Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഛബഹര്‍ ഇടനാഴി ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ (മെയ് 23, 2016)

ഛബഹര്‍ ഇടനാഴി ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ (മെയ് 23, 2016)


ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ബഹുമാനപ്പെട്ട പ്രസിഡന്റ് ഡോ. ഹസന്‍ റൗഹാനി, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്റെ ബഹുമാനപ്പെട്ട പ്രസിഡന്റ് ഡോ. അഷ്‌റഫ് ഘനി, ബഹുമാനപ്പെട്ട മന്ത്രിമാരേ, സഹോദരീസഹോദരന്മാരേ,

പേര്‍ഷ്യയിലെ ഒരു പ്രശസ്ത കവിയായ ഫാഫിസ് ഒരിക്കല്‍ പറഞ്ഞു:

അകന്നുകഴിയുന്ന നാളുകള്‍ക്ക് അറുതിയായി; കാത്തിരിപ്പിന്റെ രാത്രിയുടെ അന്ത്യയാമമെത്തി; നമ്മുടെ സൗഹൃദം ശാശ്വതമായിരിക്കും.

നാമിന്ന് ചരിത്രസൃഷ്ടിക്കു സാക്ഷികളാകുകയാണ്. നമ്മുടെ മൂന്നു രാജ്യങ്ങളിലെ ജനതയ്ക്കു വേണ്ടി മാത്രമല്ല; ഈ മേഖലയ്ക്കാകെ വേണ്ടി. പരസ്പരബന്ധം സ്ഥാപിക്കുകയെന്നതു മനുഷ്യന്റെ അടിസ്ഥാനത്വരകളില്‍ ഒന്നാണ്. ഇന്നു നാം അതിനുള്ള ശ്രമത്തിലാണ്. ഈ സവിശേഷമായ ചടങ്ങിന് ആതിഥ്യമരുളിയതിനു നാം ബഹുമാനപ്പെട്ട റൗഹാനിയോടു കടപ്പെട്ടിരിക്കുന്നു. താങ്കളുടെ സാന്നിധ്യത്തിനു നന്ദി, പ്രസിഡന്റ് അഷ്‌റഫ് ഘനി. ഇതു സത്യത്തില്‍ സവിശേഷമാണ്. ഇവിടെ നില്‍ക്കാന്‍ കഴിയുന്നത് അംഗീകാരമാണ്. ബഹുമാനപ്പെട്ട റൗഹാനിയും പ്രസിഡന്റ് ഘനിയും ഞാനും ഏറെ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളാണു നമുക്കു പരമപ്രധാനം. പൊതു ആവശ്യങ്ങള്‍ക്കായി നാം ഒരുമിച്ചുനില്‍ക്കുകയാണ്. ശാന്തിയുടെയും അഭിവൃദ്ധിയുടെയും പുതിയ പാതകള്‍ തീര്‍ക്കുകയാണു നമ്മുടെ പൊതുലക്ഷ്യം. നമുക്കു ലോകവുമായി ബന്ധം സ്ഥാപിക്കേണ്ടിയിരിക്കുന്നു. പക്ഷേ, നമുക്കിടയിലുള്ള മെച്ചപ്പെട്ട ബന്ധത്തിനാണു മുന്‍ഗണന. ഇത് ഈ മേഖലയില്‍ പുതുപ്രഭാതത്തിനു നാന്ദി കുറിക്കും.

വിശിഷ്ട വ്യക്തിത്വങ്ങളേ,

നമ്മുടെ പൗരാണിക ബന്ധത്തെയും സമ്പന്നതയെയും കുറിച്ച് ഇറാനും അഫ്ഗാനിസ്ഥാനും ഇന്ത്യക്കും വ്യക്തമായ ബോധ്യമുണ്ട്. നൂറ്റാണ്ടുകളായി കലയും സംസ്‌കാരവും ആശയങ്ങളും വിജ്ഞാനവും ഭാഷയും പാരമ്പര്യങ്ങളും നമുക്കിടയില്‍ സ്‌നേഹബന്ധം നിലനിര്‍ത്തിയിട്ടുണ്ട്. ചരിത്രത്തിലെ വിനാശകരമായ നാളുകളില്‍ പോലും നാം തമ്മിലുള്ള അടുപ്പത്തിനു കുറവുണ്ടായില്ല. ഇന്നു നാം പരസ്പരബന്ധത്തിന്റെ പുതു അധ്യായങ്ങള്‍ രചിക്കാനാണ് ഒത്തുകൂടിയിരിക്കുന്നത്.

വിശിഷ്ട വ്യക്തിത്വങ്ങളേ,

അല്‍പം മുമ്പ് ഒപ്പുവെക്കപ്പെട്ട ട്രൈലാറ്ററല്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ട്രാന്‍സിറ്റ് കോറിഡോര്‍ യാഥാര്‍ഥ്യമാക്കാനുള്ള കരാര്‍ ഈ മേഖലയുടെ ചരിത്രം തിരുത്താന്‍ പര്യാപ്തമാണ്. നാം മൂന്നു രാഷ്ട്രങ്ങള്‍ തമ്മില്‍ ഇഴുകിച്ചേരുന്നതിനുള്ള പുതിയൊരു അടിത്തറയാണത്. മേഖലയിലാകെ ഒരു തടസ്സവുമില്ലാതെ വാണിജ്യം അഭിവൃദ്ധിപ്പെടുന്നതിന് ഇതു സഹായിക്കും. മൂലധനവും സാങ്കേതികവിദ്യയും ലഭ്യമാകുന്നതോടെ ഛബഹറില്‍ വ്യാവസായിക അടിസ്ഥാനസൗകര്യ വികസനം യാഥാര്‍ഥ്യമാകും. ഗ്യാസധിഷ്ഠിത വളംനിര്‍മാണ പ്‌ളാന്റുകളും പെട്രോകെമിക്കലുകളും ഔഷധനിര്‍മാണമേഖലയും ഐ.ടിയും ഇതില്‍ ഉള്‍പ്പെടും. ഇടനാഴിയുടെ മുഖ്യനാഡിയായി പ്രവര്‍ത്തിക്കുക ഇറാനിലെ ഛബഹര്‍ തുറമുഖമായിരിക്കും. ഒമാന്‍ ഉള്‍ക്കടലിന്റെ പ്രവേശനഭാഗത്തു തന്ത്രപ്രധാനമായ സ്ഥാനത്താണീ തുറമുഖം. ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി വാണിജ്യബന്ധം സ്ഥാപിക്കാന്‍ ഫലപ്രദവും സൗകര്യപ്രദവുമായ ഒരു പാത ഇതിലൂടെ സൃഷ്ടിക്കപ്പെടും. ഈ കരാറില്‍നിന്നുള്ള സാമ്പത്തിക നേട്ടം കേവലം മൂന്നു രാജ്യങ്ങള്‍ക്കു മാത്രമായിരിക്കില്ല. മധ്യേഷ്യന്‍ രാഷ്ട്രങ്ങള്‍ക്കെല്ലാം ഇതു ഗുണം ചെയ്യും. ഇന്റര്‍നാഷണല്‍ നോര്‍ത്ത് സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോറുമായി ബന്ധപ്പെടുത്തപ്പെടുന്നതോടെ ഒരറ്റത്ത് ദക്ഷിണേഷ്യയുമായും മറ്റേ അറ്റത്ത് യൂറോപ്പുമായും ബന്ധപ്പെടാന്‍ സാധിക്കും. പഠനങ്ങള്‍ വെളിവാക്കുന്നത് ഈ ഇടനാഴി പ്രവര്‍ത്തനക്ഷമമാകുന്നതോടെ യൂറോപ്പിലേക്കു ചരക്കു കടത്താനുള്ള ചെലവു പകുതിയായി കുറയുമെന്നാണ്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയുമായും തെക്കുകിഴക്കന്‍ ഏഷ്യയുമായും ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുള്ള കരമാര്‍ഗമുള്ള പാതകളുമായി കാലക്രമേണ ഇതിനെ ബന്ധപ്പെടുത്തുന്നതിനെക്കുറിച്ചു പോലും ആലോചിക്കാവുന്നതാണ്.

വിശിഷ്ടവ്യക്തിത്വങ്ങളേ,

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ലോകം സവിശേഷമായ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ, അതിന്റേതായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുമുണ്ട്. ഈ നൂറ്റാണ്ടിന് അനുയോജ്യമായ ആഗോളബന്ധങ്ങളാണ് ഇപ്പോഴാവശ്യം. അതല്ലാതെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ചിന്തകളല്ല. രാജ്യാന്തര ബന്ധങ്ങള്‍ക്ക് ഇപ്പോള്‍ അടിസ്ഥാനം വിശ്വാസമാണ്, സംശയമല്ല; സഹകരണമാണ്, അധീശത്വമല്ല; ഉള്‍ച്ചേര്‍ക്കലാണ്, പുറംതള്ളലല്ല. ഛഹബാര്‍ കരാറിന്റെ പിന്നിലുള്ള വികാരവും അതു തന്നെയാണ്. നമ്മുടെ ജനതയ്ക്ക് ഇതു ശാന്തിയുടെയും അഭിവൃദ്ധിയുടെയും ഇടനാഴിയായിരിക്കും. സാമ്പത്തികവളര്‍ച്ചയ്ക്കും ശാക്തീകരണത്തിനുമുള്ള താല്‍പര്യമായിരിക്കും ഇതിനെ മുന്നോട്ടു നയിക്കുന്നത്. മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടു സൃഷ്ടിക്കാതെ നമ്മുടെ സുരക്ഷ ഇതിലൂടെ ഉറപ്പാക്കാന്‍ സാധിക്കും. ഇതു നമുക്കിടയിലുള്ള അതിര്‍വരമ്പുകളെ ഇല്ലാതാക്കുകയും മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തില്‍ പുതിയ അളവുകോല്‍ രൂപീകൃതമാകുന്നതിനെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും. നാമെല്ലാം ആഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതുമായ സൗഹാര്‍ദപരവും ആരോഗ്യകരവുമായ അയല്‍പക്കം കെട്ടിപ്പടുക്കാന്‍ സഹായിക്കുകയും ചെയ്യും.

വിശിഷ്ട വ്യക്തിത്വങ്ങളേ,

നമുക്കു ചുറ്റുമുള്ള ലോകം അടിസ്ഥാനപരമായിത്തന്നെ മാറുകയാണ്. പരസ്പരം ബന്ധപ്പെടാനുള്ള സമഗ്രപദ്ധതിയുടെ കുറവു മാത്രമല്ല നമ്മുടെ രാഷ്ട്രങ്ങളുടെ വളര്‍ച്ചയെ പരിമിതപ്പെടുത്തുന്നത്. രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക സമ്മര്‍ദം സൃഷ്ടിക്കുന്ന അടിയൊഴുക്കുകളും പടിഞ്ഞാറന്‍ ഏഷ്യയില്‍ വ്യാപിക്കുകയാണ്. ഇന്‍ഡോ-പസഫിക്കില്‍ രാഷ്ട്രീയ മല്‍സരവും സാമ്പത്തിക അവസരങ്ങളും വര്‍ധിക്കുന്നത് ഏഷ്യന്‍ വ്യവസ്ഥിതിയില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നു. ആഗോളസമ്പദ്‌വ്യവസ്ഥ അനിശ്ചിതത്വത്തില്‍നിന്നും ദൗര്‍ബല്യത്തില്‍നിന്നും കരകയറാനിരിക്കുന്നതേ ഉള്ളൂ. തീവ്ര ആശയങ്ങളും തീവ്രവാദവും നമ്മുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ഭീഷണി ഉയര്‍ത്തുകയാണ്. ഈ വിപരീതസാഹചര്യത്തിലും നാം മൂന്നു രാഷ്ട്രങ്ങളും ഏറ്റവും സാധ്യതയുള്ള വിഭവത്താല്‍ അനുഗൃഹീതമാണ്- നമ്മുടെ യുവത്വം. ഈ മൂന്നു രാജ്യങ്ങളിലും ആകെ ജനസംഖ്യയുടെ 60 ശതമാനത്തിലേറെ 30 വയസ്സിനു കീഴെ പ്രായമുള്ളവരാണെന്നാണു കണക്ക്. രാഷ്ട്രങ്ങളുടെയും ഈ മേഖലയുടെയും വികാസത്തിനുള്ള സ്വത്താണവര്‍. അവര്‍ അറിവിലേക്കും നൈപുണ്യത്തിലേക്കും വ്യവസായങ്ങളിലേക്കും സംരംഭങ്ങളിലേക്കും കടന്നെത്തേണ്ടത് നമ്മുടെ ആവശ്യമാണ്. അവര്‍ തോക്കുകള്‍ക്കോ ഹിംസയ്‌ക്കോ ഇരകളായിത്തീരാന്‍ പാടില്ലതാനും. ഛബഹാര്‍ കരാര്‍ വാണിജ്യം വികസിക്കാനും നിക്ഷേപം ആകര്‍ഷിക്കപ്പെടാനും അടിസ്ഥാനസൗകര്യം വര്‍ധിക്കാനും വ്യവസായം വികസിക്കാനും യുവാക്കള്‍ക്കു തൊഴിലവസരം പ്രദാനം ചെയ്യാനും സഹായകമാകുമെന്ന കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. നിരപരാധികളെ കൊലപ്പെടുത്താനും അംഗവിഹീനരാക്കാനും മാത്രമായി നിലകൊള്ളുന്നവരെ നേരിടാന്‍ പരസ്പരം കരുത്താകാനുള്ള നമ്മുടെ ശേഷി വര്‍ധിപ്പിക്കാന്‍ ഈ കരാര്‍ സഹായിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും അനുഗുണമായിത്തീരും അതിന്റെ വിജയം.

വിശിഷ്ട വ്യക്തിത്വങ്ങളേ,

പരസ്പരബന്ധം വിപുലപ്പെടുത്താനുള്ള നമ്മുടെ യാത്രയുടെ തുടക്കം മാത്രമായിരിക്കണം വാണിജ്യവും ഗതാഗതമാര്‍ഗവുമെന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്. എന്റെ കാഴ്ചപ്പാടനുസരിച്ച്, ഇറാനും അഫ്ഗാനിസ്ഥാനും ഇന്ത്യയുമായുള്ള പരസ്പരബന്ധത്തിന്റെ വ്യാപ്തി സംസ്‌കാരം മുതല്‍ വാണിജ്യം വരെയും പാരമ്പര്യം മുതല്‍ സാങ്കേതികവിദ്യ വരെയും നിക്ഷേപം മുതല്‍ ഐ.ടി. വരെയും സേവനങ്ങള്‍ മുതല്‍ തന്ത്രങ്ങള്‍ വരെയും ജനതകള്‍ മുതല്‍ രാഷ്ട്രീയം വരെയും പരന്നുകിടക്കുന്നതായിരിക്കണം.

ഒരര്‍ഥത്തില്‍, അത് മെച്ചപ്പെട്ട പരസ്പരബന്ധത്തിന്റെ ആവശ്യകത തിരിച്ചറിയാനുള്ള, സമാധാനം സ്ഥാപിക്കാനും സുസ്ഥിരത സൃഷ്ടിക്കാനുമുള്ള, സാമ്പത്തികഭദ്രത ഉണ്ടാക്കിയെടുക്കാനും പുതിയ വാണിജ്യബന്ധങ്ങള്‍ സ്ഥാപിക്കാനുമുള്ള, തീവ്രവാദം അവസാനിപ്പിക്കാനും ഭീകരവാദത്തിന്റെ നിഴല്‍പ്പാടുകള്‍ മായ്ക്കാനുമുള്ള, അതിരുകള്‍ ഭേദിക്കാനും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ മാധുര്യം പ്രചരിപ്പിക്കാനുമുള്ള പ്രതിജ്ഞയാണ്.

ചരിത്രം ഈ ഉദ്യമത്തെ പിന്‍തിരിഞ്ഞുനോക്കുക ആദരപൂര്‍വവും അഭിനന്ദനപൂര്‍വവും ആയിരിക്കും. ഇതിനു നേതൃത്വം നല്‍കിയ വിശിഷ്ടവ്യക്തിത്വങ്ങളായ റൗഹാനിയെയും ഘനിയെും ഞാന്‍ അഭിനന്ദിക്കുന്നു.

എല്ലാവര്‍ക്കും നന്ദി. വളരെയധികം നന്ദി.