Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കര്‍ണാടകയിലെ ബെലഗാവിയില്‍ കര്‍ണാടക ലിംഗായത്ത് വിദ്യാഭ്യാസ സൊസൈറ്റി ശതവാര്‍ഷിക ആഘോഷച്ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

കര്‍ണാടകയിലെ ബെലഗാവിയില്‍ കര്‍ണാടക ലിംഗായത്ത് വിദ്യാഭ്യാസ സൊസൈറ്റി ശതവാര്‍ഷിക ആഘോഷച്ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


പ്രിയ സഹോദരീ സഹോദരന്മാരേ,

ആദ്യമായി ഞാന്‍ ആ ഏഴ് യോഗികളെ നമിക്കുന്നു. അധ്യാപകര്‍ക്ക് ഇവിടെ ദൗര്‍ലഭ്യമില്ല, നല്ല അധ്യാപകരുണ്ട്, വളരെ നല്ല അധ്യാപകര്‍, സമര്‍പ്പിതരായ അധ്യാപകര്‍. എന്നാല്‍ ചരിത്രത്തില്‍ ആരെയെങ്കിലും ‘അനശ്വരരായ അധ്യാപകര്‍’ എന്ന് വിശേഷിപ്പിക്കാമെങ്കില്‍ അത് ആ ഏഴ് യോഗികളെയാണ്. നൂറ് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും അത്തരം അധ്യാപകര്‍ ഈ തലമുറക്ക് വിജ്ഞാനം നല്‍കുന്നു. ചരിത്രത്തില്‍, കെഎല്‍ഇ സൊസൈറ്റി സ്വന്തമാക്കിയ നേട്ടങ്ങളെക്കുറിച്ച് നിങ്ങള്‍ ചിലപ്പോഴേ അറിഞ്ഞിട്ടുണ്ടാവുകയുള്ളൂ. ലക്ഷക്കണക്കിന് യുവജനങ്ങള്‍ എന്റെ മുന്നിലിരിക്കുന്നത് ഞാന്‍ കാണുന്നു. ഇത് ആ ഏഴ് ബ്രഹ്മര്‍ഷികളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്.

ലോകമാന്യ തിലകില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സ്വാമി ബസവേശ്വര്‍ജി നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ മണ്ണില്‍ സാമൂഹിക വിപ്ലവത്തിന്റെ കാഹളം മുഴക്കി. വിപ്ലവം എല്ലാവരെയും ജ്വലിപ്പിക്കുക മാത്രമല്ല, തലമുറകളിലെ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിന് പ്രചോദനം നല്‍കുകയും ചെയ്തു. അത് രാജ്യത്തിനാകെ അഭിമാനം പകരുന്ന വസ്തുതയാണ്. അത് വിദ്യാഭ്യാസത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും അഭിമാനം പകരുന്നതാണ്.

സ്ഥാപനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു, ചിലപ്പോള്‍ അവ പരാജയപ്പെടുകയും ചിലപ്പോള്‍ അടച്ചുപൂട്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഈ നൂറു വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്ന് രാജ്യത്തെയാകെ പ്രോജ്ജ്വലിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും വിധം എത്ര ശക്തമായ അടിത്തറയാണ് ആ ഏഴ് യോഗികള്‍ സ്ഥാപിച്ചതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാകും.

കെഎല്‍ഇയുടെ വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് പറയുന്ന ചിലരെങ്കിലും ലോകത്തിന്റെ ഓരോ കോണിലും ഇന്നുണ്ട്. അവര്‍ ജോലിക്കുവേണ്ടി ഒരു അഭിമുഖം നേരിടുമ്പോഴും ചോദ്യങ്ങള്‍ക്കുത്തരം നല്‍കുമ്പോഴും തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ചും നേടിയ മാര്‍ക്കിനെക്കുറിച്ചും പറയും. അവര്‍ പറയും, ഇതെല്ലാം നല്ലതുതന്നെയാണെങ്കിലും കെഎല്‍ഇയിലെ വിദ്യാര്‍ത്ഥിയായിരുന്നതാണ് ഏറ്റവും വലിയ കാര്യമെന്ന്. കെഎല്‍ഇയില്‍നിന്നാണെന്നറിയുന്നതോടെ അഭിമുഖം ചെയ്യുന്നവര്‍ ഉദ്യോഗാര്‍ത്ഥിയെ സ്വാഗതം ചെയ്യുന്നു. തലമുറകള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയും നിരവധിയാളുകള്‍ സംഭാവന നല്‍കുകയും ചെയ്തതുകൊണ്ടാണ് ഇന്നും വളര്‍ന്നുകൊണ്ടിരിക്കുന്ന ഊര്‍ജ്ജസ്വലമായ ഈ സംവിധാനം നിര്‍മ്മിക്കാനായത്.

വിദ്യാഭ്യാസത്തിലെ വാണിജ്യവല്‍ക്കരണത്തേക്കുറിച്ച് രാജ്യമാകെ സംവാദങ്ങള്‍ നടക്കുമ്പോള്‍ വിദ്യാഭ്യാസക്കച്ചവടത്തില്‍ പങ്കുചേര്‍ന്ന് പണമുണ്ടാക്കാം എന്ന് വലിയ ആളുകള്‍ പോലും ചിന്തിക്കുന്ന കാലമാണിത്. അത്തരം എല്ലാവര്‍ക്കും ആ ഏഴ് ബ്രഹ്മര്‍ഷികള്‍ ഒരു പാഠമാണ്. നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് എത്രയായിരുന്നിരിക്കും അവരുടെ ശമ്പളം, മുപ്പതോ മുപ്പത്തിയഞ്ചോ അല്ലെങ്കില്‍ അമ്പതോ രൂപ ആയിരിക്കണം. നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് മുപ്പതോ മുപ്പത്തിയഞ്ചോ അമ്പതോ രൂപ ശമ്പളം വാങ്ങിയിരുന്നവരാണ് ഇതുപോലെയൊരു വലിയ സംഭാവന രാജ്യത്തിനു ചെയ്തത്. വിദ്യാഭ്യാസ മേഖലയില്‍ സേവനമനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു പ്രചോദനവും ഉദാഹരണവുമാണ്.

സഹോദരീ സഹോദരന്മാരേ, രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും നൂറ് വര്‍ഷം നിലനില്‍ക്കുന്നില്ല, അവ നിരവധി ഗ്രൂപ്പുകളായി പിരിയും; കുടുംബങ്ങള്‍ പോലും നൂറ് വര്‍ഷങ്ങള്‍ നിലനില്‍ക്കില്ല. ഒരു സംഘടന നൂറ് വര്‍ഷം നിലനില്‍ക്കുന്നുവെങ്കില്‍ അതിന്റെ കൈകാര്യകര്‍ത്താക്കള്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നിരിക്കുമെന്നും പൊതുപണത്തിന്റെ സഹായത്തോടെ മുന്നോട്ടു പോയതാണെന്നും അവിടുത്തെ പൂര്‍വവിദ്യാര്‍ത്ഥികള്‍ നല്‍കിയ സഹായത്തോടെ പ്രവര്‍ത്തിച്ചതാണെന്നും നിങ്ങള്‍ക്ക് അനുമാനിക്കാനാകും; ഇത് രാജ്യത്തിന് വലിയ ഒരു ഉദാഹരണമാണ്.

ഞാനിന്ന് ഡല്‍ഹിയിലെ നമ്മുടെ മാധ്യമ സുഹൃത്തുക്കളോട് പ്രത്യേകമായി ഒരു കാര്യം ആവശ്യപ്പെടാന്‍ ആഗ്രഹിക്കുന്നു. ആരെങ്കിലും അറുപത് വയസ്സ് പൂര്‍ത്തിയാക്കിയാല്‍ ദിനപത്രങ്ങളില്‍ വളരെ നല്ല ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നു. ഒരു ഗവണ്‍മെന്റ് നൂറ് ദിനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ അതേക്കുറിച്ച് നന്നായി പത്രത്തില്‍ ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നു. ആരെങ്കിലും എഴുപത്തിയഞ്ച് തികച്ചാല്‍ അവര്‍ കൊണ്ടാടപ്പെടുന്നു. ആ ഏഴ് യോഗിവര്യന്മാര്‍ നിര്‍വ്വഹിച്ച ദൗത്യത്തിലൂടെ ഒരു സ്ഥാപനം നൂറ് വര്‍ഷം തികച്ചതിനെക്കുറിച്ച് മാധ്യമങ്ങളില്‍ നിങ്ങള്‍ എഴുതുന്നുവെങ്കില്‍ അത് എത്രയോ നന്നായിരിക്കും. അത് ചെയ്യേണ്ടതു തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ അവര്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തിയവരാണ്, വിദ്യാഭ്യാസത്തിനു വേണ്ടി സ്വയം സമര്‍പ്പിച്ചവരാണ്, സമൂഹത്തിനു വേണ്ടി സമര്‍പ്പിച്ചവരാണ്, അത്തരം കാര്യങ്ങളില്‍ നിന്നാണ് ഈ ജനത ശക്തി നേടിയത്; അത്തരം മുന്നേറ്റം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സാധ്യമാണ്.

സഹോദരീ സഹോദരന്മാരേ, സ്വാതന്ത്ര്യ സമരകാലത്ത് ഭടന്മാരെ സ്വാതന്ത്ര്യ പോരാട്ടത്തിനു തയ്യാറെടുപ്പിക്കാന്‍ ഗുജറാത്ത് വിദ്യാപീഠമെന്ന വിദ്യാഭ്യാസ സ്ഥാപനം ഗാന്ധിജി ആരംഭിച്ചിരുന്നു. ഭടന്മാരെ സ്വാതന്ത്ര്യ സമര മുന്നേറ്റത്തിന് തയ്യാറെടുപ്പിക്കാനും രാജ്യത്തെ സ്വയാശ്രിതമാക്കാനും ലോകമാന്യ തിലകനും വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി. ഇന്ത്യയ്ക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്വന്തം അടയാളങ്ങള്‍ ലോകത്തിനു മുന്നില്‍ നിലനിര്‍ത്തണമെങ്കില്‍ നമ്മുടെ യുവജനങ്ങളിലൂടെയും അവരുടെ കഴിവുകളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും മാത്രമേ അത് സാധ്യമാവുകയുള്ളു.

സഹോദരീ സഹോദരന്മാരേ, ഇന്ത്യ ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് എന്തിന്റെ പേരിലായിരുന്നു? പാമ്പാട്ടികളുടെയും ദുര്‍ മന്ത്രവാദികളുടെയും രാജ്യം എന്ന പേരിലായിരുന്നു അത്. പാമ്പിനെയും എലിയെയും കുറിച്ചല്ലാതെ മറ്റൊന്നും അറിയാത്തവരായാണ് ഇന്ത്യയെ കണ്ടിരുന്നത്. എന്നാലോ, പതിനെട്ടിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാരായ യുവജനങ്ങള്‍ അവരുടെ കീബോര്‍ഡില്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ ലോകം നമുക്കു ചുറ്റും ഭ്രമണം ചെയ്യാന്‍ തുടങ്ങി, നമ്മെക്കുറിച്ചുള്ള അവരുടെ ചിന്ത മാറി. ഇന്ത്യയെ നോക്കികാണുന്ന രീതി ലോകം മാറ്റിയിരിക്കുന്നു. ഇന്ത്യയ്ക്ക് സവിശേഷമായ കഴിവുണ്ടെന്നും പ്രത്യേക കരുത്തുണ്ടെന്നും അതിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്നും അവര്‍ അംഗീകരിക്കുന്നു. വിദ്യാഭ്യാസത്തിലൂടെ കര്‍ണാടകയുടെ ജീവിതം കരുത്തുറ്റതാക്കുന്നതിലും അതുവഴി രാജ്യത്തെയാകെ ശക്തിപ്പെടുത്തുന്നതിനും ഈ മേഖലയിലെ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞ നൂറ് വര്‍ഷക്കാലം നിങ്ങള്‍ നല്‍കിയ സംഭാവനകള്‍ വളരെ പ്രധാനമാണ്. കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷമായി ജനങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ച ഉത്തരവാദിത്തമാണ് ഇതെന്നാണ് കഴിഞ്ഞ പ്രാവശ്യം ഞാനിവിടെ വന്നപ്പോള്‍ നമ്മുടെ പ്രഭാകര്‍ജി എന്നോട് പറഞ്ഞത്. പ്രഭാകര്‍ജീ, ഇതൊരു ചെറിയ കാര്യമല്ല. താങ്കളെയും താങ്കളുടെ മുഴുവന്‍ സംഘത്തെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇതൊരു ജനാധിപത്യ പ്രക്രിയയിലൂടെയാണ് നടന്നതും. ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും വഴങ്ങാതെ സംഘടനയുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിന്റെയും വിദ്യാര്‍ത്ഥികളുടെയും ക്ഷേമത്തിനും വേണ്ടി പല തലമുറകളിലെ നിരവധിയാളുകള്‍ അധ്വാനിച്ചു എന്നത് തീര്‍ച്ചയായും വലിയ കാര്യം തന്നെയാണ്. ഇപ്പോള്‍ ഈ ശ്രേഷ്ഠമായ കാര്യം മുന്നില്‍ കാണുമ്പോള്‍ നിങ്ങളില്‍ നിന്ന് ചിലത് ആവശ്യപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ചില കാര്യങ്ങള്‍ ഞാന്‍ നിങ്ങളോട് ചോദിക്കട്ടെ? ചോദിക്കട്ടെ? പ്രധാനമന്ത്രി എന്തെങ്കിലും ആവശ്യപ്പെടുകയോ എന്ന് നിങ്ങള്‍ അമ്പരക്കുന്നുണ്ടാകും? ജനങ്ങളുടെ സഹായത്തോടെ മാത്രമാണ് ഈ പ്രധാനമന്ത്രി അതിജീവിക്കുന്നത്. ഞാന്‍ ആ ഏഴ് യോഗിവര്യന്മാരിലും നിലവിലെ സംവിധാനത്തിലും എന്റെ മുന്നിലിരിക്കുന്ന ഈ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളിലും വിശ്വസിക്കുന്നു. അതുകൊണ്ട് നിര്‍ബന്ധമായും ചിലത് ആവശ്യപ്പെടാനുള്ള ധൈര്യമുണ്ട്. ഞാന്‍ അത് ആവശ്യപ്പെടട്ടെ? ഉച്ചത്തില്‍ പറയൂ. എനിക്ക് അത് ആവശ്യപ്പെടാമോ?

പറയൂ, ഏത് സ്ഥാപനത്തിലാണ് 1.25 ലക്ഷം വിദ്യാര്‍ത്ഥികളുള്ളതും നിരവധി സ്ഥാപനങ്ങള്‍ നടത്തുകയും ചെയ്യുന്നത്? ടോക്യോയില്‍ 2020ല്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സില്‍ കെഎല്‍ഇയ്ക്ക് ചില സ്വര്‍ണ്ണ മെഡലുകള്‍ നേടണമെന്ന് നമ്മുടെ കെഎല്‍ഇ ഒരു ഗംഭീര പ്രതിജ്ഞയെടുക്കുമോ? സുഹൃത്തുക്കളേ, നിങ്ങള്‍ക്കത് കഴിയും. സുഹൃത്തുക്കളേ, അത് സാധിക്കും, ജനങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ക്കത് സാധിക്കും. എന്റെ പ്രിയപ്പെട്ട യുവജനങ്ങളേ, ഇക്കാര്യം കൂടി പറയാന്‍ എനിക്ക് ആഗ്രഹമുണ്ട്: നവീനാശയമാണ് വികസനത്തിന്റെ അടിസ്ഥാനം, നവീനാശയങ്ങളില്ലെങ്കില്‍, ഗവേഷണമില്ലെങ്കില്‍ ജീവിതത്തില്‍ ഒരുതരം സ്തംഭനാവസ്ഥ ഉണ്ടാകും; ആരാണോ ഗവേഷണം നടത്തുന്നത് അവര്‍ നമ്മുടെ ഭൂതകാലത്തെ മാറ്റും; നമ്മള്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ വെറും വാങ്ങലുകാര്‍ മാത്രമായി ചുരുങ്ങുകയും ചെയ്യും. നിങ്ങളുടെ കൂട്ടത്തില്‍ നല്ല ശാസ്ത്രജ്ഞരുണ്ടെന്നും നിങ്ങള്‍ക്ക് നല്ല സ്ഥാപനങ്ങളുണ്ടെന്നും മികച്ച സാങ്കേതിക ജ്ഞാനമുള്ളവര്‍ നിങ്ങളുടെ കൂടെയുണ്ടെന്നും ഓരോ വര്‍ഷവും അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്ന നവീനാശയങ്ങള്‍ കണ്ടെത്തുന്നവരെ നിങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ കഴിയുമെന്നും കഴിഞ്ഞ പ്രാവശ്യം ഇവിടെ വന്ന് നിങ്ങളെ കണ്ടപ്പോള്‍ എനിക്ക് ബോധ്യമായി. കെഎല്‍ഇയ്ക്ക് അത് നല്‍കാനാകും. നിങ്ങള്‍ അത് തരുമോ? നിശ്ചയമായും നിങ്ങള്‍ അത് ചെയ്യുമോ?

മൂന്നാമത്തെ കാര്യം, സഹോദരീ സഹോദരന്മാരേ, ലോകത്തിലെ നൂറ് സര്‍വകലാശാലകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. അതൊരു നാണക്കേടാണ്. ഈ ബജ്ഡറ്റില്‍ കേന്ദ്ര ഗവണ്‍മെന്റ് ഒരു പ്രധാനപ്പെട്ട കാര്യം തീരുമാനിച്ചിട്ടുണ്ട്: ലോകത്തിലെ നൂറ് സര്‍വകലാശാലകളുടെ കൂട്ടത്തില്‍ ഒരിടം ഉറപ്പാക്കുമെന്ന് പ്രതിജ്ഞയെടുക്കാന്‍ പത്ത് സര്‍ക്കാര്‍ സര്‍വകലാശാലകളോടും പത്ത് സ്വകാര്യ സര്‍വകലാശാലകളോടും നാം പറയുന്നു. മുന്നോട്ടു വരുന്നവര്‍ക്ക് ഗവണ്‍മെന്റ് പ്രത്യേക സഹായം നല്‍കും. അങ്ങനെ മുന്നോട്ടു വരുന്നവര്‍ക്ക് ഗവണ്‍മെന്റിന്റെ ചട്ടങ്ങളില്‍ നിന്നും നിയന്ത്രണങ്ങളില്‍ നിന്നും അനാവശ്യ അനുമതികള്‍ തേടുന്നതില്‍ നിന്നും ഇളവ് നല്‍കും; അവര്‍ക്കൊരു തുറന്ന കര്‍മരംഗം നല്‍കും. ഞാന്‍ രാജ്യത്തെ പത്ത് സ്വകാര്യ സര്‍വകലാശാലകളെ ക്ഷണിക്കുന്നു, പത്ത് ഗവണ്‍മെന്റ് സര്‍വകലാശാലകളെ ക്ഷണിക്കുന്നു, ദയവായി ധൈര്യം പ്രകടിപ്പിക്കൂ, ദയവായി മുന്നോട്ടു വരൂ. നാമില്ലാത്ത ലോകത്തിലെ നൂറ് സര്‍വകലാശാലകളുടെ പട്ടികയില്‍ എന്തു കാര്യം? നാം അത് സഫലമാക്കിക്കൊണ്ട് തെളിയിച്ചുകൊടുക്കണം. ഭൂതകാലവുമായി ചെറിയ തോതില്‍ താരതമ്യം ചെയ്തു മുന്നോട്ടു പോയാലല്ലാതെ ഈ മനോഭാവം പ്രവര്‍ത്തനക്ഷമമാകില്ല. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ടതില്‍ മെച്ചപ്പെട്ടതാകാന്‍ നാം ഇപ്പോള്‍ പ്രയത്‌നിക്കണം, അതായിരിക്കണം നമ്മുടെ സ്വപ്നം. ആ സ്വപ്‌നവുമായി നാം മുന്നോട്ടു പോകണം.

സഹോദരീ സഹോദരന്മാരേ, ഞാന്‍ കര്‍ണാടകയുടെ മണ്ണിലെത്തിയിരിക്കുകയാണ്. രാജ്യമാകെ ടെലിവിഷനിലൂടെ എന്റെ ചിന്തകള്‍ ശ്രദ്ധിക്കുകയാണ്. അതുകൊണ്ട് ഒരു കാര്യംകൂടി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അത് ചര്‍ച്ച ചെയ്യട്ടെ? നിങ്ങള്‍ക്കത് കേള്‍ക്കാന്‍ ആഗ്രഹമുണ്ടോ? നിര്‍ബന്ധമായും എട്ടാം തീയതി രാത്രി എട്ട് മണിക്ക് സംഭവിച്ച കാര്യം നിങ്ങള്‍ നോക്കണം. നിരവധി ലക്ഷം കോടികളുടെ ഖനി കുംഭകോണം, നിരവധി ലക്ഷം കോടികളുടെ ടുജി അഴിമതി എന്നിവ പോലുള്ള വാര്‍ത്തകള്‍ 2012ലും 2013ലും 2014ലും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു; എട്ടാം തീയതി രാത്രി എട്ടിനു ശേഷം സാഹചര്യങ്ങള്‍ എങ്ങനെയായെന്ന് നിങ്ങള്‍ നോക്കണം. നാലായിരം രൂപയ്ക്കു വേണ്ടി അവര്‍ ക്യൂ നിന്നു. എന്റെ പ്രിയപ്പെട്ട ദേശവാസികളേ, സത്യസന്ധരായ ആളുകളെ കുഴപ്പത്തിലാക്കാന്‍ ഈ ഗവണ്‍മെന്റിന് ആഗ്രഹമില്ല. പക്ഷേ, സത്യസന്ധരല്ലാത്തവരോട് ദയ കാണിക്കുകയുമില്ല. എഴുപത് വര്‍ഷം കഴിഞ്ഞു. രാജ്യം കൊള്ളയടിക്കപ്പെടണോ വേണ്ടയോ എന്ന് നിങ്ങള്‍ എന്നോട് പറയൂ. അഴിമതി നടമാടണോ വേണ്ടയോ? വന്‍തോതില്‍ പണം വീടുകളില്‍ കൂട്ടിവയ്ക്കണോ വേണ്ടയോ? എന്തിനാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയത് എന്ന് നമ്മുടെ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ ചോദിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുകയാണ്. സഹോദരന്മാരേ, ഇരുപത്തിയഞ്ച് പൈസയുടെ നാണയം അവര്‍ അസാധുവാക്കിയതിനേക്കുറിച്ച് ഞാന്‍ അവരോട് ചോദിക്കട്ടെ? കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇരുപത്തിയഞ്ച് പൈസ നാണയം അസാധുവാക്കിയത് എന്ന് നിങ്ങള്‍ ബോധവാന്മാരായിരിക്കാം. ആ സമയത്ത് രാജ്യത്ത് ഒരാളും അതിനെതിരേ സമരം ചെയ്തില്ല. അവര്‍ക്ക് അത്രയും ധൈര്യമേ ഉണ്ടായിരുന്നുള്ളു എന്നതാണ് ശരി. അവര്‍ നോട്ടുകളും അസാധുവാക്കിയിട്ടുണ്ടെങ്കിലും വലിയ നോട്ടുകള്‍ അസാധുവാക്കാനുള്ള ധൈര്യമുണ്ടായില്ല. 25 പൈസ നാണയം അസാധുവാക്കിക്കൊണ്ടാണ് അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. ഇന്നിപ്പോള്‍ അവര്‍ ചോദിക്കുകയാണ് മോഡിയെന്താ ആയിരം രൂപകൊണ്ട് അത്ഭുതം കാണിക്കാന്‍ പോവുകയാണോ എന്ന്.
എന്റെ പ്രസംഗം കേള്‍ക്കുന്നവര്‍ക്കറിയാം. ഞാന്‍ ആദ്യമായല്ല ഇത് പറയുന്നത്. ഒരു പൊതു ചടങ്ങില്‍ വെച്ച് ഞാന്‍ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ധൈര്യമില്ല, അതുകൊണ്ടാണ് അവര്‍ 25 പൈസ അസാധുവാക്കിയത്. എനിക്കവസരം ലഭിച്ചാല്‍
ഞാന്‍ ആയിരത്തിന്റെ നോട്ട് അസാധുവാക്കുമെന്ന്. അതിന്റെ വീഡിയോ എവിടെയെങ്കിലും ലഭ്യമാവും. നിങ്ങള്‍ക്കത് കാണാം.

സഹോദരീ സഹോദരന്മാരേ, ഞാന്‍ രാജ്യത്തില്‍ നിന്ന് ഒന്നും മറച്ചുവച്ചിട്ടില്ല. ഞാന്‍ നിങ്ങള്‍ ജനങ്ങളോട് നുണ പറയുന്നെങ്കില്‍ നിങ്ങള്‍ക്കെന്നോട് ക്ഷോഭിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. തുടക്കം മുതല്‍ ഈ കാര്യം ഞാന്‍ പറയുന്നുണ്ട്, നിങ്ങളെനിക്കൊരു 50 ദിവസം തരൂ, ഡിസംബര്‍ 30 വരെ സമയം തരൂ എന്ന്. ഞാനത് പറഞ്ഞോ ഇല്ലയോ? ഡിസംബര്‍ 30 വരെ ചില പ്രശ്‌നങ്ങളുണ്ടാകുമെന്ന് ആദ്യ ദിനത്തില്‍ത്തന്നെ ഞാന്‍ പറഞ്ഞിരുന്നു. ഞാനത് പറഞ്ഞോ ഇല്ലയോ? സഹോദരീ സഹോദരന്മാരേ, ഞാന്‍ ഇക്കാര്യം ചെയ്തത് രാജ്യത്തെ വിശ്വാസത്തിലെടുത്തുകൊണ്ടാണ്. സത്യസന്ധരല്ലാത്തവരില്‍ നിന്നുള്ള പ്രവൃത്തികള്‍ സഹിച്ചുകൊണ്ട് ദശലക്ഷക്കണക്കിന് സത്യസന്ധരായ ആളുകള്‍ ഈ രാജ്യത്ത് ജീവിക്കുന്നു. നിങ്ങള്‍ പറയൂ, സത്യസന്ധരെയല്ലേ ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത്. സത്യസന്ധര്‍ സംരക്ഷിക്കപ്പെടേണ്ടെന്നോ അതോ വേണ്ടെന്നോ? സത്യസന്ധരല്ലാത്തവരെ ശിക്ഷിക്കാന്‍ അമ്പത് ദിവസത്തേക്ക് കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ നിങ്ങളെന്നെ സഹായിക്കുമോ ഇല്ലയോ? സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ രണ്ട് കൈകളും ഉയര്‍ത്തി ഇതിനോട് പ്രതികരിക്കൂ, കാതടപ്പിക്കുന്ന വിധം കൈയടികളോടെ ഇതിനോട് പ്രതികരിക്കൂ, ഈ രാജ്യം ഇക്കാര്യം കാണുകയാണ്. സംശയമുള്ള എല്ലാ ഇന്ത്യക്കാരും എല്ലാ ഇന്ത്യന്‍ യുവജനങ്ങളും ഇത് കാണൂ. ശീതീകരിച്ച മുറികളിലിരുന്ന് സത്യസന്ധരല്ലാത്ത ആളുകളെ പിന്തുണയ്ക്കുന്നവര്‍ കാണണം, ഈ രാജ്യത്തെ ജനങ്ങള്‍ക്ക് എന്താണ് ആവശ്യപ്പെടുന്നത് എന്ന്.

സഹോദരീ സഹോദരന്മാരേ, നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ സമ്മതിദായകപ്പട്ടിക ഒരു രഹസ്യമല്ല. കറന്‍സി നോട്ടുകള്‍ നിരോധിക്കുമ്പോള്‍ അതിന്റെ രഹസ്യം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. അക്കാര്യം ചോര്‍ന്നാല്‍ സത്യസന്ധരല്ലാത്തവര്‍ക്ക്, അവരുടെ കാര്യങ്ങള്‍ ഏതുവിധമെങ്കിലും കൈകാര്യം ചെയ്യാന്‍ അവര്‍ പ്രാപ്തരാണ്. പക്ഷേ, രാജ്യം ആഹ്ലാദത്തിലാണ്. രാജ്യത്തെ പാവപ്പെട്ടവര്‍ നവംബര്‍ എട്ടിന് രാത്രി ഉറങ്ങുകയും സമ്പന്നര്‍ ഉറക്കം കിട്ടാതെ ഉറക്ക ഗുളിക തേടി കടയില്‍ കടയില്‍ പോവുകയും ചെയ്തു. അവരെ സഹായിക്കാന്‍ ആര്‍ക്കും സാധിച്ചില്ല.

സഹോദരീ സഹോദരന്മാരേ, തെരഞ്ഞെടുപ്പു കാലത്താണ് സമ്മതിദായകപ്പട്ടിക തയ്യാറാക്കുന്നത്; അതൊരു രഹസ്യമല്ല. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ആഷാ പ്രവര്‍ത്തകര്‍ തുടങ്ങി മുഴുവന്‍ സര്‍ക്കാര്‍ സംവിധാനവും ഈ ആവശ്യത്തിനു വേണ്ടി വിന്യസിക്കുന്നു. എന്നിട്ടും വോട്ടെടുപ്പ് ദിനത്തില്‍ പരാതികള്‍ ഉയരുന്നു, എന്റെ പേര് കാണുന്നില്ല എന്നും, എന്റെ പ്രദേശത്തിന്റെ പേര് കാണുന്നില്ല എന്നും മറ്റും. എന്റെ പേര് കാണുന്നില്ല, പ്രദേശത്തിന്റെ പേര് കാണുന്നില്ല, കുടുംബനാമം കാണുന്നില്ല, സമൂഹനാമം കാണുന്നില്ല തുടങ്ങിയ പരാതികള്‍ ഉണ്ടാകാറുണ്ടോ ഇല്ലയോ? അതുപോലെ ഒരു ജനകീയ പ്രവര്‍ത്തനം തുറന്ന രീതിയില്‍ നടത്തുമ്പോള്‍ ചിലപ്പോള്‍ അത്തരം ചില പ്രശ്‌നങ്ങള്‍ അവശേഷിക്കും. അത്തരം പ്രശ്‌നങ്ങള്‍ അവശേഷിക്കാറുണ്ടോ ഇല്ലയോ? നോക്കൂ, ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ രാജ്യമാകെ അത് പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തോളം വേണം. 90 ദിവസക്കാലത്തേക്ക് എല്ലാ കാര്യങ്ങളും സ്തംഭിക്കും. ഏത് വകുപ്പില്‍ പ്രവര്‍ത്തിക്കുന്നവരായാലും എല്ലാ ഓഫീസര്‍മാരും, എല്ലാവരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നു.

സഹോദരീ സഹോദരന്മാരേ, ഗവണ്‍മെന്റ് വളരെയധികം വിഭവങ്ങള്‍ വിന്യസിക്കുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ വളരെയധികം ഊര്‍ജ്ജം ചെലവഴിക്കുകയും മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ സഹായിക്കുകയും ചെയ്തിട്ടും 60-70 ശതമാനം പോളിംഗ് മാത്രമാണ് നടക്കുന്നത്. അതിന് 90 ദിവസങ്ങള്‍ വേണ്ടി വരികയും ചെയ്യുന്നു. എന്റെ പ്രിയ രാജ്യവാസികളേ, ഞാന്‍ വെറും അമ്പത് ദിവസം മാത്രമാണ് ആവശ്യപ്പെടുന്നത്. എന്റെ സഹോദരന്മാരേ, ഞാന്‍ ഇത് ആവശ്യപ്പെടുന്നത് രാജ്യത്തിനു വേണ്ടിയാണ്.

സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ക്ക് കാണാനാകും, ഇത്തവണ ബജറ്റില്‍ ഞാന്‍ ഒരു പദ്ധതി നാം പ്രഖ്യാപിച്ചു. അത് എന്റെ റേഡിയോ പരിപാടിയായ ‘മന്‍ കീ ബാത്തില്‍’ പ്രക്ഷേപണം ചെയ്യുകയുമുണ്ടായി. ആ പരിപാടിയിലും ഞാന്‍ പറഞ്ഞു, കറന്‍സിരഹിത സമൂഹമാണ് അഴിമതിക്കെതിരേ പൊരുതാനുള്ള ഏക മാര്‍ഗ്ഗം. ഈ കറന്‍സി അധിഷ്ഠിത വ്യാപാരം ക്രമേണ കുറച്ചുകൊണ്ടുവരികയും നാം ക്രെഡിറ്റ് കാര്‍ഡിലേക്കും ഡെബിറ്റ് കാര്‍ഡിലേക്കും പ്ലാസ്റ്റിക് പണത്തിലേക്കും മാറുകയും വേണം. അതിനു വേണ്ടി ക്രെഡിറ്റ് കാര്‍ഡുകളുകളുടെയും ഡെബിറ്റ് കാര്‍ഡുകളുടെയും ഇടപാടുകളിലെ നികുതി ചുമത്തല്‍ ഇല്ലാതാക്കുന്ന നടപടികളുമായി ബഡ്ജറ്റില്‍ കേന്ദ്ര ഗവണ്‍മെന്റ് മുന്നോട്ടു പോകും. ഇതേ കാര്യം ചെയ്യാന്‍ ഗവണ്‍മെന്റ് വകുപ്പുകളോടും നാം ആവശ്യപ്പെടും. നോട്ട് നിരോധിക്കാനുള്ള ഉദ്ദേശമുള്ളതുകൊണ്ടാണ് അത് ചെയ്തത്. പാവപ്പെട്ടവര്‍ക്കു വേണ്ടി ഞാന്‍ പ്രധാനമന്ത്രിയുടെ ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നപ്പോള്‍ അവര്‍ക്കൊരു ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും കൊടുത്തു- റുപെ കാര്‍ഡ്. 20 കോടി ആളുകള്‍ക്കാണ് അത് കൊടുത്തത്, ക്രമേണ പാവപ്പെട്ടവര്‍ അത് ഉപയോഗിക്കാന്‍ പഠിക്കും. സഹോദരന്മാരേ, ഇതിനു സമയമെടുക്കും, പക്ഷേ, രണ്ടു വര്‍ഷം മുമ്പേ ചെയ്തു തുടങ്ങിയിരുന്നു. ഞാനിത് പെട്ടെന്നു ചെയ്തതല്ല. ഏതായാലും ഈ പ്രശ്‌നം വളരെ ആഴത്തിലുള്ളതാണെന്നത് സത്യമാണ്. ഇത് എഴുപത് വര്‍ഷം പഴക്കമുള്ള പ്രശ്‌നമായതുകൊണ്ട് എല്ലാവരെയും ബാധിച്ചിട്ടുണ്ട്.

സഹോദരീ സഹോദരന്മാരേ, ഞാന്‍ മരുന്നിന്റെ അളവ് വര്‍ധിപ്പിക്കുകയാണ് ചെയ്തത്. നേരത്തേ ഞാന്‍ ഒരു ഡോസ് കൊടുത്തു, പിന്നെ ഞാന്‍ രണ്ടാമത്തെ ഡോസ് കൊടുത്തു, ഇത്തവണ കുറച്ചുകൂടുതല്‍ ശക്തികൂട്ടി ഡോസ് കൊടുത്തു. സത്യസന്ധരല്ലാത്തവരും അത്തരക്കാരെ സംരക്ഷിക്കുന്നവരും വ്യക്തമായി മനസ്സിലാക്കണം, ഡിസംബര്‍ 30നു ശേഷവും മോദി അവസാനിപ്പിക്കാന്‍ പോകുന്നില്ല. ഗംഗാ ജിക്ക് ഇരുപത്തിയഞ്ച് പൈസാ നാണയം സംഭാവന പോലും ചെയ്യാതിരുന്നവര്‍ ഇന്ന് അവരുടെ നോട്ടുകള്‍ വലിച്ചെറിയുന്നു. ചവറുകള്‍ നീക്കുന്ന ഒരു സ്ത്രീക്ക് ചവറ് കൂനയില്‍ നിന്ന് 57,000 രൂപ കിട്ടിയപ്പോള്‍ കിട്ടിയപ്പോള്‍ അതുമായി പൊലീസ് സ്റ്റേഷനില്‍ ചെന്നത് ഒരിക്കല്‍ ഞാന്‍ കണ്ടു. കുറച്ചുനാള്‍ മുമ്പ് ഞാനിവിടെ എത്തുമ്പോള്‍ നമ്മുടെ പ്രഭാകര്‍ജിക്ക് ജനങ്ങളില്‍ നിന്ന് പുഷ്പധാരയുണ്ടായി. തങ്ങളെ കാണാന്‍ ഇടയ്ക്കു മാത്രമെത്തുന്ന രാഷ്ട്രീയക്കാരുടെ നേരേ ജനങ്ങള്‍ ആയിരം രൂപ നോട്ടുകള്‍ വര്‍ഷിക്കുന്ന ദിനം വിദൂരമല്ലെന്ന് അന്ന് ഞാന്‍ പറഞ്ഞു.

സഹോദരീ സഹോദരന്മാരേ, വ്യവസ്ഥിതിയെ ശുദ്ധീകരിക്കേണ്ടത് അനിവാര്യമാണ്, അതിനെനിക്ക് നിങ്ങളുടെ പിന്തുണ വേണം. അത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പ്രയാസമുണ്ടാകില്ലെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഞാനെല്ലാ ശ്രമവും നടത്തും. ബാങ്ക് ജീവനക്കാര്‍ വര്‍ഷത്തിലൊരിക്കല്‍ ചെയ്യുന്നതുപോലുള്ള അധിക ജോലി ഈ ദിവസങ്ങളില്‍ ചെയ്യുന്നുവെന്ന വാര്‍ത്ത ഞാന്‍ ഇന്നലെ കണ്ടു. നാമെല്ലാം ഈ ബാങ്ക് ജീവനക്കാരെ കൈയടിച്ച് അഭിനന്ദിക്കണം. നമ്മുടെ ബാങ്ക് ജീവനക്കാര്‍ ഈ ദിനങ്ങളില്‍ സദ്കൃത്തി ചെയ്യുന്നു. നാം അവരെ ബഹുമാനിക്കണം.

75 വയസ്സും 70ഉം 60ഉം വയസ്സുമുള്ള, സര്‍വീസില്‍ നിന്നു വിരമിച്ച ബാങ്ക് ജീവനക്കാര്‍ ഇപ്പോള്‍ ജോലി ചെയ്യാന്‍ ബാങ്കില്‍ എത്തുന്നു. ബാങ്കിന് തങ്ങളുടെ സേവനം ആവശ്യമാണെങ്കില്‍ സൗജന്യമായി ജോലി ചെയ്യാന്‍ തയ്യാറാണെന്ന് അവര്‍ പറയുന്നു, തങ്ങള്‍ക്ക് ബാങ്കിംഗ് മേഖലയില്‍ അനുഭവ സമ്പത്തുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അത് നമ്മുടെ രാജ്യത്തുണ്ടായി. ക്യൂവില്‍ നില്‍ക്കുന്ന വയോധികര്‍ക്ക് ഇരിക്കാന്‍ യുവജനങ്ങള്‍ വീടുകളില്‍ നിന്ന് കസേരകള്‍ എത്തിച്ചുകൊടുക്കുന്നത് ഞാന്‍ കണ്ടു. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് നമ്മുടെ അമ്മമാരും സഹോദരിമാരും വെള്ളം എത്തിച്ചുകൊടുക്കുന്നത് ഞാന്‍ കണ്ടു.

സഹോദരീ സഹോദരന്മാരേ, ചിലപ്പോള്‍ സിനിമാ തിയേറ്ററുകള്‍ക്ക് പുറത്ത് ടിക്കറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വഴക്കുണ്ടാകാറുണ്ട്. ഇത്രയും ജനസാന്ദ്രതയുള്ള ഇന്ത്യയില്‍ ജനം നിശ്ശബ്ദരായി തങ്ങളുടെ ഊഴം കാത്ത് ക്യൂവില്‍ നില്‍ക്കുന്നു. സത്യസന്ധരല്ലാത്ത ആളുകളെ രാജ്യത്തിന് മടുത്തു കഴിഞ്ഞു.
.
സഹോദരീ സഹോദരന്മാരേ, എന്റെ തീരുമാനം മൂലം വേദനയുണ്ടായിട്ടുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ, രാജ്യത്തിന് കൂടുതല്‍ നേട്ടമുണ്ടാകും. ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു തരികയും ചെയ്യുന്നു. സത്യസന്ധര്‍ നിങ്ങളുടെ 500, 1000 നോട്ടുകള്‍ തിരക്കിട്ട് സത്യസന്ധരല്ലാത്തവര്‍ക്ക് കൊടുത്തുകളയരുതെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഡിസംബര്‍ 30 വരെ സമയമുണ്ട്. ചിലര്‍ അഞ്ഞൂറിന് 400 രൂപയും ആയിരത്തിന് 800 രൂപയുമൊക്കെ തരും. നിങ്ങളുടെ 500 രൂപ എന്നാല്‍ നാനൂറ്റിത്തൊണ്ണൂറ്റിയൊമ്പത് രൂപ 100 പൈസ എന്നാണ്. മുഴുവന്‍ തുകയും നിങ്ങളുടെ അവകാശമാണ്. അത് മുഴുവന്‍ നിങ്ങള്‍ക്ക് തരാന്‍ ഗവണ്‍മെന്റിന് ബാധ്യതയുമുണ്ട്. നിങ്ങള്‍ സത്യസന്ധമായി സമ്പാദിച്ച ആയിരം രൂപ നിങ്ങളുടെ അവകാശമാണ്. ഗവണ്‍മെന്റ് സ്വന്തം ചുമതല നിര്‍വഹിക്കാന്‍ ബാധ്യസ്ഥവുമാണ്. ഈ പ്രക്രിയ ഡിസംബര്‍ 30 വരെ തുടരും. പ്രക്രിയ തൃപ്തികരമായി തുടരും. ചിലര്‍ അത് ഗംഗയില്‍ എറിയാനും ചവറുകൂനയിലേക്ക് എറിയാനും ചിലര്‍ കീറിക്കളയാനുമൊക്കെ സാധ്യതയുണ്ട്. അവര്‍ സ്വയം സംരക്ഷിക്കാന്‍ പ്രാപ്തരായേക്കാം. എന്നാല്‍ അവരുടെ 200 കോടിയുടെയും 400 കോടിയുടെയും മൂല്യം വരുന്ന നോട്ടുകള്‍ പാഴായിപ്പോകും. പക്ഷേ, ചിലര്‍ വ്യത്യസ്ഥമായ രീതി പരീക്ഷിച്ചാല്‍, സത്യസന്ധരാണെന്ന പ്രതീതിയുണ്ടാക്കാന്‍ അവര്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചാല്‍ സ്വാതന്ത്ര്യം മുതല്‍ ഇപ്പോള്‍ വരെയുള്ള അവരുടെ പ്രവര്‍ത്തികള്‍ ഞാന്‍ തുറന്നുകാട്ടിയിരിക്കുന്നു. 200 ശതമാനം പിഴയ്ക്കു മുകളില്‍ 200 ശതമാനം പിഴ ഞാന്‍ ചുമത്തുന്നു. രാജ്യം വളരെയധികം കൊള്ളയടിക്കപ്പെട്ടു.

എന്റെ പ്രിയ ദേശവാസികളേ, നിങ്ങള്‍ കൊള്ളക്കാരെ കണ്ടിട്ടുണ്ട്. രാജ്യം 70 വര്‍ഷമായി കൊള്ളയടിക്കപ്പെടുകയാണ്, എനിക്ക് 70 മാസം തരൂ, ഞാന്‍ ഈ രാജ്യത്തെ വൃത്തിയാക്കാം. മോദി എന്താണ് ചെയ്യുന്നതെന്ന് അവര്‍ ചോദിക്കുന്നു. എട്ടാം തീയതി രാത്രി എട്ട് മണിയുടെ വീഡിയോ ഒന്ന് കണ്ടുനോക്കൂ,മോദി എന്താണ് ചെയ്തതെന്ന് മനസിലാകും.

എന്റെ പ്രിയ ദേശവാസികളേ, കര്‍ണാടകയിലെ എന്റെ സഹോദരീ സഹോദരന്മാരും മുഖ്യമായും ഗ്രാമങ്ങളില്‍ നിന്നെത്തിയവരുമാണ് ഇവിടെയുള്ളത്. ഞാനൊരു വിശുദ്ധ കാര്യം നിര്‍വഹിക്കാനാണ് ശ്രമിക്കുന്നതെന്നും രാജ്യത്ത് സത്യസന്ധത പുന:സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ആത്മാര്‍ത്ഥമായി നിങ്ങളോട് പറയുന്നു. നിങ്ങള്‍ എന്റെ സത്യസന്ധതയെ വിശ്വസിക്കുന്നുണ്ടെങ്കില്‍, നിങ്ങളെന്റെ പ്രവൃത്തി വിശ്വസിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ എന്നെ വിശ്വസിക്കുന്നുവെങ്കില്‍ സമ്പദ്ഘടന വൃത്തിയാക്കാനുള്ള പ്രചാരണ പരിപാടിയില്‍ എനിക്ക് നിങ്ങളുടെ അനുഗ്രഹം വേണം. ഇരിക്കുന്ന സ്ഥലത്ത് എണീറ്റു നിന്ന് കൈയടിച്ചുകൊണ്ട് എന്നെ അനുഗ്രഹിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഈ സത്യസന്ധവും വിശുദ്ധവുമായ പ്രവൃത്തിക്കുവേണ്ടി എല്ലാവരും എണീറ്റു നിന്ന് കൈയടിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു; ശീതീകരിച്ച മുറികളില്‍ ജീവിക്കുകയും ഞങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നവരേ നിങ്ങള്‍ നോക്കൂ, ഇത് ഗ്രാമീണ ജനതയാണ്, ഇവര്‍ വിദ്യാഭ്യാസമുള്ളവരാണ്, സത്യസന്ധതയയ്ക്കു വേണ്ടി ക്ലേശം സഹിക്കുന്നവരാണ്, ഇവര്‍ എന്നെ അനുഗ്രഹിക്കുന്നു. നിങ്ങളുടെ അനുഗ്രഹം രാജ്യത്തെ വൃത്തിയാക്കുന്നതുവരെ വേണം. ഞാന്‍ നിങ്ങളോട് അതീവ നന്ദിയുള്ളവനായിരിക്കും. നിങ്ങള്‍ക്ക് ഞാന്‍ വളരെയധികം നന്ദി പറയുന്നു. ഇത് എനിക്ക് സംതൃപ്തി നല്‍കുന്ന കാര്യമാണ്. സാധാരണഗതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ എണീറ്റു നില്‍ക്കാറില്ല. എന്നാല്‍ ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ പോലും എണീറ്റു നില്‍ക്കുന്നത് ഞാന്‍ കാണുന്നു. അവരെ ഞാന്‍ നൂറുവട്ടം നമിക്കുന്നു, അവരെ ഞാന്‍ നൂറുവട്ടം നമിക്കുന്നു. ഇതൊരു വലിയ ഭാവവപ്രകടനമാണ്. ഞാന്‍ എന്റെ നന്ദി അവരെ അറിയിക്കുന്നു.നിങ്ങള്‍ക്ക് വളരെയധികം നന്ദി.

………..