Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജാമിയത് ഉലമ-ഇ-ഹിന്ദി നേതാക്കള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ജാമിയത് ഉലമ-ഇ-ഹിന്ദി നേതാക്കള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


ജാമിയത് ഉലമ-ഇ-ഹിന്ദിക്കു കീഴിലുള്ള മുസ്ലീം സമുദായത്തില്‍പ്പെട്ട 25 നേതാക്കള്‍ നേതാക്കള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

പ്രതിനിധിസംഘത്തെ സ്വാഗതംചെയ്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ. അജിത് ദോവല്‍ ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും രാഷ്ട്രത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടത് ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉത്തരവാദിത്തമാണെന്നു ചൂണ്ടിക്കാട്ടി.

പ്രതിനിധിസംഘാംഗങ്ങള്‍ ശ്രീ. ദോവലിനോടു യോജിച്ചു. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം പിന്‍തുടര്‍ന്ന് ഒറ്റക്കെട്ടായി രാജ്യത്തെ മുന്നോട്ടു നയിക്കുകയായിരിക്കണം ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ അഭിനന്ദിച്ച സംഘം, രാജ്യത്താകമാനമുള്ള ജനങ്ങള്‍ക്ക് അദ്ദേഹത്തിലുള്ള വിശ്വാസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിവൃദ്ധിയും സൗഖ്യവും ഉറപ്പുവരുത്തുന്നതിനു സഹായകമാകുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതില്‍ തുല്യപങ്കാളിത്തം വഹിക്കാന്‍ മുസ്ലീം സമൂഹം അങ്ങേയറ്റം തല്‍പരരാണെന്ന് അവര്‍ പറഞ്ഞു.
ഭീകരവാദം വലിയൊരു വെല്ലുവിളിയാണെന്നു ചൂണ്ടിക്കാട്ടിയ സംഘം, തങ്ങളുടെ എല്ലാ കരുത്തും ഉപയോഗിച്ച് അതിനെ തടയാനുള്ള പൊതുവായ പ്രതിജ്ഞാബദ്ധത അറിയിച്ചു. രാഷ്ട്ര സുരക്ഷയുടെയോ ക്ഷേമത്തിന്റെയോ കാര്യത്തില്‍ ഒരു സാഹചര്യത്തിലും ആരും വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലെന്ന് ഉറപ്പുവരുത്തേണ്ടത് മുസ്ലീം സമുദായത്തിന്റെ ഉത്തരവാദിത്തമാണെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യക്കെതിരായ ഒരു ഗൂഢാലോചനയും വിജയിക്കാന്‍ മുസ്ലീം സമുദായം സമ്മതിക്കരുതെന്നും അവര്‍ പറഞ്ഞു.
കാശ്മീര്‍ താഴ്‌വരയിലെ സാഹചര്യത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയ സംഘാംഗങ്ങള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കൂ എന്നു വ്യക്തമാക്കുകയും ചെയ്തു.

മുത്തലാഖിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി കൈക്കൊണ്ട നിലപാടിനെ അവര്‍ പ്രശംസിച്ചു.

ഗവണ്‍മെന്റ് പദ്ധതികളായ ക്യാഷ്‌ലെസ് ഇടപാടുകളും സ്റ്റാര്‍ട്ടപ്പുകളും നിതി ആയോഗ് അടുത്തിടെ സംഘടിപ്പിച്ച ഹാക്കത്തോണും മറ്റും വഴി തങ്ങളുടെ സ്ഥാപനങ്ങള്‍ക്കുണ്ടായ നേട്ടങ്ങള്‍ സംഘാംഗങ്ങളില്‍പെട്ട, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ വിശദീകരിച്ചു.

കേന്ദ്ര ഗവണ്‍മെന്റിനു കീഴില്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനെ സംഘം പ്രശംസിച്ചു.

പ്രതിനിധിസംഘാംഗങ്ങളെ സ്വാഗതം ചെയ്യവേ, ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് മൈത്രിയും കരുത്തുമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പൗരന്മാരെ വേര്‍തിരിച്ചു കാണാനുള്ള അവകാശം ഗവണ്‍മെന്റിന് ഇല്ലെന്നു വ്യക്തമാക്കിയ അദ്ദേഹം, നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷതയെന്നു ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഭീകരവാദത്തിന്റെ ഇരകളായിത്തീരാന്‍ ഇന്ത്യയുടെ പുതുതലമുറയെ അനുവദിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുത്തലാഖ് പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ മുസ്ലീം സമുദായം അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ പരിഷ്‌കാരം നടപ്പാക്കാനുള്ള ഉത്തരവാദിത്തം ഇവിടെ കൂടിയിരിക്കുന്നവര്‍ ഏറ്റെടുക്കണമെന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ജാമിയത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാനാ ക്വാറി സയ്യിദ് മുഹമ്മദ് ഉസ്മാന്‍ മാന്‍സുര്‍പുരി, ജാമിയത് ഉലമ-ഇ-ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാനാ മഹമൂദ് എ. മദനി, അന്‍ജുമാന്‍ ഇ ഇസ്ലാം പ്രസിഡന്റ് ഡോ. സാഹിര്‍ ഐ. കാസി, പ്രഫ. അഖ്താറുല്‍ വാസി, മൗലാനാ ബദറുദ്ദീന്‍ അജ്മല്‍ തുടങ്ങിയവരാണു സംഘത്തിലുണ്ടായിരുന്നത്.