Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൈബര്‍ ഇടങ്ങള്‍ സംബന്ധിച്ച ആഗോള സമ്മേളനത്തില്‍ ജി.സി.സി.എസ്. -2017 പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ആദരണീയനായ ശ്രീലങ്കന്‍ പ്രധാനമന്ത്രി ശ്രീ. റെനില്‍ വിക്രമസിംഗെ,
ഇന്ത്യയിലും വിദേശത്തും നിന്നുള്ള മന്ത്രിമാരെ,
ഐ.ടി.യു സെക്രട്ടറി ജനറല്‍,
ബഹുമാന്യരായ മറ്റ് വിശിഷ്ടാതിഥികളെ,
വിദ്യാര്‍ത്ഥികളെ,
മഹതികളേ, മഹാന്മാരേ,
സൈബര്‍ ഇടങ്ങളെ കുറിച്ചുള്ള ആഗോള സമ്മേളനത്തില്‍ പങ്കെടുക്കുന്ന നിങ്ങളെയെല്ലാം ഞാന്‍ ഡല്‍ഹിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇന്റര്‍നെറ്റിലൂടെ ലോകത്തിന്റെ വിദൂരഭാഗങ്ങളില്‍ നിന്നും ഇതില്‍ പങ്കുചേരുന്നവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു.
സുഹൃത്തുക്കളെ,
കഴിഞ്ഞ ഏതാനും ദശകങ്ങളായി സൈബര്‍ സ്‌പേസ് ലോകത്തെ എങ്ങനെ പരിവര്‍ത്തനം ചെയ്തുവെന്ന് നമുക്കൊക്കെ നല്ലതുപോലെ അറിയാം. ഈ കൂട്ടായ്മയിലുള്ള മുതിര്‍ന്ന തലമുറയ്ക്ക് എഴുപതുകളിലും എണ്‍പതുകളിലും ഡാറ്റയ്ക്ക് മാത്രമായി ഉപയോഗിച്ചിരുന്ന വലിയ കമ്പ്യൂട്ടര്‍ മെയിന്‍ഫ്രെയിം സംവിധാനം ഓര്‍മ്മയുണ്ടായിരിക്കും. അന്നത്തേതില്‍ നിന്നും ഒരു പാട് മാറ്റങ്ങള്‍ സംഭവിച്ച് കഴിഞ്ഞു. പെഴ്‌സണല്‍ കമ്പ്യൂട്ടറുകളും ഇ-മെയിലും തൊണ്ണൂറുകളില്‍ ഒരു നവ വിപ്ലവം തന്നെ സൃഷ്ടിച്ചു. ഇതിനെത്തുടര്‍ന്ന് സാമൂഹികമാധ്യമങ്ങളുടെ ആവിര്‍ഭാവവും വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതിനും ആശയവിനിമയത്തിനുമുള്ള പ്രധാന ഉപാധിയുമായ മൊബൈല്‍ ഫോണുകളുടെ കടന്നുവരവുമുണ്ടായി. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, കൃത്രിമ ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) എന്നിവയൊക്കെ സാധാരണ പ്രയോഗങ്ങളായി മാറിയിട്ടുണ്ട്. മാറ്റങ്ങള്‍ തുടരുന്നു; ഒരു പക്ഷേ കൂടുതല്‍ വേഗതയില്‍ എന്നാണ് ഇവ സൂചിപ്പിക്കുന്നത്.
ഡിജിറ്റല്‍ മേഖലയിലുണ്ടായിട്ടുള്ള ഈ അതിവേഗ വികസനം ഇന്ത്യയിലും അതിബൃഹത്തായ മാറ്റങ്ങള്‍ പ്രതിഫലിപ്പി്ചിട്ടുണ്ട്. ഇന്ത്യയിലെ ഐ.ടി. പ്രതിഭകളെ ലോകമാകെത്തന്നെ അംഗീകരിക്കുന്നു. ഇന്ത്യന്‍ ഐ.ടി. കമ്പനികള്‍ക്ക് ആഗോളതലത്തില്‍ തന്നെ ഒരു സ്ഥാനവുമുണ്ട്.
ഇന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യ എറ്റവും വലിയ സഹായിയായി വികസിച്ചിട്ടുണ്ട്. കാര്യക്ഷമമായ സേവന പ്രദാനത്തിനും ഭരണ നിര്‍വ്വഹണത്തിനും അത് വഴിതുറന്നിട്ടുമുണ്ട്. വിദ്യാഭ്യാസം മുതല്‍ ആരോഗ്യം വരെയുള്ള മേഖലകളിലെ പ്രവേശന മാര്‍ഗ്ഗം മെച്ചപ്പെടുത്തുന്നുമുണ്ട്. അതുപോലെ വ്യാപാരത്തിന്റെയും സമ്പദ്ഘടനയുടെയും ഭാവി കരുപ്പിടുപ്പിക്കാനും അത് സഹായിക്കുന്നു. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ഈ മാര്‍ഗ്ഗങ്ങളിലൂടെയെല്ലാം ഇത് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നു. വളരെ സൂക്ഷ്മമായ തലത്തില്‍ ഇന്ത്യയെപ്പോലെ വികസിച്ചുവരുന്ന ഒരു രാജ്യത്തിന് വികസിത രാജ്യങ്ങളുമായി ഒപ്പം നിന്ന് മത്സരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു വിശാല ലോകത്തിന്റെ ഉദയത്തിന് ഇത് വഴിയൊരുക്കുന്നു.
സുഹൃത്തുക്കളെ,
സാങ്കേതിക വിദ്യ തടസ്സങ്ങളൊക്കെ തകര്‍ക്കും. ഇന്ത്യയുടെ തത്വശാസ്ത്രമായ ലോകം ഒരു കുടുംബം എന്നര്‍ത്ഥം വരുന്ന ” വസുദൈവ കുടുംബകം” എന്നതിനെ അത് പ്രബലപ്പെടുത്തുന്നുവെന്ന് നാം വിശ്വസിക്കുന്നു. എല്ലാം ഉള്‍ക്കൊള്ളാനുള്ള നമ്മുടെ പ്രാചീന പാരമ്പര്യത്തിന്റെ പ്രതിഫലനമാണ് ഈ വികാരം. സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ വികാരത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കും നമുക്ക് അര്‍ത്ഥമേകാം.
ഇവിടെ ഇന്ത്യയില്‍ നാം മനുഷ്യമുഖമുള്ള സാങ്കേതിക വിദ്യയ്ക്കാണ് പ്രാമുഖ്യം നല്‍കുന്നത്, മാത്രമല്ല, അത് ഞാന്‍ പറയുന്നതുപോലെ ” ജീവിതം സുഗമമാക്കല്‍’ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഡിജിറ്റല്‍ പ്രവേശന മാര്‍ഗ്ഗങ്ങളിലൂടെ ശാക്തീകരണം എന്നതാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ ലക്ഷ്യം, പ്രത്യേകിച്ചും ”ഡിജിറ്റല്‍ ഇന്ത്യയില്‍”പ്രതിജ്ഞാബദ്ധവുമാണ്. സാങ്കേതിക വിദ്യ നയിക്കുന്ന ലോകത്തെ ഏറ്റവും വലിയ പരിവര്‍ത്തന പദ്ധതിയായ ഇത് നമ്മുടെ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള വഴിതുറക്കുന്നു. നാം നമ്മുടെ പൗരന്മാരെ ശാക്തീകരിക്കുന്നതിനായി മൊബൈല്‍ ശക്തി അല്ലെങ്കില്‍ എം-പവറിനെ ഉപയോഗിക്കുന്നുമുണ്ട്.
ആധാറിനെക്കുറിച്ച് നിങ്ങളില്‍ ഭൂരിപക്ഷത്തിനും ഇപ്പോള്‍ തന്നെ അറിവുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് വ്യക്തികളുടെ പ്രത്യേക ബയോമെട്രിക് തിരിച്ചറിയലാണ്. നമ്മുടെ ജനങ്ങളെ ക്യൂവില്‍ നിന്നും സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളില്‍ നിന്നും മോചിപ്പിക്കാനായി നാം ഈ തിരിച്ചറിയല്‍ ഉപയോഗിച്ചു. നമ്മുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ സാമ്പത്തികാശ്ലേഷണം, രണ്ടാമതായി ആധാര്‍ വേദി, മൂന്നാമാതായി മൊബൈല്‍ ഫോണ്‍ ഇങ്ങനെ മൂന്ന് ഘടകങ്ങള്‍ അഴിമതി കുറയ്ക്കുന്നതിന് വളരെയധികം സഹായിച്ചു. ഇതിനെ നമ്മള്‍ ജെ.എ.എം അല്ലെങ്കില്‍ ജാം ത്രയം എന്ന് വിളിക്കുന്നു. വളരെ മികച്ച നിലയില്‍ സബ്‌സിഡികള്‍ ലക്ഷ്യമാക്കിയതിലൂടെ, ഈ ജാം ത്രയം വഴി ഏകദേശം 10 ബില്യണ്‍ യു.എസ്. ഡോളറിന്റെ ചോര്‍ച്ചയാണ് തടയാന്‍ കഴിഞ്ഞത്.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ ‘ജീവിതം സുഗമമാക്കുന്നതിന്” എങ്ങനെ ഒരു വലിയ സഹായിയായി പ്രവര്‍ത്തിക്കുന്നുവെന്ന് ചില ഉദാഹരണങ്ങളിലൂടെ ഞാന്‍ വ്യക്തമാക്കാം.
ഇന്ന് ഒരു ബട്ടണില്‍ ഒന്ന് അമര്‍ത്തിയാല്‍ കൃഷിക്കാര്‍ക്ക് മണ്ണ് പരിശോധനാഫലം, വിദഗ്‌ധോപദേശം, അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വില തുടങ്ങി വിവിധ സേവനങ്ങള്‍ ലഭിക്കുന്നുണ്ട്. ഡിജിറ്റല്‍ സാങ്കേതികവിദ്യ അങ്ങനെ കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വലിയ സംഭാവന ചെയ്യുന്നു.
ഒരു ചെറുകിട സംരംഭകന് ഗവണ്‍മെന്റിന്റെ ഇ-മാര്‍ക്കറ്റ്‌പ്ലേസില്‍ രജിസ്റ്റര്‍ ചെയ്യാനും ഗവണ്‍മെന്റിന് ചരക്കുകള്‍ വിതരണംചെയ്യുന്നതിനുളള മത്സരകരാറില്‍ പങ്കെടുക്കാനും കഴിയും. അയാളുടെ വ്യാപാരം വലുതാകുന്നതിനനുസരിച്ച് ഗവണ്‍മെന്റിന് വേണ്ടി സംഭരിക്കുന്നതിന്റെ വില കുറയ്ക്കാനുമാകും. ഇത് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും പൊതുജനങ്ങളുടെ പണത്തിന് കൂടുതല്‍ മൂല്യമുണ്ടാക്കുകയും ചെയ്യും.
തങ്ങളുടെ ജീവിതത്തിന്റെ തെളിവ് നല്‍കാനായി പെന്‍ഷന്‍കാര്‍ സ്വയം ഒരു ബാങ്ക് ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നത് ഇനി ആവശ്യമില്ല. ഇന്ന് പരിമിതമായ ഭൗതിക സാന്നിദ്ധ്യത്തിലൂടെ വേണ്ട തെളിവ് നല്‍കുന്നതിനായി അവര്‍ക്ക് ആധാര്‍ ബയോമെട്രിക്ക് വേദിയെ ഉപയോഗിക്കാം.
ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ വലിയൊരു ഭാഗം വനിതകളാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ വനിതകള്‍ നേതൃത്വം നല്‍കുന്ന നിരവധി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വഴിവച്ചിട്ടുണ്ട്. ഇതിലൂടെ ഐ.ടി. മേഖല ലിംഗഭേദ ശാക്തീകരണത്തിനും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഇന്ത്യന്‍ പൗരന്മാര്‍ കറന്‍സി രഹിത ഇടപാടുകള്‍ കൂടുതലായി സ്വീകരിക്കുകയാണ്. ഇതിനായി നാം ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി- അല്ലെങ്കില്‍ ഭീം ആപ്പ് സൃഷ്ടിച്ചിട്ടുണ്ട്. കറന്‍സി കുറച്ചുള്ള ഇടപാടുകളലേക്കും അഴിമതിരഹിത സമൂഹത്തിലേക്കും നിങ്ങുന്നതിന് ഈ ആപ്പ് സഹായിക്കുന്നു.
ഭരണം മികച്ചതാക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ ശക്തി കാണിക്കുന്നതാണ് ഈ ഉദാഹരണങ്ങള്‍.
സുഹൃത്തുക്കളെ,
പങ്കാളിത്ത ഭരണം അല്ലെങ്കില്‍ ‘ജന്‍ ഭാഗീധാരി’ക്ക് സൗകര്യമൊരുക്കാന്‍ ഞങ്ങള്‍ ഡിജിറ്റല്‍ മേഖലയെ ഉപയോഗിക്കുന്നു. ഞങ്ങള്‍ അധികാരമേറ്റ 2014 മേയില്‍ നിരവധി ആള്‍ക്കാര്‍, പ്രത്യേകിച്ച് യുവജനവിഭാഗം, അവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കാനും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുമുള്ള താല്‍പര്യം പ്രകടിപ്പിച്ചു. ഇന്ത്യയയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് വലിയ പങ്കുവഹിക്കാന്‍ കഴിയുന്ന പരിവര്‍ത്തനാശയങ്ങള്‍ സംഭാവന ചെയ്യാന്‍കഴിയുന്ന ലക്ഷക്കണക്കിന് ജനങ്ങളുണ്ടെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു.
അതുകൊണ്ട് പൗരന്മാര്‍ക്ക് ബന്ധപ്പെടാനായി മൈഗവ്, എന്നൊരു പോര്‍ട്ടല്‍ ഞങ്ങള്‍ ആരംഭിച്ചു. പ്രധാനപ്പെട്ട വിഷയങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിചാരങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്നതിന് ഈ വേദി സഹായിക്കുന്നു. നിരവധി നയപ്രശ്‌നങ്ങളില്‍ വിലമതിക്കാനാകാത്ത ആയിരക്കണക്കിന് നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. പല ഗവണ്‍മെന്റ് പദ്ധതികള്‍ക്കും ലോഗോയോ, എംബ്ലമോ തയാറക്കുന്നതിന് ഇന്ന് ‘മൈഗവ്’ല്‍ വലിയ തള്ളും മത്സരവുമാണ്. എന്തിനേറെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ആപ്പുപോലും ‘മൈഗവ്’മത്സരത്തില്‍ നിന്നുണ്ടായതാണെന്നത് വസ്തുതയാണ്. യുവജനങ്ങള്‍ക്കിടയില്‍ നിന്ന് ഇതിന് വലിയ പ്രതികരണമാണ് ലഭിച്ചത്. സാങ്കേതിവിദ്യ എങ്ങനെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നുവെന്നതിന്റെ പ്രധാനപ്പെട്ട ഉദാഹരണമാണ് ‘മൈഗവ്’.
മറ്റൊരു ഉദാഹരണത്തിലേക്ക് ഞാന്‍ കടക്കാം. ഗവണ്‍മെന്റിന്റെ പല പ്രധാനപ്പെട്ട പദ്ധതികളും സംരംഭങ്ങളും പ്രവര്‍ത്തനത്തിലെ അനാവശ്യ നിഗൂഢതകള്‍ മൂലവും തീരുമാനങ്ങള്‍ എടുക്കുന്നതിനുളള ശ്രദ്ധക്കുറവ് മൂലവും തടവറകളിലാകുന്നതായി അധികാരമേറ്റശേഷം ഞാന്‍ തിരിച്ചറിഞ്ഞു. അതുകൊണ്ട് നാം സൈബര്‍ സ്‌പേസ് ആധാരമാക്കിയുള്ള പ്രഗതി, അഥവാ ‘പ്രോ ആക്ടീവ് ഗവേര്‍ണന്‍സ് ഫോര്‍ ടൈമിലി ഇംപ്ലിമെന്റഷന്‍’ എന്നൊരു വേദിക്ക് രൂപം നല്‍കി. ഹിന്ദിയില്‍ പ്രഗതി എന്നുപറഞ്ഞാല്‍ പുരോഗതി എന്നാണ് അര്‍ത്ഥം.
എല്ലാ മാസത്തേയും അവസാനത്തെ ബുധനാഴ്ച ഞാന്‍ പ്രധാനപ്പെട്ട കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമായി പ്രഗതി സെഷന് വേണ്ടി കൂടിക്കാഴ്ച നടത്താറുണ്ട്. സാങ്കേതികവിദ്യ തടസങ്ങള്‍ മാറ്റും. നമ്മുടെ ബന്ധപ്പെട്ട ഓഫീസുകളില്‍ ഇരുന്നുകൊണ്ടുതന്നെ സൈബര്‍ ലോകം നല്‍കുന്ന സഹായത്തിലൂടെ നാം ഭരണപരമായ പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുകയും പരിഹരിക്കുകയും ചെയ്യും. രാജ്യത്തിന്റെ വിശാലമായ താല്‍പര്യത്തിന് അടിസ്ഥാനമായി സമവായത്തിലൂടെ വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രഗതി സെഷനുകള്‍ സഹായിക്കുന്നുവെന്നത് നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ എനിക്ക് സന്തോഷമാണുളളത്. ചുവപ്പനാടയില്‍ കുരുങ്ങിക്കിടന്ന ബില്യണ്‍ ഡോളറുകള്‍ വരുന്ന അടിസ്ഥാനസൗകര്യ പദ്ധതികളെ ശരിയായ പാതയിലേക്ക് കൊണ്ടുപോകാന്‍ പ്രഗതിക്ക് കഴിഞ്ഞു.
നരേന്ദ്ര മോദി മൊബൈല്‍ ആപ്പിലൂടെ ഞാന്‍ സ്വന്തമായി തന്നെ ചിലതൊക്കെ ചെയ്യാനും ശ്രമിച്ചിട്ടുണ്ട്. പൗരന്മാരുമായുള്ള എന്റെ ബന്ധം ഈ ആപ്പ് കൂടുതല്‍ ആഴത്തിലുള്ളതാക്കി. ഈ ആപ്പിലൂടെ എനിക്ക് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വളരെ ഉപയോഗപ്രദമായതുമാണ്.
ഇന്ന്, നാം ഉമംഗ് എന്നൊരു മൊബൈല്‍ ആപ്പുകൂടി പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ നൂറു പൗരകേന്ദ്രീകൃത സേവനങ്ങള്‍ ലഭ്യമാകും. ആത്യന്തികമായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ വിവിധ വകുപ്പുകളുടെ സേവനമാണ് ഇതിലൂടെ ലഭ്യമാകുന്നത്. ഈ സംയോജിത സമീപനം ഈ വകുപ്പുകളുടെ പ്രകടനത്തിലുണ്ടാകുന്ന സമാനമായ സമ്മര്‍ദ്ദം കറുയ്ക്കുന്നതിനുളള സ്വാഭാവിക തലമായി പ്രവര്‍ത്തിക്കുന്നു.
സുഹൃത്തുക്കളെ,
ഞങ്ങളുടെ അനുഭവങ്ങളും വിജയഗാഥകളും ആഗോള സമൂഹവുമായി പങ്കുവയ്ക്കുന്നതിന് ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. മറുവശത്ത് വിദ്യാഭ്യാസ-ആരോഗ്യമേഖലകളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് അളക്കാന്‍ കഴിയുന്ന മാതൃകകളും നൂതനാശയ സങ്കേതങ്ങളും കണ്ടെത്തുന്നതിനും ഇന്ത്യ ബദ്ധ ശ്രദ്ധാലുക്കളാണ്. അംഗപരിമതര്‍ക്ക് സഹായകരമായി സൈബര്‍ മേഖലയെ മാറ്റാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. വിവിധ മന്ത്രാലയങ്ങള്‍ മുന്നോട്ടുവച്ച സ്ഥിരസ്ഥായിയായ പ്രശ്‌നങ്ങള്‍ക്ക് അടുത്തിടെ നടന്ന ഒരു ആറുമണിക്കൂര്‍ ഹാക്കത്തോണില്‍ കോളജുവിദ്യാര്‍ത്ഥികള്‍ പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു. ആഗോളപരിചയങ്ങളില്‍ നിന്നും മികച്ച പ്രവര്‍ത്തനങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊന്നുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. എല്ലാവരും ഒന്നിച്ചുവളര്‍ന്നാല്‍ മാത്രമേ വളര്‍ച്ചയുണ്ടാകുകയുള്ളുവെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.
നൂനതാശയങ്ങളുടെ ഒരു പ്രധാന മേഖലയാണ് സൈബര്‍സ്‌പേസ്. സാധാരണ പ്രതിദിന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാനും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുമാണ് നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് ശ്രമിക്കുന്നത്. ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് രംഗത്തില്‍ ഇനിയും പ്രയോജനപ്പെടുത്തുന്നതിനായി കാത്തുകിടക്കുന്ന വമ്പിച്ച ശേഷിയെ ആഗോള നിക്ഷേപക സമൂഹം തിരിച്ചറിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഈ മേഖലയില്‍ നിക്ഷേപിക്കാനും വികസിച്ചുവരുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ കഥയിലെ ഭാഗമാകാനും ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്.
സുഹൃത്തുക്കളെ,
ഇന്റര്‍നെറ്റ് അതിന്റെ സ്വഭാവത്തില്‍ ഒന്നിനേയും ഒഴിവാക്കാതെ എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതാണ്. അത് ന്യായമായ പ്രവേശനമാര്‍ഗ്ഗവും സമതുലിതമായ സാദ്ധ്യതയുമാണ് നല്‍കുന്നത്. ഇന്നത്തെ ചര്‍ച്ചകള്‍ക്ക് രൂപം നല്‍കുന്നത് ഫെയ്‌സ്ബുക്കുകാര്‍, ട്വിപ്പീള്‍സ്, ഇന്‍സ്റ്റാഗ്രാമര്‍മാര്‍ എന്നിവരാണ്. സാമൂഹിക മാധ്യമങ്ങള്‍ സൈബര്‍സ്‌പേസിനെ എല്ലാവര്‍ക്കും പങ്കാളിത്തമുള്ളതാക്കുന്നു. ഇന്ന് സ്റ്റുഡിയോകളിലിരുന്ന് വിദഗ്ധര്‍ നമ്മോട് പറയുന്ന വാര്‍ത്തകള്‍ക്ക് സാമൂഹിക മാധ്യമങ്ങളിലെ പരിചയത്തില്‍ നിന്നും തുടര്‍ച്ചയുണ്ടാകുന്നു. പരിചയസമ്പന്നതയുടെയും വൈദഗ്ധ്യത്തിന്റെയും സമ്മേളനത്തിന്റെ ഈ പരിവര്‍ത്തനം സൈബര്‍ലോകത്തിന്റെ സംഭാവനയാണ്. യുവജനങ്ങള്‍ക്ക് തങ്ങളുടെ സൃഷ്ടിപരത, കാര്യശേഷി, കഴിവ് എന്നിവ പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ ഏറ്റവും ഉത്തമമായ വേദിയാണ് ഇന്ന് ഇന്റര്‍നെറ്റ്. അത് ഉള്‍ക്കാഴ്ചയുള്ള ഒരു ബ്ലോഗായിക്കോട്ടെ, മനോഹരമായ ഒരു സംഗീതാലപനമായിക്കോട്ടെ, കലാസൃഷ്ടിയോ, തീയേറ്ററോ എന്തും ആയിക്കോട്ടെ,…ആകാശമാണ് അതിന്റെ പരിധി.
സുഹൃത്തുക്കളെ,
ഈ സമ്മേളനത്തിന്റെ വിഷയമായ ”സുസ്ഥിര വികസനത്തിന് സുരക്ഷിതവും സംശ്ലേഷിതവുമായ സൈബര്‍സ്‌പേസ് (സെക്യൂര്‍ ആന്റ് ഇന്‍ക്ലൂസിവ് സൈബര്‍സ്‌പേസ് ഫോര്‍ സസ്‌റ്റൈനബിള്‍ ഡെവലപ്പ്‌മെന്റ്) മാനവരാശിയുടെ ഈ പ്രധാനപ്പെട്ട സമ്പത്തിനെ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുകയാണ്. സൈബര്‍ സുരക്ഷ എന്നതിനെ ആഗോളസമൂഹം വളരെ ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഡ്യത്തോടെയും സമീപിക്കണം. സൈബര്‍ സാങ്കേതികവിദ്യ നമ്മുടെ ജനങ്ങള്‍ക്ക് ഒരു സഹായിയായിരിക്കണം.
തുറന്നതും വളരെ വേഗത്തില്‍ പ്രവേശനമാര്‍ഗ്ഗം ലഭിക്കുന്നതുമായ ഒരു ഇന്റര്‍നെറ്റിനുള്ള വാഞ്ച എപ്പോഴും ദോഷത്തിലേക്ക് നയിച്ചേക്കാം. ഹാക്കിംഗും വൈബസ്‌സൈറ്റുകളുടെ മുഖംമാറ്റലുമായി ബന്ധപ്പെട്ടുവരുന്ന വാര്‍ത്തകളൊക്കെ മഞ്ഞുമലയുടെ ഒരു തുമ്പ് മാത്രമാണ്. ഇന്ന് സൈബര്‍ ആക്രമണങ്ങള്‍ വളരെ പ്രധാനപ്പെട്ട ഒരു ഭീഷണിയായിട്ടുണ്ട്, പ്രത്യേകിച്ചും ജനാധിപത്യ ലോകത്ത്. നമ്മുടെ സമൂഹത്തിലെ ഏറ്റവും താഴ്ന്ന വിഭാഗത്തിലുള്ളവര്‍ സൈബര്‍ കുറ്റവാളികളുടെ പൈശാചിക രൂപകല്‍പ്പനകള്‍ക്ക് ഇരയാകാതെ നാം നോക്കണം. സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ബോധം ഒരു ജീവിതരീതി തന്നെയാകണം.
സൈബര്‍ ഭീഷണികളെ നേരിടുന്നതിന് കഴിവും നല്ല ശേഷിയുമുള്ള പ്രൊഫഷണലുകളെ പരിശീലിപ്പിക്കുകയെന്നതാണ് ശ്രദ്ധചെലുത്തേണ്ട ഒരു പ്രധാനപ്പെട്ട മേഖല. സൈബര്‍ ഭീഷണിക്കെതിരെ എപ്പോഴും ജാഗരൂകരായിരിക്കണം സൈബര്‍ പോരാളികള്‍. ഹാക്കിംഗ് എന്ന പദത്തിന് വളരെ ആശ്ചര്യകരവും അതിനുമുപരിയായി വളരെ സംശയകരവുമായ അര്‍ത്ഥം കൈവന്നിരിക്കുകയാണ്. യുവജനങ്ങള്‍ വളരെ ആകര്‍ഷകരവും ലാഭകരവുമായ ഒരു മേഖലയാണ് സൈബര്‍ സുരക്ഷ എന്നത് നാം ഉറപ്പാക്കണം.
ഇതുമായി ബന്ധപ്പെട്ട്, ഇരുണ്ടശക്തികളായ ഭീകരവാദികള്‍ക്കും തീവ്രവാദികള്‍ക്കുംമുള്ള കളിസ്ഥലമായി ഡിജിറ്റല്‍ സ്‌പേസ് മാറാതിരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വങ്ങള്‍ രാജ്യങ്ങള്‍ ഏറ്റെടുക്കണം. എപ്പോഴൂം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിലെ ഭീഷണികള്‍ നേരിടുന്നതിനായി വിവരങ്ങള്‍ പങ്കുവയ്ക്കുന്നതും സുരക്ഷാ ഏജന്‍സികള്‍ തമ്മില്‍ ഏകോപനമുണ്ടാകേണ്ടതും അനിവാര്യമാണ്.
തീര്‍ച്ചയായും സ്വകാര്യതയും ആര്‍ജ്ജവവും ഒരു കൈയിലും സുരക്ഷ മറ്റേതിലുമായി കൃത്യമായ സമതുലിതാവസ്ഥയില്‍ നമുക്ക് നടക്കാം. ആഗോളവും തുറന്നതുമായ സംവിധാനം ഒരു കൈയിലും വ്യത്യസ്ഥ രാജ്യങ്ങളുടെ നിശ്ചിത നിയമങ്ങള്‍ മറുകൈയിലുമായി നമുക്ക് ഒന്നിച്ച് എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറികടക്കാം.
സുഹൃത്തുക്കളെ,
നമുക്ക് മുന്‍കൂട്ടികാണാന്‍ കഴിയാത്ത തരത്തില്‍ നമ്മുടെ ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ ഉരുത്തിരിഞ്ഞുവരുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യയ്ക്ക് കഴിയും. സുതാര്യത, സ്വകാര്യത, വിശ്വാസ്യത, സുരക്ഷ തുടങ്ങിയവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചോദ്യങ്ങളെ നാം അഭിമുഖീകരിക്കേണ്ടതുണ്ട്. മനുഷ്യരാശിയുടെ ശാക്തീകരണത്തിനാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സേവനം വേണ്ടത്. അത് തുടര്‍ന്നും ആ നിലയ്ക്കായിരിക്കുമെന്ന് നാം ഉറപ്പുവരുത്തണം.
ഈ പരിപാടിയിലെ ബഹുതല പങ്കാളിത്തം ആഗോളതലത്തില്‍ ഈ വേദിക്ക് ലഭിക്കുന്ന അംഗീകാരത്തിന്റെ തെളിവാണ്. ദേശങ്ങള്‍, രാജ്യങ്ങള്‍, വ്യവസായ സമൂഹം, അക്കാദമിക്ക് വിഭാഗം, പൊതുസമൂഹം തുടങ്ങി എല്ലാവരും പൊതുവായ ഒരു പങ്കാളിത്ത ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കണം. ഇത് ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന ഗുണനിലവാരമുള്ള ഒരു സൈബര്‍സ്‌പേസ് ഉറപ്പാക്കും.
സുഹൃത്തുക്കളെ,
വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഈ യോഗം ഒരുപക്ഷേ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഒന്നായിരിക്കാം. ഇതിന്റെ പശ്ചാത്തലവും ലോജിസ്റ്റിക്‌സുമൊക്കെ ഡിജിറ്റലായാണ് നടത്തിയതെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. ഇത് വളരെ സുഗമവും തടസമില്ലാത്തതുമായ ഒരു അനുഭവമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് അനുഭവപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
വളരെ സമ്പുഷ്ടവും ഉല്‍പ്പാദനക്ഷമവുമായ ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടാകട്ടെയെന്ന് ആശംസിച്ചുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുന്നു. ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെയെല്ലാം സ്വാഗതം ചെയ്യുകയും ഈ യോഗത്തിന് എല്ലാ വിജയാശംസകള്‍ നേരുകയും ചെയ്യുന്നു.

നന്ദി!