Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ ദീസയില്‍ അമൂല്‍ യൂണിറ്റുകളുടെ ഉദ്ഘാടനവേളയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഗുജറാത്തിലെ ദീസയില്‍ അമൂല്‍ യൂണിറ്റുകളുടെ ഉദ്ഘാടനവേളയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ബനസ്‌കന്ദയിലെ എന്റെ പ്രിയമുള്ള സഹോദരീ സഹോദരന്മാരെ, വേദിയിലുള്ള വിശിഷ്ഠ വ്യക്തികളെ,

എന്തേ നിങ്ങളുടെ നരേന്ദ്ര ഭായി ഹിന്ദിയില്‍ പ്രസംഗിക്കുന്നു എന്ന് നിങ്ങള്‍ ഇപ്പോള്‍ അത്ഭുതപ്പെടുന്നുണ്ടാവും.

ബനസ്‌കന്ദയിലെ കൃഷിക്കാര്‍ എങ്ങനെ അധ്വാനിക്കുന്നുവെന്ന് രാജ്യവും അറിയട്ടെ. ഈ മരുഭൂമി പുഷ്പിക്കാന്‍ കഴിവുള്ള എന്തെങ്കിലും ശക്തി ഉണ്ടെങ്കില്‍ അത് ബനസ്‌കന്ദയിലെ കര്‍ഷകരാണ്. അത് ഉത്തര ഗുജറാത്തിലെ കര്‍കരാണ്. അവരാണ് ഇവിടെ വിയര്‍പ്പൊഴുക്കി ഈ ഭൂമിയില്‍ പൂക്കള്‍ വിരിയിച്ചത്. അതുകൊണ്ട് തന്നെ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ വെള്ളമില്ലാത്ത, മഴയില്ലാത്ത ബനസ്‌കന്ദ ജില്ലയെ കുറിച്ച്, മരുഭൂമിയില്‍ ജീവിക്കുകയും, കഠിനാധ്വാനം കൊണ്ട്, തന്റെ ഭാഗ്യജാതകം തിരുത്തി എഴുതുകയും ചെയ്ത ഒരു മനുഷ്യനെ കുറിച്ച് ഈ രാജ്യം അറിയണം. ഈ ജില്ലയിലെ പൗരന്മാര്‍ കഠിനാധ്വാനം, വിജയം ഇതിന്റെയെല്ലാം ജീവിക്കുന്ന ഉദാഹരണങ്ങളാണ്.

സഹോദരീ സഹോദരന്മാരെ, ഏതാണ്ട് 25-27 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായിട്ടാണ് ഒരു പ്രധാനമന്ത്രി ബനസ്‌കന്ദ ജില്ലയില്‍ എത്തുന്നത് എന്നാണ് എന്നോട് പറഞ്ഞിരിക്കുന്നത്. സഹോദരീ സഹോദരന്മാരെ പ്രധാനമന്ത്രി എന്ന നിലയിലല്ല ഞാന്‍ നിങ്ങളുടെ പക്കല്‍ എത്തിയിരിക്കുന്നത്. മറിച്ച് മണ്ണിന്റെ മകന്‍ എന്ന നിലയിലാണ്. എന്നെ വളരാന്‍ സഹായിച്ചത് ഈ മണ്ണാണ്. ഇന്ന് ഞാന്‍ ഇവിടെ വന്നിരിക്കുന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ്. അഭിവന്ദ്യനായ ഗല്‍ബാഭായിക്ക് എന്റെ പ്രണാമം അര്‍പ്പിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിനു മുന്നില്‍ ഞാന്‍ തലകുനിക്കുന്നു. ലക്ഷക്കണക്കിനു വളര്‍ത്തു മൃഗങ്ങളുടെ പേരില്‍, ലക്ഷക്കണക്കിനു കുടുംബങ്ങളുടെ പേരില്‍, ബനസ്‌കന്ദയിലെ മരുഭൂമിയുടെ പേരില്‍ ഗല്‍ബാഭായിക്കു മുന്നില്‍ തലകുനിച്ച്, ആദരം അര്‍പ്പിച്ചുകൊണ്ട് ഗല്‍ബാഭായിയുടെ ഈ ശതാബ്ദി അനുസ്മരണ പരിപാടിക്ക് ഞാന്‍ തുടക്കം കുറിക്കുകയാണ്.

നിങ്ങള്‍ ഒന്ന് ഓര്‍ത്തു നോക്കൂ. അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് അന്ന് ഗല്‍ബാഭായിക്ക് 50 വയസുള്ളപ്പോള്‍ എട്ട് ക്ഷീര സംഘങ്ങളാണ് അദ്ദേഹം ആരംഭിച്ചത്. ഇന്ന് കൃഷിക്കാരുടെ സഹായത്തോടെ, മൃഗപരിപാലനം കുടുംബത്തിനുള്ള സേവനമാക്കി മാറ്റിയ ഉത്തര ഗുജറാത്തിലെ എന്റെ അമ്മമാരും സഹോദരിമാരും കഠിനാധ്വാനത്തിലൂടെ ഇവിടെ ധവളവിപ്ലവം കൊണ്ടുവന്നു. ബനസ് ഡയറിയുടെ സുവര്‍ണജൂബിലി ആഘോഷ വേളയാണ് ഇന്ന്. ഇതൊരു ഭാഗ്യകരമായ ആകസ്മികതയാണ്. ഒരു വശത്ത് ഈ മഹാ പ്രസ്ഥാനത്തിന്റെ, ധവള വിപ്ലവത്തിന്റെ പിതാവ് ഗല്‍ബാഭായിയുടെ നൂറാം ജന്മവാര്‍ഷികം, മറുവശത്ത് ബനസ് ഡയറിയുടെ അമ്പതാം വാര്‍ഷികം. അദ്ദേഹം നട്ട വൃക്ഷത്തൈകള്‍, എട്ടു ക്ഷീര സംഘങ്ങളായി വളര്‍ന്നു പന്തലിച്ച് ഇന്ന് വലിയ വടവൃക്ഷമായിരിക്കുന്നു.ഇതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നത്. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ ബനസ് ഡയറിയെ വളര്‍ത്തി ഉയരങ്ങളില്‍ എത്തിക്കാന്‍ അധ്വാനിച്ച എല്ലാ മഹാന്മാരെയും ഞാന്‍ അഭിനന്ദിക്കുന്നു. നിരവധി ചെയര്‍മാന്‍മാര്‍, മാനേജര്‍മാര്‍, അനേകം ജോലിക്കാര്‍ എല്ലാവരും ഉണ്ട് ഈ വിജയത്തിനു പിന്നില്‍. അവരെയെല്ലാം ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

സഹോദരീ സഹോദരന്മാരെ, നിങ്ങള്‍ മുംബെയില്‍ അല്ലെങ്കില്‍ സൂററ്റില്‍ പോയി നോക്കൂ. അവിടെയെല്ലാം ക്ലേശപൂര്‍ണമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരില്‍ ഭൂരിപക്ഷവും കച്ച്ഛയില്‍ നിന്നും ബനസ്‌കന്ദയില്‍ നിന്നും സ്വന്തം ഗ്രാമങ്ങള്‍ ഉപേക്ഷിച്ച് ഉപജീവനത്തിനു വേണ്ടി പുറത്തു പോയവരാണ്. കാരണം ആ മേഖലയില്‍ പ്രകൃതി വിഭവങ്ങള്‍ ഇല്ലായിരുന്നു.എന്റെ സഹോദരീ സഹോദരന്മാരെ, ഞാന്‍ നിങ്ങളോടു പറയുമായിരുന്നല്ലോ, ഒരിക്കല്‍ നര്‍മദാ മാതാവ് ഈ ഭൂമിയെ സ്പര്‍ശിച്ചാല്‍ അന്ന് എന്റെ കൃഷിക്കാര്‍ ഈ മണ്ണിനെ പൊന്നാക്കി മാറ്റുമെന്ന്. ഇന്നിതാ ഈ ഊഷരഭൂമിയെ, ഈ മരു പ്രദേശത്തെ അവര്‍ പൊന്നാക്കിയിരിക്കുന്നു.

ഞാന്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു, ഞാന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതേയുള്ളൂ. നിരവധി ചോദ്യങ്ങള്‍ എന്റെ നേര്‍ക്ക് ഉയര്‍ന്നു. ഈ മോദി, മുഖ്യമന്ത്രി! അയാള്‍ എന്തു ചെയ്യാന്‍? അയാള്‍ ഒരിക്കലും ഒരു ഗ്രാമത്തലവന്‍ പോലും ആയിട്ടില്ല. ഇതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തവന്‍, അയാള്‍ക്ക് എന്തറിയാം?. ആളുകള്‍ എന്നെ നോക്കി പരിഹസിച്ച് ചിരിക്കുമായിരുന്നു. ആ സമയത്താണ് ആദ്യമായി എന്റെ ഒരു പൊതു പരിപാടി ദീസയില്‍ സംഘടിപ്പിച്ചത്. അതെ ഈ ഭൂമിയിലാണ് അത് സംഭവിച്ചത്. ഈ മണ്ണില്‍ തന്നെ. അത് പൊതു ക്ഷേമ മേള(ലോക് കല്യാണ്‍ മേള) ആയിരുന്നു. അന്ന് കണ്ട ആ ജനക്കൂട്ടത്തിന്റെ എത്രയോ ഇരട്ടിയാണ് ഇന്ന് ഞാന്‍ ഇവിടെ കാണുന്നത്.

സഹോദരീ സഹോദരന്മാരെ, ഞാന്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു, ബനസ്‌കന്ദയിലെ കൃഷിക്കാര്‍ക്ക് എന്നോട് വലിയ അമര്‍ഷമായിരുന്നു. അവര്‍ എന്റെ കോലങ്ങള്‍ കത്തിച്ചിട്ടുണ്ട്. പലപ്പോഴും അധികം ഊര്‍ജ്ജം സംഭരിച്ചുകൊണ്ടായിരുന്നു ഞാന്‍ അവരെ സന്ദര്‍ശിച്ചിരുന്നത്. ഞാന്‍ അവരോടു പറയുമായിരുന്നു, ബനസ്‌കന്ദയുടെ ഭാഗ്യജാതകം തിരുത്തി കുറിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജലം സംരക്ഷിക്കണം, വൈദ്യുതി ലൈനുകള്‍ ഉപേക്ഷിക്കണം എന്നൊക്കെ. കൃഷിക്കാരന് വൈദ്യുതിയല്ല വെള്ളമാണ് വേണ്ടത്. അന്നൊക്കെ ഞാന്‍ ഇതു പറയുമായിരുന്നു. ഞാന്‍ അവരുടെ ദേഷ്യം ക്ഷണിച്ചു വരുത്തുമായിരുന്നു. പക്ഷെ അതെ ബനസ്‌കന്ദയിലെ കൃഷിക്കാര്‍ പൂര്‍ണമനസോടെ എന്റെ ഉപദേശം സ്വീകരിച്ചത് എന്റെ ഭാഗ്യമാണ്. ഇന്ന് തുള്ളിനനയിലൂടെ, തളിനനയിലൂടെ അവര്‍ ഗുജറത്തിലെ ഒന്നാം സ്ഥാനതത്തുള്ള ജില്ലയാക്കി മാറ്റിയിരിക്കുന്നു. ആ കൃഷിക്കാര്‍ക്കു മുന്നില്‍ ഞാന്‍ തല കുനിക്കുന്നു. അവരുടെ മാത്രമല്ല, ഇവിടെ ഇനിയും ജനിക്കാന്‍ പോകുന്ന അനേകം തലമുറകളുടെ ഭാവി അവര്‍ മാറ്റി എഴുതിയിരിക്കുന്നു.

ഞാന്‍ ഓര്‍മ്മിക്കുന്നു, 2007 ലോ 2008 ലോ ആയിരിക്കണം, ഇതുപോലെ കൃഷിക്കാരുടെ ഒരു പരിപാടിക്കായി ഞാന്‍ ബനസ്‌കന്ദയില്‍ വന്നിരുന്നു. എനിക്ക് ഇവിടെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ജെനാജി. ലഹാനി തഹസീലില്‍ നിന്നുള്ള അദ്ദേഹം ദിവ്യാംഗനായ ഒരാളായിരുന്നു. ജെനാജിക്ക് നടക്കാനാകുമായിരുന്നില്ല. പക്ഷെ നല്ല കൃഷിക്കാരനായിരുന്നു. അദ്ദേഹം ഇവിടെ അന്നു വന്നത് എനിക്കു സമ്മാനിക്കാന്‍ ഒരു വലിയ മാതളനാരങ്ങയുമായിട്ടാണ്, തേങ്ങയോളം വലിപ്പമുള്ള മാതളനാരങ്ങ. ഞാന്‍ അത്ഭുതപ്പെട്ടു പോയി. ഞാന്‍ ചോദിച്ചു നിങ്ങള്‍ക്ക് എങ്ങനെ ഈ അത്ഭുതം ചെയ്യാന്‍ സാധിക്കുന്നു. അദ്ദേഹം മറുപടി പറഞ്ഞു. സാഹിബ്, ഇന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ എന്റെ കൃഷിയിടം സന്ദര്‍ശിക്കുന്നു. നിങ്ങള്‍ക്ക് കാണാം, ഭാവിയില്‍ ബനസ്‌കന്ദ ഏറ്റവും കൂടുതല്‍ മാതളനാരങ്ങ ഉത്പാദിപ്പിക്കുന്ന ജില്ലയായി മാറും. അദ്ദേഹത്തിന്റെ ഗ്രാമം സര്‍ക്കാരി ഗോറിയ ആയിരുന്നു. ഒരു പക്ഷെ അദ്ദേഹം ഇവിടെ വന്നിട്ടുണ്ടാവും. എവിടെയെങ്കിലും ഇരിപ്പുണ്ടാവും. എന്ത് അത്ഭുതമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. പ്രിയ സഹോദരീ സഹോദരന്മാരെ, ബനസ്‌കന്ദയിലെ കൃഷിക്കാര്‍ അദ്ദേഹത്തിന്റെ ചിത്രം മറന്നിട്ടുണ്ടാവും. പക്ഷെ അത് ഒന്നോ രണ്ടോ കൃഷിക്കാരുടെ നേട്ടമല്ല, അതൊരു പ്രസ്ഥാനമാണ്. ഇന്നു വരെ ആര്‍ക്കും ഇവിടെത്തെ ഈ ബനസ്‌കന്ദയിലെ ഹെക്ടറിലെ ഉരുളക്കിഴങ്ങ് ഉത്പാദന നിരക്കിലെ റെക്കോഡ് തിരുത്താന്‍ സാധിച്ചിട്ടില്ല. അതാണ് ബനസ്‌കന്ദ കാണിച്ചു തരുന്നത്. ഇന്ന് ബനസ്‌കന്ദ ഉരുളക്കിഴങ്ങിനും പ്രശസ്തമാണ്.

സഹോദരീ സഹോദരന്മാരെ, എപ്രകാരമാണ് ചില കാര്യങ്ങള്‍ കൃഷിക്കാര്‍ക്ക് വരമാകുന്നത്?. ഗല്‍ബാഭായി ഈ ഡയറിയുടെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഇവിടെ തുള്ളി വെള്ളം ഇല്ലായിരുന്നു. ഇതൊരു മരു പ്രദേശമായിരുന്നു. പത്തില്‍ ഏഴു വര്‍ഷവും വരള്‍ച്ച ഗ്രസിക്കുന്ന ഗ്രാമം. ഇവിടെ കൃഷിക്കാര്‍ ദൈവകാരുണ്യം മാത്രം ആശ്രയിച്ചാണ് അന്ന് ജീവിതം മുന്നോട്ടു നയിച്ചിരുന്നത്. അവര്‍ക്കു മുന്നില്‍ ഒരു മാര്‍ഗ്ഗം മാത്രമെ ഉണ്ടായിരുന്നുള്ളു. അത് ആത്മഹത്യയുടെതായിരുന്നു. എന്നാല്‍ ഈ ജില്ലയിലെ കൃഷിക്കാര്‍ മൃഗസംരക്ഷണ മേഖലയിലേയ്ക്കു കടന്നു. വളര്‍ത്തു മൃഗങ്ങളെ പരിപാലിച്ചുകൊണ്ട് അവര്‍ കുടുംബം പുലര്‍ത്തി. അവര്‍ ധവളവിപ്ലവത്തിനായി അധ്വാനിച്ചു, അവര്‍ കുട്ടികളെ പഠിപ്പിച്ചു, ജീവിതം മുന്നോട്ടു തന്നെ കൊണ്ടുപോയി.
പ്രിയ സഹോദരീ സഹോദരന്മാരെ, ധവള വിപ്ലവത്തില്‍ മുന്നേ നടന്നത് ഇതെ ബനസ്‌കന്ദയും ഇതെ ഗുജറാത്തുമാണ്. ബനസ് ഡയറിയാണ് ധവളവിപ്ലവം സൃഷ്ടിച്ചത്. മധുരവിപ്ലവത്തിനു നേതൃത്വം നല്കിയതും ബനസ് തന്നെ. ധവളവിപ്ലവം നടന്നപോലെ അവിടെ തന്നെ മധുര വിപ്ലവവും നടക്കും. മധുക്രാന്തി അഥവ തേന്‍ വിപ്ലവം. തേനിനും ബനസ് അതെ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തേനീച്ച വളര്‍ത്തലിലും കൃഷിക്കാര്‍ക്ക് പരിശീലനം നല്കുന്നുണ്ട്. അവര്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞു. ഇന്ന് ഇവിടെ നിന്നുള്ള ആദ്യ പായ്ക്കറ്റ് തേന്‍ വിപണയില്‍ എത്തിയിരിക്കുന്നു. ഗുജറാത്തില്‍ എല്ലായിടത്തും ക്ഷീര കര്‍ഷകരുടെ ശൃംഖല ഉണ്ട്. എല്ലാ ജില്ലകളിലും കൃഷിക്കാര്‍ക്ക് സംഘങ്ങളുണ്ട്. ക്ഷീരോത്പാദനത്തിനൊപ്പം കൃഷിക്കാര്‍ തേന്‍ ഉത്പാദനം കൂടി ആരംഭിച്ചാല്‍ അവര്‍ക്ക് തേനും പാലും ഒരുമിച്ച് വിപണനം നടത്താം. ഒരേ വാഹനത്തില്‍ ഇതു രണ്ടും വിപണിയില്‍ എത്തിക്കാം. അപ്പോള്‍ അധിക വരുമാനം, അധിക പ്രയോജനം. അധിക ആദായത്തിനു പുതിയ വഴി. ഈ മാര്‍ഗ്ഗത്തിലൂടെ ഗുജറാത്തിലെ എല്ലാ ഡയറികളും കൃഷിക്കാരും ധവള വിപ്ലവത്തിനൊപ്പം മധുര വിപ്ലവവും കൂടി നടപ്പാക്കാന്‍ സാധിക്കും. എനിക്ക് ആത്മവിശ്വാസമുണ്ട്. ലോകത്ത് തേനിന് ഏറെ ആവശ്യക്കാരുണ്ട്.. വലിയ വിപണിയാണത്. നര്‍മദ ജലം ഇവിടെ എത്തുമ്പോള്‍ അതിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ നാം തേന്‍ ഉത്പാദനത്തിനു കൂടി ഊന്നല്‍ നല്കിയാല്‍ അത് വന്‍ സാമ്പത്തിക നേട്ടമാകും. വളം ഉപയോഗിക്കുന്ന രീതി മാറ്റണം. പക്ഷെ നേട്ടം വളരെ വലുതായിരിക്കും. ബനസ്‌കന്ദയിലെ കൃഷിക്കാര്‍ മാറിയിട്ടുണ്ട്. ഇതും മാറും. എനിക്ക് ഇക്കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്.

അമൂല്‍ ബ്രാന്‍ഡിന്റെ സഹകരണത്തോടെ ബനസ് ഡയറി ഇന്ന് ചീസ് ഉത്പാദിപ്പിക്കാന്‍ ആരംഭിക്കുകയാണ്. ഇന്ന് ഗുജറാത്തിലെ എല്ലാ ഡയറികളും ചീസ് ഉത്പാദനം തുടങ്ങിയിട്ടുണ്ട്. കേട്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം, ലോകത്തില്‍ അനേകം രാജ്യങ്ങളില്‍ അമൂല്‍ ബ്രാന്‍ഡ് ചീസ് ആവശ്യപ്പെടുന്നവരുണ്ട്. എത്രയധികം ഉത്പാദിപ്പിച്ചാലും അത് അപ്പോള്‍ തന്നെ കൊണ്ടു പോകാന്‍ ഉപഭോക്താക്കള്‍ എപ്പോഴും അവിടെ ഉണ്ട്. ഇന്ന ബനസ് ഡയറി വലിയൊരു ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ഞാന്‍ അവരെ അഭിനന്ദിക്കുന്നു. കങ്ക്രേജ് ഇനത്തില്‍പെട്ട പശുക്കള്‍ നമുക്ക് ഉണ്ട്. ഈ ഇനം പശുക്കളുടെ മൂല്യം നമുക്ക് അറിയാം. കങ്ക്രേജ്, ഗീര്‍ തുടങ്ങിയ ഇനം പശുക്കളുടെ പ്രാധാന്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നതാണ്. കങ്ക്രേജ് ഇനങ്ങളുടെ എ2 പാലിന്റെ പ്രത്യേകത, അതില്‍ സവിശേഷ ധാതുക്കള്‍ അടങ്ങിയിരിക്കുന്നു എന്നതാണ്. ഇത് ഇന്നു വിപണിയില്‍ ഉണ്ട്. നാം ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കുന്നവരാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ആളുകള്‍, പോഷകാഹാര ക്കുറവുള്ള കുട്ടികള്‍ എന്നിവര്‍ക്ക് കങ്ക്രേജിന്റെ എ2 പാല്‍ പ്രയോജനപ്പെടും. ഇന്ന് ഇത്തരത്തിലുള്ള മറ്റൊരു ശ്രമം കൂടിആരംഭിച്ചിരിക്കുന്നു. കങ്ക്രേജ് ഇനത്തിന്റെ വംശശുദ്ധിയുള്ള പുതിയ തലമുറയെ ഉരുത്തിരിച്ച് എടുക്കാനുള്ള ശാസ്ത്രീയ പ്രവര്‍ത്തനങ്ങളും ഓരോ പശുവില്‍നിന്നുള്ള പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും ഇവിടെ ആരംഭിച്ചിരിക്കുന്നു.

ബനസ് ഡയറി ഒരു കാര്യം കൂടി ചെയ്യണം. ബനസ് മാത്രമല്ല, സാംമ്പര്‍, ദുഗ്ധസാഗര്‍ എന്നീ മൂന്നു ഡയറികള്‍ ഒന്നിച്ച് ചേര്‍ന്ന് ഇത് ചെയ്യണം. നമ്മുടെ കൃഷിക്കാര്‍ രണ്ട് സാധനങ്ങളാണ് വളര്‍ത്തുന്നത്. പക്ഷെ അത് തുഛമായ വിലയ്ക്കാണ് വില്ക്കുന്നത്. നമ്മള്‍ ആവണക്ക് വളര്‍ത്തുന്നു. ദിവേലയും അരന്തയും കൃഷിചെയ്യുന്നു. ഇവയുടെ 80 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഈ മേഖലയിലാണ്. ഒരു പാട് സംസ്‌കരണപ്രക്രികളും മൂല്യവര്‍ധനവും ഇതില്‍ വരുത്തുന്നുണ്ട്. ആവണക്കെണ്ണ കൊണ്ട് നിര്‍മ്മിക്കുന്ന ഉത്പ്പന്നങ്ങള്‍ ഇന്ന് ലോകത്തിലെ അതി നൂതന സാങ്കേതിക വിദ്യകളില്‍, സ്‌പേസ് ഷട്ടിലുകളില്‍ പോലും ഉപയോഗിക്കുന്നു. എന്നാല്‍ ദിവേലയും അരന്തയും, നാം അതിനെ എന്തു വിളിച്ചാലും അങ്ങിനെ തന്നെയാണ് നാം വിപണിയില്‍ വില്ക്കുന്നത്. ബനസ്, ദുഗ്ധസാഗര്‍, സാംബര്‍ എന്നിവ ചേര്‍ന്ന് ഒരു ഗവേ,ണ കേന്ദ്രത്തിന് തുടക്കം കുറിക്കണംആവണക്കും ദിവേലയും അരാന്തയും കൃഷി ചെയ്യുന്ന കൃഷിക്കാര്‍ക്ക് എങ്ങിനെ മൂല്യ വര്‍ധനവ് നടത്താം എന്നും, കുറഞ്ഞ വിലയ്ക്ക് ഇപ്പോള്‍ വിറ്റുകൊണ്ടിരിക്കുന്ന ഈ വിലയേറിയ ഉത്പ്പന്നത്തെ എങ്ങനെ ലാഭകരമാക്കാം എന്നുമുള്ള ഗവേഷണങ്ങള്‍ ആ കേന്ദ്രങ്ങളില്‍ നടക്കണം.

രണ്ടാമത്തെത് ഇസബ്‌ഗോളാണ്. ഇതിന്റെ ശക്തി അപാരമാണ്. അതും പല തരത്തില്‍ മൂല്യ വര്‍ധനവ് നടത്താം. ശ്രീ കുര്യന്‍ ജീവിച്ചിരുന്നപ്പോള്‍ ഇസബ്‌ഗോളിന്റെ മൂല്യവര്‍ദ്ധന സംബന്ധിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചതാണ്. അദ്ദേഹം അത് ആരംഭിക്കുകയും ഇസബ്‌ഗോളാള്‍ ഉപയോഗിച്ച് ഇസാകൂള്‍ എന്ന പേരില്‍ ഒരു ഐസ്‌ക്രീം വികസിപ്പിക്കുകയും ചെയ്തു. ഇത് അദ്ദേഹം പിന്നീട് ആനന്ദിലും തുടങ്ങി. ഇസബ്‌ഗോളിനു നല്ല ആഗോള വിപണിയുണ്ട്. ശാസ്ത്രീയമായി അതിനെ മൂല്യവര്‍ധനവ് നടത്തിയാല്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. നമ്മള്‍ അതു ചെയ്യണം.

ഇപ്പോള്‍ നമ്മുടെ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് പിടിച്ചെടുത്ത അസാധു നോട്ടുകള്‍ക്ക് എന്തു സംഭവിക്കും എന്നാണ്. ചെറിയ നോട്ടുകള്‍ക്കൊന്നും വില ഉണ്ടായിരുന്നില്ല. എല്ലാവരുടെയും കൈകളില്‍ 100,50,20 നോട്ടുകള്‍ ഇല്ലായിരുന്നു. എല്ലാവര്‍ക്കും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മതിയായിരുന്നു. ചെറിയ നോട്ടുകളെ കുറിച്ച് ആര്‍ക്കും മതിപ്പുമില്ലായിരുന്നു. വന്‍ തുകകളാണ് എല്ലാവരും കൈവശം വച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ നവംബര്‍ 8 നു ശേഷം 100 രൂപ നോട്ടിന്റെ വില കൂടി. അതിനു ശക്തി വര്‍ധിച്ചു. അതിന്റെ മൂല്യം അതിനു തിരികെ ലഭിച്ചു.

സഹോദരീ സഹോദരന്മാരെ, 2016 നവംബര്‍ 8 നു മുമ്പ് വലിയ നോട്ടുകള്‍ക്കു മാത്രമായിരുന്നു ഡിമാന്റ്. എല്ലാവരുടെയും കൈയില്‍ 1000 , 500 രൂപയുടെ നോട്ടുകളേ ഉണ്ടായിരുന്നുള്ളു. 20, 50,100 രൂപകള്‍ ആര്‍ക്കും വേണ്ടായിരുന്നു.പക്ഷെ നവംബര്‍ 8 നു ശേഷം വലിയ നോട്ടുകള്‍ ആരും സ്വീകരിക്കാതായി. പിന്നെ എല്ലാവര്‍ക്കും ചെറിയ നോട്ടുകള്‍ മതി എന്ന അവസ്ഥ വന്നു. സഹോദരന്മാരെ ഇത് ഒരു മാറ്റമാണ്. ചെറിയ നോട്ടുകള്‍ക്ക് വലിയ നോട്ടുകളുടെ ശക്തി ലഭിച്ചു. ഇതുപോലെ ഞാന്‍ ഒരു വലിയ തീരുമാനം എടുത്തിട്ടുണ്ട്. ചെറിയ ആളുകളുടെ ശേഷി കൂട്ടുക. വലിയവരുടെയല്ല. 100 രൂപയുടെ ശക്തി വര്‍ധിച്ചതു പോലെ രാജ്യത്തെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ശക്തി വര്‍ധിക്കും. പാവപ്പെട്ടവരെ ശാക്തീകരിക്കാനാണ് ഞാന്‍ ഈ നടപടി സ്വീകരിച്ചത്. സഹോദരരെ നിങ്ങള്‍ ചിന്തിച്ചു നോക്കൂ, നിങ്ങള്‍ സാധനം വാങ്ങുമ്പോള്‍ നിങ്ങള്‍ക്കു വേണ്ടത് ശരിയായ ബില്ലാണോ വ്യാജബില്ലാണോ. ബില്ല് ചോദിച്ചാല്‍ പോലും ചെറിയ കടക്കാര്‍പോലും അതു തരില്ല. ബില്ലു വേണമെങ്കില്‍ വേറെ കടയില്‍ പൊയ്‌ക്കൊള്ളു എന്നായിരിക്കും പ്രതികരണം. നിങ്ങള്‍ പണം നല്‍കാന്‍ തയാറാണെങ്കില്‍ നിങ്ങള്‍ക്ക് സ്വാഗതം. അത് അങ്ങിനെയായിരുന്നു. നിങ്ങള്‍ വീടു വാങ്ങിയാല്‍ ഉടമ നിങ്ങളോടു പറയും ഇത്ര തുക പണമായി നല്കുക. ബാക്കി ചെക്ക് മതി. പാവം അയാള്‍ എങ്ങിനെ പണം സംഘടിപ്പിക്കും?

സഹോദരീ സഹോദരന്മാരെ, നമ്മള്‍ കറന്‍സി അച്ചടി തുടര്‍ന്നു. രാജ്യവും സമ്പദ് വ്യവസ്ഥയും പണപ്പെരുപ്പം കൊണ്ട് ഞെരുങ്ങി. സഹോദരീ സഹോദരന്മാരെ, എന്റെ പോരാട്ടം ഭീകരതയ്ക്ക് എതിരെയാണ്. വ്യാജ കറന്‍സിയില്‍ നിന്നാണ് ഭീകരര്‍ ശക്തി സംഭരിക്കുന്നത്. നാം അതിര്‍ത്തി മേഖലയില്‍ ജീവിക്കുന്നവരാണ്. എന്താണ് അതിര്‍ത്തിക്കപ്പുറത്ത് സംഭവിക്കുന്നത് എന്ന് നമുക്ക് അറിയാം. അതിര്‍ത്തിക്കടുത്ത് താമസിക്കുന്ന ബനസ്‌കന്ദയിലെയും പട്‌നയിലെയും ആളുകള്‍ക്ക് കുറച്ചു കൂടി നന്നായി അറിയാം അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍.

സഹോദരീ സഹോദരന്മാരെ, ഇവിടെ ഇന്ത്യയുലുള്ളതിനേക്കാള്‍ പ്രശ്‌നം അത് സൃഷ്ടിച്ചിരിക്കുന്നത് ഇന്ത്യക്കു പുറത്തുള്ള വ്യാജ കറന്‍സി വ്യാപാരികള്‍ക്കിടയിലാണ്. നക്‌സല്‍ അനുഭാവികളായ ചെറുപ്പക്കാര്‍ കീഴടങ്ങി തിരിച്ചു വരുന്നു. മുഖ്യധാരയില്‍ ചേരാനാണ് എല്ലാവരും ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഭീകരവാദികള്‍ക്ക് ശക്തി നല്കിയിരുന്ന മാര്‍ഗങ്ങള്‍ അടയ്ക്കുന്നതില്‍ നാം വിജയിച്ചിരിക്കുന്നു. ഒരൊറ്റ തീരുമാനം കൊണ്ടു ഈ വ്യാജ കറന്‍സിയുടെ വ്യാപാരം അവസാനിപ്പിക്കാന്‍, നാം തീരുമാനിച്ചു.

സഹോദരീ സഹോദരന്മാരെ, അഴിമതിയും വ്യാജ കറന്‍സിയും മൂലം ആരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വിശ്വാസ വഞ്ചന കാട്ടുന്ന ഒരാള്‍ക്കും അഴിമതിയും വ്യാജ കറന്‍സിയയും കാരണം ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. ഒരു അഴിമതിക്കാരന്‍ മറ്റൊരു അഴിമതിക്കാരന് കൈക്കൂലി കൊടുക്കാന്‍ തയാറായാല്‍ കൈക്കൂലി കൊടുക്കുന്നവന് ഒരു ബുദ്ധിമുട്ടും ഇല്ല. ഇതിന്റെയെല്ലാം ക്ലേശം അനുഭവിക്കുന്നത് ഈ രാജ്യത്തെ സത്യസന്ധരായ പൗരന്മാരാണ്. അവര്‍ മാത്രമാണ്. കഴിഞ്ഞ 70 വര്‍ഷങ്ങളായി ഇവര്‍ ഈ രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നു. സത്യസന്ധരായ പൗരന്മാരെ ബുദ്ധിമുട്ടിക്കുകയായിരുന്നു, ജീവിതങ്ങള്‍ ദുരിതപൂര്‍ണമാക്കുകയായിരുന്നു. ഇന്ന് ഞാന്‍ സത്യസന്ധരായ പൗരന്മാര്‍ക്ക് ഒപ്പം നില്ക്കുന്നു. അപ്പോള്‍ അവര്‍ സത്യസന്ധരായ പൗരന്മാരെ എനിക്കെതിരെ തിരിക്കുന്നു. പക്ഷേ പല തരം പ്രലോഭനങ്ങള്‍ ഉണ്ടായിട്ടും സത്യസന്ധരായ ആളുകള്‍ ഗവണ്‍മെന്റിന്റെ തീരുമാനത്തിനൊപ്പമാണ്. ഈ വലിയ ദൗത്യത്തില്‍ എന്നെ സഹായിച്ച ഇന്ത്യയിലെ 1.25 ശതകോടി ആളുകള്‍ക്കു മുന്നില്‍ ഞാന്‍ തല കുനിക്കുന്നു.
സഹോദരീ സഹോദരന്മാരെ, ആ നാളുകളില്‍ വളരെ അറിവുള്ള ആളുകള്‍ പറഞ്ഞു, മോദിജി നിങ്ങള്‍ ഇത്ര വലിയ തീരുമാനം എടുത്തു. പക്ഷെ നിങ്ങളുടെ ജീവിതകാലത്ത് അതിന്റെ പ്രയോജനം ലഭിക്കില്ല. നിങ്ങളുടെ മരണ ശേഷം മാത്രമെ അതിന്റെ ഫലങ്ങള്‍ ഉണ്ടാവുകയുള്ളു. സഹോദരീ സഹോദരന്മാരെ, നമ്മുടെ രാജ്യത്ത് പ്രശസ്തനായ ഒരു സന്യാസി ഉണ്ടായിരുന്നു, ചാര്‍വാകന്‍. അദ്ദേഹം പറയുമായിരുന്നു: കടം വാങ്ങി നെയ്യ് ഭക്ഷിക്കുക. അദ്ദേഹത്തിന്റെ വാക്കുകളുടെ അര്‍ത്ഥം ഇതാണ്. ആര്‍ക്കറിയാം മരണശേഷം എന്തു സംഭവിക്കും എന്ന്. അതിനാല്‍ തിന്നു കുടിച്ച് ജീവിതം ആസ്വദിക്കുക. കൊതിയുള്ളതെല്ലാം ഇപ്പോള്‍ ഭക്ഷിച്ചുകൊള്ളുക. നെയ്യ് ഭക്ഷിക്കാന്‍ കൊതിയണ്ടെങ്കില്‍ അത് ഭക്ഷിക്കുക, ജീവിതം ആസ്വദിക്കുക. എന്നാല്‍ ഇന്ത്യന്‍ ജനത ചാര്‍വാകന്റെ തത്വശാസ്ത്രം അംഗീകരിച്ചില്ല. നമ്മുടെ രാജ്യം ഇപ്രകാരമാണ്. പാവപ്പെട്ട രണ്ടു ദമ്പതികള്‍ തമ്മില്‍ പറഞ്ഞു. പണം ഇല്ലാത്തതിനാല്‍ ഇനി പച്ചക്കറികള്‍ വാങ്ങി ഭക്ഷിക്കുന്നതും നിറുത്താം. ആ പണം കൂടി മരണ ശേഷം മക്കള്‍ക്ക് ഉപകാരപ്പെടുമല്ലോ. മരണശേഷം എന്തു സംഭവിക്കും എന്ന് ചിന്തിച്ച് എന്റെ രാജ്യം ഒരിക്കലും ആകുലപ്പെടുന്നില്ല. നമുക്കു ശേഷം വരുന്ന ഭാവി തലമുറകള്‍ക്ക് എന്തു പ്രയോജനം നല്കാനാവും എന്നാണ് എന്റെ രാജ്യം ചിന്തിക്കുന്നത്. ആഹ്ലാദത്തിമിര്‍പ്പില്ല എന്റെ രാജ്യം വിശ്വസിക്കുന്നത്.സ്വന്തം ആഹ്ലാദവും അത് അന്വേഷിക്കുന്നില്ല. ഭാവി തലമുറകള്‍ക്ക് സന്തോഷം ഉറപ്പാക്കുക എന്നതാണ് എന്റെ രാജ്യത്തിന്റെ തത്വശാസ്ത്രം. ഇവിടെ ആധുനിക ചാര്‍വാകന്മാര്‍ ഉണ്ടായിരിക്കുന്നു. കടം വാങ്ങിയും നെയ്യ് ഭക്ഷിക്കാന്‍ പറയുന്നവര്‍ ഒരായിരം തവണ അതെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.

സഹോദരീ സഹോദരന്മാരെ, പാര്‍ലമെന്റ് പ്രവര്‍ത്തനരഹിതമായിരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ. അതിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതാണ്. നമ്മുടെ രാജ്യത്തിന്റെ പ്രസിഡന്റ് – അദ്ദേഹത്തിന് അനേകം വര്‍ഷത്തെ പൊതു പ്രവര്‍ത്തന അനുഭവങ്ങള്‍ ഉണ്ട്. ഗവണ്‍മെന്റിലുള്ള മികച്ച വ്യക്തികളില്‍ ഒരാളാണ് നമ്മുടെ പ്രസിഡന്റ്. വ്യത്യസ്തമായ രാഷ്ട്രിയ ആദര്‍ശങ്ങളിലൂടെ വളര്‍ന്നു വന്നതാണ് അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ നമ്മുടെ പാര്‍്‌ലമെന്റില്‍ നടക്കുന്ന കാര്യങ്ങളില്‍ അദ്ദേഹം ഖിന്നനാണ്. രണ്ടു ദിവസം മുമ്പ് അദ്ദേഹം പാര്‍ലമെന്റ് അംഗങ്ങളോടു ഇതെക്കുറിച്ച് പരസ്യമായി ചോദിക്കുകയുണ്ടായി. പ്രതിപക്ഷത്തോട് ഈ നടപടി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. എനിക്ക് അത്ഭുതം തോന്നി, ഗവണ്‍മെന്റു പറയുന്നു ഞങ്ങള്‍ ചര്‍ച്ചയ്ക്കു തയാറാണ്. പ്രധാനമന്ത്രി ഇതെക്കുറിച്ച് പ്രസ്താവന നടത്തും എന്ന് ഉറപ്പു നല്കി. പക്ഷെ അവര്‍ക്ക് അറിയാം അവരുടെ കള്ളം നിലനില്ക്കില്ല എന്ന്.അതുകൊണ്ടാണ് അവര്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നത്. അതുകൊണ്ടാണ് ലോക്‌സഭയില്‍ പ്രസംഗിക്കാന്‍ എന്നെ അനുവദിക്കാതിരുന്നത്. ഞാന്‍ പക്ഷെ പൊതു യോഗങ്ങളില്‍ പ്രസംഗിക്കാന്‍ തീരുമാനിച്ചു. സഹോദരീ സഹോദരന്മാരെ, പ്രസംഗിക്കാന്‍ അവസരം കിട്ടുന്ന അന്നു തന്നെ ഈ രാജ്യത്തെ 1.25 ശതകോടി ദേശവാസികളുടെ ശബ്ദമായി ഞാന്‍ ലോക്‌സഭയില്‍ മാറും.

സഹോദരീ സഹോദരന്മാരെ, മഹാത്മഗാന്ധിയുടെ ഈ മണ്ണില്‍ നിന്നുകൊണ്ട് സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ ഈ നാട്ടില്‍ നിന്നുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളോട് ഇക്കാര്യം പരസ്യമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ നാം രാഷ്ട്രിയ പാര്‍ട്ടികള്‍ പരസ്പരം കുറ്റപ്പെടുത്തും. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കും, നല്ലതും മോശവുമായ നയങ്ങള്‍ ചര്‍ച്ച ചെയ്യും, എതിരാളിയെ കഴിയുന്നത്ര ആക്രമിക്കാന്‍ ശ്രമിക്കും. ഇതൊക്കെ എല്ലാ രാഷ്ട്രിയ പാര്‍ട്ടികളും ചെയ്യുന്ന പ്രവൃത്തികളാണ്. ഭാരതീയ ജനത പാര്‍ട്ടിയും ഇതു ചെയ്യും. കോണ്‍ഗ്രസും ചെയ്യും, മറ്റെല്ലാ ചെറിയ പാര്‍ട്ടികളും ചെയ്യും. എല്ലാവരും ചെയ്യും. പക്ഷെ എല്ലാ പാര്‍ട്ടികളും ഒരു കാര്യം കൂടി ചെയ്യും. അതെന്താണ്. വോട്ടര്‍ പട്ടിക പുതുക്കാന്‍ പരിശ്രമിക്കും. പരമാവധി ആളുകള്‍ വോട്ട് ചെയ്യുന്നതിനാണ് അത്. എങ്ങിനെയാണ് വോട്ടിംങ് യന്ത്രം ഉപയോഗിക്കുന്നത് എന്നും യന്ത്രത്തില്‍ ബട്ടണ്‍ അമര്‍ത്തുന്നത് എങ്ങിനെ എന്നും വോട്ടര്‍മാരെ പരിശീലിപ്പിക്കും. ഇത് എല്ലാ പാര്‍ട്ടികളും ചെയ്യുന്നതാണ്. ഒരു വശത്ത് എല്ലാവരും പരസ്പരം നയങ്ങളെ എതിര്‍ക്കും. മറ്റുള്ളവരെ തോല്പ്പിക്കാന്‍ പരിശ്രമിക്കും. മറുവശത്ത് അവരും വോട്ടര്‍ പട്ടികയുടെ പേരില്‍, വോട്ടിംങ് യന്ത്രത്തിന്റെ പേരില്‍ ഉത്ക്കണ്ഠ പുലര്‍ത്തുകയും ചെയ്യും. എന്തുകൊണ്ടാണ് ഇത്? നമുക്ക് എല്ലാവര്‍ക്കും ജനാധിപത്യ വ്യവസ്ഥിതിയോട് കൂട്ടുത്തരവാദിത്വം ഉള്ളതുകൊണ്ടാണ്.

പ്രതിപക്ഷ പാര്‍ട്ടികളിലെ എന്റെ സുഹൃത്തുക്കളോട് ഞാന്‍ ചോദിക്കട്ടെ, മോദിജി നിങ്ങള്‍ പിന്‍വലിച്ച 1000, 500 കറന്‍സികള്‍ വീണ്ടും തിരികെ പൊതു ജനങ്ങളുടെ ഉപയോഗത്തിനായി വിതരണം ചെയ്യൂ എന്ന് എന്നോട് പറയാന്‍ നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ. ഇല്ല. കാരണം നിങ്ങള്‍ക്കു തന്നെ അറിയാം ജനങ്ങളുടെ മാസികാവസ്ഥ മാറിക്കഴിഞ്ഞു എന്ന്. ശരിയാണ്. കുറച്ചു പേര്‍ പറഞ്ഞു. മോദിജി ഇതു ശരിയായ തീരുമാനമാണ്. പക്ഷെ ഒരാഴ്ച്ച നീട്ടി വയ്ക്കരുതോ. അത് എന്തിനാണ് സഹോദരാ. ഈ ആഴ്ച്ച എന്തെങ്കിലും അത്ഭുതം സംഭവിക്കുമോ. അപ്പോള്‍ ഒരാഴ്ച്ചത്തേയ്ക്ക് തീരുമാനം നീട്ടിവയ്ക്കാന്‍ പറഞ്ഞതിന്റെ പിന്നിലെ ഉദ്ദേശ്യം എന്തായിരുന്നു. പക്ഷെ ഒറ്റ രാഷ്ട്രിയ പാര്‍ട്ടി പോലും തീരുമാനം പിന്‍വലിക്കണം എന്നു പറഞ്ഞില്ല. അത് കൃത്യമായി നടപ്പാക്കൂ എന്നാണ് എല്ലാ പാര്‍ട്ടികളും പറഞ്ഞത്. എല്ലാ രാഷ്ട്രിയപാര്‍ട്ടികളോടും ഞാന്‍ പറയുന്നു, നാം പരസ്പരം നഖശിഖാന്തം എതിര്‍ക്കുന്നവരാണ്. പക്ഷെ തെരഞ്ഞെടുപ്പിന്റെ സമയത്ത് നാം പോളിംങ് ശതമാനം ഉയര്‍ത്തുന്നതിനായി കഠിനാധ്വാനം ചെയ്യും. വോട്ടര്‍ പട്ടിക പുതുക്കും, വോട്ടിംങ് യന്ത്രം ഉപയോഗിക്കാന്‍ പരിശീലനം നല്കും. ഇന്നു നിങ്ങള്‍ എന്നെ പരസ്യമായി എതിര്‍ക്കുന്നു, വിമര്‍ശിക്കുന്നു. പക്ഷെ അതോടൊപ്പം ആളുകളെ ബാങ്കിംഗു കൂടി പഠിപ്പിക്കുക, ഇലക്ട്രോണിക് സംവിധാനത്തിലൂടെ പണം എങ്ങനെ കൈമാറാം എന്നു അവരെ പഠിപ്പിക്കുക. രാജ്യത്തിന്റെ ഭാഗധേയം തിരുത്താന്‍ നമുക്ക് ലഭിച്ചിരിക്കുന്ന നല്ലൊരു അവസരമാണ് ഇത്. ഈ ദിശയില്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. നിങ്ങള്‍ക്കും ഇതിന്റെ പ്രയോജനം അനുഭവിക്കാം.

രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പ്രവര്‍ത്തകരെ നിയോഗിച്ച് ഇതില്‍ നിന്നു രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയാല്‍ എനിക്ക് സന്തോഷമേയുള്ളു. അത് രാജ്യത്തിന് ഉപകരിക്കുമെന്നതില്‍ എനിക്കു സന്തോഷമേയുള്ളു. സഹോദരങ്ങളേ, രാജ്യത്തെ സേവിക്കാന്‍ ലക്ഷ്യമിടുന്ന ഒരു നയം, അത് എല്ലാ രാഷ്ട്രീയത്തിനും അതീതമാണ്. രാഷ്ട്രീയപാര്‍ട്ടിയല്ല രാജ്യമാണ് വലുത്. സഹോദരീ, സഹോദരന്മാരെ, പാവപ്പെട്ടവരെകുറിച്ച് സംസാരിക്കുക എന്നതില്‍ നിന്നും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അവര്‍ക്കുവേണ്ടി ഒരു നയം രൂപീകരിച്ച് അത് കൃത്യമായി നടപ്പിലാക്കുക എന്നത്. ഇതാ ഈ ഗവണ്‍മെന്റ് നിങ്ങളുടെ സേവനത്തിനായി അര്‍പ്പണമനോഭാവത്തോടെ നിങ്ങള്‍ക്കൊപ്പം ഉണ്ട്.

സഹോദരീ സഹോദരന്മാരെ, ഇത് സാധാരണ തീരുമാനമല്ല എന്ന് എനിക്ക് അന്നു മുതല്‍ അറിയാം. ഇത് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ്. ഇത് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കും. അനേകം പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഈ പ്രയാസങ്ങള്‍ 50 ദിവസം ദീര്‍ഘിക്കും. ഈ കാലഘട്ടത്തില്‍ ദിനം പ്രതി ഈ പ്രയാസം വര്‍ധിക്കുകയും ചെയ്യും. പക്ഷെ 50 ദിവസം കഴിയുമ്പോള്‍ സ്ഥിതിഗതികള്‍ നേരത്തെയുള്ളപോലെയാകുമെന്നാണ് ഞാന്‍ കണക്കുകൂട്ടിയിരിക്കുന്നത്. ഇതെല്ലാം സാവകാശം കെട്ടടങ്ങും. കാര്യങ്ങള്‍ പഴയപടിയാകും. പ്രയാസങ്ങള്‍ 50 ദിവസം ഉണ്ടായിരിക്കും. 50 ദിവസം കഴിയുമ്പോള്‍ കാര്യങ്ങള്‍ സാവകാശം മെച്ചപ്പെടുന്നത് നിങ്ങള്‍ക്കു കണ്‍മുന്നില്‍ കാണാന്‍ സാധിക്കും.

രാജ്യത്തെ അഴിമതിയില്‍ നിന്നു വിമുക്തമാക്കാനുള്ള സുപ്രധാന നടപടിയായിരുന്നു അത്. ഗവണ്‍മെന്റ് നിരന്തരം ചില ആളുകളെ പിന്തുടരുന്നു, ബാങ്കിംങ് മേഖലയിലുള്ള കുറെ ആളുകളെ ജയിലിലേയ്ക്ക് അയച്ചു. പണവുമായി മുങ്ങിയവരെ തടവിലാക്കി. മോദിജി 1000 രൂപ, 500 രൂപ നോട്ടുകള്‍ നിരോധിച്ചത് നന്നായി എന്ന് ചിലര്‍ കരുതുന്നു. ഞങ്ങള്‍പിന്‍വാതിലിലൂടെ ചില കാര്യങ്ങള്‍ ചെയ്യും. പക്ഷെ മോദിജി പിന്‍വാതിലിലും കാമറകള്‍ ഘടിപ്പിച്ച വിവിരം ആ പാവങ്ങള്‍ അറിയുന്നില്ല. അവരെല്ലാം ഒന്നാകെ പിടിക്കപ്പെടാന്‍ പോവുകയാണ്. ആരും ഇതില്‍ നിന്നു രക്ഷപ്പെടാന്‍ പോകുന്നില്ല. രണ്ടു മാസം, അല്ലെങ്കില്‍ മൂന്നു മാസം പരമാവധി ആറു മാസം, നവംബര്‍ 8നു ശേഷം ആരെല്ലാം നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടോ അവരൊന്നും രക്ഷപ്പെടില്ല. സഹോദരീ സഹോദരന്മാരെ അവരെല്ലാം അതിന്റെ ഫലം അനുഭവിക്കും. ഈ രാജ്യത്തെ 1.25 ശതലക്ഷം ജനങ്ങളുടെ സ്വപ്‌നങ്ങളെ നശിപ്പിച്ചവരാണ് അവര്‍, എന്റെ സഹപൗരന്മാരേ, അവര്‍ രക്ഷപ്പെടില്ല എന്നു ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു.

സഹോദരീ സഹോദരന്മാരെ, നിങ്ങള്‍ പ്രയാസങ്ങള്‍ സഹിച്ചു. കുറച്ചു കാലത്തേയ്ക്കു കൂടി നിങ്ങള്‍ക്കു ബുദ്ധിമുട്ടേണ്ടി വരും. നിങ്ങളുടെ സഹനം ഈ രാജ്യത്തിനുവേണ്ടിയാണ്. സത്യസന്ധര്‍ ഇപ്പോഴും ക്യൂവില്‍ നില്ക്കുകയാണ് എന്നു പറയുന്നവരുണ്ട്. പക്ഷെ, ഈ സത്യസന്ധര്‍ ക്യൂവില്‍ നില്‍ക്കുന്നത് അവര്‍ക്കുവേണ്ടിയല്ല, അത് ഈ രാജ്യത്തിനു വേണ്ടിയാണ്. അതെ സഹോദരീ സഹോദരന്മാരെ, ഈ രാജ്യത്തിനു വേണ്ടിയാണ്.

രണ്ടാമത്, ഇന്ന് സമൂഹം മാറിയിരിക്കുന്നു. കാളവണ്ടി ചക്രത്തിന്റെ വലിപ്പമുള്ള വെള്ളിനാണയങ്ങള്‍ ഞങ്ങള്‍ ഉപയോഗിച്ചിരുന്നു എന്ന് പണ്ട് നമ്മുടെ പിതാമഹന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. സഹോദരീ സഹോദരന്മാരെ, ഈ വെള്ളിനാണയങ്ങള്‍ക്കു ശേഷം എത്ര ലോഹങ്ങള്‍ മാറി മാറി വന്നു. ചെമ്പു നാണയങ്ങള്‍ വന്നു, പിന്നെയും എത്രയോ ലോഹങ്ങള്‍ മാറിപ്പോയി. ഇപ്പോള്‍ മറ്റു ലോഹങ്ങളാണ് പ്രചാരത്തിലുള്ളത്. സാവകാശം നാം കടലാസ് കറന്‍സികള്‍ ഉപയോഗിച്ചു തുടങ്ങി. തുടങ്ങിയോ ഇല്ലയോ. നിങ്ങള്‍ക്ക് ഓര്‍ക്കാന്‍ സാധിക്കുന്നുണ്ടാവും വെള്ളിരൂപ പ്രചാരത്തിലിരുന്ന ഒരു കാലം. ഓര്‍ക്കാന്‍ സാധിക്കുന്നുണ്ടോ? ഇന്ന് ഇതാ കടലാസ് കറന്‍സി നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ഒരിക്കല്‍ വെള്ളികൊണ്ട് നിര്‍മ്മിച്ചിരുന്ന രൂപയ്ക്കു പകരം കടലാസ് കറന്‍സി പ്രചാരത്തില്‍ വന്നു.

സഹോദരീ സഹോദരന്മാരെ, ഇതാ കാലം വീണ്ടും മാറിയിരിക്കുന്നു. ഇപ്പോള്‍ നിങ്ങളുടെ ബാങ്ക് നിങ്ങളുടെ മൊബൈല്‍ ഫോണിലാണ്. നിങ്ങളുടെ പേഴ്‌സും മൊബൈലിലാണ്. നിങ്ങള്‍ ചായ കുടിച്ചശേഷം മൊബൈല്‍ ഫോണിന്റെ ബട്ടണ്‍ അമര്‍ത്തിയാല്‍ പണം ചായ വില്പനക്കാരനു ലഭിക്കും . അതിനു രസീതും ലഭിക്കും. മുമ്പ് ആളുകള്‍ ചെക്കുകള്‍ നല്കുമായിരുന്നു. രണ്ടു മാസം കഴിയുമ്പോള്‍ ചെക്കു മടങ്ങിയതായി ആളുകള്‍ മനസിലാക്കും. അപ്പോള്‍ പിന്നെ കേസായി കോടതിയായി. കോടതിയില്‍ ഏറ്റവും കൂടുതല്‍ എത്തുന്ന കേസുകള്‍ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ടാണ്. ഇവിടുത്തെ യുവാക്കളോട് ഞാന്‍ നന്ദി പറയുകയാണ്. നിങ്ങള്‍ ഒരു വലിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നു. നിങ്ങളോട് എനിക്ക് ഒരു അഭ്യര്‍ത്ഥന കൂടിയുണ്ട്- ബന്‍സ്‌കന്ദ ജില്ലയെ മുഴുവന്‍ ഇലക്ട്രോണിക് വാലറ്റുമായി ബന്ധിപ്പിക്കുക. ആളുകളെ ഇലക്ട്രോണിക് മൊബൈല്‍ ബാങ്കിംങ്ങുമായി ബന്ധിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കും എന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.
സഹോദരീ സഹോദരന്മാരെ, കടലാസ് കറന്‍സിയുടെ കാലവും അവസാനിക്കാന്‍ പോവുകയാണ് എന്ന് നമുക്കറിയാം. ഇപ്പോള്‍ നിങ്ങളുടെ ബാങ്ക് നിങ്ങളുടെ മൊബൈലിലുണ്ട്. ഒരിക്കല്‍ നിങ്ങള്‍ അത് ബാങ്കില്‍ നിക്ഷേപിച്ചാല്‍, നിങ്ങള്‍ക്കു പിന്നീടൊരിക്കലും ബാങ്കിനു വെളിയില്‍ കാത്തു നില്‌ക്കേണ്ടി വരില്ല. എടിഎമ്മിനു മുന്നില്‍ ക്യൂവില്‍ നില്‍ക്കേണ്ടി വരില്ല, വെറുതെ സമയം പാഴാക്കേണ്ടി വരില്ല. ഇതെല്ലാം പത്രങ്ങളിലും ടിവിയിലും പരസ്യം ചെയ്തിരുന്നു. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം ഉണ്ടെങ്കില്‍ ആ പണം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വഴി നിങ്ങള്‍ക്ക് എന്തും വാങ്ങിക്കാം. ചെക്കുകള്‍ മടങ്ങിയേക്കാം. എന്നാല്‍ ഈ സംവിധാനത്തില്‍ നിങ്ങള്‍ പണമടച്ചാലുടന്‍ ഒരു രസീത് നിങ്ങള്‍ക്കു ലഭിക്കും. അപ്പോള്‍ തന്നെ നിങ്ങള്‍ക്കു മനസിലാക്കാം പണം കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു എന്ന്. ഇവിടെ ഒന്നും മടങ്ങാനില്ല. അപ്പോള്‍ തന്നെ വിവരം അറിയാം പണം വിജയകരമായി കൈമാറ്റം ചെയ്യപ്പെട്ടോ ഇല്ലയോ എന്ന്.

സഹോദരീ സഹോദരന്മാരെ, ഇന്ത്യയ്ക്ക് വളരെ വേഗത്തില്‍ പുരോഗമിക്കേണ്ടതുണ്ട്. ഈ നോട്ടുകെട്ടുകളും പണക്കൂമ്പാരവുമെല്ലാം നമ്മുടെ സമ്പദ് വ്യവസ്ഥയെ ഞെരുക്കുകയാണ്. അവ മനുഷ്യരെ അഴിമതിയിലേയ്ക്ക് നയിക്കുന്നു, കള്ളപ്പണത്തിലേയ്ക്ക് നയിക്കുന്നു, പാവങ്ങളുടെ ശേഷി കുറയുന്നു. ആയിരം രൂപയുടെ നോട്ടാണ് ആദ്യം ആവശ്യപ്പെടുക, നൂറിന്റെതല്ല. അതുപോലെയാണ് സമ്പന്നര്‍ക്കാണ് പ്രാധാന്യം ലഭിച്ചിരുന്നത്, പാവപ്പെട്ടവര്‍ക്കല്ല. ഇന്ന് പാവപ്പെട്ടവര്‍ ശക്തരായിരിക്കുന്നു. നൂറിന്റെ നോട്ടിന് നല്ല ശക്തിയുണ്ട്. ഇലക്ട്രോണിക് വാലറ്റിനെ കുറിച്ച് നിങ്ങള്‍ മനസിലാക്കിയാല്‍, നിങ്ങളുടെ ബാങ്കിനെ മൊബൈല്‍ ഫോണിലാക്കിയാല്‍ പിന്നെ നിങ്ങള്‍ ബാങ്കുകള്‍ക്കു മുന്നില്‍ ക്യൂ നില്‌ക്കേണ്ടതില്ല. ബാങ്ക് നിങ്ങളുടെ മൊബൈലിനുമുന്നില്‍ ക്യൂ നില്ക്കും. ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, എന്റെ സഹപൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു, എന്നെ വിമര്‍ശിക്കുന്ന മാധ്യമ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു, മോദിയെ വിമര്‍ശിക്കുന്നത് നിങ്ങളുടെ അവകാശമാണ്. നിങ്ങള്‍ അദ്ദേഹത്തെ വിമര്‍ശിക്കണം. ക്യൂവില്‍ നില്ക്കുന്ന മനുഷ്യരുടെ കഷ്ടസ്ഥിതി കാണിച്ചു തന്നാല്‍ എനിക്ക് വിമര്‍ശനത്തെ കുറിച്ച് പരാതി ഇല്ല. പക്ഷെ ബാങ്കിനു മുന്നില്‍ ക്യൂ നില്‌ക്കേണ്ടതില്ല എന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം. ബാങ്ക് അവരുടെ മൊബൈല്‍ ഫോണിനു മുന്നിലെ ക്യൂവില്‍ എത്തിക്കൊള്ളും. നിങ്ങളുടെ മൊബൈല്‍ ഫോണില്‍ തങ്ങളെ ഉള്‍പ്പെടുത്തുന്നതിന് ബാങ്ക് നിങ്ങളുടെ പക്കലേയ്ക്ക് വരും. ആ ദിനങ്ങള്‍ നിങ്ങള്‍ക്കും വന്നു ചേരട്ടെ. സാങ്കേതിക വിദ്യ ലഭ്യമാണ്. സംവിധാനം യഥാസ്ഥാനത്തുണ്ട്.

സഹോദരീ സഹോദരന്മാരെ, ഇനി മേല്‍ രാജ്യം അഴിമതിയും കള്ള നോട്ടും, കള്ളപ്പണവും പൊറുപ്പിക്കില്ല. ഇടത്തരക്കാരെ ചൂഷണം ചെയ്യാനുള്ള ആ കളി, പാവപ്പെട്ടവരെ കൊള്ളയടിക്കാനുള്ള നീക്കം, ഇനി നടക്കില്ല. അതിനാണ് എനിക്ക് നിങ്ങളുടെ ആശീര്‍വാദം വേണ്ടത്. നിങ്ങള്‍ നിന്നുകൊണ്ട് കൈയടിച്ച് എന്നെ അനുഗ്രഹിക്കുക. ഗുജറാത്തിലെ എന്റെ സഹോദരീ സഹോദരന്മാരെ, ദീസയിലെ എന്റെ സഹോദരീ സഹോദരന്മാരെ, എഴുന്നേറ്റു നിന്ന് എന്നെ അനുഗ്രഹിക്കുക .നിങ്ങളുടെ സര്‍വശക്തിയോടും കൂടി എന്നെ അനുഗ്രഹിക്കുക.

ഭാരത് മാതാ കീ ജയ്

ഭാരത് മാതാ കീ ജയ്

ഭാരത് മാതാ കീ ജയ്

ഈ യുദ്ധം ഇന്ത്യയുടെ ഭാഗഥേയം മാറ്റി എഴുതാനാണ്. അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കാനാണ്. വ്യാജ കറന്‍സിയില്‍ നിന്ന് ഈ രാജ്യത്തെ രക്ഷിക്കാനാണ്. ഈ യുദ്ധത്തില്‍ ബനസ് എന്നെ അനുഗ്രഹിച്ചിരിക്കുന്നു. എനിക്ക് നിങ്ങളോട് അകമഴിഞ്ഞ നന്ദിയുണ്ട്. അകമഴിഞ്ഞ നന്ദി. ഒരിക്കല്‍ കൂടി പറയൂ, ഭാരത് മാതാ കീ ജെയ്. ഉച്ചത്തില്‍ സര്‍വശക്തിയുമെടുത്ത് പറയൂ, ഈ രാജ്യം മുഴുവന്‍ നിങ്ങളെ കേള്‍ക്കുന്നുണ്ട്.

ഭാരത് മാതാ കീ ജയ്

ഭാരത് മാതാ കീ ജയ്

ഭാരത് മാതാ കീ ജയ്

വളരെ നന്ദി