Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ-ഇസ്രായേല്‍ വ്യാപാര ഉച്ചകോടിയില്‍ (ജനുവരി 15, 2018) പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

ഇന്ത്യ-ഇസ്രായേല്‍ വ്യാപാര ഉച്ചകോടിയില്‍ (ജനുവരി 15, 2018) പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

ഇന്ത്യ-ഇസ്രായേല്‍ വ്യാപാര ഉച്ചകോടിയില്‍ (ജനുവരി 15, 2018) പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍


ബഹുമാനപ്പെട്ട ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഇന്ത്യയിലെയും ഇസ്രായേലിലെയും ബിസിനസ് പ്രമുഖരേ, മഹതികളേ, മഹാന്‍മാരേ,

രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും പേരില്‍ പ്രധാനമന്ത്രി നെതന്യാഹുവിനെയും ഇസ്രായേലി പ്രതിനിധിസംഘാംഗങ്ങളെയും സ്വാഗതം ചെയ്യുന്നു. ഇരു രാജ്യങ്ങളിലെയും സി.ഇ.ഒമാര്‍ക്കൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഉഭയകക്ഷി സി.ഇ.ഒ ഫോറത്തിലൂടെ പ്രധാനമന്ത്രി നെതന്യാഹുവും ഞാനും ഫലപ്രദമായ ആശയവിനിമയം നടത്തിക്കഴിഞ്ഞതേയുള്ളൂ. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സി.ഇ.ഒമാര്‍ തമ്മിലുള്ള സംവാദത്തെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചും എനിക്കു വലിയ പ്രതീക്ഷകളാണ് ഉള്ളത്.

സുഹൃത്തുക്കളേ,
ഇസ്രായേലിനോടും അവിടത്തെ ജനതയോടും എനിക്കെന്നും അങ്ങേയറ്റത്തെ സ്്്‌നേഹാദരങ്ങള്‍ ഉണ്ട്. 2006ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ ഞാന്‍ ആ രാജ്യം സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിലും ഞാന്‍ അവിടെയെത്തി. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രഥമ ഇസ്രായേല്‍ സന്ദര്‍ശനമായിരുന്നു അത്.

അതൊരു സവിശേഷമായ സന്ദര്‍ശനമായിരുന്നു. പുതുമയുടെയും സംരംഭകത്വത്തിന്റെയും സ്ഥിരോല്‍സാഹത്തിന്റെയും ആവേശം അവിടെ എനിക്ക് അനുഭവപ്പെട്ടു. നാം തമ്മിലുള്ള ബന്ധത്തിനു കഴിഞ്ഞ ഏതാനും വര്‍ഷമായി പുതിയ ഊര്‍ജവും ആവശ്യകതയും അനുഭവപ്പെടുന്നുണ്ട്. അതു നമ്മുടെ സഹകരണത്തെ പുതിയ ഉയരങ്ങളിലേക്കു നയിക്കും. നമ്മുടെ ജനതയും അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഇരു രാജ്യങ്ങളിലും ഉള്ള അവസരങ്ങളും ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തില്‍ ഒരു പുതിയ അധ്യായം തുറക്കുന്നതിലേക്കു നയിച്ചുകൊണ്ടിരിക്കുകയാണ്.

നാം തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ വാണിജ്യത്തിനും വ്യവസായത്തിനും ഉള്ള പങ്കു നിര്‍ണായകമാണ്. യോജിച്ചുള്ള ശ്രമമാണു നാം തമ്മിലുള്ള ബന്ധത്തിനു മൂല്യം പകരുന്നതിനും ഉറച്ച വിജയം പ്രദാനം ചെയ്യുന്നതിനും സഹായകമാവുക. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പവും ഇസ്രായേലി സാങ്കേതികവിദ്യയുടെ മികവും വെച്ചു നോക്കുമ്പോള്‍ നമുക്കുണ്ടാക്കാന്‍ സാധിക്കുന്ന നേട്ടം അളവില്ലാത്തതാണ്.

സുഹൃത്തുക്കളേ,
ജൂലൈയില്‍ ഞാന്‍ നടത്തിയ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ പ്രഖ്യാപിക്കപ്പെട്ടിരുന്ന ഇന്ത്യ-ഇസ്രായേല്‍ ഇന്‍ഡസ്ട്രിയല്‍ ആര്‍. ആന്‍ഡ് ഡി. ആന്‍ഡ് ടെക്‌നോളജിക്കല്‍ ഇന്നവേഷന്‍ ഫണ്ട് സംബന്ധിച്ച് അടുത്ത ചുവടു വെക്കാന്‍ ഇന്നു സാധിച്ചു എന്നത് എന്നെ ആഹ്ലാദിപ്പിക്കുന്നു. വാണിജ്യപരമായ നേട്ടത്തിലേക്കു നയിക്കുന്നതും ഇരു രാജ്യങ്ങളിലെയും പ്രതിഭാശേഖരത്തെ ഒന്നിപ്പിക്കാന്‍ ഉതകുന്നതുമായ പുതിയ സാങ്കേതിക സാധ്യതകള്‍ രൂപപ്പെടുത്തുന്നതിനും ഉതകുന്നതായിരിക്കും അഞ്ചു വര്‍ഷത്തിലേറെ കാലം ഉപയോഗിക്കാവുന്ന ഈ ഫണ്ട്.
ഈ വേദി ഉപയോഗപ്പെടുത്താന്‍ ഇരു രാജ്യങ്ങളിലെയും സംരംഭങ്ങളെ ഞാന്‍ പ്രോത്സാഹിപ്പിക്കുകയാണ്. ഡാറ്റ അനലിറ്റിക്‌സ്, സൈബര്‍ സ്‌പേസ് സെക്യൂരിറ്റി തുടങ്ങിയ മേഖലകളില്‍ സംയുക്ത ആര്‍. ആന്‍ഡി ഡി. പ്രവര്‍ത്തനങ്ങളിലെ സഹകരണത്തിലൂടെ ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ നേടിയെടുക്കാന്‍ സാധിച്ച മികവു സന്തോഷം ജനിപ്പിക്കുന്നതാണ്.
2018 ജൂലൈയില്‍ ഇന്ത്യ-ഇസ്രായേല്‍ പുതുമ, സാങ്കേതികവിദ്യ ഉച്ചകോടി ഇന്ത്യയില്‍ സംഘടിപ്പിക്കുന്നു എന്നറിഞ്ഞതില്‍ ആഹ്ലാദമുണ്ട്. പുതിയ സാങ്കേതികവിദ്യകള്‍ സംബന്ധിച്ചു സഹകരിക്കുന്നതിനു പ്രസ്തുത ഉച്ചകോടി സഹായകമാവുമെന്നു വിശ്വസിക്കുന്നു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റന്നാള്‍ നടക്കുന്ന ഐക്രിയേറ്റ് സംഗമത്തില്‍ ആരംഭിക്കും. പുതുമകള്‍ കണ്ടെത്തുകയും പഠിക്കുകയും ചെയ്യുന്ന കേന്ദ്രമായി വികസിക്കാനിരിക്കുന്ന പ്രസ്തുത ക്യാംപസിന്റെ ഉദ്ഘാടനത്തിനായി ഞങ്ങള്‍ രണ്ടുപേരും ഗുജറാത്തിലേക്കു പോകും.

സുഹൃത്തുക്കളേ,
സാധാരണക്കാരന് അതു നല്‍കുന്ന നേട്ടമാണു സാങ്കേതികവിദ്യയുടെയും പുതുമകളുടെയും ശരിയായ കരുത്ത് എന്നതിനാല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ ഞാന്‍ ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങള്‍ കാണാന്‍ കൊണ്ടുപോകുന്നുണ്ട്. പുതുമകള്‍ അവതരിപ്പിക്കുന്നതിനും പുതുമയാര്‍ന്ന ആശയങ്ങളും സംവിധാനങ്ങളും വികസിപ്പിച്ചെടുക്കാനും സവിശേഷമായ സാഹചര്യങ്ങള്‍ ഉള്ള സ്റ്റാര്‍ട്ടപ്പ് രാഷ്ട്രമായാണ് ഇസ്രായേല്‍ ആഗോളതലത്തില്‍ അറിയപ്പെടുന്നത്.
ഇതു യഥാര്‍ഥത്തില്‍ ഇസ്രായേലി സംരംഭകര്‍ക്കുള്ള അംഗീകാരമാണ്. സംരംഭകരാണ് ഇസ്രയേലിനെ ശക്തവും സുസ്ഥിരവും പുതുമകള്‍ തേടിപ്പിടിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റിയത്. അവര്‍ കേവലം എട്ടു ദശലക്ഷം മാത്രം വരുന്ന ജനങ്ങളെ സാങ്കേതികവിദ്യയുടെ ആഗോള പവര്‍ ഹൗസാക്കി മാറ്റിയെടുത്തു.
ജല സാങ്കേതികവിദ്യയോ കാര്‍ഷിക സാങ്കേതികവിദ്യയോ ആകട്ടെ, ഭക്ഷ്യോല്‍പാദനമോ സംസ്‌കരണമോ സൂക്ഷിക്കലോ ആകട്ടെ, പുതിയ കണ്ടുപിടിത്തങ്ങളു മുന്നേറ്റങ്ങളുമായി ഇസ്രായേല്‍ തിളങ്ങുന്ന മാതൃകയായി നിലകൊള്ളുകയാണ്. ഭൗതികമോ അയഥാര്‍ത്ഥമോ ആയ സുരക്ഷയാകട്ടെ, കരയിലോ കടലിലോ ബഹിരാകാശത്തോ ആകട്ടെ, നിങ്ങളുടെ സാങ്കേതികവിദ്യ ആദരിക്കപ്പെടുന്നു. ജലദൗര്‍ലഭ്യം അനുഭവിക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നില്‍ നിന്നുള്ള വ്യക്തിയെന്ന നിലയില്‍ ജലം കൈകാര്യം ചെയ്യുന്നതിലുള്ള ഇസ്രായേലിന്റെ മികവിനെ ഞാന്‍ ആദരിക്കുന്നു.
സുഹൃത്തുക്കളേ,
മാറ്റം സൃഷ്ടിക്കുന്നതിനായി ബൃഹത്തായ നിലയിലും ചെറിയ ചെറിയ കാര്യങ്ങളിലും ഉറച്ചു ചുവടുകള്‍ വെച്ചുവരികയാണ് ഇന്ത്യ മൂന്നു വര്‍ഷത്തിലേറെയായി. നമ്മുടെ മുദ്രാവാക്യം പരിഷ്‌കരിക്കുക, നല്ല പ്രകടനം കാഴ്ചവെക്കുക, പരിവര്‍ത്തനം വരുത്തുക എന്നതാണ്.
രണ്ടു തരത്തിലുള്ള ഫലമാണ് ഈ ശൈലിക്കു ലഭിക്കുന്നത്. ഒരു ഭാഗത്ത് നമ്മുടെ പ്രവര്‍ത്തന ശൈലിയും രീതികളും സംവിധാനവും ലോക നിലവാരത്തിലേക്ക് ഉയരുന്നു. മറുഭാഗത്ത്, വേഗമാര്‍ന്ന വളര്‍ച്ച നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്യുന്നു.
ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്കിടയിലും അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യയുടേത്. 40 ശതമാനം വളര്‍ച്ചയോടെ പ്രത്യക്ഷ വിദേശ നിക്ഷേപം ഏറ്റവും കൂടുതലാണ് ഇപ്പോള്‍. യുവാക്കളില്‍ നൈപുണ്യം വളര്‍ത്താനും തൊഴില്‍ ലഭ്യമാക്കാനും ഗൗരവമേറിയ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. നമ്മുടെ ജനസംഖ്യയില്‍ 65 ശതമാനത്തിലേറെ 35 വയസ്സിനുകീഴെ പ്രായമുള്ളവരാണ്. അവരാകട്ടെ, സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയുള്ള വളര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.

ഇതു രാജ്യത്തിന് ഏറ്റവും വലിയ അവസരവും വെല്ലുവിളിയുമാണ്. അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിക്കു തുടക്കമിട്ടത്. ഈ മേഖലയില്‍ ഇന്ത്യ-ഇസ്രായേല്‍ പങ്കാളിത്തത്തിനു വലിയ സാധ്യതകളാണ് ഉള്ളത്. ഇരു രാജ്യങ്ങളിലെയും സ്റ്റാര്‍ട്ടപ്പുകളെ ബന്ധിപ്പിക്കുന്ന കണ്ണിയായി ഇന്ത്യ-ഇസ്രായേല്‍ ഇന്നവേഷന്‍ ബ്രിഡ്ജ് നിലകൊള്ളും. അറിവിന്റെ ആഴങ്ങളെ ഉപയോഗപ്പെടുത്തുന്നതിനായി ഇസ്രയേലി വ്യവസായ മേഖലയുമായും സ്റ്റാര്‍ട്ടപ്പുകളുമായും അക്കാദമിക സ്ഥാപനങ്ങളുമായും ബന്ധം നിലനിര്‍ത്താന്‍ ഇന്ത്യയില്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ തയ്യാറാകണമെന്നു ഞാന്‍ ചൂണ്ടിക്കാട്ടാറുണ്ട്.
ഇന്ത്യക്കു വലിപ്പം നേട്ടമാണെങ്കില്‍ ഇസ്രായേലിനു കണിശതയും മികവും ഉണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, വാണിജ്യാടിസ്ഥാനത്തില്‍ വിപുലമാക്കാന്‍ സാധിക്കുന്നതും ഉപയോഗപ്രദമാക്കാവുന്നതുമായ പല ആശയങ്ങളും സാങ്കേതികവിദ്യകളും ഉണ്ടാവും.
സുഹൃത്തുക്കളേ,
ഇപ്പോള്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഉല്‍പാദക രാഷ്ട്രങ്ങളിലൊന്നാണ്. എങ്കിലും ലക്ഷ്യത്തില്‍ എത്തിയിട്ടില്ല. രാജ്യത്തെ യുവാക്കളുടെ ഊര്‍ജം ഉപയോഗപ്പെടുത്തുന്ന ആഗോള ഉല്‍പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണു നമ്മുടെ പദ്ധതി.
ഈ നേട്ടം യാഥാര്‍ഥ്യമാക്കുന്നതിനാണ് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്കു തുടക്കമിട്ടത്. ഈ ശ്രമങ്ങളും മുറപ്രകാരമുള്ള സമ്പദ്‌വ്യവസ്ഥയുടെയും ഏകീകൃത നികുതിനിയമത്തിന്റെയും പിന്തുണയും ഉപയോഗപ്പെടുത്തി പുതിയ ഇന്ത്യ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണു നാം.
ഇന്ത്യയെ വിജ്ഞാനാധിഷ്ഠിതവും നൈപുണ്യപൂര്‍ണവും സാങ്കേതികമികവാര്‍ന്നതുമായ സമൂഹമായി വികസിപ്പിച്ചെടുക്കുന്നതില്‍ നാം ശ്രദ്ധ ചെലുത്തിവരുന്നു. ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ പദ്ധതികളിലൂടെ ഇതിനായി ശ്രദ്ധേയമായ തുടക്കം കുറിച്ചു. ഈ പരിവര്‍ത്തനം സുസാധ്യമാക്കുന്നതിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്റെ ഗവണ്‍മെന്റ് ദൃഢമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി.
ബിസിനസ് മേഖലയും കമ്പനികളും നേരിടുന്ന പല നിയന്ത്രണങ്ങളും നയപരമായ തടസ്സങ്ങളും ഇല്ലാതാക്കുന്നതിനായി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനായി നാം ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചുവരികയാണ്.
ഈ പ്രവര്‍ത്തനത്തിലൂടെ ബിസിനസ് ചെയ്യുന്നതിലെ എളുപ്പം മാനദണ്ഡമാക്കി ലോകബാങ്ക് തയ്യാറാക്കിയ രാഷ്ട്രങ്ങളുടെ പട്ടികയില്‍ 42 സ്ഥാനം മുകളിലേക്കെത്താന്‍ സാധിച്ചത് ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ ഇന്ത്യക്ക് ഉണ്ടായി. രണ്ടു വര്‍ഷത്തിനിടെ, വിപോയുടെ ഗ്ലോബല്‍ ഇന്നവേഷന്‍ സൂചികയില്‍ 21 സ്ഥാനം മുകളിലേക്ക് ഉയരാനും ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മല്‍സരക്ഷമതാ സൂചികയില്‍ 32 സ്ഥാനം മുകളിലോട്ടു കയറാനും രാജ്യത്തിനു സാധിച്ചു. ലോക ബാങ്കിന്റെ 2916 ലെ ലോജിസ്റ്റിക്‌സ് പെര്‍ഫോമന്‍സ് സൂചികയില്‍ 19 സ്ഥാനം മുകളിലേക്കു കടക്കാനും യു.എന്‍.സി.ടി.എ.ഡി. പട്ടികയില്‍ വിദേശനിക്ഷപം നേടുന്നതില്‍ മുന്‍പിലുള്ള ലോകത്തെ 10 നിക്ഷേപകേന്ദ്രങ്ങൡ ഒന്നായി മാറാനും സാധിച്ചു.
എന്നാല്‍, ശ്രമങ്ങള്‍ ഇവിടെ നിര്‍ത്തുകയല്ല. പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടതുണ്ട്.
മൂലധനവും സാങ്കേതികവിദ്യയും ഒഴുകിയെത്തുന്നതിനായി പ്രതിരോധം ഉള്‍പ്പെടെയുള്ള മിക്ക മേഖലയിലും പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിച്ചു. 90 ശതമാനത്തിലേറെ പ്രത്യക്ഷ വിദേശ നിക്ഷേപ അംഗീകാരവും സ്വയംപ്രവര്‍ത്തിത സംവിധാനത്തിലാക്കുകയും ചെയ്തു.
ഏറ്റവും തുറന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇപ്പോള്‍ ഇന്ത്യയുടേത്. ഏക ബ്രാന്‍ഡ് ചില്ലറ വില്‍പന, നിര്‍മാണ വികസനം തുടങ്ങിയ മേഖലകളില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അംഗീകരിക്കുന്നത് പൂര്‍ണമായും സ്വയം നിയന്ത്രിത സംവിധാനത്തിലേക്കു പരിഷ്‌കരിക്കാന്‍ സാധിച്ചു. ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയില്‍ പോലും നിക്ഷേപം നടത്താന്‍ വിദേശ നിക്ഷേപകര്‍ക്ക് അവസരമൊരുക്കുകയാണ്.
ഓരോ ദിവസം കഴിയുംതോറും ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കിക്കൊണ്ടിരിക്കുകയാണ്. നികുതി സമ്പ്രദായം സംബന്ധിച്ച് ഒട്ടേറെ ചരിത്രപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചു. പുതിയ ദിശ കുറിക്കുന്ന ജി.എസ്.ടി. പരിഷ്‌കാരം സുഖകരമായും വിജയകരമായും നടപ്പാക്കാന്‍ സാധിച്ചു.
ഇന്ത്യ കണ്ട ഏറ്റവും വലിയ വാണിജ്യപരവും സമ്പദ്‌വ്യവസ്ഥാപരവുമായ പരിഷ്‌കാരമാണ് ഇത്. സുതാര്യവും സുസ്ഥിരവും പ്രവചനപരവുമായ ആധുനിക നികുതി സമ്പ്രദായത്തിലേക്കുള്ള ചുവടുമാറ്റമാണ് ജി.എസ്.ടിയും ധനകാര്യ രംഗത്തു ഡിജിറ്റല്‍ ഇടപാടുകള്‍ സാങ്കേതിക പിരഷ്‌കാരങ്ങള്‍ എന്നിവയും നടപ്പാക്കിയത്.
സുഹൃത്തുക്കളേ,
ഇവിടെ ഉല്‍പാദനം നടത്തുന്നതിനായി ഒട്ടേറെ ഇസ്രായേലി കമ്പനികള്‍ ഇന്ത്യന്‍ കമ്പനികളുമായി സഹകരിക്കാന്‍ സന്നദ്ധമായിട്ടുണ്ട്. ജല സാങ്കേതികവിദ്യ, കാര്‍ഷിക സാങ്കേതികവിദ്യ, പ്രതിരോധ-സുരക്ഷാ സംവിധാനങ്ങള്‍, ഔഷധനിര്‍മാണം തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യമുള്ള കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഐ.ടി., ജലസേചനം, ഔഷധനിര്‍മാണം തുടങ്ങി പല മേഖലകളിലും ഇന്ത്യന്‍ കമ്പനികളുടെ ശ്രദ്ധേയമായ സാന്നിധ്യം ഇസ്രായേലിലും ഉണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യത്തില്‍ രത്‌നങ്ങള്‍ക്കു നിര്‍ണായക സ്ഥാനമുണ്ട്. സംയുക്ത വാണിജ്യ സംരംഭങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതു തുടക്കം മാത്രമാണ്. 500 കോടി ഡോളറിനു മീതെ വരുന്ന തുകയിലേക്ക് ഇന്ത്യ-ഇസ്രായേല്‍ വാണിജ്യം വളരുകയാണ്.
എന്നാല്‍, ഇതു ശരിക്കുള്ള സാധ്യതയിലും വളരെ കുറവാണ്. പരസ്പര ബന്ധത്തിന്റെ പരമാവധി സാധ്യത നേടിയെടുക്കാന്‍ നമുക്കു സാധിക്കണം. ഇതു കേവലം നയതന്ത്രപരമായ ആവശ്യകത മാത്രമല്ല, സാമ്പത്തികമായ ആവശ്യകത കൂടിയാണ്. നമുക്കിടയിലുള്ള സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ഉതകുന്ന ആശയങ്ങള്‍ നിങ്ങളില്‍നിന്നു തേടുകയാണ്. പുതുമ, സ്വാംശീകരണം, പ്രശ്‌നപരിഹാരം തുടങ്ങിയ രംഗങ്ങളില്‍ ഇരു രാഷ്ടങ്ങള്‍ക്കും മികവുണ്ട്.
ഒരു ഉദാഹരണം പറയാം: ഫലങ്ങള്‍, പച്ചക്കറി, പുഷ്പക്കൃഷി എന്നീ രംഗങ്ങളില്‍ സംഭവിക്കുന്ന പാഴ്‌ച്ചെലവ് കുറച്ചുകൊണ്ടുവരുന്നതിനായി സഹകരിക്കാമെങ്കില്‍ അതുകൊണ്ട് ഉണ്ടാവുന്ന പാരിസ്ഥിതികവും സാമ്പത്തികുവമായ നേട്ടങ്ങള്‍ ആലോചിച്ചുനോക്കൂ.
ജലം സുലഭമാകുന്നതും ദുര്‍ലഭമാകുന്നതുമായ സാഹചര്യങ്ങള്‍ നമുക്കുണ്ട്. പലരും വിശപ്പ് അനുഭവിക്കുമ്പോഴും ഭക്ഷണം വലിച്ചെറിയുന്ന സാഹചര്യങ്ങളും നമുക്കുണ്ട്.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ വികസന അജണ്ട വളരെ വലുതാണ്. അത് ഇസ്രായേലി കമ്പനികള്‍ക്കു മുന്നില്‍ വലിയ സാമ്പത്തിക അവസരങ്ങള്‍ തുറന്നിടുന്നു. ഇന്ത്യയിലെത്തി പ്രവര്‍ത്തിക്കുന്നതിനായി കൂടുതല്‍ക്കൂടുതല്‍ ഇസ്രയേലി പൗരന്‍മാരെയും കമ്പനികളെയും വാണിജ്യസ്ഥാപനങ്ങളെയും ഞാന്‍ ക്ഷണിക്കുന്നു.
ഗവണ്‍മെന്റിനും ജനതയ്ക്കുമൊപ്പം ഇവിടത്തെ വാണിജ്യസമൂഹവും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഇസ്രായേലി കമ്പനികള്‍ക്കും സംരംഭങ്ങള്‍ക്കും ഞാന്‍ വിജയം ആശംസിക്കുന്നു. ആവശ്യമുള്ളപ്പോഴെല്ലാം ഞാനും എന്റെ ഗവണ്‍മെന്റും പിന്തുണ നല്‍കുമെന്ന് അറിയിക്കുന്നു. ഇന്ത്യ-ഇസ്രായേല്‍ വാണിജ്യ, ധനകാര്യ സഹകരണം മെച്ചപ്പെടുത്തുന്നതിനു തുടര്‍ച്ചയായ പിന്തുണ നല്‍കിവരുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെ ഞാന്‍ നന്ദി അറിയിക്കുന്നു. നമ്മുടെ പങ്കാളിത്തത്തില്‍ വിജയങ്ങള്‍ ഇനിയും വരാനിരിക്കുന്ന എന്ന ആത്മവിശ്വാസം എനിക്കുണ്ട്.
നന്ദി.