Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുനെ മെട്രോ പദ്ധതി ഒന്നാം ഘട്ടത്തിനു പ്രധാനമന്ത്രി തറക്കല്ലിട്ടു

പുനെ മെട്രോ പദ്ധതി ഒന്നാം ഘട്ടത്തിനു പ്രധാനമന്ത്രി തറക്കല്ലിട്ടു


പുനെ മെട്രോ പദ്ധതി ഒന്നാം ഘട്ടത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തറക്കല്ലിട്ടു.

ചടങ്ങിനെത്തിയവരെ അഭിസംബോധന ചെയ്യവേ, ഇന്ത്യ അതിവേഗം നഗരവല്‍ക്കരിക്കപ്പെടുകയാണെന്നും ഈ സാഹചര്യത്തില്‍ ഗ്രാമങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും നഗരപ്രദേശങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ സാധിക്കുകയും ചെയ്യുംവിധം രണ്ടു ദിശകളിലായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഭാവി മുന്നില്‍ കണ്ട് ആസൂത്രണം നടത്താന്‍ സാധിക്കണമെന്ന് അടിവരയിട്ടു പറഞ്ഞ പ്രധാനമന്ത്രി, എല്ലാം രാഷ്ട്രീയ വീക്ഷണകോണിലൂടെ കാണാന്‍ സാധിക്കില്ലെന്നു വ്യക്തമാക്കി. നമ്മുടെ നഗരങ്ങളുടെ വളര്‍ച്ചയ്ക്ക് യഥാവിധിയുള്ള ആസൂത്രണം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

അതിവേഗം വളരുകയും നഗരവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന പ്രദേശങ്ങളെ ഉദ്ദേശിച്ചുള്ള റൂര്‍ബന്‍ മിഷന്‍ നടപ്പാക്കുന്നതിനു കേന്ദ്രഗവണ്‍മെന്റ് സജീവമായി പ്രവര്‍ത്തിച്ചുവരികയാണെന്നു ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

വര്‍ത്തമാനകാലത്തെ നേട്ടങ്ങള്‍ പ്രധാനമാണെങ്കിലും വരുംകാലത്തെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റാന്‍ സാധിക്കുന്ന സംവിധാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട കാലപരിധിക്കകം എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കാനാണ് ഗവണ്‍മെന്റ് യത്‌നിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാതക ഗ്രിഡുകള്‍, ജല ഗ്രിഡുകള്‍, ഡിജിറ്റല്‍ ശൃംഖല, ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗപ്പടുത്തല്‍, കര്‍ഷകരെ സഹായിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തല്‍ തുടങ്ങിയ മേഖലകളില്‍ ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണെന്നു പ്രധാനമന്ത്രി അറിയിച്ചു.

ഈ രാജ്യത്തില്‍ എല്ലാവരും നിയമത്തിനു മുന്നില്‍ തുല്യരാണെന്നും എല്ലാവരും നിയമം പാലിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു. അഴിമതിയും കള്ളപ്പണവും തുടച്ചുനീക്കാന്‍ മുന്‍കാലങ്ങളില്‍ നടപടി കൈക്കൊണ്ടിരുന്നുവെങ്കില്‍ ഇപ്പോള്‍ താന്‍ കൈക്കൊണ്ടതു പോലുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടിവരില്ലായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പൂനെ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാണെന്നതിനാല്‍ ഓണ്‍ലൈന്‍ ബാങ്കിങ് ശീലമാക്കുന്ന കാര്യത്തിലും സമാനമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലും നേതൃത്വപരമായ പങ്ക് വഹിക്കാന്‍ സാധിക്കണമെന്ന് ശ്രീ. നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
ഈ രാഷ്ട്രത്തില്‍ 125 കോടി ഇന്ത്യക്കാരുടെയും ശബ്ദത്തിന് ഒരേ സ്ഥാനമാണെന്നും ഭൂരിപക്ഷത്തിന്റെ ഒച്ചയടപ്പിക്കാന്‍ ചുരുക്കം ചിലര്‍ ശ്രമിച്ചാല്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.