Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുച്ചേരിയിൽ 2,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുച്ചേരിയിൽ 2,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പുതുച്ചേരിയിൽ 2,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു. ജനങ്ങളുടെ ജീവിതം മാറ്റിമറിക്കാനുതകുന്ന അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകൾ ഇവയിൽ ഉൾപ്പെടുന്നു.

“സിദ്ധന്മാരുടെയും വിശുദ്ധരുടെയും കവികളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും നാടാണ് പുതുച്ചേരി. ഇവിടെയാണ് മഹാകവി സുബ്രഹ്മണ്യ ഭാരതി ദേശീയതയുടെ അഗ്നി പടർത്തിയത്, ശ്രീ അരബിന്ദോയും അമ്മയും ലോകത്തിന് ആത്മീയ ദർശനം നൽകിയതും ഇവിടെയാണ്.”സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ബിസിനസ്, വിദ്യാഭ്യാസം, ആത്മീയത, ടൂറിസം എന്നിവയെ പ്രതിനിധീകരിക്കുന്ന ‘BEST’ പുതുച്ചേരി എന്ന തന്റെ മന്ത്രം പ്രധാനമന്ത്രി ആവർത്തിച്ചു. “കഴിഞ്ഞ നാലര വർഷത്തിനിടയിൽ, ഈ ദർശനം മികച്ച ഭരണത്തിലേക്കും വികസനത്തിലേക്കും നയിച്ചു, പ്രതിശീർഷ വരുമാനത്തിലെ വർദ്ധനവും രാജ്യത്തെ ഏറ്റവും ഉയർന്ന സാമൂഹിക പുരോഗതി സൂചിക നിലവാരവും ഇതിന് തെളിവാണ്,” ശ്രീ മോദി എടുത്തുപറഞ്ഞു.

അടിസ്ഥാന സൗകര്യവികസനത്തിന് രാജ്യത്തുടനീളം നൽകുന്ന വലിയ പ്രാധാന്യം ചൂണ്ടിക്കാട്ടി, ഈ വർഷത്തെ ബജറ്റിൽ റെക്കോർഡ് തുകയായ 12 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുള്ള കാര്യം പ്രധാനമന്ത്രി പരാമർശിച്ചു. “മുമ്പ് സംസ്ഥാനങ്ങൾക്ക് മാത്രം പരിമിതപ്പെടുത്തിയിരുന്ന ‘സംസ്ഥാനങ്ങൾക്കുള്ള മൂലധന നിക്ഷേപത്തിനുള്ള പ്രത്യേക സഹായം’ പദ്ധതിയിൽ ഇപ്പോൾ പുതുച്ചേരിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്; റോഡുകൾ, കുടിവെള്ള വിതരണം, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങൾക്കായി കൂടുതൽ ഫണ്ട് ഇത് ഉറപ്പാക്കും,” ശ്രീ മോദി അഭിപ്രായപ്പെട്ടു.

“ശക്തവും ശാക്തീകരിക്കപ്പെട്ടതുമായ യുവത്വമാണ് നമ്മുടെ വളർച്ചയുടെ അടിത്തറ. അവരുടെ സ്വപ്നങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നു.” പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പുതുതായി ഉദ്ഘാടനം ചെയ്ത എൻ.ഐ.ടി കാരയ്ക്കലിലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം എഞ്ചിനീയറിംഗ് ബ്ലോക്കും ആധുനിക ഹോസ്റ്റൽ സൗകര്യങ്ങളും, പോണ്ടിച്ചേരി സർവ്വകലാശാലയിലെ അടിസ്ഥാന സൗകര്യ വികസനവും സാങ്കേതിക വിദ്യാഭ്യാസത്തെ ഗണ്യമായി ശക്തിപ്പെടുത്തുമെന്നും നിരവധി വിദ്യാർത്ഥികൾക്ക് പിന്തുണയേകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 
ദീർഘകാലമായി നിലനിന്നിരുന്ന ആയിരക്കണക്കിന് ഒഴിവുകൾ നികത്തിക്കൊണ്ട് ഗവണ്മെന്റ് ഉദ്യാഗങ്ങളിൽ ചേർന്ന യുവാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.

ലോകം നിലവിൽ ശുദ്ധവും ഹരിതവുമായ ഗതാഗത സൗകര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇലക്ട്രിക് വാഹനങ്ങൾ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ശ്രീ മോദി നിരീക്ഷിച്ചു. പുതുച്ചേരിയെപ്പോലുള്ളൊരു വിനോദസഞ്ചാര കേന്ദ്രത്തിൽ, പിഎം ഇ-ബസ് സേവയ്ക്ക് കീഴിൽ ഇന്ന് ലഭ്യമാക്കുന്ന ഇലക്ട്രിക് ബസുകൾ മലിനീകരണം കുറയ്ക്കുന്നതിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, കുടുംബങ്ങൾക്ക് സ്ഥിരതയും അന്തസ്സും നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഭവന പദ്ധതികളെക്കുറിച്ചും പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം എന്നിവിടങ്ങങ്ങൾക്കായുള്ള നൂറുകണക്കിന് കോടി രൂപയുടെ പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിനുള്ള സമുദ്രജല ശുദ്ധീകരണ പ്ലാന്റുകൾ, മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, കാലവർഷക്കാലത്തെ വെള്ളപ്പൊക്കവും വെള്ളക്കെട്ടും കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. “പുതുച്ചേരിയിലെ ജനങ്ങൾക്ക് ജീവിതസൗകര്യങ്ങളൊരുക്കുന്നതിനാണ് ഞങ്ങളുടെ എല്ലാ ശ്രമങ്ങളും”, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

മനുഷ്യവിഭവശേഷി ശക്തമായിരിക്കുമ്പോൾ മാത്രമേ ഏതൊരു രാജ്യത്തിനും പുരോഗതി കൈവരിക്കാൻ കഴിയൂ എന്നും അതിനാൽ ആരോഗ്യ സംരക്ഷണത്തിനാണ് ഗവണ്മെന്റ് പ്രഥമ പരിഗണന നൽകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആരോഗ്യ സംരക്ഷണം എല്ലാവർക്കും പ്രാപ്യവും ലഭ്യവും താങ്ങാനാവുന്നതുമായിരിക്കണമെന്ന വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു, ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന് കുടുംബങ്ങൾക്ക് ഈ കാഴ്ചപ്പാട് ഇതിനകം തന്നെ പ്രാവർത്തികമാക്കിയുട്ടുണ്ട്. പുതുച്ചേരിയിലെ ഒരു പൗരനും ചികിത്സയ്ക്കായി ഇനി ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ നിർബന്ധിതരാകരുത് എന്ന് എടുത്തുപറഞ്ഞ അദ്ദേഹം, നിലവിൽ ഒമ്പത് മെഡിക്കൽ കോളേജുകളുള്ള ഈ മേഖലയ്ക്ക് മെഡിക്കൽ ടൂറിസം ഹബ്ബായി മാറാനുള്ള ശേഷിയുണ്ടെന്ന് നിരീക്ഷിച്ചു. ആരോഗ്യ പരിരക്ഷാ ശേഷി കൂടുതൽ വികസിപ്പിക്കുന്നതിനായി, ജിപ്‌മെറിലെ റീജിയണൽ ക്യാൻസർ സെന്റർ നവീകരിക്കുന്നു, കൂടാതെ അടിയന്തര സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി PM-ABHIM ന് കീഴിൽ പുതുച്ചേരിയിലും കാരയ്ക്കലിലുമായി മൂന്ന് ക്രിട്ടിക്കൽ കെയർ ബ്ലോക്കുകൾക്ക് തറക്കല്ലിട്ടു. മാത്രമല്ല കാരയ്ക്കലിലെ പുതിയ ഇന്റഗ്രേറ്റഡ് ആയുഷ് ഹോസ്പിറ്റൽ സിദ്ധവൈദ്യത്തിലും സമഗ്ര ആരോഗ്യ പരിരക്ഷയിലുമുള്ള മേഖലയുടെ പ്രശസ്തി വർദ്ധിപ്പിക്കുകയും ചെയ്യും. “പുതുച്ചേരിക്ക് ഒരു മെഡിക്കൽ ടൂറിസം ഹബ്ബായി മാറാൻ കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു,” ശ്രീ മോദി പറഞ്ഞു.

ഗ്രാമ-നഗര അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, വികസനത്തിന്റെ നട്ടെല്ലാണ് കണക്റ്റിവിറ്റി എന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വിദ്യാർത്ഥികൾക്കും കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി നൂറുകണക്കിന് കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമ്മിക്കുന്നതായി അദ്ദേഹം എടുത്തുപറഞ്ഞു. “അതോടൊപ്പം, 440 കോടി രൂപയുടെ പുതിയ ഫ്ലൈഓവർ ഉൾപ്പെടെ പുതുച്ചേരി നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി 1,000 കോടിയിലധികം രൂപ നിക്ഷേപിക്കുന്നു,” പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഈസ്റ്റ് കോസ്റ്റ്, ഗ്രാൻഡ് സതേൺ ട്രങ്ക് റോഡുകൾ വഴി ചെന്നൈയിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നുണ്ടെന്നും ഇത് യാത്രാസമയം രണ്ട് മണിക്കൂറിൽ താഴെയായി കുറയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “കന്യാകുമാരി വരെയുള്ള ഈസ്റ്റ് കോസ്റ്റ് ഇടനാഴിയിൽ 30,000 കോടിയിലധികം രൂപ നിക്ഷേപിച്ചതോടെ, ഈ പദ്ധതികൾ പുതുച്ചേരിയെ ബെംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുകയും വിനോദസഞ്ചാരം, വ്യാപാരം, വ്യവസായം എന്നിവയ്ക്ക് വലിയ ഉത്തേജനം നൽകുകയും ചെയ്യുന്നു,” ശ്രീ മോദി പറഞ്ഞു.

പുതുച്ചേരിയുടെ ഏറ്റവും വലിയ ശക്തികളിലൊന്നാണ് വിനോദസഞ്ചാരമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു, ഒരു പ്രധാന വാരാന്ത്യ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ആയിരക്കണക്കിന് സന്ദർശകരെ ഇവിടം ഇതിനകം തന്നെ ആകർഷിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രദേശത്തെ ജനതയുടെ ആതിഥ്യമര്യാദയാണ് ഈ വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു, കൂടാതെ ഈ മേഖലയിലേക്കുള്ള ട്രെയിനുകളും വിമാനങ്ങളും എപ്പോഴും തിരക്കേറിയതാണെന്നും അദ്ദേഹം നിരീക്ഷിച്ചു. “ആത്മീയ, പരിസ്ഥിതി, ആരോഗ്യ ടൂറിസങ്ങളിൽ ലക്ഷ്യമിട്ടുള്ള നിക്ഷേപങ്ങളിലൂടെ, പ്രഷാദ് പദ്ധതിക്ക് കീഴിൽ വിവിധ ക്ഷേത്രങ്ങളിൽ തീർത്ഥാടന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് ഉൾപ്പെടെ ഈ മേഖലയെ ഗവണ്മെന്റ് പുതിയ ഉയരങ്ങളിലെത്തിക്കുകയാണ്,” ശ്രീ മോദി പറഞ്ഞു. ശ്രീ അരബിന്ദോയും മദറും ഓറോവില്ലിനെ ബോധത്തിൻ്റെ സാർവത്രിക നഗരമായി (യൂണിവേഴ്സൽ സിറ്റി ഓഫ് കോൺഷ്യസ്നസ്) ആയി വിഭാവനം ചെയ്തതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു, ഇന്ന് അവിടെ ആഗോള ആത്മീയ മഹോത്സവം ആരംഭിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഇത്തരം ഒത്തുചേരലുകൾ വിവിധ മേഖലകളിലും മതങ്ങളിലുമുള്ള ആളുകളെ ഒന്നിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

പല മഹദ് നേതാക്കളുടെയും ജന്മസ്ഥലമോ കർമ്മഭൂമിയയോ ആയിരുന്ന പുതുച്ചേരി ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിൽ ഈ മണ്ണ് നിർണ്ണായകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിലേക്ക് നോക്കുമ്പോൾ, 2047-ഓടെ വികസിത പുതുച്ചേരിയും വികസിത ഇന്ത്യയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ഇരട്ട എഞ്ചിൻ ഗവണ്മെന്റ് ഈ ലക്ഷ്യത്തിനായി പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പുനൽകി. “ഞങ്ങൾ ‘മികച്ച’ പുതുച്ചേരിക്ക് വേണ്ടി തുടർന്നും പ്രവർത്തിക്കും” എന്ന പ്രഖ്യാപനത്തോടെ പ്രധാനമന്ത്രി ഉപസംഹരിച്ചു.”

 

-SK-