പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി PRAGATI സംവിധാനത്തിന്റെ 52-ാം യോഗത്തിൽ ഇന്ന് അധ്യക്ഷനായി. സേവാ തീർഥിലായിരുന്നു യോഗം. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ പ്രവർത്തനങ്ങൾ സുഗമമായി ഏകോപിപ്പിച്ച്, സജീവമായ ഭരണവും കൃത്യസമയത്തുള്ള നടപ്പാക്കലും ലക്ഷ്യമിടുന്ന ICT അധിഷ്ഠിത ബഹുതല സംവിധാനമാണ് PRAGATI.
യോഗത്തിൽ, റോഡ്, ഊർജം, വ്യാവസായിക ഇടനാഴി, മെട്രോ റെയിൽ എന്നീ മേഖലകളിലായി നാലു സംസ്ഥാനങ്ങളിൽ വ്യാപിച്ചിട്ടുള്ള, ഏകദേശം 30,000 കോടി രൂപ ചെലവു വരുന്ന നാലു നിർണായക അടിസ്ഥാനസൗകര്യപദ്ധതികൾ പ്രധാനമന്ത്രി വിലയിരുത്തി. സാമ്പത്തിക വളർച്ച, പ്രാദേശിക സമ്പർക്കസൗകര്യം, വ്യവസായ വികസനം, ജനക്ഷേമം എന്നിവയ്ക്കു പ്രാധാന്യമുള്ള ഈ പദ്ധതികൾ, സമയപരിധി, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം, പ്രശ്നപരിഹാരം, കൃത്യസമയത്തുള്ള പൂർത്തീകരണം എന്നിവയിൽ ഊന്നൽ നൽകിയാണു വിലയിരുത്തിയത്.
അടിസ്ഥാനസൗകര്യ പദ്ധതികളിലെ കാലതാമസം ചെലവു വർധിക്കാൻ കാരണമാകുമെന്നു മാത്രമല്ല, ജനങ്ങൾക്കും വ്യവസായങ്ങൾക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൃത്യസമയത്തു ലഭിക്കാതിരിക്കാൻ ഇടയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തീർപ്പാക്കാനുള്ള വിഷയങ്ങൾ ബന്ധപ്പെട്ട മന്ത്രാലയങ്ങളും സംസ്ഥാന ഗവണ്മെന്റുകളും ദൗത്യമെന്നോണം പരിഹരിക്കണമെന്നും ഉയർന്ന തലത്തിൽ കൃത്യമായ നിരീക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടിസ്ഥാനസൗകര്യ പദ്ധതികളുടെ കാര്യക്ഷമമായ ആസൂത്രണത്തിനും കൃത്യസമയത്തുള്ള നടപ്പാക്കലിനുമായി പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. പദ്ധതികളുടെ വിവരങ്ങൾ, പൊതുസേവനങ്ങൾ, അടിസ്ഥാനസൗകര്യ പാളികൾ, അനുമതികൾ, മറ്റു ഫീൽഡുതല വിവരങ്ങൾ എന്നിവ പോർട്ടലിൽ കൃത്യമായും സമയബന്ധിതമായും പുതുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. തടസ്സങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിനും, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും, വിശ്വസനീയവും തത്സമയവുമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും ഈ പ്ലാറ്റ്‌ഫോം നിലവിലെ യഥാർഥ സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷയരോഗ മുക്ത ഇന്ത്യ യജ്ഞം വിലയിരുത്തിയ പ്രധാനമന്ത്രി, നിർമിതബുദ്ധി ഉൾപ്പെടെയുള്ള അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഇതിനായി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകി. ബോധവൽക്കരണം, രോഗികളെ തുടർച്ചയായി നിരീക്ഷിക്കൽ, സാമൂഹ്യസമാഹരണം എന്നിവയ്ക്കായി NCC കേഡറ്റുമാരുടെയും ‘മൈ ഭാരത്’ സന്നദ്ധപ്രവർത്തകരുടെയും സംഘത്തിനു രൂപംനൽകാനും അദ്ദേഹം നിർദേശിച്ചു.
സൈബർ കുറ്റകൃത്യങ്ങളും ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട പൊതു ആവലാതികളും പ്രധാനമന്ത്രി വിലയിരുത്തി. പൗരന്മാരെ വഞ്ചിക്കുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നതു വർധിച്ചുവരുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ അദ്ദേഹം, ഇത്തരം കാര്യങ്ങളിൽ ബന്ധപ്പെട്ട എല്ലാ ഏജൻസികളും ഏകോപനത്തോടെയും സംവേദനക്ഷമതയോടെയും സമയബന്ധിതമായും നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നു പറഞ്ഞു. പൗരന്മാർക്ക് ഒരു വകുപ്പിൽനിന്നു മറ്റൊരു വകുപ്പിലേക്കോ ഏജൻസിയിലേക്കോ ഓടേണ്ടി വരുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ ഉത്തരവാദിത്വം, വേഗത്തിലുള്ള പ്രതികരണം, നിയമപാലക ഏജൻസികളും ബാങ്കുകളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള മികച്ച ഏകോപനം, കൂടുതൽ ശക്തമായ ജനബോധവൽക്കരണ പരിപാടികൾ എന്നിവയുടെ ആവശ്യകതയും അദ്ദേഹം എടുത്തുകാട്ടി.
സൈബർ തട്ടിപ്പുകൾ ഉൾപ്പെടുന്ന കേസുകളിൽ, സാമ്പത്തിക നഷ്ടം തടയുന്നതിനും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനും കൃത്യസമയത്തുള്ള നടപടി നിർണായകമാണെന്നു പ്രധാനമന്ത്രി നിരീക്ഷിച്ചു. പ്രതിരോധം, റിപ്പോർട്ടിങ്, അന്വേഷണം, പൊതു ആവലാതി പരിഹാര സംവിധാനങ്ങൾ എന്നിവയ്ക്കു കരുത്തേകാൻ ബന്ധപ്പെട്ട എല്ലാവരും അടുത്ത ഏകോപനത്തോടെ പ്രവർത്തിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. സൈബർ തട്ടിപ്പു കേസുകളിൽ വേഗത്തിലുള്ള രജിസ്ട്രേഷനും പ്രതികരണത്തിനുമായി ‘ഇ-സീറോ എഫ്ഐആർ’ സംവിധാനങ്ങൾ സജ്ജമാക്കാൻ സംസ്ഥാനങ്ങൾ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

***
SK
Yesterday, chaired the 52nd PRAGATI meeting, during which we reviewed infrastructure works worth over Rs. 30,000 crore. These works will add momentum to economic growth, connectivity and industrial progress. Emphasised the use of PM GatiShakti National Master Plan for timely…
— Narendra Modi (@narendramodi) June 25, 2026