പിഎം ഇന്ത്യ
കേന്ദ്രവും സംസ്ഥാന ഗവൺമെൻ്റുകളും തമ്മിലുള്ള പ്രവർത്തനങ്ങൾ തടസ്സമില്ലാതെ ഏകോപിപ്പിച്ചുകൊണ്ട്, സജീവമായ ഭരണനിർവഹണവും സമയബന്ധിതമായ പദ്ധതി നടത്തിപ്പും ലക്ഷ്യമിടുന്ന ഐസിടി (ICT) അധിഷ്ഠിത മൾട്ടി-മോഡൽ പ്ലാറ്റ്‌ഫോമായ ‘പ്രഗതി’യുടെ 51-ാമത് യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സേവാ തീർത്ഥിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ, ഒൻപത് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, ഏകദേശം 30,000 കോടി രൂപ ചെലവ് വരുന്ന റെയിൽവേ, ഊർജ്ജ, റോഡ് മേഖലകളിലെ ഏഴ് നിർണായക അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു. സാമ്പത്തിക വളർച്ചയ്ക്കും പൊതുജനക്ഷേമത്തിനും നിർണായകമായ ഈ പദ്ധതികൾ, അവയുടെ സമയപരിധി, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം, പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കൽ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് അവലോകനം ചെയ്തത്. കെൻ-ബെത്വ നദി ബന്ധിപ്പിക്കൽ പദ്ധതിയും സ്വച്ഛ് ഭാരത് മിഷൻ-അർബൻ 2.0-യും പ്രധാനമന്ത്രി അവലോകനം ചെയ്തു.
ഊർജ്ജ മേഖലയിലെ പദ്ധതികൾ അവലോകനം ചെയ്യവേ, നഗരങ്ങൾ, ജനവാസ കേന്ദ്രങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, നഗരപ്രദേശങ്ങളിൽ പുരപ്പുറ സൗരോർജ്ജ പദ്ധതി വ്യാപിപ്പിക്കുന്നത് വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തു പറഞ്ഞു. വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനും ഊർജ്ജ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗാർഹിക-സാമൂഹിക തലങ്ങളിൽ ഹരിത ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനുമായി പുരപ്പുറ സൗരോർജ്ജ പദ്ധതി ഒരു ദൗത്യമായി ഏറ്റെടുക്കണമെന്ന് അദ്ദേഹം അടിവരയിട്ടു.
റോഡ്, തുറമുഖ കണക്റ്റിവിറ്റി പദ്ധതികൾ അവലോകനം ചെയ്യവേ, വാധവാൻ (Vadhavan) തുറമുഖം, തുറമുഖ അധിഷ്ഠിത മൾട്ടി-മോഡൽ വികസനത്തിന്റെ ഒരു മാതൃകയായി വികസിപ്പിക്കണമെന്ന് എടുത്തു പറഞ്ഞു. ഇവിടെ ഭാവിയിലേക്കുള്ള ലോജിസ്റ്റിക്സ് ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി എല്ലാ പ്രധാന ഗതാഗത മാർഗ്ഗങ്ങളും തടസ്സമില്ലാതെ സംയോജിപ്പിച്ചിരിക്കുന്നു. ഈ പദ്ധതിയെ വെറുമൊരു തുറമുഖമായി മാത്രമല്ല, തീരദേശ ഷിപ്പിംഗ്, ആഭ്യന്തര ജലപാതകൾ, സമർപ്പിത ചരക്ക് ഇടനാഴികൾ, അതിവേഗ റെയിൽ കണക്റ്റിവിറ്റി, ഹൈവേകൾ, എയർപോർട്ട് ലിങ്കേജുകൾ എന്നിവയിലൂടെ ബന്ധിപ്പിച്ചിട്ടുള്ള ഒരു ദേശീയ കവാടമായി വേണം കാണേണ്ടത്.
സ്വച്ഛ് ഭാരത് മിഷൻ 2.0 ഫലപ്രദമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറയുകയും, ഈ ദൗത്യം കേവലം അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനപ്പുറം വളരേണ്ടതുണ്ടെന്നും കൃത്യമായ നിരീക്ഷണം, ജനപങ്കാളിത്തം, വിവിധ പങ്കാളികളുടെ കൂട്ടായ്മ എന്നിവയിലൂടെയുള്ള ഫലങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണ പ്ലാന്റുകൾ, ഗോവർദ്ധൻ പ്ലാന്റുകൾ എന്നിവയുൾപ്പെടെയുള്ള ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
കെൻ-ബെത്വ നദി ബന്ധിപ്പിക്കൽ പദ്ധതി അവലോകനം ചെയ്യവേ, പരസ്പര സഹകരണം, സമയബന്ധിതമായ അനുമതികൾ, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം, ദൗത്യ രീതിയിലെ നടത്തിപ്പ് എന്നിവയിലൂടെ അന്തർ സംസ്ഥാന ജല തർക്കങ്ങൾ പരിഹരിക്കുന്നതിന് ഈ പദ്ധതി മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകണമെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. ദീർഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിനായി നദി ബന്ധിപ്പിക്കൽ, ജലസംരക്ഷണം, ഭൂഗർഭജല പരിപോഷണം, കാര്യക്ഷമമായ ജലസേചനം എന്നിവ സംയോജിതമായി ഏറ്റെടുക്കാൻ കഴിയുന്ന സമാനമായ അവസരങ്ങൾ കണ്ടെത്താൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചു.
പൊതു പദ്ധതികൾ നടപ്പാക്കുന്നതിലുണ്ടാകുന്ന താമസം ചെലവ് വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല, അത്യാവശ്യ സൗകര്യങ്ങളും വികസന ആനുകൂല്യങ്ങളും സമയബന്ധിതമായി ജനങ്ങൾക്ക് ലഭിക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഓരോ കാലതാമസവും ജനങ്ങളുടെ ജീവിതത്തെയും പ്രാദേശിക വളർച്ചയെയും പൊതുവിഭവങ്ങളെയും നേരിട്ട് ബാധിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. പരിഹരിക്കാതെ കിടക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തടസ്സങ്ങൾ നീക്കുന്നതിനും വേഗത്തിലുള്ള നടത്തിപ്പ് ഉറപ്പാക്കുന്നതിനുമായി മന്ത്രാലയങ്ങളും വകുപ്പുകളും സംസ്ഥാനങ്ങളും കൂടുതൽ സജീവവും സമയബന്ധിതവുമായ സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കനാൽ ശൃംഖലകളുടെ നൂതനമായ ഉപയോഗം പര്യവേക്ഷണം ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിൽ ഹരിത വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി കനാലുകളുടെ വശങ്ങളിലും കനാലുകൾക്ക് മുകളിലും സോളാർ പാനലുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടുന്നു. ഭൂമിയുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്താനും, ബാഷ്പീകരണ നഷ്ടം കുറയ്ക്കാനും, പുനരുപയോഗ ഊർജ്ജം ഉൽപ്പാദിപ്പിക്കാനും, ജല അടിസ്ഥാന സൗകര്യങ്ങളിൽ നിന്ന് അധിക സാമ്പത്തിക മൂല്യം സൃഷ്ടിക്കാനും ഇത് സഹായിക്കും.
യോഗത്തിന്റെ തുടക്കത്തിൽ, പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന തലത്തിൽ സാമൂഹിക ക്ഷേമ പദ്ധതികളുടെ പ്രതിമാസ അവലോകന സംവിധാനം നിലവിൽ വന്നതായി കാബിനറ്റ് സെക്രട്ടറി അറിയിച്ചു. ഈ സംവിധാനം സംസ്ഥാന-ജില്ലാ തലങ്ങളിൽ കൃത്യമായ നിരീക്ഷണം, നടപ്പാക്കലിലെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കൽ, കൂടുതൽ ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. ഈ സംരംഭത്തിന്റെ ഭാഗമായി, ആദ്യ ഘട്ടത്തിൽ സ്വച്ഛ് ഭാരത് മിഷനെയാണ് സംസ്ഥാന തലത്തിലെ അവലോകനത്തിനായി കണക്കിലെടുത്തത്.
NK