Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നഗര വികസന പദ്ധതികളുടെ മൂന്നാം വാര്‍ഷികാഘോഷച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി ആവാസ് യോജന (നഗരം), അടല്‍ മിഷന്‍ ഫോര്‍ റീജൂവനേഷന്‍ ഓഫ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ (അമൃത്), സ്മാര്‍ട്ട് സിറ്റി പദ്ധതി എന്നീ മൂന്നു പ്രധാന നഗരവികസന പദ്ധതികളുടെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലഖ്‌നൗവില്‍ നടന്ന ‘നഗരങ്ങളെ പരിഷ്‌കരിക്കല്‍’ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിച്ചു.

നഗരവികസനത്തിനായുള്ള മുന്‍നിര പദ്ധതികളെക്കുറിച്ചുള്ള പ്രദര്‍ശനം അദ്ദേഹം കണ്ടു. ഓരോ സംസ്ഥാനത്തുനിന്നും ഓരോ കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായുള്ള 35 പി.എം.എ.വൈ.(യു) ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.
ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലുള്ള പി.എം.എ.വൈ. ഗുണഭോക്താക്കളുടെ പ്രതികരണം വീഡിയോ ലിങ്ക് വഴി അദ്ദേഹം കേട്ടു.
ഉത്തര്‍പ്രദേശില്‍ നടപ്പാക്കുന്ന മുന്‍നിര പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്തു.
ചടങ്ങിനെ അഭിസംബോധന ചെയ്യവേ, പുതിയ ഇന്ത്യയുടെയും പുതിയ തലമുറയുടെയും പ്രതീക്ഷകളെയും മോഹങ്ങളെയും പ്രതിനിധാനം ചെയ്യുന്ന നഗര പ്രതിനിധികളാണ് ഇവിടെയെത്തിയ നഗര ഭരണകര്‍ത്താക്കള്‍ എന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

സ്മാര്‍ട് സിറ്റി പദ്ധതി പ്രകാരം ഏഴായിരം കോടി രൂപ മൂല്യം വരുന്ന പദ്ധതികള്‍ യാഥാര്‍ഥ്യമായിക്കഴിഞ്ഞു എന്നും 52,000 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായി വരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. താഴെത്തട്ടിലുള്ളവര്‍ക്കും താഴെത്തട്ടിലുള്ളതും അല്ലാത്തതുമായ മധ്യവര്‍ഗത്തിനും മെച്ചപ്പെട്ട പൊതുസൗകര്യങ്ങള്‍ ഒരുക്കുകയും അതുവഴി അവരുടെ ജീവിതം എളുപ്പമാക്കിത്തീര്‍ക്കുകയുമാണു പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. സംയോജിത നിര്‍ദേശ കേന്ദ്രങ്ങള്‍ ഈ പദ്ധതിയുടെ പ്രധാന ഘടകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കേന്ദ്രങ്ങള്‍ 11 നഗരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും മറ്റു പല നഗരങ്ങളിലും തുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി നടത്തിയ ശ്രമങ്ങള്‍ അനുസ്മരിച്ച ശ്രീ. നരേന്ദ്ര മോദി, ‘നഗരങ്ങളെ പരിഷ്‌കരിക്കുക’ പദ്ധതി സംബന്ധിച്ച വീക്ഷണം ശ്രീ. വാജ്‌പേയി എം.പിയായിരുന്ന ലഖ്‌നൗ നഗരവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് ഓര്‍മിപ്പിച്ചു.

പദ്ധതിലക്ഷ്യം മുറുകെപ്പിടിച്ചുകൊണ്ട് വേഗവും വ്യാപ്തിയും ജീവിത നിലവാരും മെച്ചപ്പെടുത്താനായി കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുവരികയാണെന്നും പ്രധാനമന്ത്രിയെന്ന നിലയില്‍ ശ്രീ. അടല്‍ ബിഹാരി വാജ്‌പേയി നടപ്പാക്കിയ കാര്യങ്ങളെ പരാമര്‍ശിക്കവേ പ്രധാനമന്ത്രി വ്യക്തമാക്കി. 2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീടൊരുക്കുക എന്നതാണു ഗവണ്‍മെന്റിന്റെ പദ്ധതി. ഇതിനായി ഏറെ പ്രവര്‍ത്തനം നടന്നിട്ടുണ്ടെന്നു സ്ഥിതിവിവരക്കണക്കുകള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ ഉണ്ടാക്കുന്ന വീടുകളില്‍ ശൗചാലയം നിര്‍മിക്കുന്നുണ്ടെന്നും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വീടുകള്‍ സ്ത്രീശാക്തീകരണത്തിന്റെ അടയാളങ്ങളാണെന്നും സ്ത്രീകളുടെ പേരിലാണ് അവ റജിസ്റ്റര്‍ ചെയ്യുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ഉയര്‍ന്ന ഒരു വിമര്‍ശനത്തോടു വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്. പാവങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും കര്‍ഷകരുടെയും സൈനികരുടെയും ദുരിതങ്ങളും ക്ലേശങ്ങളും തന്റേതുകൂടിയാണെന്നും ഏതുവിധേനയും അവരുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കണമെന്നു ചിന്തിക്കുന്ന വ്യക്തിയാണെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

നല്ല രീതിയില്‍ ആസൂത്രണം ചെയ്ത നഗരങ്ങള്‍ ഉണ്ടായിരുന്ന രാഷ്ട്രമാണ് ഇന്ത്യയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. രാഷ്ട്രീയ ഇച്ഛാശക്തിയുടെയും തെളിഞ്ഞ ചിന്തയുടെയും അഭാവം, വിശേഷിച്ച് സ്വാതന്ത്ര്യാനന്തരം, ഉണ്ടായതു നമ്മുടെ നഗരകേന്ദ്രങ്ങള്‍ക്കു വലിയ നാശനഷ്ടം വരുത്തിവെച്ചു.

ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും വളര്‍ച്ചയുടെ സിരാകേന്ദ്രങ്ങളായ നഗരങ്ങള്‍ എങ്ങനെയെങ്കിലും വികസിക്കട്ടെ എന്നു ചിന്തിക്കാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ ഇന്ത്യ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും 21ാം നൂറ്റാണ്ടിന് ഉതകുന്ന ആഗോള നിലവാരത്തിലുള്ള ബൗദ്ധിക നഗരകേന്ദ്രങ്ങള്‍ ലഭ്യമാക്കാനും രാജ്യത്തെ സജ്ജമാക്കാന്‍ സ്മാര്‍ട് സിറ്റി പദ്ധതികള്‍ക്കു സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള എളുപ്പം, വിദ്യാഭ്യാസം, തൊഴില്‍, ധനം, വിനോദം എന്നീ അഞ്ചു കാര്യങ്ങള്‍ ജീവിക്കുന്ന ഇടങ്ങളില്‍ ഉണ്ടായിരിക്കണമെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

പൗരന്‍മാരുടെ പങ്കാളിത്തവും പ്രതീക്ഷകളും ഉത്തരവാദിത്തവുമാണ് സ്മാര്‍ട് സിറ്റി പദ്ധതിയുടെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. പൂനെ, ഹൈദരാബാദ്, ഇന്‍ഡോര്‍ എന്നീ നഗരങ്ങള്‍ മുനിസിപ്പല്‍ ബോണ്ടുകള്‍ വഴി നല്ല തുക സമാഹരിച്ചിട്ടുണ്ടെന്നും ലഖ്‌നൗ, ഘാസിയാബാദ് തുടങ്ങിയ നഗരങ്ങള്‍ ഈ മാതൃക പിന്‍തുടരണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പൗരസേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാകുന്നതോടെ അഴിമതിക്കു പഴുതുള്ള വരിനില്‍ക്കല്‍ സമ്പ്രദായം ഇല്ലാതാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്യക്ഷമവും സുതാര്യവും സുസ്ഥിരവും സുതാര്യവുമായ സംവിധാനം കോടിക്കണക്കിനു ജനങ്ങളുടെ ജീവിതം മാറ്റിമറിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

***