പിഎം ഇന്ത്യ
ഇന്ന്, യുഗാബ്ദം 5127,
വിക്രമസംവത്സരം 2082,
ശക സംവത്സരം 1947,
ഫാൽഗുന മാസം ശുക്ല പക്ഷം
അഷ്ടമി ദിനത്തിൽ,
2026 ഫെബ്രുവരി 24ന്,
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാതീർഥിൽ’ ആദ്യത്തെ ചരിത്രപ്രധാനമായ കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നു.
ഈ യോഗവും ഈ മന്ദിരവും പുതിയ ഇന്ത്യയുടെ പുനർനിർമാണത്തിന്റെ നേരിട്ടുള്ള ആവിഷ്കാരമാണ്. ഈ ശുഭകരമായ തുടക്കത്തോടെ, നൂറ്റാണ്ടുകളുടെ പരിശ്രമത്താൽ കെട്ടിപ്പടുത്ത ഭാവിയെ നാം സ്വാഗതംചെയ്യുന്നു. സ്വാതന്ത്ര്യത്തിനുശേഷം, സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസ് പതിറ്റാണ്ടുകളോളം ആ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും ഭാവിസ്വപ്നങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്തു. സ്വദേശി ചിന്താഗതിയും ആധുനിക രൂപവും അതിരുകളില്ലാത്ത ശേഷിയുമുള്ള ഇന്ത്യയാണു നാം വിഭാവനം ചെയ്തത്. ഇന്ന്, ജനാധിപത്യത്തിന്റെ മാതാവ് എന്ന നിലയിൽ ഇന്ത്യയുടെ മഹത്വം വർധിപ്പിച്ച്, ‘സേവാതീർഥ്’ ആ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമായി നിലകൊള്ളുന്നു.
ഈ അവസരത്തിൽ, ഈ സ്ഥലത്തിന്റെ ചരിത്രവും നാം സ്മരിക്കുന്നു. ബ്രിട്ടീഷ് കാലഘട്ടത്തിലെ താൽക്കാലിക ബാരക്കുകൾ നിലനിന്നിരുന്ന സ്ഥലത്താണ് ‘സേവാതീർഥ്’ നിർമിച്ചിരിക്കുന്നത്. അത്തരമൊരു സ്ഥലത്ത് ദേശീയ ഭരണനിർവഹണത്തിന്റെ സജീവമായ സ്ഥാപനം സ്ഥാപിതമായത് പുതിയ ഇന്ത്യയുടെ പരിവർത്തനത്തിന്റെ അടയാളം കൂടിയാണ്.
കോളനിവാഴ്ചയ്ക്കു മുൻപ്, ഇന്ത്യ അതിന്റെ ഭൗതിക പ്രതാപത്തിനും മാനുഷിക മൂല്യങ്ങൾക്കും ഒരുപോലെ പ്രശസ്തമായിരുന്നു. ‘സേവാതീർഥ്’ എന്ന സങ്കൽപ്പം ഈ രണ്ട് ആശയങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടതാണ്. കർത്തവ്യം, സേവനം, പ്രതിജ്ഞാബദ്ധത എന്നിവയുടെ സംഗമത്തിലൂടെ ഈ ജോലിസ്ഥലം തീർഥാടനകേന്ദ്രംപോലെ പവിത്രമായിരിക്കുമെന്നു വിഭാവനം ചെയ്യുന്നു. ഇതാണ് ഇതിന്റെ അടിസ്ഥാന ചൈതന്യം.
‘സേവാതീർഥി’ലെ ഈ ആദ്യ യോഗത്തിലൂടെ, ഇവിടെ എടുക്കുന്ന ഓരോ തീരുമാനവും 140 കോടി ജനങ്ങളെ സേവിക്കാനുള്ള മനോഭാവത്തിൽനിന്നുള്ളതാകുമെന്നും അതു രാഷ്ട്രനിർമാണത്തിന്റെ വിശാലമായ ലക്ഷ്യവുമായി ബന്ധപ്പെട്ടിരിക്കുമെന്നുമുള്ള ദൃഢനിശ്ചയം കേന്ദ്രമന്ത്രിസഭ ആവർത്തിച്ചു.
നമ്മെ സംബന്ധിച്ചിടത്തോളം, ഭരണഘടനാമൂല്യങ്ങൾ എന്നതു ഭരണനിർവഹണത്തെ പൗരന്മാരുടെ അന്തസ്സ്, സമത്വം, നീതി എന്നിവയുമായി ബന്ധിപ്പിക്കുന്ന ധാർമികമായ പ്രതിജ്ഞാബദ്ധതയുടെ ആവിഷ്കാരമാണ്. ‘സേവാതീർഥി’ന്റെ പ്രവർത്തനസംസ്കാരം ഈ മനോഭാവത്താൽ നയിക്കപ്പെടുന്നതായിരിക്കും; അവിടെ ഓരോ നയവും ഭരണഘടനയുടെ സത്തയോടു ചേർന്നുനിൽക്കുന്നതും ഓരോ തീരുമാനവും ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതുമായിരിക്കും.
ഈ സമുച്ചയത്തിൽ എടുക്കുന്ന ഓരോ തീരുമാനവും ‘നാഗരിക് ദേവോ ഭവ’ എന്ന മനോഭാവത്താൽ പ്രചോദിതമായിരിക്കുമെന്നു കേന്ദ്രമന്ത്രിസഭ വീണ്ടും ഉറപ്പുനൽകുന്നു. ഈ സ്ഥലം അധികാരപ്രദർശനത്തിനുള്ള കേന്ദ്രമായിരിക്കില്ല; മറിച്ച്, ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കുന്നതിനുള്ള കേന്ദ്രമായിരിക്കും. ‘സേവാതീർഥി’ൽനിന്നുള്ള ഭരണനിർവഹണത്തിന്റെ ഓരോ ശ്രമവും സമൂഹത്തിലെ അവസാനത്തെ വ്യക്തിയുടെയും ജീവിതം സുഗമമാക്കുക എന്ന ദൗത്യവുമായി ബന്ധപ്പെട്ടിരിക്കും. സുതാര്യവും ഉത്തരവാദിത്വപൂർണവും ജനങ്ങളുടെ ആശങ്കകളോടു സംവേദനക്ഷമതയുള്ളതുമായ ഭരണമാതൃകയെ കരുത്തുറ്റതാക്കാനുള്ള പ്രതിജ്ഞാബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു.
നിസ്സംഗതയ്ക്കുപകരം ചലനാത്മകതയും, ഉദാസീനതയ്ക്കു പകരം അർപ്പണബോധവും, സംശയങ്ങൾക്കു പകരം പ്രതിവിധികളും നൽകുന്ന ഭരണനിർവഹണസംവിധാനത്തിന്റെ ആവശ്യകതയ്ക്കുള്ള ഉത്തരമാണു ‘സേവാതീർഥ്’.
ഈ കാഴ്ചപ്പാടോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമീപവർഷങ്ങളിൽ എടുത്ത തീരുമാനങ്ങൾ ഭരണനിർവഹണത്തിന്റെ ലക്ഷ്യത്തിനു പുതിയ വ്യക്തത നൽകി. ദശലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ ഭരണനിർവഹണത്തിലുള്ള പൊതുജനവിശ്വാസത്തെ കൂടുതൽ കരുത്തുറ്റതാക്കി.
കഴിഞ്ഞ പതിറ്റാണ്ടിൽ 25 കോടിയിലധികം ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു മോചിപ്പിച്ചതിലൂടെ, ഒരിക്കൽ അസാധ്യമെന്നു കരുതിയ നേട്ടമാണ് ഈ രാഷ്ട്രം കൈവരിച്ചത്. ഇത്തരത്തിലുള്ള നാഴികക്കല്ലുകൾക്കു പിന്നിൽ ഗവണ്മെന്റിന്റെ ദീർഘവീക്ഷണവും സമഗ്രമായ ആസൂത്രണവും കഠിനാധ്വാനവുമുണ്ട്. ആയുഷ്മാൻ ഭാരതിലൂടെ ദശലക്ഷക്കണക്കിനുപേർക്ക് ആരോഗ്യസുരക്ഷ ലഭ്യമാക്കി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയിലൂടെ ഏകദേശം 80 കോടി ജനങ്ങൾക്കു ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും പട്ടിണി എന്ന ശാപത്തിന് അന്ത്യം കുറിക്കുകയും ചെയ്തു. ശുചിത്വ ഭാരത ദൗത്യത്തിനു കീഴിൽ 12 കോടിയിലധികം ശൗചാലയങ്ങളുടെ നിർമാണം പൂർത്തിയാക്കിയതിലൂടെ ദശലക്ഷക്കണക്കിനു കുടുംബങ്ങൾക്കും സ്ത്രീകൾക്കും അന്തസ്സുറ്റ ജീവിതം ലഭ്യമായി. ഭരണനിർവഹണത്തിന്റെ ദിശയാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നത്; അവിടെ നയങ്ങളുടെ പരമമായ ലക്ഷ്യം ജനങ്ങളുടെ ജീവിതം സുഗമമാക്കുക എന്നതായിരുന്നു.
അതുപോലെ, 4 കോടിയിലധികം വീടുകളുടെ നിർമാണം ദശലക്ഷക്കണക്കിനു കുടുംബങ്ങൾക്കു പാർപ്പിടവും സുരക്ഷയും നൽകി. ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള ജലജീവൻ ദൗത്യത്തിലൂടെ, ഗ്രാമീണ മേഖലയിലെ ഏകദേശം 16 കോടി ജനങ്ങൾക്കു കുടിവെള്ളം ലഭ്യമാക്കി.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ പരിവർത്തനത്തെ പരിഷ്കരണത്തിന്റെ തുടർച്ചയായ യാത്രയായാണു കേന്ദ്രമന്ത്രിസഭാസമിതി കാണുന്നത്. കുറഞ്ഞ ഗവണ്മെന്റ് ഇടപെടൽ, പരമാവധി ഭരണനിർവഹണം എന്ന തത്വത്തിലൂടെ GST, DBT, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ പരിഷ്കാരങ്ങൾ ഭരണനിർവഹണത്തെ കൂടുതൽ സുതാര്യവും കാര്യക്ഷമവും ജനകേന്ദ്രീകൃതവുമാക്കി മാറ്റി. ഭൗതികസാന്നിധ്യം ആവശ്യമില്ലാത്ത നികുതിനിർണയപ്രക്രിയ സത്യസന്ധതയെ പ്രോത്സാഹിപ്പിക്കുകയും ജനങ്ങളുടെ വിശ്വാസത്തെ കൂടുതൽ കരുത്തുറ്റതാക്കുകയും ചെയ്തു. ഈ ശ്രമങ്ങളുടെ ഫലമായി, ഇന്നു ലോകത്തെ പ്രമുഖ സമ്പദ്‌വ്യവസ്ഥകൾക്കിടയിൽ ഇന്ത്യ ശക്തമായ സ്ഥാനം വഹിക്കുന്നു.
‘സേവാതീർഥി’ന്റെ പുതിയ ഊർജത്തോടും ‘പരിഷ്കരണ എക്സ്പ്രസി’ന്റെ ദ്രുതവേഗതയോടും കൂടി, സമീപഭാവിയിൽ ലോകത്തെ ആദ്യ മൂന്നു സമ്പദ്‌വ്യവസ്ഥകൾക്കിടയിൽ ഇന്ത്യ സ്ഥാനം ഉറപ്പിക്കുമെന്നു കേന്ദ്രമന്ത്രിസഭാസമിതി ദൃഢനിശ്ചയം ചെയ്തു.
ഇന്ന്, കേന്ദ്ര മന്ത്രിസഭാ സമിതി ‘വികസിത ഇന്ത്യ 2047’ എന്ന ദേശീയ ലക്ഷ്യത്തിനായി വീണ്ടും സ്വയം സമർപ്പിക്കുന്നു. ഇതു ദീർഘകാല ദേശീയ യാത്രയാണ്; ഇന്നെടുക്കുന്ന തീരുമാനങ്ങൾ വരുംതലമുറകളുടെ ഭാവി രൂപപ്പെടുത്തും. വികസനത്തിന്റെ ലക്ഷ്യം എത്രത്തോളം വലുതാണോ, നമ്മുടെ ഉത്തരവാദിത്വവും അത്രമേൽ ആഴത്തിലുള്ളതായിരിക്കണമെന്നു ‘സേവാതീർഥി’ലെ ഈ ആദ്യ യോഗം നമ്മെ ഓർമിപ്പിക്കുന്നു.
ഈ സമുച്ചയം ആധുനിക തൊഴിലിടം മാത്രമല്ല; ഭരണനിർവഹണത്തിലെ പുതിയ പ്രവർത്തനസംസ്കാരത്തിന്റെ അടയാളം കൂടിയാണ്. ആധുനിക സാങ്കേതികവിദ്യയിലൂടെയും കാര്യക്ഷമമായ പ്രക്രിയകളിലൂടെയും ഗവണ്മെന്റിന്റെ പ്രവർത്തനക്ഷമത പുതിയ ഉയരങ്ങളിലെത്തും. ഇവിടെ കൈകാര്യം ചെയ്യുന്ന ഓരോ ഫയലും, ഇവിടെ ജോലി ചെയ്യുന്ന ഓരോ കർമയോഗിയും സമൂഹത്തിലെ അവസാനത്തെ വ്യക്തിയുടെയും ജീവിതം സുഗമമാക്കുക എന്ന ദൗത്യത്താൽ പ്രചോദിതരായിരിക്കും. വിഭവങ്ങളുടെ വിവേകപൂർണമായ വിനിയോഗം പ്രോത്സാഹിപ്പിക്കാനും സമീപവർഷങ്ങളിൽ രാജ്യം അനുഭവിച്ചുവരുന്ന പരിഷ്കാരങ്ങളുടെ തുടർച്ചയായ യാത്ര വേഗത്തിലാക്കാനും കേന്ദ്രമന്ത്രിസഭാസമിതി തീരുമാനിച്ചു.
ശരിയായ നയവും സത്യസന്ധമായ ഉദ്ദേശ്യവും ശരിയായ നേതൃത്വവുമുണ്ടെങ്കിൽ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിലേക്കുള്ള പാത പ്രകാശപൂർണമായിത്തുടരുമെന്ന വിശ്വാസത്തെ ഈ ആദ്യ യോഗം കൂടുതൽ കരുത്തുറ്റതാക്കുന്നു. ‘സേവാതീർഥ്’ നയിക്കുന്ന പ്രവർത്തനസംസ്കാരം ഇന്ത്യയെ കഴിവുറ്റതും ശാക്തീകരിക്കപ്പെട്ടതും സ്വയംപര്യാപ്തവുമായ രാഷ്ട്രമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള അടിത്തറയായി മാറും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനു കീഴിൽ, ‘സേവാതീർഥി’നെ സംവേദനക്ഷമവും ഉത്തരവാദിത്വപൂർണവും ജനകേന്ദ്രീകൃതവുമായ ഭരണനിർവഹണത്തിന്റെ ആഗോളമാതൃകയാക്കി മാറ്റാനുള്ള പ്രതിജ്ഞാബദ്ധത കേന്ദ്രമന്ത്രിസഭാസമിതി വീണ്ടും ഉറപ്പുനൽകുന്നു. 2047-ഓടെ, ഇന്ത്യയെ സമൃദ്ധവും പ്രാപ്തവും സ്വയംപര്യാപ്തവുമായ രാഷ്ട്രമാക്കി മാറ്റാനുള്ള യാത്രയിൽ ഈ സമുച്ചയം ദേശീയ അഭിലാഷങ്ങളുടെ കരുത്തുറ്റ കേന്ദ്രമായി മാറുമെന്നു കേന്ദ്ര മന്ത്രിസഭാ സമിതി ദൃഢനിശ്ചയം ചെയ്തു.
***
SK