പിഎം ഇന്ത്യ
ഇസ്രായേലിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദർശനത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 26-ന് ജറുസലേമിൽ വെച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഔദ്യോഗിക ചർച്ചകൾ നടത്തി.
ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഇരു പ്രധാനമന്ത്രിമാരും സമഗ്രമായ ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള വിശ്വാസവും സൗഹൃദവും പ്രതിഫലിപ്പിച്ചുകൊണ്ട്, ഉഭയകക്ഷി ബന്ധത്തെ “സമാധാനം, നവീകരണം, സമൃദ്ധി എന്നിവയ്ക്കായുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തം” എന്ന നിലയിലേക്ക് ഉയർത്താൻ നേതാക്കൾ തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെ താൽപ്പര്യങ്ങളുടെയും വർദ്ധിച്ചുവരുന്ന യോജിപ്പിന്റെയും, സുരക്ഷിതവും സമൃദ്ധവുമായ ഭാവിയിലേക്കുള്ള പങ്കിട്ട കാഴ്ചപ്പാടിന്റെയും പ്രതീകമാണ് ഈ പദവി ഉയർത്തൽ.
ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി സഹകരണത്തിൽ, വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തുകയും വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ബഹിരാകാശം, ഊർജ്ജം, നിർണ്ണായക സാങ്കേതികവിദ്യകൾ, സൈബർ സുരക്ഷ, വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ സഹകരണം കൂടുതൽ വിപുലീകരിക്കാൻ സമ്മതിക്കുകയും ചെയ്തു. കൃഷി, ജല മാനേജ്‌മെന്റ്, സ്റ്റാർട്ടപ്പുകൾ, ഫിൻടെക്, ഡിജിറ്റൽ ഹെൽത്ത് കെയർ, ബയോടെക്‌നോളജി, അഡ്വാൻസ്ഡ് ഫാർമ എന്നീ മേഖലകളിൽ ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തത്തിനുള്ള വലിയ സാധ്യതകളെ അവർ അടിവരയിട്ട് പറഞ്ഞു. ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി വിനിമയ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള പുതിയ സംരംഭങ്ങളെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം പൂർത്തിയാക്കാൻ ആഹ്വാനം ചെയ്ത അവർ, ഉഭയകക്ഷി നിക്ഷേപ ഉടമ്പടി, ഇന്ത്യ-ഇസ്രായേൽ ഇന്നൊവേഷൻ ബ്രിഡ്ജ്, കാർഷിക മേഖലയ്ക്കായുള്ള ഇന്ത്യ-ഇസ്രായേൽ ഇന്നൊവേഷൻ സെന്റർ, ഇന്ത്യ-ഇസ്രായേൽ ഇൻഡസ്ട്രിയൽ R&D ആൻഡ് ഇന്നൊവേഷൻ ഫണ്ട് എന്നിവ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-ശാസ്ത്രീയ സഹകരണം ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് വിലയിരുത്തി. കൂടാതെ, ഇന്ത്യയുടെ പ്രതിഭയുള്ള തൊഴിൽ ശക്തിയെയും ഇസ്രായേലിന്റെ നവീന ആശയങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് AI, സെമികണ്ടക്ടറുകൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളിൽ കൂടുതൽ സഹകരണത്തിന് അവർ ആഹ്വാനം ചെയ്തു.
ഇരു നേതാക്കളും പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളും ചർച്ച ചെയ്തു. ഗാസ സമാധാന പദ്ധതിക്ക് പ്രധാനമന്ത്രി തന്റെ പിന്തുണ അറിയിക്കുകയും, ഈ സംരംഭം മേഖലയിൽ സമാധാനവും സുസ്ഥിരതയും കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഐഎംഇസി (IMEC), ഐ2യു2 (I2U2) പദ്ധതികളിൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണം വേണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു. ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടം ശക്തിപ്പെടുത്താനുള്ള തങ്ങളുടെ ദൃഢനിശ്ചയവും അവർ വ്യക്തമാക്കി. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ഇസ്രായേൽ നൽകുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി നെതന്യാഹുവിനോട് നന്ദി രേഖപ്പെടുത്തി.
ചർച്ചകൾക്ക് ശേഷം നിരവധി കരാറുകളും ധാരണാപത്രങ്ങളും കൈമാറി [Link]. ഈ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഉഭയകക്ഷി പങ്കാളിത്തത്തിന്റെ ഭാവി പ്രവർത്തനരേഖ വ്യക്തമാക്കുന്ന സംയുക്ത പ്രസ്താവനയും അംഗീകരിച്ചു [Link].
തനിക്ക് ലഭിച്ച സ്നേഹോഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി നെതന്യാഹുവിനോട് നന്ദി പറഞ്ഞു.
***
NK