൊണ്ട് ഈ രാജ്യത്തെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹൃതമാകുന്നില്ലെങ്കില്‍ പിന്നെ നാം വികസിപ്പിക്കുന്ന ഉത്പ്പന്നം മത്സരങ്ങളില്‍ അനേകം പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയാലും, വിവിധ പ്രസിദ്ധീകരണങ്ങളില്‍ അവയെ കുറിച്ച് ലേഖനങ്ങള്‍ വന്നാലും അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം നേടുകയില്ല. സിഎസ്‌ഐആര്‍ പരീക്ഷണശാലകളില്‍ ഗവേഷണങ്ങള്‍ നടത്താന്‍ നമ്മുടെ ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം.

ഇന്ന് പല ചാനലുകളും സംഗീതത്തിനും നൃത്തത്തിനും ടാലന്റ് സെര്‍ച്ച് മത്സരങ്ങള്‍ നടത്തുന്നത് നമുക്ക് കാണാന്‍ സാധിക്കും. ആ കൊച്ചു കുട്ടികള്‍ക്ക് ഇത്രമാത്രം കഴിവുകള്‍ ഉണ്ട് എന്ന് നാം ഒരുക്കലും കരുതിയിട്ടുണ്ടാവില്ല. പക്ഷെ അവരുടെ കഴിവുകള്‍ ഒന്നോ രണ്ടോ മേഖലകളില്‍ മാത്രം ഒതുങ്ങുന്നില്ല. അവര്‍ എല്ലാ മേഖലകളിലും കഴിവുള്ളവരാണ്. അത് ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ല.കുട്ടികള്‍ അവസരങ്ങള്‍ തേടുകയാണ്. നമ്മുടെ പരീക്ഷണശാലകളിലേയ്ക്ക് ഈ കുട്ടികളെ ആകര്‍ഷിക്കാന്‍ നമുക്കു സാധിക്കുമോ. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ പോകുന്നതിനു പകരം ശനി ഞായര്‍ ദിവസങ്ങളില്‍ നമ്മുടെ കുട്ടികള്‍ ഈ പരീക്ഷണ ശാലകളിലേയ്ക്ക് പോകുന്നതിനെ കുറിച്ച് ചിന്തിക്കണം. അധ്യാപകര്‍ അത്തരത്തില്‍ അവരെ നയിച്ചാല്‍ അതനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കും. ഇന്നു നിങ്ങളെല്ലാവരും വലിയ ശാസ്ത്രജ്ഞരാണ്. നിങ്ങള്‍ നിങ്ങളുടെ ബാല്യകാലം ഓര്‍ത്തു നോക്കൂ. നിങ്ങളുടെ വീടുകളില്‍ അന്നു വൈദ്യുതി ഉണ്ടായിരുന്നു. അതുകൊണ്ടാണ് നിങ്ങള്‍ ഇന്ന ഈ നിലയില്‍ എത്തിയത്. ആരൊക്കെയോ നിങ്ങള്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി, നിങ്ങളെ സഹായിച്ചു. ആരൊക്കെയോ നിങ്ങളെ പരീക്ഷണ ശാലകളില്‍ കൊണ്ടു പോയി. അതുപോലെ ഈ കുട്ടികളെയും പരീക്ഷണ ശാലകളില്‍ കൊണ്ടുപോയി ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ നമ്മുടെ രാജ്യത്തിന്റെ ഭാവി നമുക്കു മാറ്റാന്‍ സാധിക്കും.

ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ചു രാജ്യത്ത് പുതിയ സംരംഭകരെ സൃഷ്ടിക്കുന്നതിന് സിഎസ്‌ഐആറിനു വലിയ പങ്കു വഹിക്കാന്‍ സാധിക്കും. നാം സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ തല്‍പരരായ നമ്മുടെ യുവാക്കള്‍ക്കു നല്‍കിയാല്‍ ആ ഉത്പ്പന്നം വളരെ ഉയരങ്ങളിലെത്തും. സിഎസ്‌ഐആറും സ്റ്റാന്‍ഡ് അപ് ഇന്ത്യയും ഒന്നിച്ച് പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുള്ള ഇവിടുത്തെ യുവ തലമുറയെ പ്രചോദിപ്പിക്കണം. മുന്നിലുള്ള പ്രശ്‌നങ്ങള്‍, നിങ്ങളുടെ ഗവേഷണം, യുവാക്കളുടെ അഭിനിവേശം ഇതു മൂന്നും ഒന്നിച്ചു ചേര്‍ന്നാല്‍ പുതിയ ലോകം തന്നെ സൃഷ്ടിക്കാന്‍ സാധിക്കും. പുതിയ സാധ്യതകള്‍ മുന്നില്‍ തുറന്നു കിട്ടും. തീര്‍ച്ചയായും ഈ സാധ്യതകള്‍ നാം പരിശോധിക്കണം.

വിവിധ സംഘടനകള്‍ നല്‍കുന്ന ഗവേഷണ സാമ്പത്തിക സഹായം വിവിധ വഴികളിലേയ്ക്കു തിരിച്ചുവിടുകയാണ് ഇന്ന് ആവശ്യം. ഇത്തരം സാമ്പത്തിക സഹായം, ഗവേഷണം, അവയുടെ ഫലങ്ങള്‍ എന്നിവ ഒരു വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കുമോ. ഗവേഷണത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താനല്ല ഞാന്‍ പറയുന്നത്. അതു നിങ്ങളുടെ സ്വത്താണ്. പക്ഷെ ഗവേഷണ വിഷയങ്ങള്‍ സംബന്ധിച്ച കുറെ വിശദാംശങ്ങള്‍ നല്കാം. കാരണം ചിലപ്പോള്‍ പത്തു പേര്‍ ഒരേ വിഷയത്തില്‍ ഗവേഷണം നടത്തുന്നുണ്ടാകാം.ഇത്തരത്തില്‍ നമുക്കു നഷ്ടപ്പെടുന്നത് നമ്മുടെ ഊര്‍ജ്ജവും പണവുമാണ്. അതുകൊണ്ട് ഒരേ സമയം പത്തുപേര്‍ ചെയ്യുന്ന ജോലി വീണ്ടും ഒരാള്‍ കൂടി ചെയ്യേണ്ടതില്ല. അദ്ദേഹം മറ്റൊരു ഗവേഷണ വിഷയം കണ്ടെത്തട്ടെ. ഇത്തരത്തില്‍ ഒരു പോര്‍ട്ടല്‍ രൂപകല്പന ചെയ്താല്‍ നമുക്ക് ചോദ്യങ്ങളും സംശയങ്ങളും ചോദിക്കാന്‍ അവസരം ലഭിക്കും. ഈ വിഷയത്തെ കുറിച്ച് അവര്‍ക്കും കുറച്ചു കൂടി അറിവു നല്കാനും സാധിക്കും.

2022- ല്‍ നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കും. അതുപോലെ സിഎസ്‌ഐആറും ഉത്സാഹപൂര്‍വം അതിന്റെ സ്ഥാപനത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അതേ ആവേശത്തോടെ പുത്തന്‍ ആശയങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ഈ രാജ്യത്തിനും നല്‍കാന്‍ അതിനു സാധിക്കണം. 2022 ല്‍ നമ്മുടെ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുകയാണ് നമ്മുടെ ലക്ഷ്യം. അതിനായി നിങ്ങള്‍ പുതിയ വിത്തിനങ്ങള്‍ വികസിപ്പിക്കണം. മഴ ഇല്ലാത്ത മേഖലകളില്‍ പോലും നല്ല വിളവു തരുന്ന പുതിയ പയര്‍ ഇനങ്ങള്‍ വികസിപ്പിക്കണം. അങ്ങനെ പയറിന്റെ ഉല്‍പാദന ക്ഷമത ഉയര്‍ത്തണം. മാംസ്യത്തിന്റെ ഏറ്റവും വലിയ കലവറയാണ് പയര്‍ ഇനങ്ങള്‍. നമ്മുടെ ജനങ്ങളുടെ രോഗങ്ങളുടെ പ്രധാന കാരണം ശരീരത്തില്‍ മാംസ്യത്തിന്റെ കുറവാണ്.

പയര്‍ വര്‍ഗ വിളകളുടെ ഉത്പാദനം നമുക്കു വര്‍ധിപ്പിക്കേണ്ടതുണ്ട്. കാരണം അത് മാംസ്യത്തിന്റെ സ്രോതസ് എന്നതു മാത്രമല്ല, 2022 ല്‍ കൃഷിയില്‍ നിന്നുള്ള ഉത്പാദനം ഇരട്ടിയാക്കാനും ഇത് ആവശ്യമാണ്. ജനിതകശാസ്ത്രത്തിന്റെ ഈ യുഗത്തില്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് ഇത് നേടാവുന്നതേയുള്ളു. നമ്മുടെ രാജ്യത്തെ ഒറ്റപ്പെട്ട ഗ്രാമങ്ങളിലെ കൃഷിക്കാരുമായി ഞാന്‍ സംസാരിക്കുകയുണ്ടായി. കൃഷിയില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുള്ള ഉറച്ച തീരുമാനത്തിലാണ് അവര്‍. ഈ ദിശയില്‍ അവര്‍ക്ക് പ്രേരണ നല്കാന്‍ ശാസ്ത്രജ്ഞര്‍ക്കു കഴിയും. എങ്കിലെ കൃത്യ സമയത്ത് നമുക്ക് അതില്‍ നിന്നുള്ള ഫലം ലഭിക്കുകയുള്ളൂ. ഉത്പാദന നിരക്കും ഉപഭോഗവും തമ്മിലുള്ള വിടവ് നികത്തുക മാത്രമല്ല , മറിച്ച് കയറ്റുമതി വര്‍ധിപ്പിക്കുക എന്നതും നമ്മുടെ ലക്ഷ്യമാണ്. കയറ്റുമതിയെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്, കാരണം മുമ്പ് ഞാന്‍ ഗള്‍ഫില്‍ ചെന്നപ്പോള്‍ അവര്‍ ജലദൗര്‍ലഭ്യം മൂലം വളരെ ക്ലേശിക്കുകയായിരുന്നു. അന്ന് ഭക്ഷണം, പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍ എല്ലാം അവര്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. അവര്‍ വളരെ സമ്പന്ന രാജ്യമാണ്. അവരുടെ ജനസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. പെട്രോളിയമാണ് അവരുടെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം. അവര്‍ക്ക് ധാരാളം സമ്പത്തുണ്ട്. പക്ഷെ ഭക്ഷ്യ ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യണം. അത്തരം കുറെ ഭക്ഷ്യവസ്തുക്കള്‍ അങ്ങോട്ട് കയറ്റുമതി ചെയ്ത് അവരുടെ ആവശ്യങ്ങള്‍ നികത്താന്‍ നമുക്കു സാധിക്കുമോ.

നമ്മുടെ കാര്‍ഷിക മേഖലയില്‍ അത്തരം ഭക്ഷ്യധാന്യങ്ങള്‍ കൂടുതലായി വിളയിക്കാന്‍ നമുക്കു സാധിക്കുമോ. അതിനു സാധിച്ചാല്‍ അടുത്ത 50 -100 വര്‍ഷത്തേയ്ക്കുള്ള ഒരു സ്ഥിര വിപണിയായിരിക്കും അത്. പക്ഷെ ആ സാധനങ്ങളുടെ ഗുണമേന്മ, അളവു തൂക്കം, വില തുടങ്ങിയവ വളരെ കൃത്യമായി പരിശോധിക്കേണ്ടതാണ്. ഈ ലക്ഷ്യം നേടാന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്കു സാധിക്കും. ഇത് ഇന്ത്യയിലെ കൃഷിക്കാര്‍ക്കു മാത്രമല്ല പ്രയോജനപ്പെടുക നമ്മുടെ അയലത്തുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഭക്ഷ്യ ആവശ്യങ്ങളും ഇതിലൂടെ നിറവേറ്റപ്പെടും. വളരെ കുറഞ്ഞ വിലയ്ക്ക് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കയറ്റി അയക്കാന്‍ സാധിക്കുന്ന രാജ്യം ഇന്ത്യയാണ്. ഈ അവസരം നാം പാഴാക്കിക്കൂടാ.

ആരോഗ്യ മേഖലയില്‍ സിഎസ്‌ഐആറിന്റെ സംഭാവനകള്‍ വലുതാണ്. എന്നിട്ടും നമ്മുടെ രാജ്യത്ത് ഇപ്പോഴും ക്ഷയം, മലമ്പനി, ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നു. ഈ രോഗങ്ങളെ എങ്ങനെ നമ്മുടെ രാജ്യത്തു നിന്ന് ഉന്മൂലനം ചെയ്യാം എന്ന് സിഎസ്‌ഐആര്‍ ഗവേഷണം നടത്തണം. ഉദാഹരണത്തിന് ഈ രോഗങ്ങളെ ആരംഭ ഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ സാധിക്കുന്ന മെഡിക്കല്‍ കിറ്റുകള്‍ നാം വികസിപ്പിക്കണം. ഇന്ന് ആരോഗ്യ മേഖലയിലും സാങ്കേതിക വിദ്യയാണ് അവലംബം. രോഗനിര്‍ണയത്തില്‍ സുപ്രധാന പങ്കു വഹിക്കുന്നത് യന്ത്രങ്ങളാണ്. ഡോക്ടര്‍മാര്‍ യന്ത്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. അത്രമാത്രം. ഇത് നിങ്ങള്‍ക്ക് വലിയ അവസരമായി ഞാന്‍ കരുതുന്നു. കാരണം വൈദ്യശാസ്ത്രം ഇന്ന് സാങ്കേതിക വിദ്യാ നിയന്ത്രിതമാണ്. അതിലുപരിയായി നിങ്ങള്‍ വികസിപ്പിക്കുന്ന ഈ രോഗ നിര്‍ണയ കിറ്റുകള്‍ രാജ്യത്തെ വിദൂര ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആശ വര്‍ക്കര്‍മാക്ക് ലഭ്യമാക്കണം. അവരെ ഈ സാങ്കേതിക വിദ്യയുമായി പരിചയപ്പെടുത്തണം. അപ്പോള്‍ ഇത്തരം പകര്‍ച്ച വ്യാധികളെ തുടക്കത്തില്‍ തന്നെ കണ്ടെത്തുവാനും ഉപരോധിക്കുവാനും സാധിക്കും. ഇത്തരം സാധ്യതകള്‍ നാം പരിശോധിക്കണം. ഇന്നത്തെ കാലത്ത് ഇതൊക്കെ സാധ്യമാണ്. ചെറുപ്പക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിയാല്‍ വിപുലമായ തോതില്‍ തന്നെ ഈ വെല്ലുവിളികളെ നേരിട്ട് നാം മുന്നേറും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

നമുക്ക് അറിയാം പാവങ്ങള്‍ക്കു വളരെ പെട്ടന്ന് സാംക്രമിക രോഗങ്ങള്‍ പിടിപെടുന്നതിന്റെ പ്രധാന കാരണം വൃത്തിഹീനമായ അവരുടെ ഗാര്‍ഹിക ചുറ്റുപാടുകളാണ്. നിങ്ങള്‍ അവിടെയത്തി മാലിന്യങ്ങള്‍ നീക്കം ചെയ്യണം എന്നല്ല ഞാന്‍ പറയുന്നത്. പക്ഷെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ചെലവു കുറഞ്ഞ സാങ്കേതിക വിദ്യ നമുക്ക് വികസിപ്പിക്കാനാവും. അതിന് റോക്കറ്റിന്റെ ശാസ്ത്രമൊന്നും ആവശ്യമില്ല. മാലിന്യ നിര്‍മ്മാര്‍ജ്ജ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വലിയ സാധ്യത ഉണ്ട്. ഈ മേഖലയിലെ സാങ്കേതിക ഇടപെടല്‍ ധനാഗമന മാര്‍ഗ്ഗം കൂടിയാണ്. അത് എത്ര വ്യാപിപ്പിക്കാന്‍ സാധിക്കുന്നുവോ അത്ര ഈ മേഖലയിലെ വ്യവസായങ്ങളും വികസിക്കും. ഇത് ആരോഗ്യ മേഖലയ്ക്കും വലിയ പ്രയോജനം ചെയ്യും. ഇതിനെ പോഷാകാഹാരം ശുചിത്വം എന്നീ വിഷയങ്ങളുമായി ബന്ധിപ്പിക്കാനും സാധിക്കും.

ശുചിത്വത്തിലൂടെ മാത്രമെ ശുദ്ധമായ കുടിവെള്ളവിതരണം സാധിക്കൂ. കുടിവെള്ളം ശുദ്ധമാണെങ്കില്‍ പിന്നെ രോഗങ്ങള്‍ അകന്നു നില്ക്കും. ഇതെല്ലാം വൈദ്യശാസാത്രത്തിനു മാത്രമായി പറഞ്ഞിട്ടുള്ളവയല്ല. പലകാര്യങ്ങളിലും ശാസ്ത്രജ്ഞര്‍ക്കും ഇടപെടാവുന്നതാണ്. നമുക്ക് സാങ്കേതിക വിദ്യ ഇല്ലാത്തതിനാലല്ല. പക്ഷെ ഇന്ത്യയ്ക്കു താങ്ങാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് വേണ്ടത്.
നമുക്ക് ലഭ്യമായ വിഭവങ്ങള്‍ അടിസ്ഥാനമാക്കി വേണം നാം സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുവാന്‍. ചിലപ്പോള്‍ 50 -100 വര്‍ഷം കഴിഞ്ഞ ശേഷമാകാം ഇടപെടലുകളുടെ ഫലം ഉണ്ടാകുന്നത്. പക്ഷെ ഇന്ത്യയെ പോലെ ഒരു രാജ്യത്തിന് വര്‍ത്തമാന കാല വെല്ലുവിളികള്‍ നേരിടാനുള്ള ഇടപെടലുകളാണ് ആവശ്യം. ഇതിലെ വിജയം ആഗോള തലത്തില്‍ പോലും പ്രയോജനപ്പെടാം. ചിലപ്പോള്‍ വരും തലമുറകള്‍ക്കും ഭാവി ഗവേഷണങ്ങള്‍ക്കും പോലും പ്രയോജനപ്പെടാം.

ജലസുരക്ഷ സംബന്ധമായി നിരവധി ഗവേഷണങ്ങള്‍ സിഎസ്‌ഐആര്‍ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. പക്ഷെ ജലസ്രോതസുകള്‍ കുറെക്കൂടി മിതമായും കാര്യക്ഷമമായും ഫലപ്രദമായും ഉപയോഗിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കണം. ജലദൗര്‍ലഭ്യം വലിയ പ്രശ്‌നമാണ് എന്ന് നമുക്കറിയാം. ജലയുദ്ധസാധ്യതകളെ കുറിച്ച് ഇന്ന് ലേഖനങ്ങള്‍ നാം വായിക്കുന്നു. ആളുകള്‍ അവര്‍ക്ക് ഇഷ്മുള്ളത് എഴുതട്ടെ. പക്ഷെ പരീക്ഷണശാലകളുടെ അകത്തിരിക്കുന്നവര്‍ ജലസംരക്ഷണത്തിനുള്ള പരിഹാരമാര്‍ഗ്ഗം കണ്ടുപിടിക്കണം. ഓരോ തുള്ളിക്കും കൂടുതല്‍ വിളവ് എന്ന ലക്ഷ്യവുമായിട്ടാണ് കാര്‍ഷിക മേഖലയില്‍ നാം ഇന്ന് പ്രവര്‍ത്തിക്കുന്നത്. ഇന്ന ഇന്ത്യയില്‍ ഭൂമിയുടെ പ്രാധാന്യം വര്‍ധിച്ചു വരികയാണ്. ഓരോ തുള്ളിക്കും കൂടുതല്‍ വിളവ് എന്ന ദൗത്യത്തോടൊപ്പം ഓരോ ഇഞ്ച് ഭൂമിയില്‍ നിന്നും ഒരു കുന്ന് വിളവ് എന്ന ലക്ഷ്യവും കൂടി മുന്നില്‍ കണ്ട് നാം പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമുക്ക് അതിന്റെ പ്രസക്തി മനസിലാവില്ല.

ജലമലിനീകരണമാണ് നാം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം. ഗംഗ ശുചീകരണം കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നടക്കുന്ന ഒരു പ്രവൃത്തിയാണ്. നമുക്ക് അതിനു ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ജനങ്ങളെ പരിശീലിപ്പിക്കുക, ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നീ വഴികളിലൂടെ മാത്രമെ നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ.

നമ്മുടെ രാജ്യത്തെ ജനസംഖ്യയെക്കാള്‍ കൂടുതല്‍ ഇന്ന് നമുക്ക് മൊബൈല്‍ ഫോണുകള്‍ ഉണ്ട്. മിക്ക സ്മാര്‍ട്ട് ഫോണുകളുടെയും ബാറ്ററികള്‍ നിലവാരം കുറഞ്ഞവയാണ്. അതിനാല്‍ ബാറ്ററികള്‍ ചാര്‍ജ് ചെയ്യുക എന്നത് വലിയ പ്രശ്‌നമാണ്. ചിലപ്പോള്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ അയല്‍ ഗ്രാമത്തില്‍ വരെ പോകേണ്ടി വരുന്നു. സ്മാര്‍ട്ട് ഫോണിനു കൂടുതല്‍ ഉപയോഗമുള്ളവര്‍ പവര്‍ ബാങ്കുകള്‍ കൂടി ഒപ്പം കൊണ്ടു നടക്കുന്നു. ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് സാധിക്കില്ലേ. ഇതിനു വന്‍ വിപണി ഉണ്ടാകും. താഴെ തട്ടില്‍ ഉപയോഗിക്കാവുന്ന ശാസ്ത്രം കൂടുതല്‍ വികസിപ്പിക്കാന്‍ സാധിക്കുമെന്നാണ് എന്റെ വിശ്വാസം. ഞാന്‍ ഒരു ശാസ്ത്രജ്ഞന്‍ ഒന്നുമല്ലെങ്കിലും നിങ്ങള്‍ക്ക് അതിന് സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതിനു മുന്‍ഗണന നല്‍കിയാല്‍ വന്‍ വാണിജ്യസാധ്യത ഉണ്ടാകും.

ഇന്ന് കായിക മേഖല കളിസ്ഥലങ്ങളില്‍ മാത്രമായി ഒതുങ്ങുന്നില്ല. നിങ്ങളുടെ പ്രദര്‍ശനത്തിലെ ചില കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു. എങ്ങിനെയാണ് തുകല്‍ സാമഗ്രികള്‍ നിര്‍മ്മിക്കുന്നത് എന്ന് അതില്‍ നിന്ന് എനിക്കു ഗ്രഹിക്കാന്‍ കഴിഞ്ഞു. കായിക താരങ്ങള്‍ ഉപയോഗിക്കുന്ന ഷൂസും മറ്റ് വസ്ത്രങ്ങളും സംബന്ധിച്ച് എന്തെങ്കിലും ഗവേഷണങ്ങള്‍ നടക്കുന്നുണ്ടോ എന്നു ഞാന്‍ അന്വേഷിച്ചു. കളിക്കാരുടെ സുഖസൗകര്യത്തിനായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് ഇവ. ഇതു കൂടാതെ നല്ല കളിസ്ഥലങ്ങള്‍ സമര്‍ത്ഥരായ പരിശീലകര്‍, മികച്ച ഉപകരണങ്ങള്‍ എന്നിവയും കളിക്കാര്‍ക്ക് ആവശ്യമാണ്. കായിക മേഖലയ്ക്ക് ശാസ്ത്ര പരിസരം കൂടി ആവശ്യമാണ്. കളിക്കാര്‍ ഒരുങ്ങുന്നതിന് അവരുടെ മാനസികാവസ്ഥയും സൗകര്യങ്ങളും മറ്റു ഘടകങ്ങള്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ്.
സാങ്കേതിക വിദ്യയിലൂടെയാണ് കായിക മേഖലയിലെ സാധ്യതകള്‍ വര്‍ധിപ്പിക്കേണ്ടത്. ബഹിരാകാശ സഞ്ചാരികള്‍ക്കു പരിശീലനം നല്‍കുന്നതിനായി ശാസ്ത്ര പരിസരം സൃഷ്ടിക്കുന്നത് നിങ്ങള്‍ കണ്ടിരിക്കും.ഈ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവരെ മാത്രമെ ബഹിരാകാശത്തേയ്ക്ക് അയക്കുകയുള്ളു.

സാധാരണക്കാരെ നമുക്ക് ശാസ്ത്രവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. 21-ാം നൂറ്റാണ്ട് സാങ്കേതിക വിദ്യയാല്‍ നിയന്ത്രിതമാണ്. സാങ്കേതിക വിദ്യയുടെ ഈ യുഗത്തില്‍ 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ ആവശ്യങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യയുമായി നമുക്കു ബന്ധിപ്പിച്ചുകൂടെ?
നമ്മുടെ പരമ്പരാഗത വിജ്ഞാനവുമായി ആധുനിക സംവിധാനങ്ങളെ ബന്ധിപ്പിക്കാന്‍ നമുക്കു സാധിച്ചാല്‍ നമ്മുടെ അനേകം പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും. ഇന്ന് ലോകം യോഗയെ കുറിച്ചും ആയുര്‍വേദത്തെ കുറിച്ചും ചര്‍ച്ച ചെയ്യുന്നു. പക്ഷെ അവയ്ക്കു ശാസ്ത്രീയ രൂപം ഇല്ല. അതിനാല്‍ ഈ രണ്ടു മേഖലകള്‍ക്കും ശാസ്ത്രീയ അടിത്തറ നല്കാന്‍ നമുക്കു സാധിക്കുമോ.

ഇന്ന് ഈ അവസരത്തില്‍ പ്രഗത്ഭരായ ശാസ്ത്രജ്ഞരെ നാം ദേശീയ അവാര്‍ഡുകള്‍ നല്കി ആദരിക്കുകയുണ്ടായി. ഈ അവാര്‍ഡുകളുടെ കൂട്ടത്തില്‍ 2012 -15 ലെ ശാന്തി സ്വരൂപ് ഭട്‌നഗര്‍ അവാര്‍ഡ്, സിഎസ്‌ഐആര്‍ ഡയമണ്ട് ടെക്‌നോളജി ജൂബിലി അവാര്‍ഡ് 2012 -14, സിഎസ്‌ഐആര്‍ അവാര്‍ഡ് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്നൊവേഷന്‍ ഇന്‍ റൂറല്‍ ഡവലപ്‌മെന്റ്, 2016 ജിഎന്‍ രാമചന്ദ്രന്‍ ഗോള്‍ഡ് മെഡല്‍, സിഎസ്‌ഐആര്‍ യങ് സയന്റിസ്റ്റ് അവാര്‍ഡ് എന്നിവയും ഉണ്ട്. ഈ പുരസ്‌കാരങ്ങള്‍ ഇവര്‍ക്കു മാത്രമുള്ളവയല്ല, ഇവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അധ്യാപകര്‍ക്കും കൂടിയുള്ളതാണ്. ശാസ്ത്രത്തിലേയ്ക്ക് ചെറുപ്പം മുതല്‍ ഇവരുടെ താല്‍പര്യങ്ങളെ തിരിച്ചു വിട്ട ആ നല്ല അധ്യാപകര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ബഹുമതി.

ഇന്ന് രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. പുതിയ പരിശ്രമങ്ങളും പ്രതീക്ഷകളുമായി നിങ്ങള്‍ മുന്നോട്ടു പോകണം. ഈ പുരസ്‌കാരങ്ങള്‍ രാജ്യത്തിന്റെ വികസനത്തിന് ആവശ്യമായ പുതിയ കണ്ടു പിടുത്തങ്ങള്‍ക്കായി നിങ്ങളെ പ്രചോദിപ്പിക്കണം. വിദ്യാര്‍ത്ഥികള്‍ നിങ്ങളില്‍ മാതൃകാ പുരുഷന്മാരെ കാണട്ടെ.

യുവ തലമുറയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഈ അവസരത്തില്‍ ഞാന്‍ നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നത്. സിഎസ്‌ഐആറിലെ ശാസ്ത്രജ്ഞര്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുമായുള്ള ആശയവിനിമയം വര്‍ധിപ്പിക്കണം. മാസത്തില്‍ ഒരിക്കല്‍ ഇവിടുത്തെ ശാസ്ത്രജ്ഞര്‍ക്ക് ഏതെങ്കിലും കോളജിലോ സര്‍വകലാശാലയിലോ ഒരു പ്രഭാഷണമെങ്കിലും നടത്താന്‍ സാധിക്കുമോ. ഇന്നത്തെ ഈ അവാര്‍ഡു സ്വീകരിച്ച ശാസ്ത്രജ്ഞര്‍ക്ക് ഏതെങ്കിലും ഒരു സ്‌കൂളോ കോളജോ ദത്തെടുക്കാന്‍ സാധിക്കുമോ. ഒരു സ്‌കൂളില്‍ നിന്നോ കോളജില്‍ നിന്നോ അഞ്ചു വിദ്യാര്‍ത്ഥികളെ ദത്തെടുത്താന്‍ മതി ഈ രാജ്യത്തിന് 300 പുതിയ ശാസ്ത്രജ്ഞരെ ലഭിക്കും. നിങ്ങള്‍ പുതിയ കണ്ടുപിടിത്തം നടത്തുന്നപോലെയാണ് രാജ്യത്തിന് ഒന്നോ രണ്ടോ പുതിയ ശാസ്ത്രജ്ഞരെ സമ്മാനിക്കുന്നതും. അത് ഈ നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ പ്രവൃത്തിയായിരിക്കും.

ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ല്‍ രാജ്യത്തിന്റെ ആഗ്രഹങ്ങള്‍ സഫലമാക്കാനുള്ള കാഴ്ച്ചപ്പാട് രൂപപ്പെടുത്താന്‍ സിഎസ്‌ഐആറിന്റെ ഈ 75-ാമത് സ്ഥാപക ദിനത്തില്‍ ഞാന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്. ഈ പ്രതിജ്ഞയോടെ നാം മുന്നോട്ടു പോകണം. ശുഭാശംസകള്‍ നേരുന്നു. വളരെ നന്ദി.